Monday, March 4, 2013

ബുദ്ധശലഭത്തിന് കൊമ്പുണ്ട്; അത് കണ്ണില്‍ കുത്തും

പാപ്പിലിയോ ബുദ്ധ കണ്ടു കഴിഞ്ഞപ്പോള്‍ പ്രശസ്ത തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ പറഞ്ഞു, ഈ സിനിമ നിരോധിക്കപ്പെടേണ്ടതു തന്നെയാണ്. കാരണം സത്യങ്ങള്‍ വിളിച്ചു പറയുന്നത് അധികാരികള്‍ക്ക് ഇഷ്ടപ്പെടില്ല. അവര്‍ക്ക് ഇഷ്ടപ്പെടാത്ത ഒരുപാട് സത്യങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ദീദി പറഞ്ഞത് ശരിയാണ്. മേപ്പാറ വനഭൂമിയില്‍ കുടിയേറിയ കീഴ്ജാതിക്കാരെ പോലീസ് തല്ലിച്ചതക്കുമ്പോള്‍ രഘുപതി രാഘവ രാജാറാം ഭജന പാടി സത്യഗ്രഹ പന്തലിലേക്ക് നീങ്ങുന്ന ഗാന്ധിയന്‍ സംഘത്തിന്റെ ഒറ്റ ദൃശ്യം മതി ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത പാപ്പിലിയോ ബുദ്ധ എന്ന സിനിമയുടെ സമരവും രാഷ്ട്രീയവും അടയാളപ്പെടുത്താന്‍. അധികാരികള്‍ക്കും മേല്‍ജാതിക്കാര്‍ക്കും വ്യവസ്ഥാപിത സംഘടിത രാഷ്ട്രീയ മേല്‍ക്കോയ്മകള്‍ക്കും ഇഷ്ടപ്പെടാത്ത സത്യങ്ങള്‍. അതെ, ഗാന്ധിജിയെയും ഗാന്ധിയന്‍ ആശയങ്ങളേയും കുറിച്ചുള്ള ശക്തമായ വിമര്‍ശന പരാമര്‍ശങ്ങളാണ് ഈ സിനിമയെ പ്രധാനമായും വിവാദത്തിലേക്കും സെന്‍സര്‍ഷിപ്പ് നിഷേധത്തിലേക്കും നയിച്ചത്. ഒരു മദ്യപാന സദസ്സില്‍ ലെസ്ബിയന്‍ പെണ്‍കുട്ടി ഗാന്ധിയെ കുറിച്ച് പറയുന്നത് I love Gandhi, because he can fuck a man too എന്നാണ്. തനിക്ക് ബൈ സെക്ഷ്വലാകാന്‍ കഴിയുന്നില്ലല്ലോ എന്ന സങ്കടമാണ് അവള്‍ പങ്കുവെക്കുന്നത്. (പ്രദര്‍ശനത്തിനു ശേഷം നടന്ന ചര്‍ച്ചയില്‍, ഗാന്ധിയില്‍ താന്‍ ആകെ കാണുന്ന ഒരു ക്രിയാത്മക വശം അദ്ദേഹം ബൈ സെക്ഷ്വലാണെന്നതു മാത്രമാണെന്ന് സംവിധായന്‍ വ്യക്തമാക്കുന്നുണ്ട്). അംബേദ്കര്‍ എഴുതിയ ഭരണഘടനയിലൂടെ തങ്ങള്‍ക്ക് യഥാര്‍ഥ മോചനം ലഭിക്കൂ എന്ന് വിശ്വസിക്കുന്നവരാണ് മേപ്പാറയില്‍ കുടിയേറിയ ആദി ഗോത്ര ജനത വിശ്വസിക്കുന്നത്. തങ്ങള്‍ ആരുടേയും ഹരിജനങ്ങളല്ല, ആദി ഗോത്ര ജനതയാണെന്ന് അവര്‍ മുദ്രാവാക്യം വിളിക്കുന്നത്. കണ്ടല്‍ കരിയേട്ടന്‍ എന്ന വൃദ്ധനാണ് അവരുടെ സമരത്തിന്റെ നായകന്‍. കല്ലേന്‍ പൊക്കുടനാണ് ഈ കഥാപാത്രത്തെ നയിക്കുന്നത്. ഒരുകാലത്ത് ദൈവമായി കണ്ടിരുന്ന ഇ.എം.