Sunday, August 15, 2010

ബാല്യകാല സഖിയും ഞാനും

സജീവമായ ഒരു വായനശാലയോ ഗ്രന്ഥശാലയോ അത്തരം സാംസ്‌കാരിക ചലനങ്ങളോ ഒന്നുമില്ലാത്ത വെറുമൊരു ഗ്രാമത്തിലായിരുന്നു കുട്ടിക്കാലം. വല്ലപ്പോഴും കിട്ടുന്ന ചംപകും ബാലരമയും പൂമ്പാറ്റയും ഒക്കെ വായിക്കുമെന്നല്ലാതെ പുസ്തകങ്ങളുടെ ലോകം ഒട്ടും പരിചയമില്ല.

പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസ് ടീച്ചറായിരുന്ന പത്മനാഭന്‍ മാഷാണ് പുസ്തക വായനയുടെ ലോകത്തേക്ക് വാതില്‍ തുറന്നു തന്നത്. ആറാം ക്ലാസിലായിരുന്നു. അക്കൊല്ലമാണ് സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നുള്ള പുസ്തകങ്ങള്‍ ആദ്യം കിട്ടുന്നത്. മേശപ്പുറത്ത് വെച്ച പുസ്‌കതങ്ങളുടെ അട്ടിയില്‍ നിന്ന് ഒരു പുസ്തകം വലിച്ചെടുത്ത് മാഷ് പറഞ്ഞു: നീ ഇതു വായിച്ചോളൂ.

ബാല്യകാല സഖി. വൈക്കം മുഹമ്മദ് ബഷീര്‍.

പുസ്‌കത്തിന്റെ പിന്നാമ്പുറത്ത് കൈയില്‍ മുഖം താങ്ങി ചിന്താമഗ്‌നനായിരിക്കുന്ന മഹാനായ എഴുത്തുകാരന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം.

ആ പുസ്തകം തന്നെ ഞാന്‍ ആദ്യം വായിക്കണമെന്ന് മാഷ് നേരത്തേ തീരുമാനിച്ച പോലെയായിരുന്നു. പുസ്തകങ്ങളുടെ അട്ടിയില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത് നീ ഇതു വായിച്ചോ എന്ന് മാഷ് പറഞ്ഞത് അതുകൊണ്ടാണെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. ആദ്യത്തെ പെണ്ണു പോലെ ആദ്യത്തെ ആ പുസ്തകം എന്നുമെന്റെ പുസ്‌കതമാണ്. അതില്‍ പ്രണയമുണ്ട്. സ്വപ്നങ്ങളുണ്ട്. ദാരിദ്ര്യമുണ്ട്. പ്രവാസമുണ്ട്. പില്‍ക്കാലത്ത് ഞാന്‍ അനുഭവിച്ച പലതുമുണ്ട്. മജീദിന്റെയും സുഹ്‌റയുടേയും പ്രണയ നഷ്ടമാണോ ദാരിദ്ര്യത്തിന്റെ വേദനകളാണോ എന്നറിയില്ല, മൂടിക്കെട്ടിയ കണ്ണുകള്‍ പലപ്പോഴും വായന മുറിച്ചു. എന്റെ കണ്ണുനീര്‍ വീണ ആദ്യ പുസ്തകവും ഇതുതന്നെ. ഒരു ആറാം ക്ലാസുകാരനെ ആ പുസ്തകം എങ്ങിനെ അത്ര മാത്രം കരയിച്ചുവെന്ന് ഞാന്‍ പിന്നീട് ആലോചിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസില്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് ഞാന്‍ ബാല്യകാല സഖി എന്റെ മകനെക്കൊണ്ട് വായിപ്പിച്ചത്. ഇടക്ക് വായന നിര്‍ത്തുമ്പോഴും വായന പൂര്‍ത്തിയാക്കിയ ശേഷവും അവന്‍ പറഞ്ഞു, ഭയങ്കര സങ്കടം തോന്നുന്നു വായിച്ച്യേ എന്ന്.

