Thursday, May 1, 2008

ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ്‌

കഥ
(01-05-2008ന്‌ മലയാളം ന്യൂസ്‌
സര്‍ഗ്ഗ വീഥി പ്രസിദ്ധീകരിച്ചു)


വാച്ച്‌മാന്‍ നിഷ്‌കരുണം പറഞ്ഞു.
ഇപ്പോള്‍ പോകാന്‍ പറ്റില്ല.
മൊയ്‌തീന്‍ കുട്ടി കെഞ്ചി നോക്കി. ഒന്നുകില്‍ രണ്ട്‌ മണിക്കുശേഷം
പാസ്സെടുത്തു കയറണം. അല്ലെങ്കില്‍ നാല്‌ മണി കഴിഞ്ഞ്‌
സന്ദര്‍ശകര്‍ക്ക്‌ അനുവദിച്ച സമയത്ത്‌ വരണം.
വാച്ച്‌മാന്‍ ചട്ടം പറയുകയാണ്‌. സര്‍ക്കാര്‍ ആശുപത്രികളില്‍
രോഗികളെ സന്ദര്‍ശിക്കുന്നതിന്‌ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്‌.
അത്‌ ലംഘിച്ച്‌ അകത്ത്‌ പോകാന്‍ പറ്റില്ല.

മൊയ്‌തീന്‍ കുട്ടി അല്‍ സുല്‍ഫിയില്‍ നിന്ന്‌ വരികയാണ്‌.
സൗദി അറേബ്യയിലെ ഒരു വിദൂര പട്ടണമാണ്‌ അല്‍ സുല്‍ഫി.
റിയാദില്‍ വിമാനമിറങ്ങി റോഡ്‌ മാര്‍ഗ്ഗം മൂന്ന്‌ മണിക്കൂറോളം
സഞ്ചരിക്കണം അല്‍ സുല്‍ഫിയിലെത്താന്‍.
രണ്ട്‌ വര്‍ഷം മുമ്പ്‌, വിവാഹം കഴിഞ്ഞ്‌ മൂന്നാം മാസം
തിരിച്ചു പോയതാണ്‌ മൊയ്‌തീന്‍ കുട്ടി. പുതിയ
ജീവിതത്തിന്റെ പുതുമണം മാറിയിരുന്നില്ല അപ്പോള്‍.
പോകുമ്പോള്‍ ഭാര്യ ബേബി ഗര്‍ഭിണിയായിരുന്നു.
ഒന്നര വയസ്സുള്ള പൊന്നു മോളെ മൊയ്‌തീന്‍കുട്ടി
ഇതുവരെ കണ്ടിട്ടില്ല. ഫോണില്‍ അവളുടെ കൊഞ്ചലും
ചിനുങ്ങലും കേള്‍ക്കുമ്പോള്‍ അവളുടെ അടുത്തു
പറന്നെത്താന്‍ ഒരുപാട്‌ വട്ടം കൊതിച്ചതാണ്‌.
എത്ര വട്ടമാണ്‌ ഉപ്പച്ചീ എന്ന്‌ വിളിച്ച്‌ പൊന്നുമോള്‍
കിനാവില്‍ കയറി വന്നത്‌! കരിപ്പൂരില്‍ വിമാനമിറങ്ങുമ്പോള്‍
പക്ഷേ, മൊയ്‌തീന്‍ കുട്ടിയുടെ മനസ്സില്‍ ബേബിയും
പൊന്നുമോളുമുണ്ടായിരുന്നില്ല.

ബാപ്പ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലാണ്‌.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന്‌ രണ്ടാഴ്‌ച
മുമ്പാണ്‌ മെഡിക്കല്‍ കോളേജിലെ ചെസ്റ്റ്‌ ഹോസ്‌പിറ്റലിലേക്ക്‌
മാറ്റിയത്‌. ആയുസ്സ്‌ ഇത്രയും നീളുമെന്ന്‌ കരുതിയതല്ല.
വേണ്ടപ്പെട്ടവരെയൊക്കെ അറിയിച്ചു കൊള്ളാന്‍ ഡോക്‌ടര്‍മാര്‍
പറഞ്ഞതാണ്‌. അറിയിക്കാനുള്ളവരെ മുഴുവന്‍ അറിയിച്ചു.
അടുത്തും അകന്നും കഴിയുന്നവരൊക്കെ വന്നു കണ്ടു.

