Monday, April 28, 2008

മനസ്സിന്റെ ഉത്സവങ്ങള്‍

എരഞ്ഞിപ്പറമ്പിലെ തിറയുത്സവം.
കോമരം ഉറഞ്ഞു തുള്ളുകയാണ്‌.
നെറ്റിയില്‍ നിന്ന്‌ പൊടിയുന്ന ചോരത്തുള്ളികളില്‍
ഗ്രാമത്തിന്റെ ആഘോഷം തുളുമ്പുന്നു.

പടച്ചോനേ... ഈ ആനന്ദം എത്ര കാലമായി എനിക്ക്‌ നഷ്ടപ്പെടുന്നു.
പത്രപ്രവര്‍ത്തകനായി ജോലി ആരംഭിച്ചതു മുതല്‍..
അല്ല അക്കാലത്ത്‌ ഇടയ്‌ക്കൊക്കെ വന്നു പെടാറുണ്ട്‌.
പരദേശിയായി കടല്‍ കടന്ന ശേഷം.
ശരിയാണ്‌ അതിനുശേഷം ഒരിയ്‌ക്കല്‍ പോലും
കുംഭമാസത്തിലെ ഇത്തരം ഘോഷപ്പെരുക്കങ്ങളിലേക്ക്‌
വന്നു പെട്ടിട്ടില്ല. ഇക്കാലത്ത്‌ അവധിയെടുത്ത്‌
നാട്ടിലെത്താന്‍ പറ്റിയത്‌ വലിയ ഭാഗ്യമായി.

മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ
ശിവരാത്രി മഹോത്സവം.
മണാശ്ശേരിയിലേയും നായര്‍ കുഴിയിലേയും
അമ്പലങ്ങളിലെ പ്രതിഷ്‌ഠാ മഹോത്സവങ്ങള്‍.
കളന്‍ തോട്‌ തങ്ങളുടെ നേര്‍ച്ച. വെള്ളങ്ങോട്ടേയും
കലങ്ങോട്ടേയും എരഞ്ഞിപ്പറമ്പിലേയും തിറകള്‍.

ഓരോ കുംഭത്തിലും, കടലിനക്കരെ, മനസ്സില്‍ ‍
ചോര ചി്‌ന്തിയ കോമരങ്ങള്‍ ഇക്കുറി മനസ്സിന്റെ
ആവേശമായി ഉറഞ്ഞു തുള്ളുകയാണ്‌.

എട്ടൊമ്പത്‌ കൊല്ലത്തിനുശേഷമാണ്‌, ഇങ്ങിനെ നാട്ടിലെ
ഉത്സവപ്പറമ്പുകളില്‍ കറങ്ങി നടക്കുന്നത്‌.
ഇവിടെ ഒന്നിനും ഒരു മാറ്റവുമില്ല.
ഉത്സവപ്പറമ്പുകള്‍ കൂടുതല്‍ വിശാലമായിരിക്കുന്നു.
മാമുണ്ണി നാരങ്ങാക്കച്ചവടം ചെയ്യുന്നു.
തട്ടമിട്ട കൊച്ചു മകള്‍ കൂട്ടിനുണ്ട്‌‌.
ചക്കര ജിലേബി ചൂടോടെ പൊരിച്ചെടുക്കുന്നവര്‍.
കരിമ്പും പൊരിയും വില്‍ക്കുന്നവര്‍.
പെണ്ണുങ്ങളേയും കുട്ടികളേയും ആകര്‍ഷിക്കാന്‍
വളക്കച്ചടവക്കാരും കളിപ്പാട്ടക്കാരും.
ഇടക്ക്‌‌ വഴിപാടിന്റെ വെടിയൊച്ചകള്‍.
കൂട്ടം കൂടി തിറക്ക്‌ പോകുമ്പോള്‍ കൂട്ടം തെറ്റി
വീട്ടിലേക്ക്‌ മടങ്ങുന്നവരുടെ പേരില്‍ വെടിപൊട്ടിച്ച
പഴയ കാലം ഓര്‍മ വന്നു.

പെണ്‍കുട്ടികളെ നോക്കി വെള്ളമിറയ്‌ക്കുന്ന
ചെക്കന്മാരും ചെക്കന്മാരെ കടക്കണ്‍ കോണില്‍
ഒളിപ്പിക്കുന്ന പെണ്‍കുട്ടികളും ഇപ്പോഴുമുണ്ട്‌‌.

മു്‌ല്ലപ്പൂ മണം വിതറി, കുലുങ്ങിച്ചിരിച്ചു പോകുന്ന
പെണ്‍കുട്ടികളുടെ വളകിലുക്കവും ഉത്സവപ്പറമ്പിന്റെ
ആവേശമാണല്ലോ. ഒന്നും കെട്ടു പോകാതെ,
എല്ലാം അങ്ങിനെ തന്നെ..... ദൈവമേ കടലിനിക്കരെ
നമുക്ക്‌ നഷ്ടപ്പെട്ടു പോകുന്നത്‌ എന്തെ‌ല്ലാമാണ്‌.

ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പുകളിലെ
വേലയും പൂരവും കഴിഞ്ഞോട്ടെ എന്ന അധ്യായം
ഒരിയ്ക്കല്‍ കൂടി വായിക്കണം.
ഇത്തവണ വായിക്കുമ്പോള്‍ മുമ്പത്തേക്കാള്‍ ശ്വാസം മുട്ടുമെന്ന്‌ തീര്‍ച്ച.

കുലുക്കിക്കുത്തു ബോര്‍ഡുകള്‍ക്ക്‌ ചുറ്റും നല്ല തിരക്ക്‌.
കട്ട നിരത്തിയിരിക്കുന്നത്‌ പഴയ കിങ്കരന്മാരല്ലെന്ന്‌ മാത്രം.
ഒക്കെ പുതുമുഖങ്ങള്‍.
ഏതാനും വര്‍ഷം മുമ്പ്‌ കടല്‍ കടന്ന്‌ പോരുന്ന സമയത്ത്‌
വള്ളിനിക്കറുമിട്ട്‌‌, മൂക്കില്‍ ചീരാപ്പൊലിപ്പിച്ചു
നടന്ന ചെക്കന്മാരാണ്‌ ബോര്‍ഡിനപ്പുറത്ത്‌
ചമ്രം പടിഞ്ഞിരുന്നു കട്ട കുലുക്കി വെയ്‌‌ രാജാ വെയ്‌‌
വിളിച്ചു കൂവുന്നത്‌.
ആഡ്യന്‍, ഇസ്‌‌പേഡ്‌, ക്ലാവര്‍, ഡെയ്‌മണ്‍, കൊടി, ചന്ദ്രന്‍..
കളങ്ങളില്‍ നോട്ട്‌ വീഴുന്നു. പഴയ ചില്ലറയുടെ കാലം കഴിഞ്ഞു.
പത്ത്‌ രൂപ മുതലാണ്‌ കളി.
പത്ത്‌ വെച്ചാല്‍ ഇരുപത്‌. ഇരുപത്‌ വെച്ചാല്‍ നാല്‍പത്‌.
ഡബിളും ത്രിബിളും വീഴുമ്പോള്‍ കൂടുതല്‍ പണം.
കൂലിപ്പണിക്കാരാണ്‌, കളങ്ങളില്‍ കാശ്‌ വെച്ച്‌
കളിക്കുന്നവരില്‍ ഏറെയും. പോലീസുകാരുടെ
ശല്യം പേടിക്കാനില്ല. ഇടക്ക്‌ ഉത്സവക്കമ്മിറ്റിക്കാരുടെ
പിരിവുണ്ടാകും. അത്‌ അത്ര സാരമാക്കാനില്ല.

