Friday, November 6, 2009

സ്‌നേഹത്തിന് അക്കരെ പോകാന്‍ എന്തിനൊരു പാലം?

അക്കരെ ഒരിക്കലും എനിയ്ക്ക് അക്കരെയായിരുന്നില്ല.
അക്കരെ എനിയ്‌ക്കൊരു വെല്യങ്ങുണ്ടായിരുന്നു. വെല്യുമ്മയുടെ തറവാട്.
ചാത്തപ്പറമ്പിന്റെ വിശാലമായ പുരയിടത്തില്‍ പല വീടുകളായി വെല്യങ്ങുള്ളവര്‍ പരന്നു കിടന്നു.
മാങ്ങാക്കാലത്ത് മാവുകള്‍ നല്‍കുന്ന മധുരം തേടി ഞാന്‍ അവിടേക്ക് പോകും.
ഒഴിവു ദിവസങ്ങളില്‍ സ്വന്തം വെല്യങ്ങിന്റെ അവകാശവുമായി ശുക്കൂറും
മുംതസും ഹിഫ്‌സുവുമൊക്കെ വരും.
എനിക്ക് വെല്യുമ്മയുടെ തറവാടാണെങ്കില്‍ അവര്‍ക്ക്
സ്വന്തം ഉമ്മയുടെ തറവാടായിരുന്നു അത്.
അവകാശത്തര്‍ക്കങ്ങളൊന്നുമില്ലാതെ മാങ്ങ പെറുക്കിയും മാസ് കളിച്ചും
ഒളിച്ചു കളിച്ചും ഞങ്ങള്‍ ബാല്യം ആഘോഷിച്ചു.

വെല്യങ്ങുള്ള ബാബുക്കാക്ക പിന്നീട് എളേമയെ കെട്ടിക്കൊണ്ടുപോയപ്പോള്‍
എനിയ്ക്ക് അങ്ങോട്ടുള്ള പോക്കിന് ഒന്നു കൂടി അവകാശമായി.
അങ്ങിനെ അക്കരെ എനിയ്ക്ക് ഒരേളമ കൂടിയായി.
അമ്മായിക്ക് മാരന്‍ വന്നതും അക്കരെ നിന്നു തന്നെ.
അങ്ങിനെ അക്കരെ എനിയ്ക്ക് ഒരു അമ്മായി കൂടിയായി.
അക്കരെക്കുള്ള പോക്ക് ഒരു പാടു കൂടി. ചെറിയ പെരുന്നാളിനും
ബലി പെരുന്നാളിനും നോമ്പു സല്‍ക്കാരത്തിനും അമ്മായിയേയും
എളേമയേയും തേടിപ്പോകാന്‍ ഞാന്‍ വാശിപിടിച്ചു.
ഒഴിവു കിട്ടുമ്പോഴൊക്കെ ഞാന്‍ അക്കരേക്ക് പോയി.
തെയ്യത്തിന്‍ കടവിലൂടെയാണ് യാത്ര. മഴക്കാലത്ത് കടത്ത് കടന്നു.
വേനല്‍ കാലത്തേ അരയോളം തുണി കയറ്റി വെച്ച് നഗ്നത
വെള്ളത്തില്‍ മുക്കി പുഴ മുറിച്ചു കടന്നു. അങ്ങിനെ പോയിപ്പോയി.
ഒടുവില്‍ എനിയ്ക്ക് അക്കരെ ഒരിക്കലും അക്കരെയല്ലാതായി.

ഒരു മാങ്ങാക്കാലത്ത് വെല്യുമ്മയോടൊപ്പമാണ് ആദ്യം
ഞാന്‍ അക്കരേക്ക് പോയത്. വെല്യുമ്മയുടെ അനിയത്തിയും
വേറെയും കുറേ കുടുംബക്കാര്‍ അക്കരെയായിരുന്നു.
ഇടയ്ക്ക് വെല്യുമ്മ പോകുമ്പോഴൊക്കെ കോന്തലക്കല്‍
പുകയിലെക്കെട്ടിനും തോണിക്കാരന് കൊടുക്കാനുള്ള
ചില്ലറയ്ക്കുമൊപ്പം ഞാനുമുണ്ടാകും. അമ്മായിയും എളേമയും
അക്കരെയെത്തിയതോടെയാണ് അക്കരെപ്പോക്കില്‍ ഞാന്‍
സ്വയം പര്യാപ്തനായത്. അത്യാവശ്യം തോണിയൊക്കെ ഒറ്റക്ക്
കയറാനും ഇറങ്ങാനും അപ്പോഴേക്കും പരിശീലനം സിദ്ധിച്ചു കഴിഞ്ഞിരുന്നു.

