Monday, April 20, 2009

ബ്ലോഗെഴുത്ത്‌ വെറുമെഴുത്തല്ല

ആന്തിയൂര്‍ കുന്നിലേക്ക്‌ വഴി ചോദിച്ചപ്പോള്‍ ആ ചെറുപ്പക്കാര്‍ പറഞ്ഞു, ഞങ്ങളും അങ്ങോട്ടാണ്‌. കാറില്‍ അവരും കയറി. ഒരു വളവ്‌ തിരിഞ്ഞപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു.
ഇടതു വശത്തു കാണുന്ന ഈ വീട്‌ കണ്ടോ? കേരളത്തിലെ ഏറ്റവും വലിയ വീടായിരിക്കും ഇത്‌. കോടികള്‍ ചെലവ്‌ വരും.
നോക്കുമ്പോള്‍, ആകാശത്തേക്ക്‌ ഉയരുന്ന വലിയൊരു വീട്‌. ഗള്‍ഫിലെ ഒരു വ്യവസായിയുടേതാണ്‌. പണി തീര്‍ന്നിട്ടില്ല. കോടികള്‍ ഇപ്പോള്‍ തന്നെ ചെലവായിക്കഴിഞ്ഞിട്ടുണ്ടെന്ന ചെറുപ്പക്കാരുടെ വാക്കുകളില്‍ അതിശയോക്തി കാണില്ല. എനിക്കു പോകേണ്ട വഴി പറഞ്ഞു തന്ന്‌ അടുത്ത വളവിനപ്പുറത്ത്‌ അവര്‍ ഇറങ്ങിപ്പോയി.
ഞാന്‍ മുസ്‌തഫയുടെ വീട്ടിലേക്കാണ്‌. നെല്ലിപ്പടിക്കലെ ആ മലഞ്ചരിവില്‍, ഭാര്യാവീട്ടിലെ വലിയ ഇല്ലായ്‌മകളില്‍ അതിനേക്കാള്‍ വലിയ സ്വന്തം ഇല്ലായ്‌മകളുമായി മുസ്‌തഫ കിടക്കുന്നു. ഉണ്ണിക്കൃഷ്‌ണന്‍ പുത്തൂരിന്റെ |`ആനപ്പക' യായിരുന്നു അപ്പോള്‍ അയാളുടെ കയ്യില്‍. നാല്‌ ദിവസം മുമ്പ്‌ ബ്ലോഗര്‍മാരായ നിരക്ഷരനും മുരളിയും (മുരളിക) വന്നപ്പോള്‍ കൊണ്ടുവന്ന പുസ്‌തകങ്ങളില്‍ ഒന്നാണ്‌ അത്‌. പുസ്‌തകം അടച്ചു വെച്ച്‌ മുസ്‌തഫ തല ഉയര്‍ത്തി. തലയണക്കപ്പുറത്ത്‌ പുസ്‌തകങ്ങളുടെ ചെറിയ കൂമ്പാരം. കിടപ്പിലായ ശേഷം കോട്ടയം പുഷ്‌പനാഥിന്റെ ലൂസിഫറുടെ മകള്‍ മുതല്‍ സാറാ ജോസഫിന്റെ മാറ്റാത്തി വരെ 32 പുസ്‌തകങ്ങള്‍ മുസ്‌തഫ വായിച്ചു തീര്‍ത്തിരിക്കുന്നു.
ബ്ലോഗ്‌ എന്ന്‌ മുസ്‌തഫ കേട്ടിട്ടുണ്ടായിരുന്നില്ല. മുസ്‌തഫയുടെ കത്ത്‌ ബ്ലോഗില്‍ കൊടുക്കട്ടെ എന്ന്‌ മൈനാ ഉമൈബാന്‍ ചോദിച്ചപ്പോള്‍ ഏതോ ആഴ്‌ചപ്പതിപ്പാകുമെന്നാണ്‌ അയാള്‍ കരുതിയത്‌.
