Friday, January 27, 2012

യതീമിന്റെ നാരങ്ങാ മിഠായി പ്രകാശനം

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച യതീമിന്റെ നാരങ്ങാ മിഠായി എന്ന എന്റെ പുസ്തകം കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പ്രകാശനം ചെയ്യുന്നു. ജനുവരി 29 ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിലാണ് പരിപാടി. ചലച്ചിത്ര സംവിധായകനും പ്രവാസ ലോകം അവതാരകനുമായ പി.ടി. കുഞ്ഞി മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങും. പി.വി. ഗംഗാധരന്‍. ടി.പി. രാജീവന്‍. വി.ആര്‍. സുധീഷ്, ഡോ. ഖദീജാ മുംതാസ് എന്നിവര്‍ പങ്കെടുക്കും. എ.കെ. അബ്ദുല്‍ ഹക്കീം പുസ്തകം പരിചയപ്പെടുത്തും. കോഴിക്കോട്ടും പരിസരത്തുമുള്ള എല്ലാ സുഹൃത്തുക്കളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അഭ്യര്‍ഥിക്കുന്നു. പ്രവാസികളുടെ ജീവിതം ചെറുതായി വരച്ചിടാന്‍ നടത്തിയ ശ്രമമാണ്. അതുകൊണ്ടാണ് പ്രവാസി കാര്യ മന്ത്രിയെ പ്രകാശനത്തിന് ക്ഷണിച്ചത്. അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നന്നായി അറിയാവുന്ന പ്രവാസ ലോകം അവതാരകനും സിനിമയിലെ എന്റെ ഗുരുവുമായ പി.ടി. കുഞ്ഞിമുഹമ്മദിന്റെ സാന്നിധ്യവും എന്റെ ഭാഗ്യമായി കരുതുന്നു,

Monday, November 1, 2010

ഖബറിലേക്കുള്ള പെരുന്നാള്‍ യാത്രകള്‍

പി.ടി.മുഹമ്മദ് സാദിഖ്

പെരുന്നാളുകള്‍ എന്നും വീട്ടിലേക്കുള്ള യാത്രകള്‍ കൂടിയായിരുന്നു. അഞ്ചാം ക്ലാസു മുതല്‍ യതീംഖാനയില്‍ നിന്ന്. പിന്നെ നാട്ടിലെ തൊഴിലിടങ്ങളില്‍ നിന്ന്. ഒടുവില്‍ പ്രവാസത്തിന്റെ വിരസ നഗരത്തില്‍ നിന്ന്. അങ്ങിനെയൊരു യാത്ര പുറപ്പെടാന്‍ നേരത്താണ് ജമാലുദ്ദീന്‍ പറഞ്ഞത്, ഒരു പെരുന്നാള്‍ കുട്ടികളോടൊപ്പം എനിയ്ക്കും കൂടണം. അത് ജമാലിന്റെ സ്വപ്നമാണ്. ഒപ്പം താമസിക്കുന്ന മുഹമ്മദിന്റേയും അബ്ദുറഹ്മാന്റേയും സ്വപ്നമാണ്. ആറ് വര്‍ഷം മുമ്പ്, നാല് വര്‍ഷത്തെ ഇടവേളക്കുശേഷമായിരുന്നു, ഒരു പെരുന്നാളിന് വീട്ടില്‍ കൂടാന്‍ ഞാന്‍ പുറപ്പെട്ടത്.

അന്നത്തെ ആ യാത്ര ഓര്‍മയിലുണ്ട്. ഇരുട്ടിന്റെ ആകാശങ്ങളെ കീറിമുറിച്ച് വിമാനം പറന്നുയരുകയാണ്. താഴെ വൈദ്യുതി ദീപങ്ങളുടെ ചന്തത്തിനൊപ്പം പ്രവാസ ഭൂമി കണ്ണില്‍നിന്നും മനസ്സില്‍നിന്നും മാഞ്ഞുപോയി. പെരുന്നാളിന്റെ ആഹ്ലാദങ്ങളിലേക്ക് പ്രിയപ്പെട്ടവരുടെ സാമീപ്യം തേടി പോകുന്ന പ്രവാസികളാണ് വിമാനം നിറയെ.

ആഘോഷവേളകള്‍ പ്രവാസിയുടെ നെഞ്ചകം എന്നും കലുഷിതകമാക്കുന്നു. ജീവിതം തേടി നാടുവിടുമ്പോള്‍ നഷ്ടപ്പെടുന്ന വലിയ വലിയ സന്തോഷങ്ങളാണിത്. ദൂരെ പ്രിയപ്പെട്ടവരില്‍നിന്ന് അകന്ന് ഒറ്റപ്പെട്ടു കഴിയുമ്പോള്‍ അവന് ആഘോഷമില്ല. ആഘോഷത്തിന്റെ ആഹ്ലാദമില്ല. നാട്ടിലെ വേലയും പൂരവും അവന്റെ നോവുകള്‍ക്ക് ആക്കം കൂട്ടുന്നു. ഉത്സവപ്പറമ്പും നേര്‍ച്ചപ്പറമ്പും അവന്റെ ഗൃഹാതുരത്തിന്റെ മുറിവുകളിലാണ് പെരുമ്പറ കൊട്ടുന്നത്.