അക്കരേക്ക് കെട്ടിക്കൊണ്ടുപോയ ദിവസം അമ്മായിയും എളേമയും കരഞ്ഞിരുന്നു.
കല്യാണപ്പെണ്ണിനെ അക്കരെ കടത്താന്‍ ഒപ്പം പോയവര്‍
തിരിച്ചു വരുമ്പോള്‍ അവര്‍ പിന്നെയും കരഞ്ഞു.
അക്കരെ സന്തോഷമാണെന്ന് കരുതിയിരുന്ന എനിക്ക് അവര്‍
എന്തിനാണ് കരഞ്ഞതെന്ന് മനസിലായില്ല.
ചാക്കില്‍ കെട്ടി പുഴക്ക് അക്കരെ കടത്തിയ പൂച്ചകളും
വലിയ വായില്‍ നിലവിളിക്കാറുള്ളത് ഓര്‍ത്ത്ു ഞാന്‍ അപ്പോള്‍.
പിന്നീട് കടല്‍ കടന്ന് മണലാരണ്യത്തിലെ മഹാനഗരത്തിലെത്തിയപ്പോഴാണ്
അക്കരെ കുന്നോളം വലിപ്പത്തില്‍ കാത്തു നിന്ന സങ്കടങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞത്.

അക്കരക്കാരും ഇക്കരക്കാരും കുടുംബ ബന്ധങ്ങള്‍ കൊണ്ട് വല്ലാതെ
വിളക്കിച്ചേര്‍ക്കപ്പെട്ടിരുന്നു. അക്കരെ നിന്ന് ഇക്കരേക്കും ഇക്കരെ നിന്നു
അക്കരേക്കും ഒരുപാട് കല്യാണങ്ങള്‍ നടന്നു.
അവരൊക്കെ ഇടക്കിടെ അക്കരെയും ഇക്കരെയും പോയി ഇരു കരകളും തമ്മില്‍
സ്‌നേഹത്തിന്റെ പാലം തീര്‍ത്തു. മറുകര പോകാന്‍ അവര്‍ക്കൊരു പാലം വേണ്ടായിരുന്നു.

തെയ്യത്തിന്‍ കടവില്‍ പാലം വരികയാണ്. കാലത്തിന്റെ വേഗം
മനുഷ്യ ബന്ധങ്ങളെ ദുര്‍ബലമാക്കിക്കൊണ്ടിരിക്കുമ്പോള്‍ അത്
ഒരു മനസ്സില്‍ നിന്ന് മറ്റൊരു മനസ്സിലേക്കുള്ള പാലമാകില്ല.
ആ പാലം കയറി അക്കരെ പോകാം. തിരിച്ചു ഇക്കരേക്കു പോരാം. അത്ര തന്നെ.

എത്ര വൈകിയാണ് ഈ പാലം വരുന്നത്? ഒരു പ്രണയത്തെ
മുക്കിക്കൊന്ന ആ പ്രളയം കഴിഞ്ഞിട്ട് എത്ര കൊല്ലമായി? അന്ന് മൊയ്തീനും
ഉസ്സന്‍ കുട്ടിയും അംജതും പോയി. അംജത് മോന്‍ വലിയ ഒരു കടമായി
ഇപ്പോഴും പുഴയുടെ ഏതോ വഴികളിലുണ്ട്. ഉസ്സന്‍കുട്ടിയും വിസ്മൃതിയുടെ
കയങ്ങലിലേക്ക് ആണ്ടുപായിക്കാണും.

മൊയ്തീനെ പക്ഷേ, കാഞ്ചനേടത്ത് മരിയ്ക്കാന്‍ അനുവദിക്കുന്നില്ല.
അവരിലുടെ മൊയ്തീന്റെ സ്‌നേഹം ജീവിയ്ക്കുന്നു.
ആ സ്‌നേഹത്തിന്റെ നോവുകളെക്കുറിച്ചു മുമ്പും എഴുതിയിരുന്നു.
ബ്ലോഗില്‍ അക്കഥയെഴുതിയപ്പോള്‍ കാഞ്ചനേടത്തിയുടെ
സന്നിധിയിലേക്ക് തീര്‍ഥാടനം ചെയ്യാന്‍ കൊതിച്ച് ഒരുപാട് പ്രണയികള്‍ ബന്ധപ്പെട്ടിരുന്നു.
പ്രണയം തകര്‍ന്നുപോയ ഒരു പെണ്‍കുട്ടി കഴിഞ്ഞ അവധിക്കാലത്ത്,
അവളുടെ കല്യാണത്തിന്റെ തൊട്ടു മുമ്പുള്ള ആഴ്ച കാഞ്ചനേടത്തിയ തേടി വന്നിരുന്നു.
അന്ന് പക്ഷേ, അവര്‍ ഏതോ യാത്രയിലായിരുന്നതിനാല്‍
ആ നഷ്ട പ്രണയിനി നിരാശയോടെ തിരിച്ചു പോയി.