മുസ്‌തഫയ്‌ക്കൊരു പുസ്‌തകമെന്നേ മൈനയും കരുതിയിരുന്നുള്ളൂ. കാരണം മുസ്‌തഫ എഴുതിയ കത്തില്‍ മറ്റൊന്നും ആവശ്യപ്പെട്ടിരുന്നില്ല. മരത്തില്‍ നിന്ന്‌ വീണ്‌ നട്ടെല്ലിന്‌ ക്ഷതം പറ്റി, അരക്കു താഴെ ചലനമില്ലാതെ കിടപ്പിലായിപ്പോയ മുസ്‌തഫക്ക്‌ വായന മാത്രമാണ്‌ ഒരാശ്വാസം. പുസ്‌തകം വാങ്ങാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്‌, മൈന എഴുതിയ പുസ്‌തകങ്ങള്‍ അയച്ചു കൊടുക്കണമെന്ന്‌ മാത്രമേ മുസ്‌തഫ എഴുതിയുള്ളു. അരിവാങ്ങാന്‍ മുസ്‌തഫക്ക്‌ പണമില്ല. മരുന്നു വാങ്ങാന്‍ മാര്‍ഗ്ഗമില്ല. ജീവിയ്‌ക്കാന്‍ ഒരു ഗതിയുമില്ല. അതൊന്നും മുസ്‌തഫ എഴുതിയില്ല. സത്യത്തില്‍ അതൊക്കെയാണ്‌ മുസ്‌തഫയ്‌ക്കുള്ള യഥാര്‍ഥ ഇല്ലായ്‌മകള്‍. അരിയും മരുന്നും മാത്രമല്ല, തല ചായ്‌ക്കാന്‍ മണ്ണില്‍ സ്വന്തമായി ഒരിടവുമില്ലാത്ത മനുഷ്യപുത്രനാണ്‌ മുസ്‌തഫ.
നടക്കുന്ന കാലത്ത്‌ മുസ്‌തഫ നന്നായി വായിക്കുമായിരുന്നു. അപകടത്തിന്‌ മുമ്പുള്ള കാലത്തെ മുസ്‌തഫ നടക്കുന്ന കാലം എന്നാണ്‌ സ്വയം വിശേഷിപ്പിക്കുന്നത്‌. സംസാരത്തിലുട നീളം അയാള്‍ തന്റെ നല്ല കാലത്തെ നടക്കുന്ന കാലം എന്ന്‌ സ്വയം വിശേഷിപ്പിക്കുന്നു.
മരത്തില്‍ നിന്ന്‌ വീണ്‌ അരയ്‌ക്കു താഴെ മരിച്ചു പോയ മുസ്‌തഫക്ക്‌ ഇത്‌ കിടക്കുന്ന കാലമാണ്‌. നടക്കുന്ന കാലത്തെ കുറിച്ചു പറയുമ്പോഴും കിടക്കുന്ന കാലത്തിന്റെ വേദന ആ വാക്കുകളില്‍ പുരണ്ടു പോകാതിരിക്കാന്‍ മുസ്‌തഫ ശ്രദ്ധിക്കുന്നു.
നടക്കുന്ന കാലവും മുസ്‌തഫയെ സംബന്ധിച്ചിടത്തോളം അത്ര നല്ല കാലമായിരുന്നില്ല. പതിനൊന്നാം വയസ്സു മുതല്‍ അധ്വാനത്തിന്റെ ഭാരം ചുമലിലേറ്റുന്നുണ്ട്‌. സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ കല്ലും ഓടും കടത്താന്‍ പോകും. ഏഴാം ക്ലാസൂവരെ മാത്രമേ പഠിച്ചിട്ടുള്ളൂ. പട്ടിണിയുടെ നാളുകളില്‍ എന്നോ ഒരു ദിവസം മുസ്‌തഫ നാടുവിട്ടു. ആന്ധപ്രദേശിലേക്ക്‌. ഹോട്ടല്‍ പണിയായിരുന്നു തുടക്കം. പിന്നെ ഒരു സ്റ്റീല്‍ കമ്പനിയില്‍ ജോലി കിട്ടി. ഡ്യൂട്ടി കഴിഞ്ഞാല്‍ ധാരാളം ഒഴിവു സമയം. അക്കാലത്താണ്‌ കയ്യില്‍ കിട്ടുന്ന പൈങ്കിളി വാരികകളിലൂടെ മുസ്‌തഫ വായനാ ലോകത്തേക്ക്‌ കടക്കുന്നത്‌. കഥകളിലെ ആവര്‍ത്തന വിരസതയും കഥയില്ലായ്‌മകളും ബോധ്യമായപ്പോഴാണ്‌ പുസ്‌തകങ്ങളിലേക്ക്‌ തിരിഞ്ഞത്‌. നാട്ടില്‍ തിരിച്ചെത്തി കൂലിപ്പണിക്ക്‌ പോകുന്ന കാലത്തും കിട്ടുന്ന കാശില്‍ ചെറിയൊരു ഭാഗം പുസ്‌തകത്തിനായി നീക്കിവെയ്‌ക്കും. ഡ്രൈവറാണ്‌ മുസ്‌തഫ. വണ്ടിയില്‍ പോകാത്ത ദിവസങ്ങളില്‍ മറ്റു ജോലികള്‍ക്ക്‌ പോകും. അങ്ങിനെയാണ്‌ ഒരു ദിവസം കൂട്ടുകാരന്‍ കവുങ്ങില്‍ കയറാന്‍ വിളിക്കുന്നത്‌. അഞ്ചു സെന്റില്‍ ആകെ നാലഞ്ചു കവുങ്ങുകളാണ്‌ കൂട്ടുകാരന്‌ ഉള്ളത്‌. വിധി അവിടെ മുസ്‌തഫയെ കാത്തു നില്‍ക്കുകയായിരുന്നു. കവുങ്ങിന്റെ തലയൊടിഞ്ഞു മുസ്‌തഫ നിലം പതിച്ചു.
2005 നവംബര്‍ പതിനേഴിനായിരുന്നു അത്‌. അതോടെ മുസ്‌തഫയുടെ നടക്കുന്ന കാലം അസ്‌തമിച്ചു. അരക്കു താഴെ ചലനമറ്റ്‌ അയാള്‍ കിടപ്പിലായി. ജീവിതം കിടപ്പുമുറിയുടെ നാലു ചുമരുകള്‍ക്കുള്ളിലേക്ക്‌ ചുരുങ്ങി. പുളിയ്‌ക്കല്‍ പാലിയേറ്റീവ്‌ കെയര്‍ ക്ലിനിക്ക്‌ ഏറ്റെടുത്തതോടെയാണ്‌ മുസ്‌തഫ ആത്മവിശ്വാസത്തിന്റെയും മനോവീര്യത്തിന്റേയും പുതിയ വെളിച്ചം കാണുന്നത്‌. കൂട്ടുകാര്‍ കൊണ്ടു വരുന്ന പുസ്‌തകങ്ങളായി പിന്നീട്‌ മുസ്‌തഫയ്‌ക്ക്‌ കൂട്ട്‌.
അങ്ങിനെ ആരോ കൊണ്ടു വന്ന പുസ്‌തകങ്ങളില്‍ ഒന്ന്‌ മൈനാ ഉമൈബാന്റെ നോവലായിരുന്നു, ചന്ദന ഗ്രാമം. പുസ്‌തകം വായിച്ചു തീര്‍ന്നപ്പോള്‍ അതിലുള്ള വിലാസത്തില്‍ മുസ്‌തഫ കത്തെഴുതി. അതിനു മുമ്പ്‌ കെ. കവിത. സാറാ ജോസഫ്‌, കാക്കനാടന്‍ തുടങ്ങിയവര്‍ക്കും ഇതുപോലെ മുസ്‌തഫ കത്തെഴുതിയിരുന്നു.
സര്‍പ്പഗന്ധി ബ്ലോഗില്‍ മൈന മുസ്‌തഫയ്‌ക്കൊരു പുസ്‌തകം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്‌ പെട്ടെന്നാണ്‌ ബൂലോഗം ഏറ്റെടുത്തത്‌. മുസ്‌തഫക്ക്‌ വേണ്ടത്‌ വെറുമൊരൂ പുസ്‌തകം മാത്രമല്ലെന്ന്‌ ബൂലോഗ കാരുണ്യം തിരിച്ചറിഞ്ഞു. കമന്റുകളും മറുപടികളുമായി മുസ്‌തഫയ്‌ക്ക്‌ ഇല്ലാത്തതൊക്കെ അവര്‍ കണ്ടെത്തി. തളര്‍ന്നു പോയ ശരീരത്തിനകത്ത്‌ കത്തി നില്‍ക്കുന്ന മനസ്സിന്‌ കൂടുതല്‍ ഊര്‍ജം പകരാന്‍ അവര്‍ ഒറ്റക്കെട്ടായി. പക്ഷേ, ഒരു ഏകോപനത്തിന്റെ അഭാവത്തില്‍ സഹായങ്ങള്‍ മുസ്‌തഫയെ തേടിയെത്താന്‍ വൈകുന്നുണ്ട്‌.
മൈനയുടെ പോസ്റ്റ്‌ കണ്ട്‌ അമേരിക്കയില്‍ നിന്നും ഗള്‍ഫ്‌ നാടുകളില്‍ നിന്നും ബ്ലോഗര്‍മാര്‍ വിളിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിളികള്‍ വന്നു. പലരും പുസ്‌തകങ്ങള്‍ അയച്ചു കൊടുത്തു. പ്രസാധകരുടെ വി.ഐ.പി കാര്‍ഡുകളും ഓഫറുകളായി വന്നു. അവധിക്കു വന്ന ചിലര്‍ വീട്ടില്‍ വന്ന്‌ മുസ്‌തഫയെ കണ്ടു. പുസ്‌തകങ്ങളല്ലാതെ മറ്റ്‌ വല്ല സഹായവും വേണോ എന്നായിരുന്ന പോസ്റ്റ്‌ സന്ദര്‍ശിച്ച പലരുടേയും പ്രതികരണം. അതോടെ പുസ്‌തകങ്ങള്‍ക്കപ്പുറമുള്ള ജീവകാരുണ്യത്തിലേക്ക്‌ ബ്ലോഗര്‍മാര്‍ ഒത്തുകൂടി. ബ്ലോഗെഴുത്തു വെറുമെഴുത്തല്ലെന്നും സഹജീവി സ്‌നേഹം കൂടിയാണെന്നും അവര്‍ തിരിച്ചറിയുന്നു. മുസ്‌തഫയുമായി ബന്ധപ്പെട്ടവര്‍ അയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നെയും ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്‌തു കൊണ്ടിരുന്നു. (ഈ കുറിപ്പെഴുതുമ്പോള്‍ മുസ്‌തഫ ആശുപത്രിയിലാണ്‌. മൂത്ര തടസ്സം. പിന്നെ പനിയും ഛര്‍ദിയും. ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന്‌ ആശുപത്രിയിലേക്കുള്ള പോക്കുവരവുകള്‍ വലിയ പ്രയാസമാണ്‌. വീടു നില്‍ക്കുന്ന ചെറിയ കുന്നില്‍ നിന്ന്‌ വീല്‍ചെയറില്‍ താഴേക്കിറങ്ങാന്‍ നാല്‌ പേരുടെ സഹായം വേണം. നിരപ്പായ സ്ഥലത്ത്‌ ഒറ്റക്ക്‌ വീല്‍ ചെയര്‍ ഉരുട്ടി പോകാന്‍ മുസ്‌തഫക്ക്‌ സാധിക്കും. അങ്ങിനെയൊരു സ്ഥലത്താണ്‌ പുതിയ വാടക വീട്‌ തെരയുന്നത്‌).
വാടക വീട്‌ ഒഴിയേണ്ടി വന്ന, മുസ്‌തഫ ഇപ്പോള്‍ ആന്തിയൂര്‍കുന്നിലെ നെല്ലിപ്പടിക്കലുള്ള ഭാര്യാ വീട്ടിലാണ്‌ കഴിയുന്നത്‌. അധിക നേരം മലര്‍ന്നു കിടക്കാനോ ഇരിക്കാനോ മുസ്‌തഫക്ക്‌ സാധിക്കില്ല. അനന്തമായ കിടത്തം മുസ്‌തഫയുടെ പിന്‍ഭാഗത്ത്‌ വലിയ മുറിവുകള്‍ തീര്‍ത്തിരിക്കുന്നു. ആഴ്‌ചയിലൊരിക്കല്‍ മലം പുറത്തു പോകാനുള്ള മരുന്നു കഴിക്കും. മൂത്രം കത്തീറ്ററിലുടെ പുറത്തു പോകുന്നു. ഒരാവശ്യവും മുസ്‌തഫ അറിയില്ല. എല്ലാം യാന്ത്രികമായി നടക്കുന്നു. അരക്കു താഴെ നടക്കുന്നതൊന്നും മുസ്‌തഫ അറിയില്ല. ഉറുമ്പും പാറ്റയും ചിലപ്പോള്‍ എലികളും വന്ന്‌ മുറിവേല്‍പിച്ചു പോകും. പിന്നീട്‌ വസ്‌ത്രം മാറുമ്പോഴാണ്‌ മുറിവുകള്‍ കാണുന്നത്‌.