(അപ്പുറത്ത്‌ വലിയ തുക വെച്ച്‌ ചീട്ടു കളി നടക്കുന്നുണ്ട്‌.
ആയിരവും അയ്യായിരവും നഷ്ടപ്പെട്ടവന്‍ വെറും കയ്യോടെ
വീട്ടിലേക്ക്‌ മടങ്ങുന്നുണ്ടായിരുന്നു.
ഉത്സവത്തിന്റെ നേരമ്പോക്ക്‌നെത്തിയവര്‍
ഈ വഴിക്ക്‌ തിരിഞ്ഞു നോക്കാറില്ല) \

കുട്ടിക്കാലത്തിന്റെ ഓര്‍മകള്‍ മനസ്സ്‌ കുലുക്കിയപ്പോള്‍
അല്‍പം കുലുക്കിക്കുത്താമെന്ന്‌ കരുതി.
ചില്ലറയാ‌ക്കി കരുതി വെച്ചിരുന്ന പത്ത്‌ രൂപാ
നോ്‌ട്ടുകള്‍ ആഡ്യനിലും ഇസ്‌പേഡിലും കൊടിയിലും
ക്ലാവറിലും മാറിമാറി ഭാഗ്യം പരീക്ഷിച്ചു.
പണം പോയെങ്കിലും ഏറെക്കാലം മനസ്സില്‍
സൂക്ഷിക്കാന്‍ പുതിയൊരു ഉത്സവത്തിന്റെ
മേളപ്പെരുക്കമായി അത്‌.
ഈ ഉത്സവങ്ങള്‍ക്ക്‌ മതത്തിന്റെ
വേലിക്കെട്ടുകളില്ലെന്നതാണ്‌ സത്യം.
കൊടിയത്തൂരിലെ വെ‌ള്ളങ്ങോട്ടും കലങ്ങോട്ടുമൊക്കെ
ഉത്സവത്തിന്റെ വിജയം മാപ്പിളമാരുടെ സാന്നിധ്യമത്രെ.

കലങ്ങോട്ട്‌ അമ്പലം പണിതത്‌ കൊയപ്പ ഹാജി നല്‍കിയ
സ്ഥലത്താണെന്ന്‌ കേട്ടിട്ടുണ്ട്‌. ശിങ്കാരി മേളത്തിന്റെ
പെരുക്കങ്ങളില്‍ ഒരേ ലയത്തില്‍ അലിയുന്നതും
കുലുക്കി കുത്തിന്റെ ഭാഗ്യ പരീക്ഷണത്തില്‍ നോട്ടുകളും
വാരിയെറിയുന്നതും മുസ്‌‌ലിമും ഹിന്ദുവും ക്രിസ്‌‌ത്യാനിയുമാണ്‌.
ഈ ഉത്സവപ്പറമ്പുകളില്‍ നിന്നിറങ്ങി, പിന്നെ എപ്പോഴാണ്‌
നാം ശരിക്കും ഹിന്ദുവും ക്രിസ്‌ത്യാനിയും മുസ്‌‌ലിമുമൊക്കെ
ആയിപ്പോകുന്നത്‌‌? അല്ലെങ്കില്‍ ആരാണ്‌ നമ്മെ
അങ്ങിനെ ആക്കിക്കളയുന്നത്‌? ഇക്കുറി കലങ്ങോട്ട്‌‌
ഷാജിയും കൂട്ടരും അവതരിപ്പിച്ച ശിങ്കാരി മേളം അസ്സലായി.
ചെണ്ട വാടകയ്‌ക്കെടുത്ത്‌ സ്വയം കൊട്ടിപ്പഠിച്ച
എന്റെ നാട്ടുകാരായ ഈ ചെറുപ്പക്കാരുടെ
ഉദ്യമത്തില്‍ വലിയ അഭിമാനം തോന്നി.

കമ്മിറ്റിക്കാര്‍ കൊടുക്കുന്ന അയ്യായിരം രൂപ ഉപകരണങ്ങള്‍ക്ക്‌
വാടക കൊടുക്കാനെ തികയൂ. എന്നാലും
ഈ കലയോട്‌ പുതിയ കുട്ടികള്‍ കാണിക്കുന്ന
ആവേശം മനസ്സിന്‌ മറ്റൊരുത്സവമായി.

ഉത്സവപ്പറമ്പില്‍ അലഞ്ഞു തിരിഞ്ഞ്‌ വളരെ വൈകി
വീട്ടിലെത്തുമ്പോള്‍ വീട്ടുകാരിയുടെ പരിഭവമുണ്ട്‌.
അത്‌ മായ്‌‌ക്കാന്‍ അവള്‍ക്ക്‌ പ്രിയപ്പെട്ട ചക്കര ജിലേബി
വാങ്ങി നേര്‌ത്തെ കയ്യില്‍ വെച്ചിട്ടുണ്ട്‌.

ഉത്സവപ്പറമ്പുകളിലെ ഊട്ടുപുരകള്‍ ശരിക്കും
മതസൗഹാര്‍ദത്തിന്റെ വിരുന്നൂട്ടി.
സാമ്പാറും കൂട്ടി ചോറുണ്ണാന്‍ എല്ലാവരുമുണ്ടായിരുന്നു.
ജാതിയുടേയും മതത്തിന്റെയും അതിര്‍ വരമ്പുകളില്ലാതെ
ഒരുമിച്ചുണ്ണാനിരുന്നവര്‍ മിശ്രഭോജനത്തിന്റെ
പുതിയ അധ്യായങ്ങള്‍ രചിക്കുന്നു.

എരഞ്ഞിപ്പറമ്പിലെ ഊട്ടുപുരയില്‍ ഞാനും
അജ്‌‌മാനില്‍ നിന്ന്‌ അവധിക്ക്‌ വന്ന ശംസുവും
എത്തുമ്പോള്‍ നേരം വളരെ വൈകിയിരുന്നു.
ഊട്ടുപുര ഏറെക്കുറെ കാലി. എങ്കിലും
ആഘോഷത്തിന്റെ സൗഹാര്‍ദം പങ്കിടാനെത്തിയ
ഞങ്ങളെ അവര്‍ ശരിക്കും ഊട്ടി.
നായര്‍ കുഴിയിലും മണാശ്ശേരിയിലും
അനുഭവിച്ച ഊട്ടുപുരയുടെ സൗഹാര്‍ദത്തിന്റെ
രുചിയും മറക്കാനാകില്ല. എല്ലാം വിട്ടെറിഞ്ഞ്‌ വീണ്ടും
മടങ്ങാന്‍ നേരമായി. ഒരാഴ്‌ച കൂടി അവധി
നീട്ടിക്കിട്ടിയിരുന്നുവെങ്കില്‍.
കുറ്റിക്കുളം തിറ കൂടി കൂടാമായിരുന്നു.
അതിന്‌ ഭാഗ്യമില്ലല്ലോ.

Sunday, April 27, 2008

നന്ദി വേണം .....നന്ദി

ഇത്‌ ഒരു കഥയാണ്‌.
ഞാന്‍ ജോലി ചെയ്‌ത്‌ ജീവിക്കുന്ന രാജ്യത്തോ
മറ്റ്‌ വല്ല നാട്ടിലോ ഇങ്ങിനെയൊന്ന്‌ നടന്നതായി ഓര്‍മയില്ല.

