Tuesday, January 13, 2009

അമ്മ, ഉമ്മ

അമ്മ


സ്വാതന്ത്ര്യ പ്രസ്‌ഥാനത്തില്‍ ആകൃഷ്‌ടനായി നാടു വിട്ട്‌ കോഴിക്കോട്ട്‌ പോയി, പിന്നീട്‌ ഉപ്പു സത്യാഗ്രഹവും ജയില്‍വാസവുമൊക്കെ കഴിഞ്ഞ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ബഷീര്‍ തലയോലപ്പറമ്പിലെ വീട്ടില്‍ തിരിച്ചെത്തുകയാണ്‌. ഓര്‍മക്കുറിപ്പുകളില്‍ ബഷീര്‍ എഴുതി:

മിസ്റ്റര്‍ അച്യുതന്‍ എന്നെ വണ്ടി കയറ്റി അയച്ചു. എറണാകുളത്തു വന്നു മുസ്‌ലിം ഹോസ്റ്റലില്‍ ഒരു മാസം താമസിച്ചു. വീട്ടിലേക്ക്‌ ചെല്ലാന്‍ നാണം. നിരാശയും വ്യസനവും മടിയും. അവസാനം ഒരു രാത്രി ബോട്ടുമാര്‍ഗ്ഗം ഞാന്‍ വൈക്കത്തെത്തി. അവിടെ നിന്ന്‌ തലയോലപ്പറമ്പിലേക്കു നടന്നു. നാലഞ്ചു മൈലുണ്ട്‌. നല്ല ഇരുട്ട്‌. പാമ്പും മറ്റും ഉള്ള വഴിയാണ്‌. ശ്രുവേലിക്കുന്നിനടുത്ത്‌ മാങ്കൊമ്പില്‍ ഒരാള്‍ കെട്ടിത്തൂങ്ങി ചത്തിട്ടുണ്ടായിരുന്നു. രാത്രി മൂന്ന്‌ മണി കഴിഞ്ഞിരുന്നു.
ഞാന്‍ വീടിന്റെ മുറ്റത്ത്‌ ചെന്നപ്പോള്‍ ``ആരാത്‌'' എന്ന്‌ എന്റെ മാതാവ്‌ ചോദിച്ചു. ഞാന്‍ വരാന്തയില്‍ കയറി. അമ്മ വിളക്കു കൊളുത്തി. ഒന്നും സംഭവിച്ചിട്ടില്ലാത്ത മാതിരി എന്നോട്‌ ചോദിച്ചു:
നീ വല്ലതും കഴിച്ചോ മകനെ?
ഞാന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ ആകെ വിങ്ങിപ്പൊട്ടി. ലോകമെല്ലാം ഉറങ്ങിക്കിടക്കുകയാണ്‌. എന്റെ മാതാവ്‌ മാത്രം ഉറക്കമിളച്ചിരിക്കുന്നു. വെള്ളവും കിണ്ടിയും കൊണ്ടുവെച്ചിട്ട്‌, മാതാവ്‌ എന്നോട്‌ കൈകാലുകള്‍ കഴുകാന്‍ പറഞ്ഞു. എന്നിട്ട്‌ ചോറുമ്പാത്രം നീക്കിവച്ചു തന്നു.
വേറൊന്നും ചോദിച്ചില്ല.
എനിക്കല്‍ഭുതം തോന്നി. ഞാന്‍ ഇന്നുവരുമെന്ന്‌ ഉമ്മ എങ്ങിനെയറിഞ്ഞു.
അമ്മ പറഞ്ഞു. ചോറും കറിയും വെച്ച്‌ എല്ലാ രാത്രിയും ഞാന്‍ കാത്തിരിക്കും.
നിസ്സാരമായ ഒരു പ്രസ്‌താവന. ഞാന്‍ ചെല്ലാതിരുന്ന ഓരോ രാത്രിയും അമ്മ ഉറക്കമിളച്ച്‌ എന്റെ വരവു കാത്തിരുന്നു. വര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞു. ജീവിതത്തില്‍ പലതും സംഭവിച്ചു. അമ്മ ഇന്നും മകനെ പ്രതീക്ഷിക്കുന്നു,
മകനേ ഞങ്ങള്‍ക്ക്‌ നിന്നെ ഒന്നു കാണണം.
(ബഷീര്‍ സമ്പൂര്‍ണ കൃതികള്‍ പേജ്‌: 311, 312 )