ഇനിയും ബാപ്പയെ കാണാന്‍ പറ്റുമെന്ന്‌ മൊയ്‌തീന്‍ കുട്ടി
വിചാരിച്ചതല്ല. അറബിയുടെ കീഴില്‍ ജോലി നോക്കുമ്പോള്‍
വിചാരിച്ച പോലെ ഓടിപ്പോരാന്‍ പറ്റില്ല. അഞ്ചു നേരം
നിസ്‌കരിച്ച്‌ ബാപ്പയുടെ ആയുസ്സിനും ആരോഗ്യത്തിനും
വേണ്ടി പ്രാര്‍ഥിക്കും. വേണ്ടപ്പെട്ടവരെ വേണ്ടപ്പോള്‍
വന്നു കാണാന്‍ പറ്റാത്ത പരദേശിയുടെ വിധിവൈപരീത്യമോര്‍ത്ത്‌
കണ്ണുകള്‍ വെറുതെ നനയും.

ജീപ്പിന്‌ വേഗത പോര. ആകാശത്തെ മേഘക്കീറുകള്‍
വിമാനത്തിന്റെ കാഴ്‌ച നഷ്‌ടപ്പെടുത്തുമെന്ന്‌ പേടിച്ചിരുന്നു.
തലേന്ന്‌ പെയ്‌ത മഴ ഒഴുകിപ്പോകാതെ റോഡിലെ
കുഴികളില്‍ കെട്ടി നില്‍ക്കുന്നു.
കലങ്ങിയ മഴവെള്ളത്തില്‍ ഒളിച്ചു നില്‍ക്കുന്ന
ഗട്ടറുകള്‍ ജീപ്പിന്റെ വേഗം പിന്നെയും കുറച്ചു കൊണ്ടിരുന്നു.
മൂടിക്കെട്ടി നിന്ന ആകാശം വീണ്ടും പെയ്‌ത്തു തുടങ്ങി.
തണുത്ത കാറ്റിനൊപ്പം ടാര്‍പാളിന്‍ ഭേദിച്ച്‌ മഴത്തുള്ളികള്‍
ജീപ്പിനകത്തേക്ക്‌ ചീറ്റുന്നു. മൊയ്‌തീന്‍ കുട്ടിയുടെ
ഹൃദയം മാത്രം തണുക്കുന്നില്ല.
ഓക്‌സിജന്‍ മാസ്‌കിനകത്താണ്‌ ബാപ്പയുടെ ശ്വാസവും
ഉച്ഛാസവും. ഇന്നലെ കഞ്ഞി കൊടുക്കുമ്പോള്‍ ബാപ്പ ചോദിച്ചു:
ബാവ പൊന്നൂനെ കണ്ടിട്ടുണ്ടോ?
മൊയ്‌തീന്‍ കുട്ടിയെ ബാവ എന്നാണ്‌ വിളിക്കുന്നത്‌.
ഇടക്ക്‌ ഓര്‍മ തെളിയുമ്പോഴാണ്‌ അദ്ദേഹം മൊയ്‌തീന്‍
കുട്ടിയെ ചോദിക്കുന്നത്‌. പേരക്കുട്ടികളെ കാണാന്‍
പറ്റാത്ത വിഷമവുമുണ്ട്‌. കുട്ടികളെ ആശുപത്രിയിലേക്ക്‌
കൊണ്ടു വരാന്‍ പറ്റില്ല. വീട്ടിലാണെങ്കില്‍ നെഞ്ചിലും
ചുമലിലും എപ്പോഴും അവരുടെ പേക്കൂത്താണ്‌.
ബാവ പൊന്നൂനെ കണ്ടിട്ടില്ലെന്ന്‌ കഞ്ഞി വായിലേക്ക്‌
പകരുന്നതിനിടെ ഉമ്മ പറഞ്ഞു.
അപ്പോള്‍ ബാപ്പ തേങ്ങിയെന്ന്‌ ജ്യേഷ്‌ഠന്‍ ശംസു വിളിച്ചപ്പോള്‍
പറഞ്ഞിരുന്നു. പടച്ചോനെ, ന്റെ കുട്ടി
ഓന്റെ കുട്ടിനെ ഇതുവരെ കണ്ടിട്ടില്ലല്ലോ......