സംസാരിക്കുമ്പോള്‍ മുസ്‌തഫ തന്റെ പ്രാരാബ്‌ധങ്ങളിലേക്ക്‌ കടക്കുന്നേയില്ല. ഇല്ലായ്‌മകളെ കുറിച്ച്‌ പരിതപിക്കുന്നേയില്ല. ആത്മധൈര്യത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും കരുത്താണ്‌ ആ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്‌.
ആരോടും മുസ്‌തഫ സഹായം ചോദിക്കുന്നില്ല. സഹായവുമായി നീട്ടുന്ന ഒരു കൈയും മുസ്‌തഫ നിഷേധിക്കുന്നുമില്ല. അരക്കു താഴെ തളര്‍ന്നവന്‌ നല്‍കുന്ന അരിയില്‍ പോലും രാഷ്‌ട്രീയമുണ്ടെന്ന്‌ കിടക്കുന്ന കാലം മുസ്‌തഫയെ പഠിപ്പിക്കുന്നു. മുസ്‌തഫ പക്ഷ, ആരേയും കുറ്റപ്പെടുത്തുന്നില്ല.
ആരോടും ഞാന്‍ ഒന്നും ആവശ്യപ്പെടുന്നില്ല. എന്നാല്‍ ആരെങ്കിലും എന്തെങ്കിലും തരുമ്പോള്‍ വേണ്ടെന്ന്‌ പറയാന്‍ കഴിയുന്ന സ്ഥിതിയല്ല എന്റേത്‌. ഒരു സഹായത്തിന്‌ വഴി തുറക്കുന്നവരെ വിലക്കാനും കഴിയില്ല, മുസ്‌തഫ ഏറ്റവും നിസ്സംഗതയോടെ പറയുന്നു.
സഹായത്തിന്‌ നിബന്ധനകള്‍ വെയ്‌ക്കുന്നവരെ മാത്രം മുസ്‌തഫ അകറ്റി നിര്‍ത്തുന്നു. കിടന്ന കിടപ്പില്‍ ഒന്ന്‌ അനങ്ങാന്‍ പോലും പ്രയാസപ്പെടുന്ന ഈ ശരീരത്തിലേക്കും സ്വാര്‍ഥതയോടെ നോക്കുന്നവരെ അടുപ്പിക്കാതിരിക്കാനുള്ള കരളുറപ്പ്‌ ഈ ഇല്ലായ്‌മകള്‍ക്കിടയിലും മുസ്‌തഫക്കുണ്ട്‌. സഹായ വാഗ്‌ദാനവുമായി വരുന്ന ചിലരെ രാഷ്‌ട്രീയ കാരണങ്ങളാല്‍ മാറ്റി നിര്‍ത്താന്‍ പറയുന്ന രാഷ്‌ട്രീയത്തോടാണ്‌ മുസ്‌തഫക്ക്‌ എതിര്‍പ്പ്‌.
മുസ്‌തഫയുടെ ദൈന്യം പകര്‍ത്താന്‍ ഒരു ചാനല്‍ സംഘം എത്തിയ ദിവസമാണ്‌ അത്‌ സംഭവിച്ചത്‌. അരിയും പല വ്യഞ്‌ജനങ്ങളുമായി വന്ന മറ്റൊരു കൂട്ടരും അപ്പോള്‍ അവിടെയുണ്ടായിരുന്നു. അവര്‍ അന്ന്‌ മുഖം കറുപ്പിച്ചാണ്‌ പുറത്തേക്ക്‌ പോയത്‌. രണ്ട്‌ ദിവസം കഴിഞ്ഞ്‌ അവര്‍ വീണ്ടും വന്നു.
അവര്‍ പറഞ്ഞു, ചാനലും ആഴ്‌ചപ്പതിപ്പും ബ്ലോഗുമൊന്നും ദൈവമല്ല. പാലിയേറ്റീവ്‌ ക്ലിനിക്കും ദൈവമല്ല. ദൈവത്തോട്‌ പ്രാര്‍ഥിക്കണം. ദൈവമാണ്‌ നമുക്ക്‌ എല്ലാം തരുന്നത്‌.