വെള്ളരി മലയില്‍ ഉരുള്‍പൊട്ടി, കൂലം കുത്തിയൊഴുകിയ പുഴയില്‍
നിറയെ യാത്രക്കാരുമായി മറുകരക്ക് നീങ്ങിയ കൊച്ചു തോണി മറിഞ്ഞു.
ഒരുപാട് ജീവിതത്തിന്റെ കരയിലേക്ക് കൊണ്ടു വന്ന മൊയ്തീന്‍ പക്ഷേ.
കയങ്ങളിലേക്ക് താണുപോയി. മൊയ്തീനു വേണമെങ്കില്‍ സ്വയം നീന്തിക്കയറാമായിരുന്നു.
ആരോ എറിഞ്ഞു കൊടുത്ത കയറില്‍ പിടിക്കാന്‍ മൊയ്തീന്‍ കൂട്ടാക്കിയില്ല.
മറ്റുള്ളവരെ നോക്കിക്കൊള്ളാനായിരുന്നുവത്രെ മൊയ്തീന്‍ അലറിയത്.
ആ മലവെള്ളത്തിന്റെ കരുത്തിന് മുന്നില്‍ ഏറെ നേരം
പിടിച്ചു നില്‍ക്കാന്‍ മൊയ്തീന് സാധിച്ചില്ല.
മൊയ്തീന്‍ തോറ്റു കൊടുത്തു. മൊയ്തീന്‍ പോയി.

ഇടവപ്പാതി തകര്‍ത്തു പെയ്ത ഒരു പ്രഭാതത്തിലായിരുന്നു.
അതിനു പിറ്റേന്നാകാം കാഞ്ചനേടത്തി വെളുത്ത വസ്ത്രത്തിലേക്ക് മാറിയത്.
അവര്‍ മൊയ്തീന്റെ വിധവയായി. കെട്ടാത്ത പുരുഷന്റെ വിധവയാകുന്ന
ചരിത്രത്തിലെ ആദ്യത്തേയും അവസാനത്തേയും സ്ത്രീയാകും അവര്‍.
മുക്കത്ത് ഇന്നും അവര്‍ ഓര്‍മകള്‍ക്കു മീതെ ജീവിയ്ക്കുന്നു.

മൊയ്തീന്‍ പോയപ്പോള്‍ പിന്നാലോ പോകാന്‍ കാഞ്ചനേടത്തി പലവട്ടം
പുറപ്പെട്ടതാണ്. ഉറക്ക ഗുളികകള്‍ കഴിച്ചു നോക്കി. ഇരുവഴിഞ്ഞിപ്പുഴയില്‍ ചാടി നോക്കി.
വേറെയും പല മാര്‍ഗ്ഗങ്ങള്‍ നോക്കി. വീട്ടുകാരും ബന്ധുക്കളും കാവല്‍ നിന്ന് ആ ജീവന്‍ കാത്തു.
ദിവസങ്ങളോളം അന്നപാനീയങ്ങള്‍ വെടിഞ്ഞ് സ്വയം ഒടുങ്ങാന്‍ തീരുമാനിച്ച
കാഞ്ചനേടത്തി ഒരിറ്റു വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചവരോട് പറഞ്ഞു.
എനിയ്ക്ക് ഇരുവഴിഞ്ഞിപ്പുഴയിലെ വെള്ളം വേണം.
മൊയ്തീന്‍ കുടിച്ചു മരിച്ച വെള്ളം. ജീവിതത്തിലേക്ക് തിരിച്ചു വരാനല്ല,
കലങ്ങി മറിഞ്ഞ ആ വെള്ളം കിടിച്ച് സ്വയം ഇല്ലാതാകാന്‍ സാധിച്ചാലോ എന്നായിരുന്നു ചിന്ത.
മറ്റൊരു വിവാഹത്തിനില്ലെന്ന വ്യവസ്ഥയില്‍, മൊയ്തീന്റ വിധവയായി അവര്‍ ജീവിതത്തിലേക്ക് മടങ്ങി.
ഉറക്ക ഗുളികകളിലോ ഇരുവഴിഞ്ഞിപ്പുഴയിലോ നിരാഹാരത്തിന്റെ കാഠിന്യത്തിലോ കാഞ്ചനേടത്തിയുടെ ജീവിതം അവസാനിച്ചു പോയിരുന്നെങ്കില്‍ മൊയ്തീനും കാഞ്ചനേടത്തിയും തമ്മിലുള്ള പ്രണയം ഒരു സാധാരണ പ്രണയമായി ഒടുങ്ങിപ്പോയേനേ..