ഇനി അധകമില്ലെന്ന്‌ ആ വൃദ്ധനറിയാം.
മരുന്നിന്റെ നീണ്ട മയക്കത്തിലേക്ക്‌ വീഴുമ്പോള്‍ അദ്ദേഹം
ഞരക്കത്തോടെ ഓര്‍ക്കുന്നത്‌ പെറ്റുമ്മയെ മാത്രമാണ്‌.
ഉമ്മാ,, ഉമ്മാ എന്ന ഞരക്കം ചുണ്ടില്‍ നിന്ന്‌ പുറത്തു വരും.
ഒരു കൊച്ചു കുഞ്ഞിന്റെ ഭാവമാണ്‌ ആ വിലാപത്തിന്‌.
വാര്‍ധക്യം രണ്ടാമത്തെ കുട്ടിക്കാലമാകാം.
കുഞ്ഞുങ്ങള്‍ക്കാണല്ലോ ഉമ്മയേയും ബാപ്പയേയും വേണ്ടത്‌.
ഒരുപാട്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മരിച്ചു പോയ
ഉമ്മയെ വിളിച്ച്‌ ഞരങ്ങുമ്പോള്‍ ആ മനുഷ്യന്റെ മനസ്സിലെന്താണ്‌?
ഒരു പെണ്ണും നാല്‌ ആണുമടങ്ങുന്ന മക്കളില്‍
അവസാനത്തെ ആളാണ്‌ മൊയ്‌തീന്‍ കുട്ടി.
അവന്‌ വൃദ്ധന്റെ ബാപ്പയുടെ തനിഛായയാണ്‌.
പേരിടാന്‍ നേരത്ത്‌ ബാപ്പ മാത്രമല്ല, കുടുംബക്കാരൊക്കെ
ചേര്‍ന്ന്‌ തീരുമാനിച്ചതാണ്‌ അവന്‌ വല്യുപ്പയുടെ പേര്‌ മതിയെന്ന്‌.
അങ്ങിനെയാണ്‌ അവന്‍ മൊയ്‌തീന്‍ കുട്ടിയായത്‌.
മൊയ്‌തീന്‍ കുട്ടിയുടെ സാന്നിധ്യം വൃദ്ധന്‌ തന്റെ
പിതാവിന്റെ സ്‌നേഹമായി അനുഭവപ്പെടുമോ?
നല്ല ബോധത്തിലേക്ക്‌ തിരിച്ചു വരുമ്പോഴൊക്കെ
അദ്ദേഹം മൊയ്‌തീന്‍ കുട്ടിയെ ചോദിക്കും.

സര്‍ക്കാര്‍ ജോലിക്കാരനായ ജ്യേഷ്‌ഠന്‍ യൂനുസ്‌ ലീവെടുത്താണ്‌
ആശുപത്രിയില്‍ നില്‍ക്കുന്നത്‌. അജ്‌മാനില്‍ നിന്ന്‌
അവധിക്കു വന്ന ശംസുവും ഒപ്പമുണ്ട്‌.
കുട്ടികളുടെ സ്‌കൂളും മദ്രസയും മുടക്കി പെങ്ങള്‍ ആമിനയും
വന്നു പോകുന്നു. കണ്ണും ദിക്കുമില്ലെങ്കിലും ഉമ്മ
സദാ കൂടെയുണ്ട്‌. ഇടയ്‌ക്ക്‌ ബിച്ചാപ്പ വരും.
യൂനുസിന്‌ ഇനിയും ലീവ്‌ നീട്ടിക്കിട്ടില്ല. നാളെ ജോയന്റ്‌ ചെയ്യണം.
മുത്ത ജ്യേഷ്‌ഠന്‍ അല്‍ സുല്‍ഫിയില്‍ മൊയ്‌തീന്‍
കുട്ടിയുടെ കമ്പനിയില്‍ തന്നെയാണ്‌. അടുത്ത്‌ നാട്ടില്‍
വന്ന്‌ തിരിച്ചു പോയതേയുള്ളു. ഇനിയിപ്പോള്‍ അവധി കിട്ടില്ല.