മുസ്‌തഫയുടെ മറുപടി കൃത്യമായിരുന്നു. പത്താം ക്ലാസ്‌ വരെ മദ്രസയില്‍ പഠിച്ച മുസ്‌തഫക്ക്‌ അറിയാം അല്ലാഹുവിന്റെ കാരുണ്യം എന്താണ്‌ എന്ന്‌. ദൈവം ഒരിക്കലും നേരിട്ട്‌ വന്ന്‌ സഹായിക്കില്ല. പാലിയേറ്റീവ്‌ ക്ലിനിക്കിന്റേയോ ചാനലിന്റേയോ ആഴ്‌ചപ്പതിപ്പിന്റേയോ ബ്ലോഗിന്റെയോ ഒക്കെ രൂപത്തിലായിരിക്കും അല്ലാഹുവിന്റെ കാരുണ്യമെത്തുന്നത്‌. അതൊന്നും തള്ളിക്കളയാനാകില്ല.
അപ്പോള്‍ പുസ്‌തകങ്ങളെ കുറിച്ചായി അവരുടെ ആക്രോശം. ഈ പുസ്‌തകങ്ങളൊക്കെ തരുന്നവരോട്‌ അതിന്‌ പകരം വല്ല അരിയും പച്ചക്കറിയുമൊക്കെ കൊണ്ടുവരാന്‍ പറഞ്ഞുകൂടെ? ഈ പുസ്‌തകങ്ങള്‍ വായിച്ചിട്ട്‌ എന്ത്‌ കിട്ടാനാണ്‌?
അതിനും മുസ്‌തഫയുടെ മറുപടി കൃത്യമായിരുന്നു: എന്ത്‌ സഹായമാണ്‌ തരേണ്ടതെന്ന്‌ തീരുമാനിക്കുന്നത്‌ സഹായം തരുന്നവരാണ്‌. അവരോട്‌ ഇന്നതു വേണമെന്ന്‌ നമുക്ക്‌ പറയാന്‍ പറ്റില്ല. അരിയുമായി വരുന്ന നിങ്ങളോടും ഞാന്‍ ഇതുവരെ അരി വേണ്ട, അതിന്റെ കാശ്‌ മതിയെന്ന്‌ പറഞ്ഞിട്ടില്ലല്ലോ. അരി വേണ്ടെന്നല്ല, അരിയ്‌ക്ക്‌ അപ്പുറമുള്ള ആവശ്യങ്ങളും കാശ്‌ കൊണ്ട്‌ നിറവേറ്റാമല്ലോ.
മുസ്‌തഫയ്‌ക്ക്‌ വീട്‌ വെച്ചു കൊടുക്കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തവര്‍ക്കും ചില താല്‍പര്യങ്ങളുണ്ട്‌. അതിനും മുസ്‌തഫ വഴങ്ങുന്നില്ല. ശരീരത്തില്‍ ബാക്കിയുള്ള പാതി ജീവന്‍ എന്ന്‌ വിട പറയുമെന്ന്‌ ഒരു നിശ്ചയവുമില്ല. താന്‍ ഇല്ലാതായാല്‍ തന്റെ ഭാര്യയും മകനും തെരുവിലേക്കിറങ്ങാന്‍ പാടില്ല. ഒരു പ്രയോജനവുമില്ലാത്ത മുസ്‌തഫയുടെ ശരീരം പരിപാലിച്ച്‌ കൂടെ നില്‍ക്കുന്ന പ്രിയപ്പെട്ടവളെയും ഒന്നുമറിയാത്ത പിഞ്ചു മകനെയും ഓര്‍ക്കുമ്പോള്‍ മാത്രമാണ്‌ ആ മനസ്സിന്റെ കടിഞ്ഞാണ്‍ അല്‍പമെങ്കിലും നഷ്‌ടമാകുന്നത്‌. മുഖ്യമന്ത്രിക്ക്‌ മുസ്‌തഫ ഒരു കത്തെഴുതിയിരുന്നു. വീട്‌ വെയ്‌ക്കാന്‍ സഹായിക്കണമെന്ന്‌. പാവപ്പെട്ടവന്‌ അന്തിയുറങ്ങാന്‍ ഇടം നല്‍കാനുള്ള ബാധ്യത ഭരണാധികാരികള്‍ക്കുണ്ടെന്ന്‌ മുസ്‌തഫ വിശ്വസിക്കുന്നു. അരിയില്‍ രാഷ്‌ട്രീയം കലര്‍ത്തിയവര്‍ ആ കത്തിലും രാഷ്‌ട്രീയും കാണുന്നു. മുഖ്യമന്ത്രിയും ദൈവമല്ലെന്ന്‌ അവര്‍ മുസ്‌തഫയുടെ പാതിജീവനെ പഠിപ്പിച്ചു. പക്ഷേ, ദൈവ സഹായം മുഖ്യമന്ത്രിയുടെ രൂപത്തിലും വന്നേക്കുമെന്ന്‌ മുസ്‌തഫ വിശ്വസിക്കുന്നു.