ആര്‍ക്കെങ്കിലും അങ്ങിനെ തോന്നിയാല്‍ ദയവ്‌ ചെയ്‌ത്‌
കഥാപാത്രങ്ങളുമായി സാമ്യമുള്ളവരെ വിളിച്ച്‌
ഇക്കാര്യം അറിയിക്കരുത്‌.
വെറുതേയെന്തിന്‌ വഴിയേ പോകുന്ന വയ്യാവേലി വലിച്ച്‌
ഞാനെന്റെ വേണ്ടാത്തിടത്ത്‌ വെയ്‌ക്കണം?

കഥ തുടങ്ങാം. പതിമൂന്ന്‌ വര്‍ഷം മുമ്പ്‌ തമിഴ്‌നാട്ടില്‍ നിന്ന്‌
ഒരാള്‍ ഒരുപാട്‌ സ്‌പ്‌നങ്ങളുമായി ഗള്‍ഫിന്റെ
മരുഭൂമിയിലെത്തുന്നു. പേര്‌ തമിഴന്‍ എന്നു തന്നെയാകട്ടെ.
വന്ന നാള്‍ തൊട്ട്‌ ദുരിതമല്ലാതെ മറ്റൊന്നും തമിഴന്‌
ഗള്‍ഫ്‌ സമ്മാനിച്ചില്ല. കണ്ട കിനാക്കളെല്ലാം
മരുഭൂമിയുടെ ചൂടില്‍ വെന്തു വെണ്ണീറായി.
കൊടിയ വെയിലില്‍ കഠന ജോലി. ശമ്പളമില്ല, ആഹാരമില്ല, കിടക്കാന്‍
ഇടം പോലുമില്ല.
ഒടുവില്‍ രക്ഷപ്പെട്ട്‌ ഇദ്ദേഹം
പ്രവാസ നഗരത്തിലെ സാമൂഹിക പ്രവര്‍ത്തകരുടെ മുന്നിലെത്തുന്നു.
മരുഭൂമിയിലെ വാസം രോഗിയും പരിക്ഷീണനുമാക്കിയ
തമിഴന്‌ സ്വന്തം ഭാഷ പോലും നഷ്‌ടമായിരുന്നുവത്രെ.
ആടുമാടുകള്‍ക്കൊപ്പം മരുഭൂമിയില്‍ ഒരു വ്യാഴവട്ടത്തിലേറെ
കഴിയേണ്ടി വന്ന ഹതഭാഗ്യന്‌ സംസാരിക്കാന്‍
ഒരു ഭാഷ പോലും വേണ്ടിയിരുന്നില്ലല്ലോ.
അപ്പോഴാണ്‌ സാമൂഹിക പ്രവര്‍ത്തകനായ
കഞ്ഞിക്കുഴി കുഞ്ഞിക്കണാരനും സംഘവും ഇടപെടുന്നത്‌.
അവര്‍ ഇടപെട്ട്‌ എംബസിയുടെ സഹായത്തോടെ
സ്‌പോണ്‍സറെ കണ്ടെത്തി,
നിരന്തരമായ ഇടപെടലുകളിലൂടെ
തമിഴന്‌ ശമ്പള കുടിശ്ശിക ലഭ്യമാക്കി.
ഒരു വര്‍ഷത്തോളം തമിഴന്‌ താല്‍ക്കാലിക ജോലിയും
കിടക്കാനും ഉണ്ണാനും സൗകര്യവുമൊരുക്കി.
തമിഴനെ കുഞ്ഞിക്കണാരന്‍ കണ്ടെത്തിയതു മുതല്‍
ഒരു വര്‍ഷത്തിനിടെ പലവട്ടം പത്രങ്ങളില്‍ വാര്‍ത്ത വന്നു.
മിഴിച്ചു നില്‍ക്കുന്ന തമിഴനും ചിരിച്ചു നില്‍ക്കുന്ന
കുഞ്ഞിക്കണാരനും കളര്‍ ചിത്രങ്ങളായി.
മരുഭൂമിയില്‍ വലഞ്ഞ തമിഴന്‌ കുഞ്ഞിക്കണാരന്‍ അഭയം.
തമിഴന്‌ കുഞ്ഞിക്കണാരന്‍ താല്‍ക്കാലിക ജോലി ശരിയാക്കി,
കുഞ്ഞിക്കണാരന്‍ തമിഴന്റെ സ്‌പോണ്‍സറുമായി ബന്ധപ്പെട്ടു,
തമിഴന്റെ ശമ്പള കുടിശ്ശിക ലഭ്യമക്കാമെന്ന്‌
കുഞ്ഞിക്കണാരന്റെ ഇടപെടലിനെ തുടര്‍ന്ന്‌
സ്‌പോണ്‍സര്‍ സമ്മതിച്ചു.... പറയേണ്ട പൂരം.
ദിവസേനയെന്നോണം വാര്‍ത്തകള്‍, ചിത്രങ്ങള്‌...
കുഞ്ഞിക്കണാരന്‍ സ്വന്തം ജോലി പോലും മറന്നു
സാമൂഹിക പ്രവര്‍ത്തനം മാത്രം നടത്തിയാലോ
എന്നു പോലും ചിന്തിച്ചു പോകും.....

അപ്പോഴാണ്‌ അക്കിടി പറ്റിയത്‌.
45,000 റിയാല്‍ ശമ്പള കുടിശ്ശിക കൈപ്പറ്റാന്‍
ജോലി സ്ഥലത്തേക്ക്‌ പോയ തമിഴന്‌ നാട്ടിലേക്ക്‌
മടങ്ങുമ്പോള്‍ കുഞ്ഞിക്കണാരനോട്‌ പറയാന്‍ പറ്റിയില്ല.
ഒരു വാക്ക്‌ മിണ്ടാതെ അയാള്‍ നേരെ നാട്ടിലേക്ക്‌ പൊയ്‌ക്കളഞ്ഞുവത്രെ.
ഒരു യാത്രയപ്പ്‌ പടത്തിന്റേയും വാര്‍ത്തയുടേയും
അവസാന സാധ്യത തമിഴന്‍ കുഞ്ഞിക്കണാരന്‌
നഷ്‌ടപ്പെടുത്തിക്കളഞ്ഞു.
കൈയില്‍ പണം വന്നപ്പോള്‍
കൈത്താങ്ങായവരെ മറന്ന്‌ അയാള്‍ നാട്ടിലേക്ക്‌
പറന്നു എന്ന തലക്കെട്ടില്‍ വന്ന പത്രവാര്‍ത്ത
ഈ കുഞ്ഞിക്കണാരനെക്കുറിച്ചോ തമിഴനെ കുറിച്ചോ
അല്ലെന്ന്‌ ഉറപ്പിച്ചു പറയട്ടെ.
കാരണം ഇങ്ങിനെയൊന്ന്‌ എവിടെയും നടന്നിട്ടില്ല.