നാല്‌ മണിക്ക്‌ വാച്ച്‌മാന്റെ ഔദാര്യം വേണ്ടി വന്നില്ല.
ഓക്‌സിജന്‍ മാസ്‌കിനകത്ത്‌ ബാപ്പയുടെ ആയുസ്സ്‌ നീണ്ടു കിടക്കുന്നു.
മരുന്നിന്റെ ക്ഷീണമാണെന്ന്‌ ശംസു പറഞ്ഞു.
മൊയ്‌തീന്‍ കുട്ടിയുടെ സാന്നിധ്യമറിഞ്ഞ്‌ അദ്ദേഹം കണ്ണു തുറന്നു.
ന്റെ കുട്ടി വന്നല്ലോ. കാണാന്‍ പറ്റിയല്ലോ...
വൃദ്ധന്‍ കരയാനുള്ള പുറപ്പാടിലാണ്‌.
കരഞ്ഞ്‌ ശ്വാസ തടസ്സമുണ്ടാക്കേണ്ടെന്ന്‌ ശംസു കയര്‍ത്തു.
ബാപ്പയുടെ വിറക്കുന്ന കൈകള്‍ കൂട്ടിപ്പിടിച്ചപ്പോള്‍
മൊയ്‌തീന്‍ കുട്ടിയുടെ കണ്ണ്‌ നിറഞ്ഞു.
പുറത്ത്‌ അപ്പോള്‍ പുതിയൊരു മഴയുടെ ആരവം തുടങ്ങിയിരുന്നു.

ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലെ ഓരോ ബെഡിലും
ആയുസ്സിനോട്‌ മല്ലിടുന്ന രോഗികള്‍.
കട്ടിലിന്‌ ചുറ്റും പരിചരിക്കാന്‍ ഉറ്റവരും ബന്ധുക്കളും.
ബാപ്പയുടെ തൊട്ടടുത്ത ബെഡിലെ വൃദ്ധന്റെ ഒപ്പമുള്ള
സ്‌ത്രീയുടെ മൊബൈല്‍ റിംഗ്‌ ചെയ്‌തപ്പോള്‍ മൊയ്‌തീന്‍ കുട്ടി ശ്രദ്ധിച്ചു.
ഉപ്പ ഉറങ്ങുകയാണെന്നും ഗുളികയുടെ മയക്കമാണെന്നും
സ്‌ത്രീ മറുപടി പറയുന്നുണ്ട്‌. പിന്നെ അവര്‍ പതുക്കെ,
വൃദ്ധനെ തട്ടിവിളിച്ചു. ഒരു ഞരക്കത്തോടെ വൃദ്ധന്‍ കണ്ണു തുറന്നു.
കുഞ്ഞിപ്പയാണ്‌, റിയാദില്‍ നിന്ന്‌ വിളിക്കുന്നുവെന്ന്‌
പറഞ്ഞ്‌ മൊബൈല്‍ വൃദ്ധന്റെ ചെവിയോട്‌ ചേര്‍ത്തു പിടിച്ചു.
ദുര്‍ബലമായ ശബ്‌ദത്തില്‍ അദ്ദേഹം സംസാരിച്ചു.
ഹലോ, ഹലോ.... കിതപ്പില്‍ ശബ്‌ദം മുറിയുന്നു.ങാ.. ഒന്നൂല്ല..
സുഖണ്ട്‌. കൊഴപ്പൊന്നൂല്ല -ശബ്ദത്തില്‍ വൃദ്ധന്‍ ആരോഗ്യം
അഭിനയിക്കുകയാണ്‌.
ഫോണ്‍ സ്‌ത്രീ തിരിച്ചു വാങ്ങി. ങാ.. പേടിക്കാനൊന്നുമില്ലെന്നാണ്‌
ഡോക്‌ടര്‍ പറഞ്ഞത്‌. ആലിപ്പൂനോടും മാനുപ്പയോടുമൊക്കെ
വിവരം പറഞ്ഞാളാ. ങാ.. ന്നാല്‌ വെയ്‌ക്കട്ടെ.
വൃദ്ധന്റെ മക്കളും മരുമക്കളുമൊക്കെ ഗള്‍ഫിലാണെന്ന്‌
ഉമ്മ മൊയ്‌തീന്‍ കുട്ടിക്ക്‌ പറഞ്ഞു കൊടുത്തിരുന്നു.
കുടുംബ സമേതം ഗള്‍ഫു നാടുകളില്‍ കഴിയുന്ന മക്കള്‍
വല്ലപ്പോഴുമേ നാട്ടില്‍ വരാറുള്ളൂ. ദിവസവും രണ്ട്‌ നേരം വിളിക്കും.
എല്ലാ കാര്യത്തിനും ഈ വൃദ്ധ മാത്രം. മരുന്നിന്‌
പോകാനും വെള്ളത്തിന്‌ പോകാനും ആ സ്‌ത്രീ ഒറ്റക്കാണ്‌.
ഇടക്ക്‌ ഏതെങ്കിലും ബന്ധുക്കള്‍ വരും.
ശംസുവും യൂനുസുവുമാണ്‌ പലപ്പോഴും സഹായം.
എല്ലാവരുമുണ്ടായിട്ടും ഒറ്റക്കായിപ്പോയ വിഷമം
വര്‍ത്തമാനം പറയുമ്പോഴൊക്കെ വൃദ്ധ ദമ്പതികളുടെ
മുഖത്ത്‌ കാണാമെന്ന്‌ ഉമ്മ പറഞ്ഞു.