പുളിക്കല്‍ പാലിയേറ്റീവ്‌ കെയര്‍ ക്ലിനിക്കാണ്‌ മുസ്‌തഫ താമസിക്കുന്ന വീടിന്‌ വാടക നല്‍കിയിരുന്നത്‌. ആ വീട്‌ പുതുക്കി പണിയുന്നതിനാല്‍ ഒഴിയേണ്ടി വന്നു. ഇപ്പോള്‍ പുതിയ വീട്‌ അന്വേഷിക്കുകയാണെന്ന്‌ പാലിയേറ്റീവ്‌ ക്ലിനിക്ക്‌ സാരഥികളായ അഷ്‌റഫും അഫ്‌സലും പറഞ്ഞു. വീട്‌ നല്‍കാന്‍ പലരും ഭയപ്പെടുന്നു. വാടക കിട്ടുമോ, വീട്‌ ഒഴിഞ്ഞു കൊടുക്കാതിരിക്കുമോ എന്നൊക്കെയാണ്‌ ഭയം.
വീട്‌ മുസ്‌തഫയുടെ ഒരു സ്വപ്‌നം മാത്രമാണ്‌. കടുത്ത യാഥാര്‍ഥ്യങ്ങള്‍ വേറെയുണ്ട്‌. മുറിവുകള്‍ ഡ്രസ്‌ ചെയ്യാനും മറ്റും ആഴ്‌ചയില്‍ ആയിരം രൂപ വേണം. ഇടക്ക്‌ കത്തീറ്റര്‍ മാറ്റണം. പാലിയേറ്റീവ്‌ കെയര്‍ ക്ലിനിക്കാണ്‌ ഇതൊക്കെ ചെയ്യുന്നത്‌. വാടകയും മരുന്നും ഒക്കെയായി മാസത്തില്‍ അയ്യായിരം രൂപയെങ്കിലും വേണം. കിടക്കുന്ന മുസ്‌തഫയെ സ്വന്തം വീട്ടുകാര്‍ കയ്യൊഴിഞ്ഞ പോലെയാണ്‌. അവര്‍ക്ക്‌ സഹായങ്ങള്‍ ചെയ്യാന്‍ കഴിയില്ല. പക്ഷേ, സ്‌നേഹം നല്‍കാന്‍ കഴിയും. കിട്ടാതെ പോയ ആ സ്‌നേഹമാണ്‌ കുറേ നല്ല മനസ്സുകള്‍ മുസ്‌തഫക്ക്‌ നല്‍കുന്നത്‌. ആ സ്‌നേഹമാണ്‌ മുസ്‌തഫയുടെ ശരീരത്തില്‍ അവശേഷിക്കുന്ന ജീവനും ആ മനസ്സിന്റെ കരുത്തും പിടിച്ചു നിര്‍ത്തുന്നത്‌.