ബാല്യകാല സഖി വായിച്ചതില്‍ പിന്നെയാണ് ഞാനൊരൂ കാമുകനായി മാറിയത്. കാണുന്ന സുന്ദരിമാരുടെ മുഖങ്ങളിലെല്ലാം ഞാനെന്റെ സുഹ്‌റയെ തെരഞ്ഞു. ഉറക്കത്തില്‍ പല സുന്ദരിമാരും വന്നെന്റെ കൈത്തണ്ടയില്‍ പാര പോലുള്ള നഖങ്ങളാല്‍ ശക്തിയോടെ മാന്തി. 'തീച്ചെരവ കൊണ്ട് മാന്തേറ്റ പോലെ ഞാന്‍ പുളഞ്ഞ്, എന്റുമ്മോ'' എന്ന് ഉറക്കത്തില്‍ വിളിച്ചു കരഞ്ഞു. പണമില്ലാത്തവര്‍ക്ക് പഠിച്ച് വലിയ ഉദ്യോഗസ്ഥനാകാനൊന്നും പറ്റില്ലെന്ന് സുഹ്‌റ മജീദിനോട് പറയുന്നുണ്ട്. യതീംഖാനയിലാണ് അന്നു ഞാന്‍ താമസിച്ചിരുന്നത്. പണമില്ലാത്തതുകൊണ്ടാണല്ലോ ബാപ്പ എന്നെ യതീംഖാനയിലാക്കിയത്. 'പണോക്കെ ഞമ്മക്ക് അല്ലാഹ് തരുമെന്ന' സുഹ്‌റയുടെ ബാപ്പയുടെ വാക്കുകള്‍ ഞാന്‍ എപ്പോഴും ഓര്‍ക്കും. പനി പിടിച്ച് ബാപ്പ മരിച്ചു പോയതോടെ യതീമായി മാറിയ സുഹ്‌റക്ക് പിന്നെ സ്‌കൂളില്‍ പോകാനോ പഠിക്കാനോ സാധിച്ചില്ലല്ലോ. യതീമായ സുഹ്‌റ എനിക്കും പഠിക്കണമെന്ന് പറഞ്ഞ് ചീവീടു കരയും പോലെ കരഞ്ഞപ്പോള്‍ ആ ശബ്ദം മജീദിന്റെ തലക്കുള്ളില്‍ മാത്രമല്ല, എന്റെ തലക്കുള്ളിലും മുഴങ്ങി.

സുഹ്‌റയെ കൂടി പഠിപ്പിക്കാമെന്ന് മജീദ് പറഞ്ഞപ്പോള്‍ രാജ്യം വിട്ടു പോകാനാണ് മജീദിന്റെ ബാപ്പ പറയുന്നത്. ലോകരൊക്കെ കഴിയുന്നത് എങ്ങിനെയെന്ന് പഠിക്കാന്‍ രാജ്യം വിട്ടു പോകണം. രാജ്യം വിട്ടു പോകണമെന്ന് മജീദും ഇടക്ക് ആഗ്രഹിക്കുന്നുണ്ട്. രാജ്യോക്കെ ചുറ്റിക്കറങ്ങി വരുമ്പോള്‍ ശ്രീമതി സുഹ്‌റ തന്നെ കണ്ട ഭാവം നടിക്കുമോ എന്ന ആശങ്ക മാത്രമേ അവനുള്ളു.
ഒടുവില്‍ ബാപ്പയോട് വഴക്കിട്ട് അവന്‍ രാജ്യം വിടാന്‍ തന്നെ തീരുമാനിക്കുന്നു. വീടും നാടും ഉപേക്ഷിച്ചു അവന്‍ പോയി. പ്രി ഡിഗ്രി കാലത്ത് അങ്ങിനെയൊരു സന്ദര്‍ഭത്തില്‍ ഞാനും നാടു വിട്ടു. മദിരാശിയിലേക്കുള്ള തീവണ്ടിയില്‍ കുത്തിയിരിക്കുമ്പോള്‍ ഞാന്‍ മജീദായി. മദിരാശി പട്ടണത്തിലെ ഹോട്ടലുകളില്‍ ചെന്ന് ജോലി ചോദിക്കുമ്പോള്‍ മജീദ് മാത്രമായിരുന്നു മനസ്സിലെ മാതൃകാ പുരുഷന്‍.

വിധിയുടെ വിളയാട്ടത്തില്‍ വലിയ പണക്കാരനായിരുന്ന മജീദിന്റെ ബാപ്പയും ദരിദ്രനാകുന്നു. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാനും സഹോദരിമാരെ കെട്ടിച്ചയക്കാനും സുഹ്‌റയെ വിവാഹം ചെയ്യാനും മെച്ചപ്പെട്ട ജീവിതം തേടി മജീദ് പിന്നെയും രാജ്യം വിട്ടു പോകുന്നു. അത് ലോകരുടെ ജീവിതം കണ്ടു പഠിക്കാനായിരുന്നില്ല. രാജ്യമൊക്കെ ഒന്ന് ചുറ്റിക്കറങ്ങാനുമായിരുന്നില്ല. സ്വയം ജീവിക്കാനും കുറേ പേരെ ജീവിപ്പിക്കാനുമുള്ള മോഹത്തിന്റെ പേരിലായിരുന്നു. ബഷീറിന്റെ എഴുത്ത്:
സുഹ്‌റായെ വിവാഹം ചെയ്യുക.