മൊയ്‌തീന്‍ കുട്ടിയുടെ ബാപ്പക്ക്‌ അല്‍പം ഉന്മേഷമൊക്കെയുണ്ട്‌.
ഓക്‌സിജന്‍ മാസ്‌ക്‌ ഒഴിവാക്കി. മുഖത്ത്‌ നല്ല തെളിച്ചം.
രണ്ടോ മൂന്നോ ദിവസത്തിനകം ഡിസ്‌ചാര്‍ജ്‌ ചെയ്യാന്‍
പറ്റുമെന്ന്‌ ഡോക്‌ടര്‍ സൂചിപ്പിച്ചിട്ടുണ്ട്‌. രാത്രി, ആശുപത്രി വരാന്തയിലെ
സിമന്റു തറയില്‍ പായ വിരിച്ച്‌, മൊയ്‌തീന്‍ കുട്ടി
കൊതുകിനോട്‌ അങ്കം വെട്ടി. ഇന്നേക്ക്‌ അഞ്ചു ദിവസമായി,
ബേബിയോട്‌ ഇതുവരെ മനസ്സ്‌ തുറക്കാന്‍ പറ്റിയിട്ടില്ല.
പൊന്നു ഇപ്പോഴും അടുത്തിട്ടില്ല.
അപ്പുറത്തെ കട്ടിലില്‍ കിടക്കുന്ന വൃദ്ധനോടൊപ്പമുള്ള സ്‌ത്രീ
പുറത്തേക്ക്‌ വന്നു. ചെവിയില്‍ ചേര്‍ത്തു വെച്ച മൊബൈല്‍
ഫോണില്‍ അവര്‍ ആരോടോ സംസാരിക്കുകയാണ്‌.
സംസാരം മുറിഞ്ഞ ശേഷം അവര്‍ പറഞ്ഞു.
മൂത്ത മോനാ.. ഒറങ്ങാന്‍ പോകും മുമ്പ്‌ ഉപ്പാന്റെ വര്‍ത്താനം
അറിയണം. തിരിച്ചു പോകാനൊരുങ്ങിയ
വൃദ്ധ മൊയ്‌തീന്‍ കുട്ടിയെ തിരിഞ്ഞു നോക്കി.
ങ്ങക്ക്‌ വരാന്‍ പറ്റിയല്ലോ.. എന്നും ങ്ങളെ കാര്യം
പറഞ്ഞാ ങ്ങളെ ബാപ്പന്റെ സങ്കടം.
ന്റെ കുട്ട്യോളെ ഉപ്പാന്റെ കാര്യവും അതെന്നെ.
മക്കളെ ഇടക്കിടെ ചോദിക്കും. കണ്ണടയ്‌ണേനു മുമ്പ്‌
എല്ലാരേയും ഒന്നു കാണണമെന്ന തേട്ടമാണ്‌.
കടല്‍ കടന്നു പോയോരെ കാര്യല്ലേ... ഇന്ന്‌ മൂപ്പര്‍ക്ക്‌ ലേശം കൂടുതലാ‌.
ഞാനതൊന്നും ഓലോട്‌ പറഞ്ഞിട്ടില്ല. വെറുതെ എന്തിനാ
ഓലെ വെഷമിപ്പിക്ക്‌ണ്‌വൃദ്ധയുടെ വാക്കുകള്‍ ഇടറുന്നുവോ?
അവര്‍ അകത്തേക്ക്‌ പോയി.