നട്ടെല്ലിന്‌ ക്ഷതം സംഭവിച്ച്‌ എന്നെന്നേക്കുമായി കിടപ്പിലായിപ്പോയ ഇരുപതിലേറെ രോഗികളെ പുളിക്കല്‍ പാലിയേറ്റീവ്‌ കെയര്‍ ക്ലിനിക്ക്‌ പരിപാലിക്കുന്നുണ്ട്‌. കാന്‍സര്‍, വൃക്കരോഗികള്‍ക്കു പുറമെയാണിത്‌. ഇവര്‍ക്കൊക്കെ സ്വന്തമായി ഒരു വീടുണ്ട്‌. മറ്റു കാര്യങ്ങള്‍ നോക്കിയാല്‍ മതി ക്ലിനിക്കിന്‌. മുസ്‌തഫക്ക്‌ കിടപ്പാടം കൂടി ഒരൂക്കേണ്ടതുണ്ട്‌. ഗള്‍ഫിലെ ഒരു സന്നദ്ധ സംഘടന വീട്‌ നിര്‍മിച്ചു നല്‍കാന്‍ മുന്നോട്ട്‌ വന്നിരുന്നു. എന്നാല്‍ സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ അത്‌ നടന്നില്ല. അപ്പോള്‍ മുസ്‌തഫക്ക്‌ വീട്‌ മാത്രമല്ല, വീട്‌ വെക്കാന്‍ ഭൂമിയും കണ്ടെത്തേണ്ടതുണ്ട്‌. ബ്ലോഗര്‍മാരുടേയും വായനക്കാരുടേയും സഹായത്തോടെ അതിന്‌ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ അഫ്‌സലും അഷ്‌റഫും.
യാത്ര പറയാന്‍ നേരം മുസ്‌തഫ വായിച്ചു മടക്കി വെച്ച ആനപ്പകയുടെ പേജ്‌ ഞാന്‍ വെറുതെ മറിച്ചു നോക്കി. ആദ്യത്തെ അനുഭവം എന്ന അധ്യായത്തിലായിരുന്നു മുസ്‌തഫ. ഗതികേടു കൊണ്ട്‌ ഉരപ്പുരക്കാരത്തിയാകുന്ന നാണിക്കുട്ടിയുടെ ജീവിതമാണ്‌ വരികളില്‍.
``ഒറ്റപ്പെട്ടവളാണ്‌. ചാര്‍ച്ചയില്‍ പെട്ടവര്‍ അവിടെയുമിവിടേയുമായി നല്ല നിലയില്‍ കഴിഞ്ഞു കൂടുന്നുണ്ടെന്ന്‌ കേള്‍ക്കുന്നു. നാണിക്കുട്ടിയെ അവരാരും വേണ്ട രീതിയില്‍ ശ്രദ്ധിക്കുന്നില്ലെന്നു മാത്രം.''
കുന്നിറങ്ങി, പുളിയ്‌ക്കല്‍ അങ്ങാടിയിലേക്ക്‌ മടങ്ങുമ്പോള്‍ ആ പഴയ വളവില്‍ ആ വലിയ വീട്‌ ഞാന്‍ പിന്നെയും കണ്ടു. ഞാന്‍ ഇറങ്ങിയ ശേഷം മുസ്‌തഫ വീണ്ടും ആനപ്പക കയ്യിലെടുത്തിട്ടുണ്ടെങ്കില്‍ ആ അധ്യായത്തിലെ അവസാന വരികള്‍ അയാള്‍ ഇങ്ങിനെ വായിക്കുന്നുണ്ടാകും:
``‌നാണിക്കുട്ടി ഉരപ്പുരക്കാരത്തിയായി. നെല്ലുകുത്തുകാരിയായി. ഇന്നലെവരെ കാത്തുസൂക്ഷിച്ച തറവാടിത്തത്തിന്റെ ഉടുവസ്‌ത്രമാണ്‌ അവള്‍ ഊരിയെറിഞ്ഞത്‌. കൃത്രിമമായ പുറംമോടികള്‍ ആവശ്യമില്ല. അധ്വാനിച്ച്‌ ജീവിക്കാനാണ്‌ വന്നിരിക്കുന്നത്‌. അധ്വാനത്തിലൂടെ തളര്‍ന്നു മരിച്ചാലും ഒരുത്തനോടും യാചിക്കുകയില്ല.''

അധ്വാനിക്കാന്‍ ശരീരവും യാചിക്കാന്‍ മനസ്സുമില്ലാത്ത മുസ്‌തഫയുടെ മനസ്സില്‍ ആ വാചകങ്ങള്‍ എന്തെന്തു വികാരങ്ങള്‍ ഉണര്‍ത്തിയിട്ടുണ്ടാകില്ല!