കഥ ഇവിടെ തീരുന്നു. ഇനി എന്റെ വക
അല്‍പം പ്രസംഗം, അധിക പ്രസംഗം:

സാമുഹിക സേവനവുമായി ബന്ധപ്പെട്ട്‌ പണ്ട്‌
നാം കേള്‍ക്കാറുണ്ടായിരുന്ന നിസ്വാര്‍ഥം, നിഷ്‌കാമ കര്‍മം,
പ്രതിഫലേഛയില്ലാതെ തുടങ്ങിയ പദങ്ങളും
പ്രയോഗങ്ങളുമൊക്കെ കാലഹരണപ്പെട്ടു.
എന്നേ കാലഹരണപ്പെട്ടു.
ഇപ്പോള്‍ ദുരിതമനുഭവിക്കുന്ന ഒരാള്‍ക്ക്‌ നാട്ടിലേക്കൊരു
വണ്‍വേ ടിക്കറ്റ്‌ എടുത്തു കൊടുത്താല്‍ പോലും
അത്‌ കൈമാറുന്ന പടവും വാര്‍ത്തയും പത്രത്തില്‍ വരണം.
അഥവാ സാമൂഹിക സേവനം പബ്ലിസിറ്റിക്കു വേണ്ടി
മാത്രമായി മാറുന്നുവെന്ന സംശയം ബലപ്പെടുകയാണ്‌.
ഗള്‍ഫുകാരന്റെ ജീവകാരുണ്യത്തിന്‌
പ്രവാസ ചരിത്രത്തോളം പഴക്കമുണ്ട്‌.
കഠിനമായി ജോലി ചെയ്‌ത്‌ സമ്പാദിക്കുന്ന
തുകയില്‍ നിന്നൊരു അംശം എല്ലാ മാസവും
കഷ്‌ടപ്പെടുന്ന ഏതെങ്കിലും സഹജീവിയുടെ
ആവശ്യത്തിന്‌ ചെലവാക്കുന്ന തുഛശമ്പളക്കാരായ
എത്രയോ പ്രവാസികളുണ്ട്‌.
പത്രത്തില്‍ പ്രചാരമോ ഒരു നന്ദിവാക്കോ പ്രതീക്ഷിച്ചല്ല
ഇവരൊന്നും ഇത്‌ ചെയ്യുന്നത്‌.
പത്രത്തില്‍ കാണുന്ന ദുരിത വാര്‍ത്തകള്‍ വായിച്ച്‌
പേര്‌ പോലും വെളിപ്പെടുത്താതെ നേരിട്ട്‌ സഹായം
എത്തിച്ചു കൊടുക്കുന്ന എത്രയോ പേരെ ഇവനറിയാം.
എന്നാല്‍ ഓരോ ദിവസവും മുളച്ചു പൊങ്ങുന്ന
കാക്കത്തൊള്ളായിരം ഗള്‍ഫ്‌ സംഘടനകള്‍
എല്ലാറ്റിനുമെന്ന പോലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കും
മത്സരിക്കുന്നു. ഉദാരമതികളില്‍ നിന്ന്‌ പണം പിരിച്ച്‌
ദുരിതമനുഭവിക്കുന്നവന്‌ കൊടുക്കുന്നത്‌ നല്ലതുതന്നെ.
ആ സഹായവും സ്വീകരിച്ച്‌ അയാള്‍ പോകുന്നെങ്കില്‍
പോകട്ടെ, അയാളില്‍ നിന്ന്‌ എന്തിന്‌ ഒരു നന്ദി വാക്ക്‌
പ്രതീക്ഷിക്കണം? അയാളുടെ കൂടെ നിന്ന്‌ പടമെടുത്ത്‌
എന്തിന്‌ പത്രത്തില്‍ വരുത്തണം? ~

ഒക്കെ പോകട്ടെ, നന്ദി പറയാതെ, പടമെടുക്കാന്‍ അവസരം
തരാതെ അയാള്‍ പോയെന്ന്‌ വെച്ച്‌ നമ്മള്‍
വെകിളി കൊള്ളുന്നതെന്തിന്‌?
അതും വാര്‍ത്തയാക്കേണ്ടതുണ്ടോ?
ഈയിടെ നമുക്ക്‌ വേണ്ടപ്പെട്ട ഒരാള്‍ പ്രവാസ നഗരത്തില്‍
വാഹനാപകടത്തില്‍ മരിച്ചു.
അപകട സ്ഥലം മുതല്‍ മൃതദേഹം ഖബറടക്കുന്നതുവരെ
കടലാസുകള്‍ ശരിയാക്കാനും വേണ്ട സഹായങ്ങള്‍
ചെയ്യാനും നഗരത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകര്‍
സജീവമായി ഒപ്പമുണ്ടായിരുന്നു.
ഏറെ ആത്മാര്‍ഥതയോടെ കൃത്യമായി
ഏല്ലാറ്റിനും കൂടെ നിന്നവര്‍.
അപ്പോള്‍ കഞ്ഞിക്കുഴി കുഞ്ഞിക്കണാരന്‍
മരിച്ച വ്യക്തിയുടെ ബന്ധുവായ എന്റെ
സുഹൃത്തിനോട്‌ പറഞ്ഞുവത്ര:
എന്നാലും വിവരം നിങ്ങള്‍ക്ക്‌
ആദ്യം ഞങ്ങളെ അറിയിക്കാമായിരുന്നു.
ഇനിയിപ്പോള്‍ അവന്മാര്‍ ഇടപെട്ട സ്ഥിതിക്ക്‌
ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റാതായിപ്പോയില്ലേ?

സംഭവം ഇത്രയേയൂള്ളൂ: പരേതന്റെ
മരണാനന്തര രേഖകളും മറ്റു ശരിയാക്കാനുള്ള
നടപടിക്രമങ്ങള്‍ക്ക്‌ പ്രശസ്‌ത സാമൂഹിക പ്രവര്‍ത്തകന്‍
കഞ്ഞിക്കുഴി കുഞ്ഞിക്കണാരന്‍ നേതൃത്വം നല്‍കി.
മൃതദേഹം സംസ്‌കരിക്കുമ്പോള്‍ കഞ്ഞിക്കുഴി
കുഞ്ഞിക്കണാരന്റേ നേതൃത്വത്തില്‍
സാമൂഹിക പ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്നു.
മരണനാന്തര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും
മൃതേദഹം സംസ്‌കരിക്കുന്നതിനും ആവശ്യമായ
എല്ലാ സംഗതികളും പൂര്‍ത്തിയാക്കിത്തന്ന
കഞ്ഞിക്കുഴി കുഞ്ഞിക്കണാരന്‌
പരേതന്റെ ബന്ധുക്കള്‍ നന്ദി അറിയിച്ചു.
ഇങ്ങിനെ രണ്ട്‌ മൂന്നു ദിവസത്തെ പത്രത്തില്‍ വാര്‍ത്തയില്‍
നിറഞ്ഞു നില്‍ക്കാനുള്ള അവസരം നഷ്‌ടപ്പെട്ടു
പോയതിലുള്ള ദുഃഖമാണ്‌ അദ്ദേഹം പറയാതെ പറഞ്ഞത്‌.

Saturday, April 26, 2008

ആ കുഞ്ഞിനെ കൊല്ലരുത്‌

ആ കുഞ്ഞിനെ കൊല്ലരുത്‌....
മത്സരമാകാം. പക്ഷേ, മദം പൊട്ടരുത്‌.
ഞാനും കൂടി ചെയ്യുന്ന ഒരു തൊഴില്
‍ഇ വ്വിധം കളങ്കപ്പെട്ടുപോകുന്നതിലാണ്‌ സങ്കടം.
ആരാന്റമ്മക്ക്‌ ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേലാണല്ലോ?