മൊയ്‌തീന്‍ കുട്ടി അന്നേരം സുലൈമാനെ ഓര്‍ത്തു.
കഴിഞ്ഞ വര്‍ഷമാണ്‌ അവന്റെ ഉമ്മ അര്‍ബുദം ബാധിച്ച്‌ മരിച്ചത്‌.
ഏറെക്കാലമായി ആശുപത്രിയിലായിരുന്നു. സുല്‍ഫിയില്‍ നിന്ന്‌
ഏതാനും കിലോമീറ്റര്‍ അകലെ മസ്‌റയില്‍ ജോലി ചെയ്യുന്ന
സുലൈമാന്‌ ഉമ്മയെ അവസാനമായി ഒരു നോക്ക്‌ കാണാന്‍ സാധിച്ചില്ല.
ചെറിയ ശമ്പളക്കാരന്‍. മൂന്ന്‌ വര്‍ഷത്തിലൊരിക്കല്‍ അവധി.
നാട്ടില്‍ പോയി വന്നിട്ട്‌ ഏറെക്കാലം കഴിയും മുമ്പ്‌
ഉമ്മയുടെ മാരക രോഗം സ്ഥിരീകരിച്ചു. മരുഭൂമിയുടെ ചൂടിനേക്കാള്‍
പൊള്ളുന്ന വാര്‍ത്തയായിരുന്നു അത്‌. തിരുവന്തപുരത്തും
തൃശൂരുമായി ആശുപത്രികളില്‍ മാറി മാറി കിടന്നു .
ആയുസ്സിന്‌ ഡോക്‌ടര്‍മാര്‍ അവധി പറഞ്ഞിട്ടും അവന്‌
ഉമ്മയുടെ അടുത്തെത്താന്‍ സാധിച്ചില്ല. സീസണായതിനാല്‍
തോട്ടത്തില്‍ പിടിപ്പതു ജോലിയുള്ള കാലം.കഴിഞ്ഞ അവധിക്കു
നാട്ടില്‍ പോയി വന്ന കടങ്ങള്‍ തീര്‍ന്നിട്ടുമില്ല, വീണ്ടുമൊരു
യാത്ര ആലോചിക്കാന്‍ പോലും വയ്യാത്ത നേരം.
ഉമ്മ മരിച്ച ദിവസം മസ്‌റയിലെ താമസ സ്ഥലത്ത്‌ അവന്‍ വാവിട്ടു കരഞ്ഞു.