അമ്മിഞ്ഞപ്പാലിന്റെ മണമാണ്‌ അമ്മയുടെ ഓര്‍മക്ക്‌. വിശക്കുമ്പോള്‍ നാം അമ്മയെ ഓര്‍ക്കും. പുറപ്പെട്ടുപോയ മക്കളെ കാത്ത്‌ ഒരു പിടി ചോറുമായി ഓരോ അമ്മയും കാത്തിരിക്കുന്നു. മകന്റെ വിശപ്പ്‌ പെറ്റവയറിന്റെ നോവാണ്‌. ഒരിയ്‌ക്കലും തിരിച്ചു വരാത്ത രാജനെ കാത്തിരുന്ന അമ്മ നമ്മുടെ മുഴുവന്‍ വേദനയാണ്‌.
തങ്കരാജിന്റെ കഥയിലുമുണ്ടൊരു അമ്മ. നാഗമ്മ. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നാഗമ്മ തങ്കരാജിനെ കാത്തിരുന്നിട്ടുണ്ടാകും. ഒരു പിടി വറ്റെങ്കിലും ആ മകനു വേണ്ടി വിളമ്പിവെച്ചിട്ടുണ്ടാകും. സര്‍ക്കാര്‍ ആശുപത്രിയിലെ ഇരുമ്പു കട്ടിലില്‍ കിടന്ന്‌ പ്രാണന്‍ വേര്‍പിരിഞ്ഞു പോകുമ്പോഴും ആ അമ്മ ഓര്‍ത്തിരിക്കണം, എന്റെ മോന്‍ ഒന്നു വന്നിരുന്നെങ്കില്‍, ഒരിറ്റ്‌ വെള്ളം അവന്റെ കയ്യില്‍ നിന്ന്‌ വാങ്ങിക്കുടിച്ച്‌ യാത്രയാകാന്‍ പറ്റിയിരുന്നെങ്കില്‍....വായ്‌ക്കരിയിടാന്‍ അവന്‍.....
ആ മകന്‌ പോകാന്‍ കഴിഞ്ഞില്ല. തങ്കരാജിന്‌ പോകാന്‍ കഴിയുമായിരുന്നില്ല. ആരാണ്‌ തങ്കരാജിനെ കുടുക്കിയത്‌? വിസ കൊടുത്ത ഏജന്റോ, കടല്‍ കടന്നു വന്ന പരദേശിയുടെ ചോരക്കും വിയര്‍പ്പിനും ഒരു വിലയും കല്‍പിക്കാത്ത സ്‌പോണ്‍സറോ? കണ്ണീരില്‍ മുങ്ങി അമ്മ മരണത്തിലേക്ക്‌ തുഴഞ്ഞു പോകുമ്പോള്‍ തങ്കരാജിന്‌ ഒരസ്‌തിത്വം പോലുമുണ്ടായിരുന്നില്ല. കടലിനിക്കരെ, അവന്‍ അവനാകണമെങ്കില്‍ അവന്റെ കയ്യില്‍ ഇഖാമ (1) വേണം, അല്ലെങ്കില്‍ പാസ്സ്‌പോര്‍ട്ട്‌ വേണം. ഇഖാമയുടെ കാലാവധി എന്നോ അവസാനിച്ചിരുന്നു. പാസ്സ്‌പോര്‍ട്ട്‌ സ്‌പോണ്‍സര്‍ എവിടെയോ വലിച്ചെറിഞ്ഞു കാണും. ഇഖാമയും പാസ്സ്‌പോര്‍ട്ടുമില്ലാത്തവന്‍ പ്രവാസത്തിന്റെ മണ്ണില്‍ ആരുമല്ല. അവന്‌ സ്വന്തമായി പേരില്ല, നാടില്ല. ജാതിയും മതവുമില്ല. സ്വര്‍ഗത്തില്‍ നിന്ന്‌ ഭൂമിയിലേക്കിറങ്ങി വന്ന ആദാമിനെപ്പോലെ വെറുമൊരു മനുഷ്യന്‍. ആദമിനൊരു പേരെങ്കിലുമുണ്ടായിരുന്നു.
എവിടെ ചെന്നാലും താന്‍ ആരാണെന്ന്‌ അവന്‍ സ്വയം തെളിയിക്കണം. പാസ്സ്‌പോര്‍ട്ടില്ലെങ്കില്‍ ഇന്ത്യക്കാരനാണെന്ന്‌ സമ്മതിച്ചു കൊടുക്കാന്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ കൂട്ടാക്കില്ല. അപ്പോള്‍ പിന്നെ അവന്‍ തങ്കരാജല്ല. സ്വര്‍ണമ്മയുടെ പ്രിയപ്പെട്ട മകനല്ല. പ്രവാസം അനുവദിച്ച നാട്ടുകാര്‍ക്ക്‌ അവന്‍ അനധികൃതമായി നുഴഞ്ഞുകയറിയ കുറ്റവാളിയാണ്‌.
തങ്കരാജിന്‌ നന്നായി വിശക്കുന്നുണ്ടായിരുന്നു. എന്നിട്ടും അമ്മ വിളമ്പി വെച്ച ചോറുണ്ണാന്‍ തങ്കരാജ്‌ കൊതിച്ചില്ല. അമ്മക്ക്‌ വിശക്കുന്നുണ്ടാകും. അമ്മയുടെ വിശപ്പായിരുന്നു അവന്റെ പ്രശ്‌നം. ആ വിശപ്പ്‌ അവന്റെ വിശപ്പിനേക്കാളേറെ അവനെ വേദനിപ്പിക്കുന്നു. പെറ്റ വയറിന്റെ കത്തല്‍ അവന്‍ അറിയുന്നുണ്ട്‌. പത്തു മാസം തന്നെ ചുമന്ന വയറിനെ വിശപ്പ്‌ കൊല്ലുകയാകും. അമ്മക്ക്‌ മൂന്ന്‌ നേരം നല്ല ഭക്ഷണം കൊടുക്കാനാണല്ലോ അവന്‍ കടല്‍ കടന്നു പോന്നത്‌. സര്‍ക്കാര്‍ ആശുപത്രിയാണെങ്കിലും എല്ലാ മരുന്നും പുറത്തു നിന്ന്‌ വാങ്ങണം. റാവുത്തറുടെ ഇഷ്‌ടികക്കളത്തില്‍, കൂലിവേല ചെയ്‌ത്‌ തളര്‍ന്ന ആ ശരീരത്തിന്റെ അവസാനത്തെ ആക്കങ്ങളേയും രോഗം ഞെക്കിപ്പിഴിയുന്നുണ്ടാകും. അന്നന്നത്തെ കൂലി കൊണ്ട്‌ പട്ടിണിക്കിടാതെ തന്നെ പോറ്റിയ അമ്മക്ക്‌ ഒരു നേരത്തെ മരുന്നിനെങ്കിലും നാല്‌ കാശ്‌ അയക്കാന്‍ പറ്റുന്നില്ലല്ലോ. പട്ടിണിയുടെ നാളുകളില്‍ വറ്റ്‌ തനിക്ക്‌ ഊറ്റിത്തന്ന്‌ കഞ്ഞിവെള്ളം മാത്രം കുടിച്ച്‌ മുറുക്കിയുടുത്ത മുണ്ടില്‍ എത്ര വട്ടം അമ്മ വിശപ്പിനെ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്‌? ആറ്‌ മക്കളുടെ വയറുകള്‍ എങ്ങിനെയാണ്‌ അന്നൊക്കെ അമ്മ നിറച്ചു കൊണ്ടിരുന്നത്‌? തങ്കരാജ്‌ കരഞ്ഞു. പരദേശത്ത്‌, പുതിയ ജീവിതം കൊതിച്ചു വന്ന ആണൊരുത്തന്‍ കുത്തിയിരുന്നു കരയുകയാണ്‌. നാട്ടിലാണെങ്കില്‍ കൂലിപ്പണി ചെയ്‌തെങ്കിലും അമ്മക്ക്‌ ഒരു നേരത്തെ ആഹാരം കൊടുക്കാമായിരുന്നു. ഒരു മാത്ര മരുന്നു വാങ്ങാമായിരുന്നു.
കരഞ്ഞു കൊണ്ടിരിക്കുന്ന തങ്കരാജിന്റെ മുന്നിലേക്കാണ്‌ ഞാന്‍ ചെന്നത്‌. തെക്കന്‍ ജിദ്ദയിലെ വിദൂരമായ ഒരു ലേബര്‍ ക്യാമ്പിലെ കുടുസ്സുമുറിയില്‍, ഡബിള്‍ ഡെക്കര്‍ കട്ടിലിന്റെ മേലേ തട്ടില്‍, തലയിണയില്‍ മുഖംപൂഴത്തിക്കിടക്കുന്ന ആ ചെറുപ്പക്കാരന്റെ വേദന, തേങ്ങലുകള്‍ക്കിടെ ഉയരുകയും താഴുകയും ചെയ്യുന്ന ശരീരത്തിന്റെ അനക്കങ്ങളില്‍ ഞാന്‍ കണ്ടു.
തങ്കരാജിനെപ്പോലെ വേറെയും കുറേ പേരുണ്ടായിരുന്നു ആ ക്യാമ്പില്‍. ബിഹാറില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമൊക്കെ എണ്ണപ്പണത്തിന്റെ നാട്ടില്‍ ഭാഗ്യം തെരഞ്ഞു വന്ന കുറേ മനുഷ്യര്‍.