അനശ്വരമായ ആ പ്രണയത്തിന്റെ കൂടി ഓര്‍മള്‍ക്കു മേലേ കൂടിയാണ്
തെയ്യത്തിന്‍ കടവിലെ പാലം വരുന്നത്. പക്ഷേ, അതൊരിയ്ക്കലും
ആ പ്രണയത്തിന് സ്മാരമാകില്ല. ഒരു താജ്മഹലിനും
പ്രതീകവല്‍ക്കരിക്കാനാകാത്തതാണല്ലോ ആ പ്രണയം!
പാലങ്ങള്‍ നമ്മെ പുഴയില്‍ നിന്ന് അകറ്റുന്നുണ്ടോ?
പുഴവെള്ളത്തില്‍ കാലു നനയാതെയാണ് ഇപ്പോള്‍ അക്കരെ കടക്കുന്നത്.

ഇടവഴിക്കടവില്‍ പാലം വന്നതില്‍ പിന്നെ ചെറുവാടിയിലേക്കും
കോട്ടമ്മലേക്കും വാഹനത്തിലായി യാത്ര. ഊര്‍ക്കടവില്‍ പാലമുള്ളതു കൊണ്ട്
കൂളിമാട് വഴി വെല്യൊഴ (ചാലിയാര്‍) യില്‍ കാല് നനയാത വാഹനത്തിലാണ്
ഭാര്യാവീട്ടിലേക്കുള്ള യാത്രകള്‍.

ഒരു കടത്തുകാരനെ കണ്ടിട്ട് എത്രകാലമായി?
രണ്ട് കരയിലുള്ളവരെ അക്കരെയിക്കരെ കടത്തുക മാത്രമല്ലല്ലോ
കടത്തുകാരന്‍ ചെയ്തത്. രണ്ട് കരകള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ
ഇടനിലക്കാരനായിരുന്നല്ലോ അയാള്‍. ഈ ദൗത്യം നിര്‍വഹിക്കാന്‍
സിമന്റിലും കമ്പിയിലും ഉരുവം കൊള്ളുന്ന ഏത് പാലത്തിന് സാധിക്കും?

കടത്തും കടത്തുകാരനുമില്ലാത്ത പുഴ ഇപ്പോള്‍ അവധിക്കാലത്തു
വന്നു കാണാനുള്ള കാഴ്ച മാത്രമാണ്.
ഇടവഴിക്കടവ് പാലത്തില്‍ വന്ന് ഇരുവഴിഞ്ഞിയെ നോക്കി നില്‍ക്കും.
പിന്നെ ഇരവഴിഞ്ഞ് ചാലിയാറില്‍ അലിഞ്ഞു ചേരുന്നത് കാണും.
മുക്കം വെന്റ് പൈപ്പ് പാലത്തില്‍ പോയി ചെറുപുഴ വന്ന്
ഇരുവഴിഞ്ഞിയില്‍ ചേരുന്നത് നോക്കി നില്‍ക്കും. നാടന്‍ പ്രേമത്തില്‍
മാളു നീന്തിത്തുടിച്ചത് ഇവിടെയാണല്ലോ എന്നോര്‍ക്കും.
ഊര്‍ക്കടവ് പാലത്തില്‍ പോയി നില്‍ക്കുന്നതും പുഴയുടെ ഭംഗി കാണുവാന്‍ തന്നെയാണ്.

കടം പറയാന്‍ ഇനി ഈ കടവിലും ഒരു കടത്തുകാരനുണ്ടാകില്ല.
കടവുകളില്‍ കടത്തുകാരനോട് കടം പറയാത്ത യാത്രക്കാരുണ്ടാകില്ല.
കൂലി മടക്കത്തില്‍ തരാമെന്ന് പറഞ്ഞ് മറുകരയിലെ
ആവശ്യങ്ങളിലേക്ക് അവര്‍ പുറപ്പെടും. മടക്കം ഒരുറപ്പാണ്.
കടത്തുകാരനും യാത്രക്കാരനും സ്വയം വിശ്വസിക്കുന്ന ഒരുറപ്പ്.
കടം പറഞ്ഞു പോയവന്‍ തിരിച്ചു വരുമെന്ന് ഓരോ കടത്തുകാരനും വിശ്വസിക്കുന്നു.
ഈ വിശ്വാസം പുഴയുടെ നന്മയാണ്. പ്രതീക്ഷയാണ്.
പാലങ്ങള്‍ പുതിയ പ്രതീക്ഷകളുണര്‍ത്തട്ടെ.
പക്ഷേ, ഒരിയ്ക്കലും പുഴയുടെ നന്മകളെ കെടുത്തിക്കളയരുത്.

കൊടിയത്തൂര്‍-ചേന്ദമംഗല്ലൂര്‍ ഗ്രാമങ്ങളെ ബന്ധിപ്പിച്ച് തെയ്യത്തിന്‍ കടവില്‍ വരുന്ന പാലത്തിന്റെ ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് മാധ്യമം പ്രസിദ്ധീകരിച്ച സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്.