എസിനെ അദ്ദേഹം തള്ളിപ്പറയുന്നുണ്ട്. ഒരിയ്ക്കല്‍ ദൈവമായി കണ്ടാല്‍ പിന്നെ ചുവരില്‍ അങ്ങിനെ തൂങ്ങിക്കിടക്കുമെന്ന് ഇ.എം.എസിന്റെ ചിത്രം നോക്കി അദ്ദേഹം പറയുന്നത്. സ്വന്തം മകന്‍ ശങ്കരന്റെ ചിത്രവും ഇ.എം.എസിന്റെ ചിത്രവും ഒറ്റ ഫ്രെയിമിലാണ് വെച്ചിരിക്കുന്നത്. ഇ.എം.സിനോടുള്ള ആരാധന മൂത്താണ് മകന് കരിയേട്ടന്‍് ശങ്കരന്‍ എന്ന് പേരിട്ടത്. ഒരു ബ്രാഹ്മണ നാമം പേറുന്ന ദളിതനാണ് താനെന്ന് ശങ്കരന്‍ തന്റെ വീട്ടിലെത്തുന്ന സായിപ്പിനോട് പറയുമ്പോള്‍ ഇ.എം.എസ് നേതൃത്വം നല്‍കിയ മഹാ പ്രസ്ഥാനത്തിനും ദളിതന് ഒരു പേരു നല്‍കാനല്ലാതെ ജീവിതം നല്‍കാന്‍ സാധിച്ചില്ലെന്ന ധ്വനിയുണ്ട്. ജെ.എന്‍.യുവില്‍ പഠിച്ച ശങ്കരന്റെ ആഖ്യാനത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മേപ്പാറയിലെ സമരം തകര്‍ക്കാന്‍ പോലീസിനേയും ഗാന്ധിയനായ ദാസ്ജിയേയും ഉപയോഗിച്ച് ഭരണകൂടം ശ്രമിക്കുന്നു. മേപ്പാറയില്‍ ഉപവാസം നടത്താന്‍ എത്തുന്ന ദാസ്ജിയേയും സംഘത്തേയും സമരക്കാര്‍ തടയുകയാണ്. യര്‍വാദാ ജയിലില്‍ ഗാന്ധിജി നടത്തിയ നിരാഹാര സത്യഗ്രഹം സത്യത്തില്‍ ദളിതുകളോട് ചെയ്ത ചതിയായിരുന്നു തിരിച്ചറിയുന്ന സമരക്കാര്‍ അംബേദ്കറെ ദൈവത്തെ പോലെയാണ് കാണുന്നത്. ദളിതുകള്‍ക്ക് പ്രത്യേക ഇലക്ടറേറ്റ് അനുവദിക്കുന്ന കമ്യൂണല്‍ അവാര്‍ഡിനെതിരെ ഗാന്ധിജി നടത്തിയ നിരാഹാര സമരത്തെ കുറിച്ച് അംബേദ്കര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അംബേദ്കറുടെ ഈ ഉദ്ധരണിയാണ് പ്രധാനമായും സെന്‍സര്‍ബോര്‍ഡിനെ ചൊടിപ്പിച്ചത്. മേപ്പാറയിലെ ദളിതുകളുടെ അവകാശം തട്ടിത്തെറിപ്പിക്കാനാണ് അഭിനവ ഗാന്ധിയന്മാര്‍ അവിടെ നിരാഹാര സത്യഗ്രഹത്തിന് എത്തുന്നത്. മേപ്പറായിലെ ജനനങ്ങളും ഒടുവില്‍ ബുദ്ധമതത്തില്‍ അഭയം കണ്ടെത്തുകയാണ്. ജെന്റര്‍ ഐഡന്റിറ്റി, ജെന്റര്‍ പൊളിറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ മുമ്പും സിനിമ ചെയ്തിട്ടുള്ള ജയന്‍ ലൈംഗികതയെ വ്യക്തമായ കാഴ്ചപ്പാടിലുടെയാണ് ഈ സിനിമയിലും അവതിരിപ്പിച്ചിട്ടുണ്ട്. പശ്ചമഘട്ടത്തില്‍ വംശനാശം വന്നു കൊണ്ടിരിക്കുന്ന ബുദ്ധശലഭങ്ങളെ (paplio budha) തേടിയെത്തുന്ന സായിപ്പ് സഹായിയായി കൂടെ കൂട്ടുന്ന ശങ്കരനുമായി സ്വവര്‍ഗ്ഗ രതിയില്‍ ഏര്‍പ്പെടുന്നുണ്ട്. പഠനത്തിന്റെ ഭാഗമായി പ്രൊജക്ട് തയാറാക്കാനെത്തുന്ന പെണ്‍കുട്ടികളും സ്വവര്‍ഗ്ഗ രതിയില്‍ തല്‍പരരാണ്. അതിലൊരു കുട്ടിയാണ് ഗാന്ധിയെ പോലെ തനിക്ക് ബൈസെക്ഷ്വല്‍ ആകാന്‍ പറ്റുന്നില്ലല്ലോ എന്ന് വിഷമിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് പിടിച്ചു കൊണ്ടുപോകുന്ന ശങ്കരന്‍ അതി കഠിനമായി പീഡിപ്പിക്കപ്പെട്ട തിരിച്ചെത്തുമ്പോള്‍ മഞ്ജുശ്രീ അവനു നല്‍കുന്ന ആനന്ദം രതിയാണ്. ഓട്ടോ റിക്ഷാ സ്റ്റാന്റിലെത്തുന്ന പെണ്ണിനോട് പുരുഷ ഡ്രൈവര്‍മാരുടെ സമീപനത്തില്‍ മലയാളിയുടെ ലൈംഗിക കാപട്യത്തിന്റെ നേര്‍കാഴ്ചയുമൊരുക്കുന്നുണ്ട്. ഞാന്‍ ഓട്ടോ ഓടിക്കുന്നതല്ല, പെണ്ണായതാണ് പ്രശ്‌നം എന്ന് മഞ്ജുശ്രീ ശങ്കരനോട് പറയുമ്പോള്‍ അത് ഒരു അധകൃത പെണ്ണിന്റെ മാത്രം പ്രശ്‌നമല്ല. തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും സൗഹൃദങ്ങളിലും സ്ത്രീ അനുഭവിക്കുന്ന വ്യക്തിത്വ പ്രശ്‌നം തന്നെയാണ്. തൊഴില്‍ സ്ഥലത്തെ അനുഭവം പങ്കുവെയ്ക്കുന്ന മഞ്ജുശ്രീയോട് നിന്റെ മുല കണ്ടാല്‍ ആര്‍ക്കാണ് അങ്ങിനെ തോന്നാത്തത് എന്നാണ് ശങ്കരന്‍ ചോദിക്കുന്നത്. അപ്പോള്‍ കുപ്പായം വലിച്ചു താഴ്ത്തി മുലകള്‍ പുറത്തെടുത്ത് അവള്‍ ശങ്കരനോട് ചോദിക്കുന്നത്, ഇതാ ഇവിടെ കല്ലിച്ച സങ്കടങ്ങളാണ് നിറയെ. നിനക്ക് അത് കുടിച്ചു തീര്‍ത്തു തരാന്‍ കഴിയുമോ എന്നാണ്. ആ വേദന എല്ലാ പെണ്ണുങ്ങളുടേയും വേദനയാണ്. ഒടുവില്‍ മഞ്ജുശ്രീ കൂട്ടബലാത്സംഗത്തിന് ഇരയാകുകയാണ്. പെണ്ണിനെ എവിടെയും പെണ്ണായേ പുരുഷന് കാണാന്‍ കഴിയൂ എന്ന സ്വത്വ പ്രതിസന്ധിയുടെ കാഴ്ചയാണിത്. അതേ ദുരവസ്ഥ തന്നെയാണ് ദളിതനും അനുഭവിക്കുന്നത്. ഒരു സൗഹൃദ കൂട്ടായ്മയില്‍ ശങ്കരനെ വരേണ്യര്‍ അധിക്ഷേപിക്കുന്നുണ്ട്.് അപ്പോള്‍ അവന്‍ മഞ്ജുശ്രീയോട് സങ്കടപ്പെടുന്നത് പഠിച്ചിട്ടും ബിരുദങ്ങള്‍ നേടിയിട്ടും ഒരു പ്രയോജനവുമില്ല, ദളിതന്‍ എന്നും ദളിതനാണ് എന്നാണ്. പരുഷന് മുന്നില്‍ സ്ത്രീയും വരേണ്യനു മുന്നില്‍ ദളിതനും അനുഭവിക്കുന്ന ഈ ദുരവസ്ഥയില്‍ നിന്ന് ഒരിയ്ക്കലും അവര്‍ക്ക് മോചനമുണ്ടാകില്ല. ഡോ. അംബേദ്കര്‍ ഒരിയ്ക്കല്‍ എഴുതിയിട്ടുണ്ട്: There have been many Mahatmas in India whose sole object was to remove untouchability