അതിനു മുമ്പ് സഹോദരികള്‍ക്ക് ഭര്‍ത്താക്കന്മാരെയുണ്ടാക്കുക. സ്ത്രീധനത്തിനും ആഭരണങ്ങള്‍ക്കുമുള്ള വക സമ്പാദിക്കുക. ആയതിലേക്ക് എന്തെങ്കിലും ജോലി വേണം. ഒടുവില്‍ ജന്മദേശത്തു നിന്നും ആയിരത്തിയഞ്ഞൂറ് മൈല്‍ ദൂരെയുള്ള മഹാനഗരിയില്‍ മജീദ് ചെന്നു പറ്റി.

ഏതാണ്ട് ഇതേ കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ കടല്‍ കടന്നു പ്രവാസ ലോകത്തേക്ക് പോകുമ്പോള്‍ ഞാന്‍ പിന്നെയും മജീദാകുന്നുണ്ട്.

പണവും പത്രാസുവമുള്ളപ്പോഴേ നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസിക്കും വിലയുള്ളൂ. പെട്ടികള്‍ കാലിയാകുമ്പോള്‍ 'നിന്ദാവഹങ്ങളായ നോട്ടങ്ങളും പരിഹാസങ്ങളും' ലഭിക്കേണ്ടി വന്ന പ്രവാസികളായ എത്രയോ ആളുകളെ കണ്ടിട്ടുണ്ട്. ആദ്യത്തെ രാജ്യ സഞ്ചാരം കഴിഞ്ഞ് വലിയ പെട്ടികളുമായി തിരിച്ചു വരുമ്പോള്‍ മജീദിന് വലിയ സ്വീകരണങ്ങളായിരുന്നു. മജീദിന്റെ പക്കല്‍ ഒന്നുമില്ലെന്ന് മനസ്സിലാകുമ്പോള്‍ വെറും പാപ്പറെന്ന് പറഞ്ഞ് നാട്ടുകാര്‍ മജീദിനെ പരിഹസിക്കുന്നു. അവനെന്തിന് വരാമ്പോയി എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പത്ത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ എന്നെക്കുറിച്ചും ആളുകള്‍ അങ്ങിനെ ചോദിക്കുന്നു: ഓനെന്തു പറ്റി?

വേദനയുടെ ഏത് കുരുക്കളും പൊട്ടിച്ചു കളയാന്‍ സ്‌നേഹത്തോളം പോന്ന ഒരു ദിവ്യൗഷധമില്ലെന്നും മജീദും സുഹ്‌റയും എന്നെ പഠിപ്പിച്ചു. അത്രയും അഗാധമായി സ്‌നേഹിച്ചിട്ടും സുഹ്‌റ മരിക്കുമ്പോള്‍ അടുത്തിരിക്കാന്‍ മജീദിന് സാധിക്കുന്നില്ല. മജീദ് പ്രവാസിയായിരുന്നു. ജീവിക്കാന്‍ വേണ്ടി നാടു വിട്ടു പോയി അന്യ നാട്ടില്‍ കഴിയുന്നവന്‍. ഉമ്മയുടെ കത്തില്‍ നിന്നാണ് മജീദ് സുഹ്‌റയുടെ മരണം അറിയുന്നത്. എന്നെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന വെല്യായിച്ചിയുടെ മരണം യതീംഖാനയില്‍ നിന്ന് അടുത്ത അവധിക്കു വരുമ്പോള്‍ മാത്രമാണ് ഞാന്‍ അറിയുന്നത്. (യതീമിന്റെ നാരങ്ങാ മിഠായി -ആഴ്ചപ്പതിപ്പ് 86:14 ). ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒന്നര വയസ്സുള്ള അനിയത്തിയുടെ മയ്യിത്ത് ഞാന്‍ വീടെത്തുമ്പോഴേക്കും ഖബറടക്കിക്കഴിഞ്ഞിരുന്നു. തൊട്ടു മുമ്പത്തെ അവധി കഴിഞ്ഞ് ഞാന്‍ മടങ്ങുമ്പോള്‍ എത്ര ഉമ്മകള്‍ തന്നാണ് അവളെന്നെ യാത്രയാക്കിയിരുന്നത്! അഗാധമായ വാല്‍സല്യം ചൊരിഞ്ഞു തന്ന രണ്ട് വെല്യുമ്മമാര്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ ഞാന്‍ കടലിനക്കരെ ആയിരുന്നു. മരിക്കുമ്പോള്‍ മജീദ് വന്നോ വന്നോ എന്ന് സുഹ്‌റ ചോദിക്കുന്നുണ്ട്. ഉമ്മയുടെ കത്ത് വായിച്ച് മജീദ് കുറേ നേരം തരിച്ചിരിക്കുന്നു. അങ്ങിനെ തരിച്ചിരുന്ന എത്രയെത്ര മൂഹൂര്‍ത്തങ്ങള്‍ അഞ്ചാം ക്ലാസു മുതല്‍ അന്യ നാട്ടില്‍ കഴിയുന്ന എന്റെ ജീവിതത്തിലും ഉണ്ടായിട്ടില്ല!
വാക്കുകളേയും ഭാഷയെയും ഞാന്‍ സ്‌നേഹിക്കുന്നതും ബാല്യകാല സഖിയിലൂടെ തന്നെയാണ്. ഭാഷയെ കൂടുതല്‍ സ്‌നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ ബാല്യകാല സഖിയിലെ ബാല ഭാസ്‌കരന്‍ കുന്നിന്റെ ഉച്ചിയില്‍ വന്ന് മന്ദഹാസ പൂര്‍വം ചെരിവിലെ ഗ്രാമത്തെ പൊന്‍പ്രഭയില്‍ മുക്കുമ്പോഴും ചാറ്റല്‍ മഴയിലൂടെ പൂര്‍ണ ചന്ദ്രന്‍ പ്രകാശിക്കുന്നതു പോലെ കണ്ണീരിലൂടെ സുഹ്‌റ മന്ദഹസിച്ചപ്പോഴും എനിക്കെന്തോ വല്ലാത്തൊരു വൈകാരികാനുഭൂതിയുണ്ടായി.