കിളിരൂരിലെ പെണ്‍കുട്ടി ഉണര്‍ത്തിയ നോവ്‌
മനഃസാക്ഷിയുള്ളവരുടെ മനസ്സില്‍ നിന്ന്‌
മാഞ്ഞു പോയിട്ടുണ്ടാകുമെന്ന്‌ കരുതുന്നില്ല.

അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്തവരുടെ
ക്രൂരതയില്‍ ജീവന്‍ നഷ്‌ടമായ പാവം മലയാളി പെണ്‍കുട്ടി.
എന്തിന്റെ പേരിലായാലും ആ പെണ്‍കുട്ടിക്ക്‌
മാനവും ജീവനും പോയി.

സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുടെ പേരു പോലും
നമുക്കറിയില്ല. കിളിരൂരിലെ പെണ്‍കുട്ടി
നമുക്ക്‌ നമ്മുടെ അയല്‍പക്കത്തെ കുട്ടിയെ പോലെ
സുപരിചിത. പെണ്‍കുട്ടിയുടേയും അച്ഛനമ്മമാരുടെയും
പടം പത്രങ്ങളും ചാനലുകളും ആഘോഷിച്ചു.
അവരാണ്‌ ആ പെണ്‍കുട്ടിയുടെ രൂപം
നമ്മുടെ മനസ്സില്‍ കുത്തിനിറച്ചത്‌.
കഴിഞ്ഞ ദിവസം ഏതോ സിനിമ കണ്ടു കൊണ്ടിരിക്കെ,
കൂട്ടുകാരന്‍ പറഞ്ഞു ഈ നടിക്ക്‌ കിളിരൂരിലെ
കുട്ടിയുടെ ഛായയുണ്ടെന്ന്‌.
അത്രയ്‌ക്ക്‌ നമ്മുടെ മനസ്സില്‍ ആ കുട്ടിയുടെ മുഖം
പതിഞ്ഞിരിക്കുന്നു.കിളിരൂരിലെ പെണ്‍കുട്ടി മരിച്ചു പോയി.
പത്രങ്ങളും ചാനലുകളും ഇനിയെത്ര വട്ടം
അവരുടെ പടം കാണിച്ചാലും അതിന്റെ മാനക്കേട്‌
ആ കുട്ടി സഹിക്കേണ്ടതില്ല.
പക്ഷേ, കണ്ണീര്‍ വറ്റിയിട്ടില്ലാത്ത ആ അച്ഛന്റേയും
അമ്മയുടേയും ദയനീയത വീണ്ടും നാം പത്രങ്ങളിലും
ചാനലുകളിലും കാണുന്നു. നീതിക്ക്‌ വേണ്ടി
അവരുടെ പോരാട്ടം തുടരുകയാണ്‌.
അവര്‍ക്ക്‌ നീതി കിട്ടണം. ആ പെണ്‍കുട്ടിയുടേയും
ആ കുടുംബത്തിന്റേയും ജീവിതം
തകര്‍ത്തവര്‍ക്ക്‌ ശിക്ഷ കിട്ടണം(?).

എന്റെ വിഷയം അതല്ല. ഇന്ന്‌ ഒരു പത്രത്തില്‍
കിളിരൂരിലെ പെണ്‍കുട്ടിക്ക്‌ പ്രസവിക്കേണ്ടി വന്ന
കുരുന്നു പെണ്‍കുഞ്ഞിന്റെ നിഷ്‌കളങ്കമായ മുഖം കണ്ടു.
അച്ഛനില്ലാതെ, അച്ഛന്‍ ആരാണെന്ന്‌ ചൂണ്ടിക്കാണിക്കാന്‍ പോലും
ആളില്ലാതെ പിറന്ന ആ കുട്ടിക്ക്‌ സമൂഹത്തില്‍
എന്ത്‌ സ്ഥാനം കിട്ടുമെന്ന്‌ നമുക്ക്‌ അറിയാം.
ഇത്‌ തന്തയില്ലാത്ത ആ കുട്ടിയെന്ന്‌ പറഞ്ഞ്‌ പത്രങ്ങള്‍
എന്തിന്‌ ആ കുരുന്നിന്റെ പടം പ്രസിദ്ധീകരിക്കുന്നു.
പത്രത്താളില്‍ ഒന്നുമറിയാതെ പുഞ്ചിരിച്ചു നില്‍ക്കുന്ന
ആ കുരുന്നു മുഖം കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു പോയി.
അച്ഛനും അമ്മക്കും പേരക്കുട്ടിയുമായി വന്ന്‌
പത്ര സമ്മേളനം നടത്താം. നീതിക്കു വേണ്ടി പോരാട്ടം നടത്താം.
പക്ഷേ, തങ്ങളുട പടം, നന്നെച്ചുരുങ്ങിയത്‌ കുഞ്ഞിന്റ
പടമെങ്കിലും പത്രത്തില്‍ വരരുതെന്ന്‌ അവര്‍ക്ക്‌ അപേക്ഷിക്കാം.
അപേക്ഷിച്ചില്ലെങ്കിലും മാനുഷിക പരിഗണനയില്‍
പത്രങ്ങള്‍ക്ക്‌ അത്‌ പ്രസിദ്ധീകരിക്കാതിരിക്കാം.
മുഖം വ്യക്തമാകാത്ത രീതിയില്‍ ചാനലുകള്‍ക്കും
ദൃശ്യങ്ങള്‍ കാണിക്കാം.

പത്രങ്ങള്‍ക്ക്‌ പണ്ടുണ്ടായിരുന്ന പല മര്യാദകളും ഇന്നില്ല.
ഏത്‌ കേസില്‍ പെട്ട പ്രതികളായാലും
പ്രതികളുടെ മാതാപിതാക്കളുടെ പേര്‌ പണ്ട്‌ പത്രങ്ങള്‍
കൊടുക്കാറില്ലായിരുന്നു. മക്കള്‍ ചെയ്‌ത കുറ്റത്തിന്‌
നിരപരാധികളായ മാതാപിതാക്കളെ ശിക്ഷിക്കേണ്ടല്ലോ.
പതിനെട്ട്‌‌ വയസ്സില്‍ താഴെയുള്ള ജുവനൈല്‍ പ്രതികളുടെ
പേരു വിവരം പത്രങ്ങള്‍ കൊടുക്കാറില്ല.
ഇന്നിപ്പോള്‍ ഇങ്ങിനെയൊന്നും ഒരു പത്രവും നോക്കുന്നത്‌ കാണാറില്ല.
വിദേശ രാജ്യങ്ങളിലെ പത്രങ്ങളിലൊക്കെ, പാപ്പരാസികളുടെ
നാട്ടില്‍ പോലും ഇത്തരം പെരുമാറ്റച്ചട്ടങ്ങള്‍
പത്രങ്ങള്‍ തെറ്റാതെ പാലിക്കുന്നുണ്ട്‌.
ഗള്‍ഫു നാടുകളിലെ പത്രങ്ങളില്‍ ഏത്‌ കേസിലായാലും
പ്രതി ഏത്‌ നാട്ടുകാരനാണെന്ന്‌ മാത്രമേ പറയൂ.
പലപ്പോഴും ഏഷ്യക്കാരന്‍, ആഫ്രിക്കക്കാരന്‍, യൂറോപ്യന്‍,
അമേരിക്കന്‍ എന്നിങ്ങനെ വന്‍കരയുടെ പേരിലൊതുക്കും.
കൂടിപ്പോയാല്‍ ഇന്ത്യക്കാരന്‍, ബംഗ്ലാദേശുകാരന്‍,
ഇന്തോനേഷ്യന്‍ എന്നിങ്ങനെയാകും.
ദുബായില്‍ നിന്നിറങ്ങുന്ന പത്രങ്ങളില്‍ എ, ബി. സി
തുടങ്ങിയ അക്ഷരങ്ങള്‍ കൊണ്ടാണ്‌
പ്രതികളെ സൂചിപ്പിക്കുന്നത്‌.