and to elevate and absorb the Depressed Classes, but every one of them has failed in his mission. Mahatmas have come and Mahatmas have gone but the untouchables have remained as untouchables. ശങ്കരനെ അധകൃതാവസ്ഥയില്‍ നിന്ന് രക്ഷിക്കാന്‍ അവനെ മതം മാറ്റി ക്രിസ്ത്യാനിയാക്കാന്‍ ആവശ്യപ്പെടുന്ന കൂട്ടുകാരനോട് ഐസക് എന്ന കഥാപാത്രം പറയുന്നത്, ഞാനൊക്കെ തോമാശ്ലീഹാ നേരിട്ട് മാമോദീസ മുക്കിയ ബ്രാഹ്മണ ക്രിസ്ത്യാനിയാണ്, ഈ പുലയനെയൊക്കെ എത്ര കുളിപ്പിച്ചാലും വെറും പുലയനായിരിക്കും എന്നാണ്. മതം മാറി ക്രിസ്ത്യനിയോ മുസ്‌ലിമോ ആകുന്ന ദളിതുകള്‍ അവശ ക്രിസ്ത്യാനിയും പൂസ്ലാനുമായി എന്നും അവഗണനയുടെ പുറമ്പോക്കിലാണെന്നതാണല്ലോ പരമാര്‍ഥം. എപ്പോഴും കയ്യേറ്റം ചെയ്യപ്പെടുന്ന ദളിത്, സ്ത്രീ, പരിസ്ഥി എന്നീ മൂന്ന് സ്വത്വങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതില്‍ പാപ്പിലിയോ ബുദ്ധ വിജയിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനാകുന്ന നടന്‍ ശ്രീകുമാര്‍ ശങ്കരനെ ഉജ്വലമായി അവ്തരിപ്പിച്ചിരിക്കുന്നു. മഞ്ജുശ്രീയെ അവതരിപ്പിച്ച സരിതയും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നു. പത്മ്ര്രപിയ (ജില്ലാ കലക്ടര്‍), പ്രകാശ് ബാരേ (പോലീസ് സൂപ്രണ്ട്), തമ്പി ആന്റണി (രാംദാസ്ജി) എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൂര്‍ണമായും വയനാട്ടില്‍ ചിത്രീകരിച്ച പാപ്പിലിയോ ബുദ്ധയുടെ ഛായാഗ്രഹണം എം.ജെ. രാധാകൃഷ്ണനാണ്. മലയാള ചലച്ചിത്രങ്ങളില്‍ അധികമൊന്നും കണ്ടിട്ടില്ലാത്ത ഫ്രെയിമുകള്‍ ഈ സിനിമയെ സംവിധായകന്റെ സിനിമയാക്കുന്നുണ്ടെങ്കിലും അവ മനോഹരമായി രാധാകൃഷ്ണന്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സകല ബോധന മാധ്യമങ്ങളും ഉപയോഗിച്ച് കെട്ടിപ്പടുത്ത ഒരു നിര്‍മിതിയാണ് ഗാന്ധിയെന്ന് പ്രദര്‍ശനത്തിനു ശേഷം നടന്ന ചര്‍ച്ചയില്‍ സംവിധായകന്‍ ജയന്‍ ചെയറിയാന്‍ പറഞ്ഞു. ഗാന്ധിയുടെ ഈ നിര്‍മിതി ഫിക്ഷനാണ്. അതിനെതിരായ ഒരു counter fiction ആയി എന്റെ സിനിയമെ കണ്ടാല്‍ മതി. ഇന്ത്യ മഹാ ജനാധിപത്യ രാജ്യമാണെന്ന് ലോകമൊട്ടും പ്രചരിപ്പിക്കുന്നത് വെറും നുണയാണെന്നും അദ്ദേഹം പറഞ്ഞു.