തിരുവന്തപുരം ജില്ലയില്‍ തമിഴ്‌നാട്‌ അതിര്‍ത്തിയോട്‌ ചേര്‍ന്ന ഒരു ഗ്രാമത്തിലാണ്‌ തങ്കരാജ്‌ ജനിച്ചത്‌. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു പോയി. അമ്മയും അഞ്ച്‌ പെങ്ങന്മാരും അടങ്ങുന്ന വലിയ കുടുംബത്തിന്റെ ഭാരം മുതിര്‍ന്നപ്പോള്‍ തങ്കരാജിന്റെ ചുമലിലായിരുന്നു. കടലിനക്കരെ ദുരിതങ്ങള്‍ക്ക്‌ അറുതി നല്‍കുന്ന അല്‍ഭുത ദ്വീപ്‌ എല്ലാ ചെറുപ്പക്കാരേയും പോലെ തങ്കരാജും സ്‌പ്‌നം കണ്ടു. പണിയെടുത്ത്‌ തളര്‍ന്ന അമ്മക്ക്‌ തണലാകണം. പുതിയ ജീവിതം നെയ്‌തെടുക്കണം.
വിസക്കും വിമാന ടിക്കറ്റിനും ഒക്കെക്കൂടി ഒരുലക്ഷത്തിലേറെ രൂപയായി. വസ്‌തു ഉള്‍പ്പെടെ പലതും പണയപ്പെടുത്തി. ഖമീസ്‌ മുഷൈത്തിലായിരുന്നു വിസ. അവിടെ വന്ന്‌ അധികം കഴിയുന്നതിനു മുമ്പ്‌ ഒരു കരാര്‍ കമ്പനിയില്‍ മേസനായി ജോലി കിട്ടി. ആയിരം റിയാലാണ്‌ ശമ്പളം പറഞ്ഞിരുന്നതെങ്കിലും 800 റിയാല്‍ വെച്ചാണ്‌ കിട്ടിക്കൊണ്ടിരുന്നത്‌. രണ്ട്‌ വര്‍ഷം കുഴപ്പമില്ലായിരുന്നു.
അവിടുത്തെ ജോലി കഴിഞ്ഞ ശേഷം ജിദ്ദയിലെ മറ്റൊരു കരാര്‍ കമ്പനിയിലേക്ക്‌ മാറി. അഴുക്കുചാലിന്‌ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലിയായിരുന്നു ഇവിടെ. കമ്പനി വക ലേബര്‍ ക്യാമ്പില്‍ താമസം.
ആദ്യത്തെ ഒരു വര്‍ഷം പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. കൃത്യമായി ശമ്പളം കിട്ടിയിരുന്നു. പിന്നെ ശമ്പളം മുടങ്ങി. ഇഖാമയുടെ കാലാവധി കഴിഞ്ഞു. അതോടെ ജോലിയും കൂലിയുമില്ലാതായി. ഇഖാമ സ്‌പോണ്‍സര്‍ പുതുക്കിക്കൊടുത്തില്ല. ശമ്പളക്കുടിശ്ശികയില്‍ നിന്ന്‌ ഒരു ചില്ലിക്കാശ്‌ കിട്ടിയില്ല. പട്ടിണി. ഉണങ്ങിയ റൊട്ടി പച്ചവെള്ളത്തില്‍ മുക്കിക്കഴിച്ചു. ചിലപ്പോള്‍ അതും കിട്ടിയില്ല. അങ്ങിനേ കുറേ ദിവസങ്ങള്‍. കടലിനിക്കരെ ജീവിത വിജയങ്ങളുടെ അല്‍ഭുത ദ്വീപ്‌ കാണാനെത്തിയ തങ്കരാജ്‌ പട്ടിണിയുടെ ആഴങ്ങള്‍ കണ്ടു. നാട്ടില്‍ അമ്മയും സഹോദരിമാരും ദുരിതത്തിലായി. പട്ടിണിയും വാര്‍ധക്യവും അമ്മയെ രോഗിയാക്കി. കിടക്കയില്‍ കിടന്ന്‌ അമ്മ പറഞ്ഞു കൊടുത്ത്‌, സഹോദരിമാരുടെ കൈപ്പടയില്‍ വന്ന കത്തുകളിലെ അക്ഷരങ്ങള്‍ എപ്പോഴും കണ്ണീരില്‍ മറഞ്ഞു കിടന്നു. അതില്‍ പരിഭവങ്ങളില്ലായിരുന്നു. പണമയക്കാത്ത മകനെതിരായ കുറ്റപ്പെടുത്തലുകളില്ലായിരുന്നു.
തങ്കരാജിന്റെ ദുരിതങ്ങള്‍ കടലാസിലേക്ക്‌ പകര്‍ത്താനേ കഴിയുമായിരുന്നുള്ളു. പിറ്റേ ദിവസം പത്രത്തില്‍ അവന്റെ കഥ വായനക്കാര്‍ക്ക്‌ മനുഷ്യകഥാനുഗായിയായിക്കാണും. അത്‌ കണ്ട്‌ കരുണ വറ്റാത്ത സുമനസ്സുകള്‍ നയതന്ത്ര കാര്യാലത്തിലൂടെ തങ്കരാജിന്റെ കണ്ണീരൊപ്പാന്‍ ശ്രമം നടത്തി. കടലാസു പണികള്‍ മുന്നോട്ട്‌ പോയി. പാസ്സ്‌പോര്‍ട്ടും ഇഖാമയും ഉടന്‍ ശരിയാകും. ശമ്പള കുടിശ്ശിക ഘട്ടം ഘട്ടമായി നല്‍കാമെന്ന്‌ സ്‌പോണ്‍സര്‍ സമ്മതിച്ചിട്ടുണ്ട്‌.