അങ്ങിനെ ബഷീറിനെ വല്ലാതെ സ്‌നേഹിച്ചു പോയ ഒരു ദിവസം അക്കാലത്ത് പതിവായി വായിച്ചിരുന്ന ഒരു ബാല മാസികയുടെ പത്രാധിപര്‍ക്ക് ഞാനാരു കത്തെഴുതി:

പ്രിയപ്പെട്ട പത്രാധിപര്‍, വൈക്കം മുഹമ്മദ് ബഷീറിനെ കൊണ്ട് മാസികയില്‍ കഥകള്‍ എഴുതിപ്പിക്കണം.
അക്കത്തിനോടൊപ്പമാണ് എന്റെ പേരിന് മുകളില്‍ ആദ്യമായി അച്ചടി മഷി പുരളുന്നത്. എന്നുവെച്ചാല്‍ ബഷീറിന്റെ പേരുമായി ചേര്‍ത്താണല്ലോ എന്റെ പേര് നാലാള്‍ കണ്ടതെന്നായിരുന്നു ആഹ്ലാദം. അധികം വൈകാതെ ആ മാസികയില്‍ ആനവാരിയും പൊന്‍കുരിശും ആ മാസികയില്‍ ചിത്രകഥാ രൂപത്തില്‍ വന്നു.

ജീവിതത്തില്‍ നിന്ന് വലിച്ചു ചീന്തിയ ഒരേടാണല്ലോ ഇപ്പുസ്തകം. സ്വന്തം അനുഭവങ്ങളാണ്, പൊള്ളലുകളും മുറിവുകളുമാണ് യഥാര്‍ഥമായ കലയുടെ ഉറവിടം എന്ന റൊമാന്റിക് (ക്ലാസിക് വിരുദ്ധ) സങ്കല്‍പമാണ് ബാല്യകാല സഖി അവതരിപ്പിക്കുന്നതെന്ന് പിന്നീട് എം.എന്‍. വിജയന്‍ മാഷ് നിരീക്ഷിച്ചിട്ടുണ്ട്. അനുഭവങ്ങളെ അവതരിപ്പിക്കാന്‍ വാക്കുകള്‍ പോലും വേണ്ടെന്നും ഒരു ചലച്ചിത്രത്തിലെന്ന പോലെ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ അനുഭവം ദൃശ്യവല്‍ക്കരിക്കാന്‍ സാധിക്കുമെന്നും പിന്നെയും പിന്നെയും ബാല്യകാല സഖി വായിക്കുമ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു.
ഒരു രംഗം നോക്കൂ: തന്റെ ബാപ്പ മരിച്ച ദിവസം ദുഃഖഭാരത്തോടെ അടുത്തു വരുന്ന സുഹ്‌റയെ മജീദിന് അവളെ ആശ്വസിപ്പിക്കാനാകുന്നില്ല. മജീദിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അവന്റെ കണ്ണീര്‍ കണങ്ങള്‍ അവളുടെ മൂര്‍ധാവിലും അവളുടേത് അവന്റെ നെഞ്ചിലും വീണ് ഒഴുകിക്കൊണ്ടിരുന്നു.
രണ്ട് ഇണക്കുരുവികള്‍ പങ്കുവെക്കുന്ന കഠിന ദുഃഖത്തിന്റെ തീവ്രത ഇതിലും ഹൃദയഭേദകമായി ഏത് ആവിഷ്‌കരിക്കാന്‍ ഏത് ചലച്ചിത്രകാരന് സാധിച്ചിട്ടുണ്ട്.