അങ്ങിനെയൊന്നും ആകാന്‍ജനാധിപത്യ രാജ്യത്ത്‌
ജനാധിപത്യത്തിന്റെ കാവലാള്‍ എന്ന്‌ നടിക്കുന്ന
നമ്മുടെ പത്രങ്ങള്‍ക്ക്‌ സാധിക്കില്ല.
പക്ഷേ, ഒന്നുമറിയാത്ത കിളിരൂരിലെ പെണ്‍കുട്ടി
പ്രസവിച്ചു പോയ, ഒന്നുമറിയാത്ത
ഈ കുരുന്നിനെ തന്തയില്ലാത്തവളെന്ന്‌ വിളിച്ചു കൂവി,
ദയവു ചെയ്‌ത്‌ സമൂഹത്തിന്‌ മുന്നിലേക്ക്‌
എറിഞ്ഞു കൊടുക്കരുത്‌.
ഇത്തിരിയെങ്കിലും ബോധം വെച്ചു തുടങ്ങുമ്പോള്‍,
താന്‍ ജീവിച്ചിരിക്കേണ്ടവളല്ലെന്ന്‌ ഈ കുരുന്നിന്‌
തോന്നിപ്പോകാന്‍ ഇട വരരുത്‌.
ആ കുഞ്ഞ്‌ എവിടെയങ്കിലും ജീവിച്ചോട്ടെ.
തന്റെ ജന്മശാപം അവള്‍ പോലും അറിയരുത്‌.
അമ്മയ്‌ക്ക്‌ പറ്റിപ്പോയ തെറ്റിന്റെ വേദനകള്‍
ആ കുഞ്ഞു ഹൃദയത്തില്‍ കുത്തിവെയ്‌ക്കരുത്‌.
മുത്തഛനും മുത്തശ്ശിയും ആദ്യം അത്‌ ശ്രദ്ധിക്കണം.
പിന്നെ മാധ്യമങ്ങളും.

Thursday, April 17, 2008

ഇങ്ങിനെയാണ്‌ ചില ജീവിതങ്ങളുണ്ടാകുന്നത്‌

ചില ജീവിതങ്ങള്‍ നമ്മെ കരയിപ്പിക്കും.
അങ്ങിനെയൊരു ജീവിതമാണ്‌ കണ്ണൂര്‍ ചോളോപ്പറമ്പില്‍
കെ.പി. ഖലീലിന്റേത്‌.
അല്‍ ഐനില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന്‌
വീണ്‌ അനങ്ങാന്‍ പോലും വയ്യാത്ത വിധം
കിടപ്പിലായിപ്പോയ ഖലീലിന്റെ ജീവിതം നമുക്ക്‌
കഥകളിലോ സിനിമകളിലോ പോലും
സങ്കല്‍പിക്കാന്‍ കഴിയില്ല.
കടുത്ത പ്രമേഹ രോഗിയായ ഉമ്മ മാത്രമാണ്‌
ഖലീലിന്റെ ആശ്രയം.
ഇന്‍സുലിന്‍ പ്രയോഗത്തില്‍ ജീവിതം നിലനിര്‍ത്തുന്ന
ആ ഉമ്മയുടേയും കിടക്കയില്‍ നിന്ന്‌
എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത മകന്റേയും
കഥയെഴുതാന്‍എന്റെ കണ്ണൂനീര്‍ മഷിയാക്കാന്‍
എനിക്ക്‌ വയ്യ.കിടക്കയില്‍ കിടന്ന്‌ രോഗിയായ
ഉമ്മയ്‌ക്ക്‌ ഇന്‍സുലിന്‍ കുത്തിവെച്ചു കൊടുക്കുന്ന
മകനെ ഒന്ന്‌ ഓര്‍ത്തു നോക്കൂ. മനസ്സിന്റെ
കാന്‍വാസില്‍ ആ ചിത്രത്തിന്‌ കണ്ണീരിന്റെ നിറമാണ്‌.
പ്രായവും രോഗവും തളര്‍ത്തിയ ആ ഉമ്മ ഒരൂ ദിവസം
ഇല്ലാതായില്‍ തളര്‍ന്നു കിടക്കുന്ന മകന്‌ ആര്‌ തുണയാകും?
ശരീരം തളര്‍ന്ന്‌ അവശനായി കഴിയുന്ന മകന്‍ ഒരു ദിവസം
ഇല്ലാതായിപ്പോയാല്‍ ആ ഉമ്മക്ക്‌ ആര്‌ തുണയാകും?
ഒന്നിനും ഒരു കുറവുമില്ലാത്ത എനിയ്‌ക്കോ
നിങ്ങള്‍ക്കോ ആ വേദന കാണാന്‍ പറ്റുമോ?എല്ലാറ്റിനും
എല്ലാവരുമുള്ള നമ്മുടെ ജീവിതം ഈ ശൂന്യത എന്തെന്നറിയുമോ?
ചില ഹൃദയങ്ങളെ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയില്ല.
തിരൂരങ്ങാടിയില്‍ നിന്ന്‌ വന്ന കുഴിപ്പിള്ളി ഹലീമ
ഖലീലീന്റെ കൈ പിടക്കുമ്പോള്‍ നമുക്ക്‌
ഒരെത്തും പിടിയും കിട്ടാത്തത്‌ അതുകൊണ്ടാണ്‌.
കിടന്ന കിടപ്പില്‍ നിന്ന്‌ പരസഹായം കൂടാതെ ഒന്ന്‌
അനങ്ങാന്‍ പോലും പറ്റാത്ത ഒരാളുടെ മണവാട്ടിയായി
ഹലീമ വരികയാണ്‌. എം.എ വരെ പഠിച്ചവര്‍.
ബി.എഡും ജനറല്‍ നഴ്‌സിംഗും കഴിഞ്ഞവള്‍.
ഭര്‍ത്താവില്‍ നിന്ന്‌ അവള്‍ക്ക്‌ ഒന്നും പ്രതീക്ഷിക്കാനില്ല.
ഒരുമിച്ച്‌ കാണാന്‍ ഒരു സ്വപ്‌നം പോലും ബാക്കിയില്ലാത്തവര്‍.
ചികിത്സയുടെ ഭാരിച്ച ചെലവ്‌ പോലൂം താങ്ങാന്‍
പറ്റാത്ത ഖലീലിനും ഉമ്മക്കും ഹലീമക്ക്‌
പകരം നല്‍കാന്‍ ഒന്നുമില്ല.
കടലോളം പരന്നു കിടക്കുന്ന വലിയ
സ്‌നേഹത്തിന്റെ മനസ്സേയുള്ളു ഖലീലിന്‌..
പ്രിയപ്പെട്ടവളെ ഒന്നു കെട്ടിപ്പുണരാന്‍ പോലും ശരീരമില്ലാത്തവന്‍....
ഒരു ഇണയെ തേടി നമ്മളൊക്കെ എത്ര അലഞ്ഞിട്ടുണ്ട്‌.
എന്തൊക്കെ പോരായ്‌മകളാണ്‌ ഓരോ അന്വേഷണത്തിലും
നമ്മള്‍ കണ്ടെത്തിയത്‌.
ഖലീലും ഹലീമയും കൈകോര്‍ത്തു പിടിക്കുമ്പോള്‍
ഏത്‌ പുഛക്കടലിലേക്കാണ്‌ നമ്മുടെ മനസ്സിനെ നാം വലിച്ചെറിയേണ്ടത്‌.
അതേ കൂട്ടരെ, ഖലീലും ഹലീമയും തമ്മിലുള്ള
വിവാഹം കഴിഞ്ഞ ചൊവ്വാഴ്‌ച അഴീക്കോട്‌
കോളനി ഗേറ്റിലെ വീട്ടില്‍ നടന്നു.
ഇങ്ങിനെയാണ്‌ ചില ജീവിതങ്ങളുണ്ടാകുന്നത്‌.