പിന്നെ തങ്കരാജിനെ ഞാന്‍ കണ്ടിട്ടില്ല. തങ്കരാജിന്റെ ശരീരം തൂങ്ങി നിന്ന ലേബര്‍ ക്യാമ്പിലെ ആസ്‌ബറ്റോസ്‌ ഷെഡിന്റെ കമ്പിയഴി കാണിച്ചു തന്നത്‌ അവന്റെ നാട്ടുകാരനായ ശെല്‍വരാജാണ്‌. തലേ ദിവസം തങ്കരാജിന്റെ അമ്മ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എന്നെന്നേക്കുമായി കണ്ണടച്ചിരുന്നു. തങ്കരാജിന്റെ പണം അവര്‍ക്ക്‌ ആവശ്യമായി വന്നില്ല. മരുന്നും മന്ത്രവും കാത്തു ഇനിയും അവര്‍ക്ക്‌ കിടക്കാന്‍ വയ്യായിരുന്നു. കടല്‍ കടന്നു പോയ മകന്‍ സ്‌നേഹത്തിന്റെ മൃതസഞ്‌ജീവനിയുമായി തിരിച്ചു വന്നില്ല. ലേബര്‍ ക്യാമ്പില്‍, പട്ടിണി കിടക്കുന്ന മകന്റെ വേദന അറിയാതെയാണ്‌ ആ അമ്മ കണ്ണടച്ചത്‌. ഒന്നും തങ്കരാജ്‌ അമ്മയെ അറിയിച്ചില്ല. മകന്‌ ഇവിടെ സുഖമാണെന്നെങ്കിലും അമ്മ ആശ്വസിച്ചു കൊള്ളട്ടെ. ആ അറിവെങ്കിലും കണ്ണടയ്‌ക്കുമ്പോള്‍ അവരുടെ സമാധാനമാകട്ടെ.
അന്നു രാത്രി ഡബിള്‍ ഡക്കര്‍ കട്ടിലിന്റെ മേലെ തട്ടിലേക്ക്‌ തങ്കരാജ്‌ കയറിയില്ല. താഴെ ശെല്‍വരാജിന്റെ ബെര്‍ത്തിലേക്ക്‌ വീഴാനുള്ള ആക്കമേ അവന്റെ മനസ്സിനുണ്ടായിരുന്നുള്ളൂ. അമ്മ... അമ്മ... അമ്മ.... എന്ന്‌ അവന്‍ ആര്‍ത്തു കരഞ്ഞതും പിന്നെ തേങ്ങിത്തേങ്ങി എപ്പോഴോ നിശ്ശബ്‌ദനായതും ശെല്‍വരാജ്‌ ഓര്‍മിച്ചു. ജിദ്ദ കിംഗ്‌ അബ്ദൂല്‍ അസീസ്‌ ആശുപത്രിയിലെ മോര്‍ച്ചറിയിലെ ഏതോ അറയില്‍ വിറങ്ങലിച്ചു കിടക്കുകയായിരുന്നു തങ്കരാജിന്റെ ജഡം അപ്പോള്‍.
വിശപ്പിനെ മറക്കാന്‍ ഉറക്കത്തിന്റെ ഇരുട്ടിലേക്ക്‌ ലേബര്‍ ക്യാമ്പിലെ അന്തേവാസികള്‍ ഊളിയിട്ട ഏതോ നിമിഷത്തിലാകും തങ്കരാജ്‌ പുറത്തിറങ്ങിയത്‌.
ചോറും കറിയും വെച്ച്‌ കാത്തിരിക്കാന്‍ നാട്ടില്‍ ഇനി അമ്മയില്ല. കടല്‍ കടന്നു പോന്ന തന്റെ ജീവിതത്തിന്‌ ഇനിയൊരു അര്‍ഥവുമില്ല. അമ്മയുടെ ജീവിതത്തിന്‌ ഉപകരിക്കാത്ത ഈ പ്രവാസം ഇനിയെന്തിനാണ്‌? എന്തിന്‌ ഇനിയീ ജീവിതം? ആര്‍ക്കു വേണം ഇനി പാസ്സ്‌പോര്‍ട്ടും ഇഖാമയും? അമ്മക്ക്‌ ഒരു മാത്ര മരുന്നു വാങ്ങാന്‍ പോലും ഉപകരിക്കാത്ത ശമ്പള കുടിശ്ശിക കാത്തിരിക്കുന്നതിലെന്തര്‍ഥം?
ഷെഡിന്റെ പുറത്തെ കമ്പിയഴിയില്‍ തൂക്കിയിട്ട ഒരു മുഴം കയറില്‍ തൂങ്ങി നില്‍ക്കുന്ന തങ്കരാജിന്റെ ശരീരമാണ്‌ പിറ്റേന്ന്‌ വെളുപ്പിന്‌ സഹജീവികള്‍ കണ്ടത്‌.
ജീവിതം തെരഞ്ഞ്‌ പുറപ്പെട്ടുപോയ ഒരു മകന്റെ യാത്ര ഇവിടെ അവസാനിക്കുന്നു.


ഉമ്മ

കത്താത്തടുപ്പിലില്ലാത്ത കഞ്ഞിയില്‍
തവിയിട്ടിളക്കുന്ന സാന്ത്വനമാണുമ്മ.
പാലില്ലാഞ്ഞ്‌ ചോരയൂട്ടിയ
മുലയാണ്‌ ഉമ്മ.
കാല്‍പാദത്തില്‍ സ്വര്‍ഗ്ഗമുണ്ടായിട്ടും
ഞങ്ങളോടൊപ്പം പട്ടിണിയുണ്ണാന്‍ വന്ന
സഹനമാണ്‌.
ഇരുളിലും തിളങ്ങുന്ന കണ്ണുനീരാണ്‌
എന്റെ ഉമ്മ


ഷിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിന്റെ `ഉമ്മ' യെ ഷൗക്കത്ത്‌ കാണുകയോ കേള്‍ക്കുകയോ ചെയ്‌തിട്ടുണ്ടാകില്ല. അതിനൊന്നുമുള്ള പാങ്‌ അവനുണ്ടായിട്ടില്ല. എങ്കിലും അവനൊരുമ്മയുണ്ട്‌. നിലമ്പൂരില്‍ നിന്നോ പൂക്കോട്ടുംപാടത്തു നിന്നോ വയനാട്ടില്‍ നിന്നോ മക്കള്‍ക്ക്‌ മുന്ന്‌ നേരം ആഹാരം നല്‍കാന്‍ ഗള്‍ഫിലേക്ക്‌ പുറപ്പെട്ട ഒരുമ്മ.
കത്താത്ത അടുപ്പില്‍ ഇല്ലാത്ത കഞ്ഞിയില്‍ തവിയിട്ടിളക്കി അവനെ സാന്ത്വനപ്പെടുത്തിയിട്ടുണ്ട്‌ ആ ഉമ്മ. പാലില്ലാത്ത ഉമ്മയുടെ അമ്മിഞ്ഞയില്‍ നിന്ന്‌ അവന്‍ ഊമ്പിക്കുടിച്ചത്‌ ചോര തന്നെയാകാം.
ബാപ്പ ഉപേക്ഷിച്ചു പോയപ്പോള്‍ അവന്റെ കുഞ്ഞുവയറ്‌ നിറയ്‌ക്കാന്‍ ഉമ്മ റബര്‍ തോട്ടങ്ങളില്‍ വേലക്കു പോയി. ഓലപ്പുരയുടെ അടച്ചുറപ്പില്ലാത്ത വാതിലിന്‌ പിന്നില്‍ പുല്‍പ്പായ വിരിച്ചു കിടന്നുറങ്ങുമ്പോള്‍ ഇരുളില്‍ തിളങ്ങുന്ന അമ്മയുടെ കണ്ണുനീര്‌ എത്രയോ വട്ടം അവന്‍ കണ്ടു.
പിന്നീട്‌, എപ്പോഴോ നാട്ടിലുള്ള വേറേയും ചില പെണ്ണുങ്ങള്‍ക്കൊപ്പം അവന്റെ ഉമ്മയും ഒരു ദിവസം ഏജന്റിനോടൊപ്പം മുംബൈയിലേക്ക്‌ വണ്ടി കയറി. ഗള്‍ഫില്‍ പോകാന്‍.
എളാമയുടെ കയ്യില്‍ ഇത്താത്തമാരേയും അവനേയും ഏല്‍പിച്ചു മുറ്റം കടക്കുമ്പോഴും ഉമ്മയുടെ കണ്ണില്‍ കണ്ണുനീരിന്റെ തിളക്കമുണ്ടായിരുന്നു.
ഉമ്മ ഫോറിനില്‍ പോയി വരുമ്പോള്‍ മോന്‌ ഒരുപാട്‌ കളിക്കോപ്പുകളും പുതിയ ഉടുപ്പുകളുമൊക്കെ കൊണ്ടുവരും.
തലേന്ന്‌ രാത്രി കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ മൂര്‍ധാവില്‍ ഉമ്മ വെച്ചു കൊണ്ട്‌ ഉമ്മ പറഞ്ഞ വാക്കുകളായിരുന്നു അവന്റെ മനസ്സില്‍. അവന്‌ സന്തോഷം തോന്നി. അവന്‌ അഭിമാനം തോന്നി. അന്‍വര്‍ സാദത്തിനെയും റസൂല്‍ അഹമ്മദിനേയും പോലെ അവനും ഇനി തിളങ്ങുന്ന കുപ്പായമിട്ട്‌ സ്‌കൂളില്‍ പോകാം. തിരിക്കുമ്പോള്‍ പടം മാറുന്ന സ്‌കെയിലു കിട്ടും. ഹീറോ പേനയുണ്ടാകും. അവനും `ഫോറിന്‍' കുട്ടിയാകും.
എങ്കിലും വേലിക്കപ്പുറത്ത്‌ ഉമ്മയുടെ പുള്ളിത്തട്ടം മറഞ്ഞു കഴിഞ്ഞപ്പോള്‍ അവന്‌ വല്ലാത്ത സങ്കടം തോന്നി. എളാമയുടെ വീട്ടില്‍ അന്ന്‌ അവന്‌ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇത്താത്തമാരുടെ നടുവില്‍ രാത്രി ഒരുപാട്‌ നേരം കരഞ്ഞു കിടന്നു. പാതി മയക്കത്തില്‍ അവന്റെ കൈകള്‍ ഉമ്മയെ തെരഞ്ഞുകൊണ്ടിരുന്നു.