ബാല്യകാല സഖിയിലെ ആദ്യ വാചകം തുടങ്ങുന്നത് ബാല്യകാലം മുതല്‍ക്കു തന്നെ സുഹ്‌റായും മജീദും സുഹൃത്തുക്കളായിരുന്നുവെന്ന സൂചനയോടെയാണ്. ആണ്‍-പെണ്‍ സൗഹൃദത്തെ കുറിച്ച ഒരു കാഴ്ചപ്പാട് നല്ല രീതിയില്‍ വളര്‍ത്തിയെടുക്കേണ്ട ഒരു പ്രസ്താവനയായാണ് അതിനെ ഞാന്‍ കാണുന്നതും. കുട്ടിക്കാലം മുതലേ ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ ആരോഗ്യപരമായ ഒരു സൗഹൃദത്തിന് ഇടമുണ്ട്. തെറ്റിപ്പോകുന്ന കണക്കുകള്‍ പരസ്പരം പറഞ്ഞു കൊടുത്തും തിരുത്തിയെഴുതിയും ശരിയായ പാതയിലേക്ക് കൊണ്ടുപോകുമ്പോഴേ ജീവിതം ഉമ്മിണി വല്യ ഒന്നാകൂ. അന്നും ഇന്നും പക്ഷേ, നമ്മുടെ സമൂഹം ആണ്‍ പെണ്‍ സൗഹൃദങ്ങളെ ഭയത്തോടും സംശയത്തോടും മാത്രമേ വീക്ഷിക്കുന്നുള്ളൂ.

എന്തുകൊണ്ടാണ് ഈ കൊച്ചു നോവല്‍ അന്നും ഇന്നും എന്നും എന്റെ പുസ്‌കതമായി നില്‍ക്കുന്നത്?
എന്നില്‍ ആദ്യ പ്രണയം ഉണര്‍ത്തിയതു കൊണ്ടാണോ?
ദാരിദ്ര്യത്തിന്റെ വേദനകള്‍ ഞാനും സുഹ്‌റയും മജീദുമൊക്കെ ഒന്നിച്ച് അനുഭവിച്ചതു കൊണ്ടാണോ?
രാജ്യം വിട്ടു പോയവന്റെ വേദനകള്‍ വരികളില്‍ നിന്ന് പിന്നീട് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതു കൊണ്ടാണോ?
അതോ വലിയ വലിയ പുസ്തകങ്ങളൊന്നും വേറെ അധികം വായിക്കാത്തതു കൊണ്ടാണോ?

അറിയില്ല. എന്നില്‍ വായന വളര്‍ത്തിയ പുസ്‌കതം എന്ന നിലയില്‍ ഓര്‍ക്കാനാണ് എനിക്ക് ഇഷ്ടം. ഹൃദയത്തില്‍ തൊടാത്ത വേറെ ഏതെങ്കിലും പുസ്തകമാണ് അന്ന് പത്മനാഭന്‍ മാഷ് തന്നിരുന്നതെങ്കില്‍ ചിലപ്പോള്‍ അടുത്ത ഒരു പുസ്തകത്തോട് എനിക്ക് പ്രിയം തോന്നാനിടയില്ലായിരുന്നു. ഹൃദയത്തില്‍ വായനയുടെ കയ്യൊപ്പ് ചാര്‍ത്തിയ പുസ്തകം എന്ന് പറഞ്ഞാല്‍ ശരിയാകുമോ ആവോ?
ഇന്നും ഈ പുസ്തകമെടുത്ത് വായിച്ചാല്‍ എന്റെ ചങ്ക് വിങ്ങും. കണ്ണുകള്‍ കലങ്ങും. ബാല്യത്തോടും കൗമാരത്തോടും യൗവനത്തോടും ചേര്‍ത്തു വെച്ച് ഇന്നും എനിക്ക് ഈ പുസ്തകം വായിക്കാന്‍ സാധിക്കുന്നു.