മൊയ്‌തീന്‍ കുട്ടി പിന്നെ, ബീരാന്‍ കോയയെ ഓര്‍ത്തു.
കോഴിക്കോട്ടെ തെക്കേപ്പുറത്തുകാരന്‍. ഭാര്യയെ പ്രസവത്തിന്‌
ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരത്തിന്‌ ഫോണ്‍ വന്നപ്പോള്‍
അദ്ദേഹം വലിയ സന്തോഷത്തിലായിരുന്നു.
ഒരു തിങ്കളാഴ്‌ചയായിരുന്നു അത്‌. അടുത്ത വ്യാഴാഴ്‌ച നമുക്ക്‌
അടിച്ചു പൊളിക്കണമെന്ന്‌ അദ്ദേഹം കൂട്ടുകാരെ മുഴുവന്‍ കൊതിപ്പിച്ചു.
കൊയിലാണ്ടിക്കാരന്‍ ബീരാന്‍ കുഞ്ഞിയെ വിളിച്ച്‌
ബിരിയാണി വെയ്‌ക്കാന്‍ ഏര്‍പ്പാട്‌ ചെയ്‌തു.
വ്യാഴാഴ്‌ച ആനന്ദപ്പിറവിയുടെ വാര്‍ത്ത കേള്‍ക്കാന്‍ കൊതിച്ച
ബീരാന്‍ കോയ ആ വാര്‍ത്ത കേട്ട്‌ ഞെട്ടി.
പ്രസവത്തെ തുടര്‍ന്നുണ്ടായ അമിതമായ രക്ത സ്രാവത്തില്‍
പ്രിയപ്പെട്ടവള്‍ എന്നെന്നേക്കുമായി വിട്ടകന്നിരുന്നു.
ഓര്‍മകളും കൊതുകുകളും മൊയ്‌തീന്‍ കുട്ടിയുടെ ഉറക്കം കെടുത്തി.

രാവിലെ ഉമ്മ വന്ന്‌ വിളിച്ചുണര്‍ത്തുമ്പോള്‍ നേരം ഒട്ടും വെളുത്തിരുന്നില്ല.
തട്ടിപ്പിടഞ്ഞെഴുന്നേറ്റപ്പോള്‍ ഉമ്മ പറഞ്ഞു, വേഗം വാ.. തുണി
മുറുക്കി ടോയ്‌ലറ്റിലേക്ക്‌ നീങ്ങുമ്പോള്‍ ഉമ്മ വീണ്ടുംപെട്ടെന്ന്‌
വാര്‍ഡിലേക്ക്‌ വാ..ബാപ്പക്ക്‌ എന്തോ സംഭവിച്ചുവെന്നായിരുന്നു പേടി.
ഓടിച്ചെന്നപ്പോള്‍ തൊട്ടപ്പുറത്തെ ബെഡിലെ വൃദ്ധന്റെ
നെഞ്ചില്‍ വൃദ്ധ പൊട്ടിക്കരയുന്നു, ന്നെ ഒറ്റക്കാക്കി പോയല്ലോ..
മരണം സ്ഥിരീകരിച്ച്‌ ഡോക്‌ടര്‍ പുറത്തുപോയി.
വെളുത്ത തുണിയുടെ ശാന്തതയിലേക്ക്‌ വൃദ്ധന്റെ മുഖം മറഞ്ഞു.
നഴ്‌സിന്റേയും ഉമ്മയുടേയും വാക്കുകള്‍ ഭൂമിയില്‍
തനിച്ചായിപ്പോയ ആ വൃദ്ധക്ക്‌ സാന്ത്വനമാകുന്നില്ല.
വൃദ്ധയുടെ ബാഗിനകത്തെ മൊബൈല്‍ ഫോണില്‍ അനേകം
വിളികള്‍ കിടന്ന്‌ ശ്വാസം മുട്ടി. ആരോടും മറുപടി പറയാന്‍
അവര്‍ക്ക്‌ കഴിയുമായിരുന്നില്ല.
അറ്റന്റര്‍മാര്‍ വൃദ്ധന്റെ ചേതയനറ്റ ശരീരം ആംബലന്‍സിലേക്ക്‌ എടുത്തു.
നാട്ടില്‍ നിന്നെത്തിയ ഏതോ ബന്ധുക്കളുടെ കൈത്താങ്ങില്‍
വൃദ്ധയും ഒപ്പം കയറി. ബാഗിനകത്തുനിന്ന്‌ മൊബൈല്‍
ഫോണിന്റെ ഞരക്കം ഇപ്പോഴും കേള്‍ക്കാം.
കടലനിക്കരെ നിന്ന്‌ മക്കള്‍ വിളിക്കുകയാകും.
ഒന്ന്‌ ആശ്വസിപ്പിക്കാനെങ്കിലും പ്രിയപ്പെട്ടവര്‍
അടുത്തുണ്ടായിരുന്നുവെങ്കില്‍ എന്ന്‌ ആ വൃദ്ധ
ആഗ്രഹിക്കുന്നുണ്ടാകുമോ?

ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റില്‍ തിരിച്ചെത്തുമ്പോള്‍ ബാപ്പയുടെ
നെഞ്ച്‌ തടവുകയാണ്‌ ഉമ്മ. വൃദ്ധന്റെ മരണം ബാപ്പയുടെ
മനസ്സില്‍ പുതിയ ചിന്തകളുണ്ടാക്കിയിരിക്കാം.
ബാപ്പ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലെത്തിയ ശേഷം
മൂന്നാമത്തെ മരണമാണിവിടെ.
എപ്പളാന്ന്‌ നിശ്ചല്ല, ഞാനും ....മൊയ്‌തീന്‍ കുട്ടിയുടെ
കാലനക്കം കേട്ടപ്പോള്‍ വൃദ്ധന്‍ വിതുമ്പിപ്പോയി.
ഉമ്മയുടെ ചുമലിലേക്ക്‌ ചാഞ്ഞുകൊണ്ടാണ്‌
അപ്പോള്‍ മൊയ്‌തീന്‍ കുട്ടി പൊട്ടിക്കരഞ്ഞത്‌.

13 comments:

Jayasree Lakshmy Kumar said...

കഥ തന്നെയാണല്ലേ? അതോ സംഭവിച്ച കാര്യങ്ങളോ? വായിക്കുമ്പോള്‍ ഒരു ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നു. പ്രവാസജീവിതത്തിന്റെ നിസ്സഹായതകള്‍.

siva // ശിവ said...

വളരെ നല്ല കഥ......നന്ദി....

Unknown said...

നല്ല രചന തന്നെ കുട്ടുക്കാരാ

കുറ്റ്യാടിക്കാരന്‍|Suhair said...

വിഷമിപ്പിക്കല്ലേ 300ആനേ...

Sunith Somasekharan said...

nalla kadha... kollam..

smitha adharsh said...

പറയാന്‍ വന്നത് ലക്ഷ്മി പറഞ്ഞു... കഥയാനെന്കിലും,നടന്നതാനെന്കിലും...ശരിക്കും,മനസ്സു വേദനിപ്പിക്കുന്നു...

വല്യമ്മായി said...

കഥയെന്നതിനേക്കാള്‍ അനുഭവം എന്ന ലേബലാകും ചേരുക.

Shooting star - ഷിഹാബ് said...

നന്നായിട്ടുണ്ട് കെട്ടോ... ആത്മാവിഷ്ക്കാരമോ അനുഭവമോ ആവട്ടേ വായന ഒരനുഭവമാക്കി തീര്‍ത്തതിന് നന്ദി.

Unknown said...

കഥ വായിച്ച്‌ അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.
വൃദ്ധന്റെ മരണമൊഴിച്ച്‌ ബാക്കിയെല്ലാം അനുഭവം തന്നെയാണ്‌.....

Ranjith chemmad / ചെമ്മാടൻ said...

നല്ല കഥ......

shahir chennamangallur said...

കരച്ചില്‍ വന്നു പോയി.
ജീവിതത്തില്‍ വെട്ടിപ്പിടിക്കാന്‍ ആഗ്രഹിച്ചവയൊട്‌ എന്തോ ഒരു നീരസം വന്ന പോലെ.

ഗീത said...

വല്ലാതെ നൊംബരപ്പെടുത്തി. ഇതു പലരുടെ ജീവിതത്തിലും അനുഭവം തന്നെയാണ്.

Unknown said...

Thank you Geethat, Shahir.