പിന്നീട്‌ വലിയ ഇടവേളകള്‍ക്കു ശേഷം വലിയ പെട്ടികളുമായി ഉമ്മ ഫോറിനില്‍ നിന്ന്‌ വന്നു കൊണ്ടിരുന്നു. പള പള മിന്നുന്ന ഉടയാടകളുടേയും കളിക്കോപ്പുകളുടേയും തിളക്കത്തില്‍ ഷൗകത്ത്‌ പുതിയ ആനന്ദം കണ്ടെത്തി. സ്‌കൂളിലും മദ്രസയിലുമൊക്കെ അവന്‌ പുതിയ പത്രാസായി.
പിന്നീട്‌ ഒരവധിക്കാലത്ത്‌ നാട്ടിലെത്തുമ്പോള്‍ ഉമ്മക്ക്‌ വല്ലാത്ത വയറു വേദനയുണ്ടായിരുന്നു. നേരെ പോയത്‌ ആശുപത്രിയിലേക്കാണ്‌. ഗര്‍ഭപാത്ര നീക്കം ചെയ്യേണ്ടി വന്നു. വയറില്‍ തുന്നിക്കെട്ടിയ വലിയ മുറിവ്‌ ഉണങ്ങും മുമ്പേ അവധിക്കാലം കഴിഞ്ഞു പോയിരുന്നു. അന്ന്‌ ഉമ്മ തിരിച്ചു പോകുമ്പോള്‍ ഷൗക്കത്ത്‌ ആദ്യമായി ഉമ്മയെ തടയാന്‍ നോക്കി. ഉമ്മ പറഞ്ഞു:
രണ്ട്‌ ഇത്താത്തമാര്‍ കൂടിയില്ലേടാ നിനക്ക്‌, അവരേയും കൂടി കെട്ടിച്ചയക്കേണ്ടേ?
ഇനി ഞാന്‍ പൊയ്‌ക്കോളാം. എനിക്ക്‌ വിസയുണ്ടാക്കിത്താ... ഷൗക്കത്ത്‌ വാശി പിടിച്ചു.
പക്ഷേ, ഷൗക്കത്തിന്‌ അന്ന്‌ പ്രായം തികഞ്ഞിരുന്നില്ല. പച്ചമുറിവിലെ വേദനയുമായാണ്‌ അന്ന്‌ ഉമ്മ വിമാനം കയറിയത്‌. പ്രായം തികഞ്ഞപ്പോള്‍ അവന്‍ പാസ്സ്‌പോര്‍ട്ടെടുത്തു. ഉമ്മ തന്നെ മുന്‍കയ്യെടുത്ത്‌ സംഘടിപ്പിച്ച വിസയിലാണ്‌ കടല്‍ കടന്നത്‌. ഉമ്മ ഇപ്പോഴും, നഗരത്തിന്റെ മറ്റൊരു അറ്റത്ത്‌ അറബിയുടെ വീട്ടിലാണ്‌. ഷൗക്കത്തിന്‌ സ്ഥിരമായ ജോലിയായിട്ടു വേണം അവര്‍ക്ക്‌ തിരിച്ചു പോകാന്‍. പലതരം നൂലാമാലകളില്‍ കുടുങ്ങി ഷൗക്കത്തിന്റെ ജോലിയും ഉമ്മയുടെ തിരിച്ചു പോക്കും നീണ്ടു പോകുകയാണ്‌.


അമീനയുടെ നിലവിളി ഷൗക്കത്ത്‌ കേട്ടു. അറബി ഒഖാല്‍ (1) കൊണ്ട്‌ അടിക്കുകയാകും. അവളുടെ തലയ്‌ക്കോ മുതുകത്തോ മാറത്തോ. എവിടെയുമാകും. അറബിക്ക്‌ മുന്നും പിന്നും നോട്ടമില്ല. തലയില്‍ നിന്ന്‌ ഊരിയെടുത്ത കറുത്ത വട്ടു കൊണ്ട്‌ ആ പാവം പെണ്ണിനെ ദുഷ്‌ടന്‍ നിര്‍ത്താതെ തല്ലുകയാകും. കാതുകള്‍ പൊത്തി ഷൗക്കത്ത്‌ അമീനയുടെ നിലവിളിയെ പുറത്താക്കാന്‍ നോക്കി. ഇല്ല, അതിനേക്കാള്‍ ശക്തിയില്‍ ആ നിലവിളി മനസ്സിലേക്ക്‌ ആഞ്ഞടിക്കുകയാണ്‌. ഒരാഴ്‌ച മുമ്പും അമീന ഇതുപോലെ ആര്‍ത്തു നിലവിളിച്ചിരുന്നു. അപ്പോള്‍ അറബിത്തള്ളയുടെ ശബ്‌ദമായിരുന്നു കേട്ടത്‌. ഉസ്‌കുത്ത്‌ യാ ഹിമാര്‍...
മിണ്ടാതിരി കഴുതേ... കൊന്നു കളയും. വെട്ടിനുറുക്കി ഗുമാമില്‍ (2) തള്ളും ഞാന്‍...
തള്ള അലറുകയാണ്‌. ഒഖാലിന്‌ പകരം അടുക്കളയിലെ ഏതെങ്കിലും ഉപകരണങ്ങളാകും. ചട്ടിയോ ഫ്രൈ പാനോ അങ്ങിനെയെന്തും ആയുധമാകും. എന്തു തെറ്റാകും അമീന ചെയ്‌തത്‌? കരുവാളിച്ച മുഖവും വീര്‍ത്ത കണ്ണുകളുമായി പിറ്റേന്ന്‌ അമീന സൂപ്പര്‍മാര്‍ക്കറ്റിലേക്ക്‌ പോകുന്നത്‌ കണ്ടിരുന്നു. അമീനയോട്‌ ഷൗക്കത്തിന്‌ മിണ്ടിക്കൂട.
ഒന്നര മാസം മുമ്പാണ്‌ ഷൗക്കത്ത്‌ കാവല്‍ക്കാരനായി അറബിയുടെ കൊട്ടാരം പോലുള്ള വീട്ടിലെത്തിയത്‌. കാര്‍പോര്‍ച്ചിനോട്‌ ചേര്‍ന്ന ഇടുങ്ങിയ മുറിയിലാണ്‌ താമസം. അമീന ശ്രീലങ്കക്കാരിയാണ്‌. അറബിയുടെ വീട്ടിലെ വേലക്കാരി. അമീനയെ ആദ്യം കണ്ടപ്പോള്‍ തന്നെ ഷൗക്കത്തിന്‌ ഓര്‍മ വന്നത്‌ ഉമ്മയെയാണ്‌. ഫോറിന്‍ സാധനങ്ങള്‍ കൊണ്ടു വരാമെന്ന്‌ പറഞ്ഞ്‌ വേലിപ്പടര്‍പ്പുകള്‍പ്പുറത്ത്‌ മറഞ്ഞുപോയ പുള്ളിത്തട്ടത്തില്‍ ആ ഓര്‍മ തുടങ്ങുന്നു. പിന്നെ അവധിക്കാലത്ത്‌ വലിയ പെട്ടി നിറയെ കളിക്കോപ്പുകളും ഫോറിന്‍ സാധനങ്ങളുമായി വിരുന്നെത്തുന്ന ഉമ്മ. ഉമ്മ വരുന്ന ദിവസങ്ങളില്‍ എന്തു ഗമയിലാണ്‌ താന്‍ സ്‌കൂളില്‍ പോയത്‌! മദ്രസയില്‍ പോയത്‌! അയല്‍പക്കത്തൊക്കെ പത്രാസ്‌ കാട്ടി നടന്നിരുന്നു ആ ദിവസങ്ങളില്‍.
അമീന അലറിക്കരഞ്ഞ ആദ്യ ദിവസം അവന്‍ പിന്നെയും ഉമ്മയെ ഓര്‍ത്തു.
അല്ലാഹ്‌..... എന്റെ ഉമ്മയും അറബിയുടെ വീട്ടില്‍ വേലക്കാരിയാണല്ലോ.