Tuesday, April 1, 2008

വേലുവിന്റെ മനസ്സിലൊരു മസ്‌ജിദ്‌

മതം സ്‌നേഹമാണ്‌.
മതത്തില്‍ വിശ്വസിക്കാം.
വിശ്വസിക്കാതിരിക്കാം. രണ്ടായാലും
ലക്ഷ്യം സ്‌നേഹമായിരിക്കണം.
അതായത്‌ മതം സ്‌നേഹമാണ്‌.
അഥവാ സ്‌നേഹത്തില്‍ കവിഞ്ഞൊന്നും
മതത്തിന്റെ പേരില്‍ നമ്മുടെമനസ്സില്‍ ഉണ്ടായിക്കൂടാ.
ചന്ദപ്പൊയില്‍ വേലു ഇങ്ങിനെയൊരു സിദ്ധാന്തം
മനസ്സില്‍ സൂക്ഷിച്ച ആളായിരുന്നുവോ എന്നെനിക്കോര്‍മയില്ല.
അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ മകന്‍
അപ്പുവിനെകണ്ട ഓര്‍മയും എനിക്കില്ല.
അപ്പുവിന്റെ മകന്‍ രാഘവനെ നമ്മളറിയും.
മലപ്പുറം കാക്കയുടെ ചായക്കടയില്‍ചായയടിക്കാനും
കടിയുണ്ടാക്കാനുംനില്‍ക്കുന്ന രാഘവേട്ടന്‍.
രാഘവേട്ടന്റെ മകന്‍ സുധി ഓട്ടോ ഡ്രൈവറാണ്‌.
നെറ്റിയി ചന്ദനക്കുറി തൊട്ട്‌ മായാത്ത ചിരിയുമായി
നടക്കുന്ന സുധിയേയും നമുക്കറിയാം.
രാഘവേട്ടന്റെ വല്യച്ഛനാണ്‌ വേലു.
ഈ വേലു ഇഷ്‌ട ദാനം നല്‍കിയ സ്ഥലത്താണ്‌
നമ്മുടെ ഗ്രാമത്തിലെ മാപ്പിളമാര്‍
നമസ്‌കാരപ്പള്ളി നിര്‍മിച്ചത്‌.
പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌, അദ്ദേഹം സ്ഥലത്തെ
നാല്‌ മുസ്‌ലിം പ്രമാണിമാരുടെ പേരില്‍ഇഷ്‌ടദാനമായി
എഴുതിക്കൊടുക്കുകയായിരുന്നു ഈ സ്ഥലം.
അന്ന്‌ ഗ്രാമത്തിലുള്ളവര്‍ക്ക്‌ മുന്നൂര്‌ ജുമാമസ്‌ജിദേയുള്ളൂ.
പിന്നെ താത്തൂര്‍ ജുമാ മസ്‌ജിദും.
ജുമുഅക്കും പെരുന്നാളിനുമൊക്കെയല്ലാതെ
ജമുഅത്ത്‌ പള്ളികളിലേക്ക്‌ പോകുന്നത്‌ വലിയ പ്രയാസം.
അങ്ങാടിയില്‍ ചെറിയൊരു നമസ്‌കാരപ്പള്ളി
വേണമെന്നആഗ്രഹം വിശ്വാസികളില്‍
ചിലര്‍ക്കുണ്ടായത്‌അങ്ങിനെയാണ്‌.
ഈ വിഷയം വര്‍ത്തമാനത്തിനിടയില്‍
ഉയര്‍ന്നു വന്നപ്പോള്‍ മുസ്‌ലിം കാരണവന്മാരുടെ
കൂട്ടത്തില്‍രാഘവേട്ടന്റെ വല്യഛന്‍ വേലുവുമുണ്ടായിരുന്നു.
അദ്ദേഹമാണ്‌ അപ്പോള്‍ അതിനൊരു പരിഹാരം നിര്‍ദേശിച്ചത്‌.
അങ്ങാടിയുടെ ഹൃദയഭാഗത്ത്‌ നമസ്‌കാര
പള്ളി നിര്‍മിക്കാനാവശ്യമായ സ്ഥലം ഞാന്‍ തരാം.
എന്റെ പറമ്പില്‍ അതിന്‌ സ്ഥലം കണ്ടെത്താം.
അങ്ങിനെ അദ്ദേഹം നാല്‌ മുസ്‌ലിംകളുടെ പേരില്‍
ആസ്ഥലംഎഴുതിക്കൊടുത്തു. അതെ, ഇഷ്‌ട ദാനമായി തന്നെ.
ആ ഭൂമിയിലാണ്‌ നമസ്‌കാരപ്പള്ളിഉയര്‍ന്നത്‌.
റേഷന്‍ കടയില്‍ വരുമ്പോള്‍അവിടെ കയറിയാണ്‌
നമസ്‌കാരംഒരു വഖ്‌ത്‌ പോലും ഖളാ‌ ആകാതെ നമ്മള്‍
നമസ്‌കരിച്ചത്‌.
കാലം മുന്നോട്ട്‌ പോകുമ്പോള്‍ നമ്മള്‍ കൂടുതല്‍ പഠിപ്പും
പത്രാസുമുള്ളവരായി.
പഠിപ്പും വലിയ വലിയ ഉദ്യോഗങ്ങളും നേടി.
നാട്ടില്‍ പുതിയ പുതിയ പണക്കാരുണ്ടായി.
ദാരിദ്ര്യം പാടെ വിട്ടൊഴിഞ്ഞില്ലെങ്കിലുംപഴയതുപോലെ
പട്ടിണിയില്ലാതായി.സൗകര്യങ്ങള്‍ അധികമായപ്പോള്‍
നമ്മുടെയൊക്കെ മനസ്സിന്‌ എന്തോ സംഭവിച്ചുവോ?
ഇന്നിപ്പോള്‍ ഇതേ നമസ്‌കാരപ്പള്ളിയുടെ പേരില്‍ തര്‍ക്കമാണ്‌.
ഹിന്ദുക്കളും മുസ്ലിംകളും തമ്മിലല്ല.
മുസ്‌ലിംകളും മുസ്‌ലിംകളും തമ്മില്‍.
വേലുവിന്റെ ഇഷ്‌ടദാനം സ്വീകരിച്ച നാലുപേരില്‍
ഒരാള് ‍ആ സ്ഥലം വഖ്‌ഫ്‌ ചെയ്യാതെ മരിച്ചു പോയി.
അയാളുടെ അനന്തരാവാകാശിയും നിലവിലെമഹല്ല്‌
കമ്മിറ്റിയും തമ്മിലാണ്‌ തര്‍ക്കം.പരസ്‌പരം പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നം.
അത്‌ ഊതിപ്പെരുപ്പിച്ച്‌, മൈക്ക്‌ കെട്ടി
ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ്‌ പരസ്‌പരം