അമീന ഒന്നര വര്‍ഷം മുമ്പേ വന്നതാണ്‌. അറബിത്തള്ള തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം പറയും. വേറെയും ഭാര്യമാരുള്ള തന്തയോടുള്ള കെറുവുകളും തള്ള തീര്‍ക്കുന്നത്‌ അമീനയുടെ മുതുകിലാണ്‌. അപരിചിതമായ ലോകത്ത്‌ വന്നു പെട്ട ആദ്യ നാളുകളില്‍ തന്നെ തന്ത മര്‍ദനം തുടങ്ങിയിരുന്നു. ചുമരിലെ ഹൂക്കില്‍ തൂക്കിയിട്ടിരുന്ന ഒഖാല എടുത്ത്‌ അയാള്‍ മൂര്‍ധാവ്‌ നോക്കിവീശി. അമീനക്ക്‌ തല കറങ്ങി. കണ്ണുകളില്‍ ഇരുട്ട്‌ പരന്നു.
എന്തിനാണ്‌ അയാള്‍ അടിച്ചതെന്ന്‌ അമീനക്ക്‌ മനസ്സിലായത്‌ പിന്നെയും കുറേ നാളുകള്‍ കഴിഞ്ഞാണ്‌. സുലൈമാനിയില്‍ എന്തോ കുഴപ്പം സംഭവിച്ചതാണ്‌. അറബിയില്‍ ഒരു വാക്ക്‌ പോലും അപ്പോള്‍ അമീന പഠിച്ചിട്ടുണ്ടായിരുന്നില്ല. അറബി കേട്ടാല്‍ മനസ്സിലാകില്ല. തിരിച്ചു പറയാനറിയില്ല. പെണ്ണ്‌ തളര്‍ന്ന്‌, ചാരി നിന്ന ചുവരിലൂടെ താഴോട്ട്‌ ഊര്‍ന്നു വീഴുംവരെ അയാള്‍ അടി തുടര്‍ന്നു. ഇന്നും ഇടക്ക്‌ കണ്ണും തലയും വേദനിച്ച്‌ അമീന പിടയും.
പല രാത്രികളില്‍ അമീനയുടെ കരച്ചില്‍ ഷൗക്കത്ത്‌ കേട്ടു. അപ്പോഴൊക്കെ അവന്‍ തന്റെ ഉമ്മയെ ഓര്‍ത്തു. ഉമ്മ ഇങ്ങിനെ അടി കൊണ്ടിട്ടുണ്ടാകുമോ? അല്ലാഹ്‌.. ഇതുപോലെ അടിമപ്പണി ചെയ്‌താണോ ഉമ്മ ഫോറിന്‍ സാധനങ്ങള്‍ നിറച്ച പെട്ടിയുമായി അവധിക്കാലത്ത്‌ വന്നു കൊണ്ടിരുന്നത്‌? ഈ വേദനകളെയാണ്‌ ഞാന്‍ സ്‌കൂളിലും മദ്രസയിലും പത്രാസിന്റെ ആഘോഷങ്ങളാക്കി കൊണ്ടു നടന്നത്‌?
ഒരു ദിവസം തന്തയും തള്ളയും പുറത്തു പോയ ദിവസം അവരുടെ മൂത്ത മകനും രണ്ട്‌ ചങ്ങാതിമാരും വീട്ടിലേക്ക്‌ കയറിപ്പോകുന്നത്‌ ഷൗക്കത്ത്‌ കണ്ടു. അന്നു കുറേ നേരം കഴിഞ്ഞ്‌ ഷൗക്കത്തിന്റെ കൊച്ചുമുറിയുടെ വാതില്‍ക്കല്‍ ആരോ മുട്ടി. വാതില്‍ തുറന്നപ്പോള്‍ ആരോ മാന്തിക്കീറിയ കവിളും ചോര പൊടിഞ്ഞ ചുണ്ടുകളുമായി അമീന മുന്നില്‍.

പിറ്റേ ദിവസം മുതല്‍ അമീനയെ കാണാനുണ്ടായിരുന്നില്ല. അമീന എങ്ങോട്ടുപോയെന്ന്‌ ആര്‍ക്കറിയാം? ഈ മഹാനഗരത്തില്‍ അവള്‍ക്ക്‌ അഭയം നല്‍കാന്‍ ആരുണ്ട്‌? നഗരത്തിലെ പെണ്‍വാണിഭ സംഘങ്ങളെക്കുറിച്ച്‌ ദിവസവും പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ ഓര്‍മ വന്നപ്പോള്‍ അവന്‍ ഞെട്ടി. അന്ന്‌ രാത്രി ഷൗക്കത്തിന്‌ ഉറങ്ങാന്‍ സാധിച്ചില്ല. അവന്‍ ഉമ്മയെക്കുറിച്ച്‌ മാത്രമാണ്‌ ചിന്തിച്ചത്‌. ഉമ്മയെ തിരിച്ചയക്കണം. ഇനി ഒരു നിമിഷം ഉമ്മയെ ഈ നാട്ടില്‍ നിറുത്തിക്കൂട. എന്റെ ഉമ്മ ആരുടേയും അടിമയല്ല. എന്റെ ഉമ്മയുടെ ദേഹത്ത്‌ ആര്‍ക്കും കൈവെക്കാന്‍ കഴിയില്ല.
അവന്റെ കാതില്‍ അമീനയുടെ നിലവിളി മുഴങ്ങുകയാണ്‌. അത്‌ അവന്റെ ഉമ്മയുടെ നിലവിളിയാണ്‌. അറബിയുടെ വീട്ടില്‍ പണിയെടുക്കുന്ന ഉമ്മ തന്നെയാണ്‌ നിലവിളിയ്‌ക്കുന്നത്‌. ഒഖാല ഊരി അറബി തല്ലുന്നത്‌ അവന്റെ ഉമ്മയുടെ മുതുകിലാണ്‌. കവിളില്‍ ആരോ മാന്തിപ്പറിച്ച പാടുകളും ചുണ്ടില്‍ ചോരയുമായി വാതിലില്‍ മുട്ടുന്നത്‌ അവന്റെ ഉമ്മ തന്നെയാണ്‌.


ഞാന്‍ കാണുമ്പോള്‍ ഷൗക്കത്ത്‌ ജിദ്ദയിലെ ഒരു പോലീസ്‌ സ്റ്റേഷനിലാണ്‌. ചങ്ങലയിട്ട കാലുകള്‍ ലോക്കപ്പിലെ ഇരുമ്പ്‌ കട്ടിലിനോട്‌ ചേര്‍ത്തു കെട്ടിയിട്ടുണ്ട്‌. ഇല്ലെങ്കില്‍ ഓടിപ്പോകുമെന്ന്‌ പോലീസുകാരന്‍ പറഞ്ഞു. ചിലപ്പോള്‍ അക്രമാസക്തനാകും.
എന്താണ്‌ ഷൗക്കത്തിന്‌ സംഭവിച്ചത്‌? താമസിക്കുന്ന മുറിയില്‍ നിന്ന്‌ അവന്‍ പെട്ടെന്ന്‌ എന്തൊക്കെയോ അലറി വിളിച്ചു കൊണ്ട്‌ പുറത്തേക്ക്‌ ഇറങ്ങി ഓടുകയായിരുന്നു. ജോലിസ്ഥലത്തു നിന്ന്‌ വന്ന്‌ കിടക്കയില്‍ മുഖം പൂഴ്‌ത്തിക്കിടന്നിരുന്ന അവന്‌ എന്ത്‌ പറ്റിയെന്ന്‌ ആര്‍ക്കുമറിയില്ല. ഓടുമ്പോള്‍ ഉരിഞ്ഞുപോയ മുണ്ട്‌ അവന്‍ കണ്ടില്ല. പോലീസ്‌ എത്തുമ്പോള്‍ തെരുവിലെ ആള്‍ക്കൂട്ടത്തിന്‌ നടുവില്‍ അവന്‍ പൂര്‍ണ നഗ്നനായിരുന്നു. കുട്ടിക്കാലത്ത്‌ മദ്രസയില്‍ പഠിച്ച ഏതോ പാഠ ഭാഗങ്ങള്‍ അവന്‍ ഒരു മതപ്രസംഗത്തിന്റെ താളത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇടക്ക്‌ ഈണത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ഓതുന്നു.
പിന്നീട്‌ നഗരത്തിലെ പ്രശസ്‌തമായ പോളി ക്ലിനിക്കിലെ ഒരു മുറിയില്‍ ഉമ്മയുടെ മടിയില്‍ തലവെച്ചു കിടന്നുറങ്ങുന്ന ഷൗക്കത്തിനെ കണ്ടു. ``അവന്റെ ദുഃസ്വപ്‌നങ്ങളെ ആട്ടിയോടിക്കാന്‍ സ്‌നേഹത്തിന്റെ ചിമ്മിനിക്കൂടുമായി ഉണര്‍ന്നിരിക്കുകയായിരുന്നു'' അവന്റെ ഉമ്മ. ഇടക്കിടെ ഇറങ്ങി ഓടിപ്പോകുന്നത്‌ തടയാന്‍ രണ്ട്‌ ചെറുപ്പക്കാര്‍ കാവലുണ്ടായിരുന്നു. അവര്‍ക്ക്‌ ദിവസം 50 റിയാല്‍ കൂലിയാണ്‌. സൈക്യാട്രിസ്റ്റ്‌ ഡോ. അബ്ദുല്ലയാണ്‌ ഷൗക്കത്തിന്റെ മനസ്സ്‌ അപഗ്രഥിച്ചത്‌. അവന്‍ അപ്പോള്‍ മദ്രസയില്‍ ആറിലോ ഏഴിലോ പഠിക്കുന്ന ഒരു കുട്ടിയാണ്‌. പെട്ടി നിറയെ കളിക്കോപ്പുകളും ഫോറിന്‍ സാധനങ്ങളുമായി തിരിച്ചു വരാമെന്ന്‌ പറഞ്ഞ്‌, വേലിപ്പടര്‍പ്പിനപ്പുറത്ത്‌ മറഞ്ഞു പോകുന്ന പുള്ളിത്തട്ടമാണ്‌ അവന്‌ ഉമ്മ. അമീനയില്‍ സ്വന്തം ഉമ്മയെ കണ്ടു, ഷൗക്കത്ത്‌. പീഡിതയായി, അപമാനിതയായി അമീന ഏതോ ഇരുട്ടിലേക്ക്‌ ഇറങ്ങിപ്പോയപ്പോള്‍ ആ ചെറുപ്പക്കാരന്‌ മനസ്സിന്റെ കടിഞ്ഞാണ്‍ നഷ്‌ടപ്പെടുകയായിരുന്നു. ഏതോ കാട്ടില്‍ ഉമ്മയെ കൈവിട്ടുപോയ കുട്ടിയായി മാറുകയായിരുന്നു അവന്‍. ഷൗക്കത്തിന്‌ മനസ്സിന്റെ സമനില വീണ്ടെടുക്കാന്‍ കുറേ ദിവസങ്ങളെടുത്തു.
അബ്ദുല്ല ഡോക്‌ടറുടെ ചികിത്സയിലായിരുന്നു. ഇഖാമയും പാസ്സ്‌പോര്‍ട്ടും നഷ്‌ടപ്പെട്ട അവനെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്‌ വഴി നാട്ടിലേക്ക്‌ വിമാനം കയറ്റി. അതിനു മുമ്പേ അവന്റെ ഉമ്മയെ അവന്‍ നാട്ടിലെത്തിച്ചിരുന്നു. ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ നിന്ന്‌ യാത്ര പറയാന്‍ ഷൗക്കത്ത്‌ വിളിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഷിഹാബുദ്ദീന്റെ വരികള്‍ തെളിഞ്ഞു:

എന്റെ ഉമ്മ
നിലവിളിയുടെ മൗനമാണ്‌
കണ്ണു കരഞ്ഞ ചോപ്പാണ്‌
വിഴുപ്പലക്കി കാരംപൊള്ളിയ
കൈത്തലമാണ്‌
അവയവങ്ങളരിഞ്ഞപ്പോഴും
ശപിക്കാത്ത മാപ്പാണുമ്മ.....

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.

22 comments:

Unknown said...

പ്രവാസികളായ രണ്ട് മക്കളുടേയും അമ്മ/ഉമ്മയെ കുറിച്ചുള്ള അവരുടെ വേദനകളുടേയും കഥ -അല്ല അനുഭവം.

നജൂസ്‌ said...

ഇരുളിലും തിളങ്ങുന്ന കണ്ണുനീരാണ്‌
എന്റെ ഉമ്മ...