വിശദീകരിച്ചു, മുസ്‌ലിംകള്‍.
ഇതൊക്കെ രാഘവേട്ടന്‍ കേള്‍ക്കുമല്ലോ എന്നായിരുന്നു എന്റെ പേടി.
സുധി കേള്‍ക്കില്ലേ? അവന്റെ ബാക്കിയുള്ളവര്‍ കേള്‍ക്കില്ലേ?
അവരുടെ പൂര്‍വികര്‍ ഇഷ്‌ടദാനമായി നല്‍കിയസ്ഥലത്ത്‌
കെട്ടിപ്പൊക്കിയ പള്ളിയുടേയും സ്ഥലത്തിന്റേയുംപേരില്‍
നമ്മള്‍ ഇങ്ങിനെ തര്‍ക്കിക്കാമോ?
അധികാരം ആര്‍ക്കായാലും ആ പള്ളി,അത്യാവശ്യക്കാര്‍ക്ക്‌
നമസ്‌കരിക്കാനുള്ളഒരിടമായി മാത്രം കണ്ടാല്‍ പേരെ.
അതിന്റെ പേരില്‍ ഊരുവിലക്കുംഒറ്റപ്പെടുത്തലും കേസും കൂട്ടവും
പിന്നെമൈക്ക്‌ കെട്ടി പൊതുയോഗവും ഒക്കെ വേണ്ടിയിരുന്നോ?
ഇതിങ്ങിനെ ഓര്‍ത്തപ്പോഴാണ്‌ ഗ്രാമത്തിലെ
വായനശാലയെക്കുറിച്ച്‌കൂടി പറയേണ്ടി വരുന്നത്‌.
ആരുടേയോ ഒക്കെദുര്‍വാശിയുടെ പേരില്‍ നാടിന്‌
വെളിച്ചമാകേണ്ട ഈ സ്ഥാപനം നാശോന്മുഖമാണ്‌.
വായന അറിവുണ്ടാക്കും. അറിവ്‌ സംസ്‌കാരമുണ്ടാക്കും.
സംസ്‌കാരം സ്‌നേഹമുണ്ടാക്കും.
പക്ഷേ, ആരാണ്‌ സ്‌നേഹം വരുന്ന ഈ വഴി കൊട്ടിയടക്കുന്നത്‌?
ജാതിയും മതവും നോക്കാതെ നമുക്ക്‌
ഒരുമിച്ചിരിക്കാനുള്ള ഒരിടമല്ലേ ഇത്‌.
അങ്ങാടിയുടെ അപ്പുറവുമിപ്പുറവുമായി
അകന്നിരിയ്‌ക്കാതെ നമുക്ക്‌
എവിടെയെങ്കിലുമൊന്ന്‌ഒന്നിച്ചിരിയ്‌ക്കേണ്ടേ.
പരസ്‌പരം വേര്‍ തിരിഞ്ഞ്‌, അപ്പുറവുമിപ്പുറവുമായി
അകന്നിരിക്കാനുള്ള മതിലാകരുത്‌ മതം.
ഒന്നിച്ചിരിക്കുമ്പോള്‍ വേര്‍പെട്ടു പോകാതിരിക്കാന്
‍പരസ്‌പരം ബന്ധിക്കുന്ന സ്‌നേഹത്തിന്റെപാശമാകണം മതം.
അപ്പോള്‍ മതം സ്‌നേഹമാകും.സ്‌നേഹം തന്നെയാകും മതം.
ഇതെനിക്ക്‌ ഉറപ്പിച്ചു പറയാന്‍ പറ്റും.
കാരണം, ഈ സിദ്ധാന്തങ്ങളൊന്നും ഓര്‍ത്തിട്ടാകില്ല,
ഹിന്ദുവായ ചന്ദപ്പൊയില്‍ വേലു നമുക്ക്‌
നമസ്‌കാരപ്പള്ളി നിര്‍മിക്കാന്‍ സ്ഥലം തന്നത്‌.
ആ പഴയ മനസ്സിന്‌ മതവും സ്‌നേഹവും
രണ്ടായിരുന്നില്ലെന്നു തന്നെ നമുക്ക്‌ വിശ്വസിക്കാം.
വേലു ആ പള്ളിക്ക്‌ സ്ഥലം കൊടുത്തത്‌, മണ്ണിലല്ല,
സ്വന്തം മനസ്സിലാണ്‌. ആ മനസ്സിലാണ്‌ നമ്മള്‍ പള്ളി പണിതത്‌.
മദ്‌റസയിലെ പാഠപുസ്‌തകത്തില്‍ മുജ ജമകളോടും
പുത്തന്‍ കൂറ്റുകാരോടും സലാം പറയരുതെന്നും
സലാം മടക്കരുതെന്നും നമ്മള്‍ പഠിച്ചിട്ടുണ്ട്‌.
അഥവാ അങ്ങിനെ പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌.
ഇപ്പോള്‍ ഈ പാഠഭാഗം നീക്കം ചെയ്‌തോ എന്നെനിക്കറിയില്ല.
പലതരം മുസ്‌ലിംകള്‍ക്കിടയില്‍ പരസ്‌പരം
കല്യാണം കഴിക്കാത്തവരുണ്ട്‌.
പരസ്‌പരം കല്യാണത്തിന്‌ ക്ഷണിക്കാത്തവരുണ്ട്‌.
ഒരേ ദിശയിലേക്ക്‌ തിരിഞ്ഞ്‌, ഒരേ ദൈവത്തിനു
മുമ്പില്‍അഞ്ചു നേരം ലോക മുസ്‌ലിംകളുടെ
നന്മക്കായിപ്രാര്‍ഥിക്കുന്നവരാണിവര്‍.
എന്നിട്ടും പരസ്‌പരം കാഫിറാക്കാനാണ്‌ ഓരോരുത്തരും
ശ്രമിക്കുന്നത്‌.അപ്പോള്‍, ഒരു `കാഫിര്‍' കൊടുത്ത
സ്ഥലത്ത്‌നിര്‍മിച്ച പള്ളിയിലാണ്‌ നമ്മുടെ
നാട്ടുകാര്‍ഇത്രയും കാലം നമസ്‌കരിച്ചതെന്ന
അറിവ്‌ നമ്മില്‍ ആനന്ദമുണ്ടാക്കുന്നു.
ആ അറിവ്‌ പുതിയ തലമുറയ്‌ക്ക്‌സ്‌നേഹത്തിന്റെ
പുതിയ അനുഭവമാകുന്നു.
ആ അനുഭവം നമ്മുടെ ഗ്രാമത്തെ
സ്‌നേഹത്തിന്റെ ഇമ്മിണി ബല്യൊരുലോകമാക്കട്ടെ!

ഇത്രയും കൂടി: നിലമ്പൂര്‍ കോവിലകം വക സ്ഥലമായിരുന്നുവത്രെ നമ്മുടെ പുതിയ പള്ളി നില്‍ക്കുന്ന സ്ഥലം. കാരണവന്മാര്‍ നിലമ്പൂര്‍ കോവിലകത്ത്‌ പോയി സമ്മതം വാങ്ങിയ ശേഷമാണത്രെ ഇവിടെ ജുമാ മസ്‌ജിദ്‌ പണിതത്‌.