എഴുത്തൊരു പ്രാത്ഥന പോലെ. ഉമ്മയെ കുറിച്ചെഴുതാതിരിക്കാന്‍ ഒരുമകനുമാവില്ല.

നന്മകള്‍

കുറ്റ്യാടിക്കാരന്‍|Suhair said...

നന്നായിരിക്കുന്നു, കുറിപ്പ്.

നാട്ടില്‍ പോകുന്നുണ്ട്. ഉമ്മയും കൂടെയുണ്ടാവും..

മഴയുടെ മകള്‍ said...

എന്റെ ഉമ്മ ആരുടേയും അടിമയല്ല. എന്റെ ഉമ്മയുടെ ദേഹത്ത്‌ ആര്‍ക്കും കൈവെക്കാന്‍ കഴിയില്ല.

പകല്‍കിനാവന്‍ | daYdreaMer said...

വേലിപ്പടര്‍പ്പിനപ്പുറത്ത്‌ മറഞ്ഞു പോകുന്ന പുള്ളിത്തട്ടമാണ്‌ അവന്‌ ഉമ്മ.

എന്തിനാണ് മുന്നൂറാനെ .... ഇങ്ങനെ വേദനിപ്പിക്കുന്നത്...?
മനസ്സ് നൊന്തു....
നാട്ടില്‍ പോകാന്‍ തോന്നുന്നു...

ആശംസകള്‍...

കുഞ്ഞന്‍ said...

മുന്നൂറാനെ...

മാഷെ, ഇതു വായിച്ചുപോയല്ലൊ..വല്ലാതെ നോവുന്നു,കാരണം ആ തങ്കരാജിലും ഞാനുണ്ട്. പ്രവാസി സ്ത്രീയായ അമ്മയുടെ കഥ മകന്റെ കഥ അത് അതിലും വേദനാജനകം മാഷെ..കൂടുതല്‍ പറയാന്‍ വാക്കുകളില്ല.

അജയ്‌ ശ്രീശാന്ത്‌.. said...

കണ്ണീരിന്റെ നനവും
വേര്‍പാടിന്റെ വ്യഥയും
..........................................

മനോഹരമായിരിക്കുന്നു
മുന്നൂറാന്‍......
താങ്കളുടെ പോസ്റ്റും
അതിന്റെ വിവരണവും...
ഉപാധികളില്ലാത്ത
സ്നേഹത്തിന്റെ
ഉറവിടത്തെക്കുറിച്ചുള്ളതാവുമ്പോള്‍
ഇതിന്‌ മധുരം കൂടുന്നു....
അല്‍പം വേദനയുടെ നൊമ്പരമുണ്ടെങ്കിലും.....:)

വായിക്കാന്‍ വൈകിയതിന്‌
ക്ഷമചോദിക്കുന്നു....

മയൂര said...

പൊള്ളിച്ച് കളഞ്ഞു, വായനയിലുടനീളം വരികള്‍ മനസിനെ.
പറയാന്‍ വക്കുകളില്ല.
ഇങ്ങിനെയുള്ള സംഭവങ്ങള്‍ക്ക് അറുതി വരുത്താന്‍ എന്നാകും, ആര്‍ക്കെല്ലാമാകും.

Unknown said...

നജൂസ്,
കുറ്റ്യാടിക്കാരന്‍,
മഴയുടെ മകള്‍,
മയൂര,
പകല്‍ക്കിനാവന്‍,
കുഞ്ഞന്‍...
ഈ വേദനയില്‍ പങ്കുചേര്‍ന്നതിന് നന്ദി.

ലേഖാവിജയ് said...

ലളിതവും മനോഹരവുമായ ഭാഷ.നല്ല ലേഖനം.

Anonymous said...

എന്റെ ഉമ്മ
നിലവിളിയുടെ മൗനമാണ്‌
കണ്ണു കരഞ്ഞ ചോപ്പാണ്‌
വിഴുപ്പലക്കി കാരംപൊള്ളിയ
കൈത്തലമാണ്‌
അവയവങ്ങളരിഞ്ഞപ്പോഴും
ശപിക്കാത്ത മാപ്പാണുമ്മ.....

ശ്രീ said...

നോവിയ്ക്കുന്ന എഴുത്ത്... വേറെ ഒന്നും പറയാനില്ല മാഷേ

കാസിം തങ്ങള്‍ said...

വായിച്ചു സുഹൃത്തേ. കണ്ണുകള്‍ നനഞ്ഞു. മനസ്സ് വല്ലാതെ നോവുന്നു.

Appu Adyakshari said...

മുഹമ്മദ് സാദിഖ്, വളരെ സങ്കടത്തോടെയാണ് തങ്കരാജിന്റെ കഥ വായിച്ചത്. എത്രയോ പേര്‍ ഇങ്ങനെ അവിടെ കഴിയുന്നു :-(

Unknown said...

അജയ് ശ്രീശാന്ത്,
ലേഖാ,
ശ്രീ,
നിഴല്‍,
കാസിം,
അപ്പു .....പ്രവാസിയുടെ നോവുകള്‍ ഉള്‍ക്കൊണ്ടുവല്ലോ..എല്ലാവര്‍ക്കും നന്മകള്‍ മാത്രം ഉണ്ടാകട്ടെ..

മുസാഫിര്‍ said...

ഒരുപാട് അമ്മമാരുടെ കണ്ണീരില്‍ കുതിര്‍ന്ന മുഖങ്ങളും ഒന്നും ചെയ്യാനാവാത്ത മക്കളുടെ നിസ്സഹായാവ്സ്ഥയും വായിച്ചു സാദിഖ് , ഈ പോസ്റ്റില്‍.

ജിജ സുബ്രഹ്മണ്യൻ said...

വല്ലാതെ വേദനിച്ചു.വേറൊന്നും പറയാൻ പറ്റണില്ല.

ശെഫി said...

സാദിഖ് ഭായ് കാണാൻ വൈകി ഈ പോസ്റ്റ്.
ബാബു ഭരദ്വാജ് പ്രവാസികുറിപ്പുകളിൽ പറഞ പോലെ ഓരോ മനുഷ്യൻ മടങ്ങാൻ കൊതിക്കുന്ന രു സ്ത്രൈണമായ ഇടമുണ്ട്.ആ ഇടങ്ങിൾ മുന്ന്നിൽ നിൽക്കുന്നത് ഉമ്മ തന്നെയാവും.
ആഴത്തിൽ തറക്കുന്നു ഈ അനുഭവങ്ങൾ

Unknown said...

മുസാഫിര്‍,
കാന്താരിക്കുട്ടി,
ശെഫി... പ്രവാസം എല്ലാ അര്‍ഥത്തിലും
വേദന തന്നെയാണ്‌ ഇവര്‍ക്കൊക്കെ...

വായനക്ക്‌ നന്ദി.

വിജയലക്ഷ്മി said...

Manassine chindhhippikkunna murippeduthhiya post.ingine ethra ethra anubavangal.ellaam eeshuwara nigamanam..

Shinoj said...

നന്നായിരിക്കുന്നു.. കുറച്ചു വേദനിപ്പിചെങ്ങിലും :)

MUHAMMED JUNAID.K said...

വളരെ നന്നായിരിക്കുന്നു