വിമാനത്തില്‍ തൊട്ടടുത്ത്, കാസര്‍ക്കോട്ടുകാരന്‍ അബ്ദുല്ലക്കുഞ്ഞിയായിരുന്നു. പത്തൊമ്പത് വര്‍ഷമായി പ്രവാസ രാജ്യത്ത് കഴിയുന്ന അദ്ദേഹം അവിടെ എത്തിയതില്‍ പിന്നെ നാട്ടിലൊരു പെരുന്നാള്‍ കൂടിയിട്ടില്ല. സുന്നത്ത് കഴിഞ്ഞ് മകന്‍ ആദ്യത്തെ പെരുന്നാള്‍ നമസ്‌കരിക്കാന്‍ പള്ളിയില്‍ പോകുന്നത് കാണാന്‍ സാധിക്കാത്തതിന്റെ വേദന ആ മനസ്സിലുണ്ട്. പുത്തനുടുപ്പും കുഞ്ഞുറുമാലുമായി അത്തര്‍ പൂശി മകന്‍ പള്ളിയിലേക്ക് പോകുന്നത് സങ്കല്‍പിച്ച് ആ പെരുന്നാളിന് അയാള്‍ എയര്‍ കണ്ടീഷന്റെ ഹുങ്കാരമുള്ള മുറിയില്‍ സങ്കടപ്പെട്ടു കിടന്നു.
ആ മകന്‍ പെണ്ണു കെട്ടി. പേരക്കുട്ടിക്ക് ഒരു വയസ്സ്. പെണ്‍മക്കളുടെ മക്കള്‍ വേറെ. മക്കളും പേരക്കുട്ടികളുമൊക്കെയായി പെരുന്നാള്‍ കൂടണം. പത്തൊമ്പത് വര്‍ഷത്തിനുശേഷം പ്രിയപ്പെട്ടവര്‍ക്കൊപ്പം സ്വന്തം മണ്ണിലൊരു പെരുന്നാള്‍. ഇക്കുറിയാണ് പെരുന്നാളെന്നും ഇതിലും വലിയൊരു വല്യപെരുന്നാളിനി വരാനില്ലെന്നും അബ്ദുുല്ലക്കുഞ്ഞി പറഞ്ഞപ്പോള്‍ അയാളുടെ കണ്ണുകളില്‍ ശവ്വാലമ്പിളി നേരത്തെ പൂത്തിറങ്ങിയ പോലെ തോന്നി.

മുഹമ്മദും അബ്ദുറഹ്മാനും വര്‍ഷങ്ങളുടെ പ്രവസത്തിനിടെ, നാട്ടിലൊരു പെരുന്നാള്‍ കൂടാന്‍ ചെന്നപ്പോഴേക്കും മക്കളൊക്കെ വലുതായിപ്പോയിരുന്നു. പള്ളിയേല്ക്ക് പുറപ്പെടുമ്പോള്‍ പെരുന്നാള്‍ മണക്കുന്ന വിരല്‍ത്തുമ്പില്‍ പിടിക്കാന്‍ പേരക്കുട്ടികളേ ഉണ്ടായിരുന്നുള്ളു. മക്കള്‍ക്കും തനിക്കും നഷ്ടമായതെന്തെന്ന് രണ്ട് പേരും തിരിച്ചറിയുന്നത് അപ്പോഴാണ്. ഇക്കഥകള്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ജമാലുദ്ദീന്‍ പറഞ്ഞത്, അടുത്ത പെരുന്നാളിന് ഞാനും പോകും നാട്ടില്‍. അവധി പെരുന്നാളിനോട് ചേര്‍ത്ത് എടുക്കാന്‍ നോക്കണം.

ജമാലുദ്ദീന്, പക്ഷേ അവധിയും പെരുന്നാളും ഒത്തു വന്നില്ല.പിന്നെയും പെരുന്നാളുകള്‍ കഴിഞ്ഞു പോയി. രണ്ട് വര്‍ഷം മുമ്പ് ഒരു നീണ്ട അവധിക്ക് ജമാല്‍ നാട്ടിലേക്ക് പോയി. രോഗം. അതിന്റെ ഭീകരത അപ്പോള്‍ ജമാലിനറിയില്ലായിരുന്നു. അതു തന്നെ, അര്‍ബുദമെന്ന മഹാ രോഗം. പോകുമ്പോള്‍ ജമാല്‍ പറഞ്ഞു, ഇക്കുറി പെരുന്നാളിന് ഞാന്‍ നാട്ടിലുണ്ടാകും. നീ വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വീട്ടിലേക്ക് വരണം. ഞാന്‍ വാക്കു കൊടുത്തു.

പെരുന്നാളിന് മുമ്പേ ഞാന്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയിരുന്നു. ഞാനും ജലീലും കമ്മുക്കുട്ടി ഹാജിയും കൂടിയാണ് ജമാലിന്റെ വീട്ടിലേക്ക് പോയത്. അവിടെ ജമാലുണ്ടായിരുന്നില്ല. പെരുന്നാളും. മഹാ രോഗം അയാളെ വലിയ ആഘോഷങ്ങളുടെ സ്വര്‍ഗപ്പൂങ്കാവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. അവന്റെ ഉമ്മയുടേയും ഭാര്യയുടേയും തൊണ്ടിയല്‍ വാക്കുകളുമില്ലായിരുന്നു, ഞങ്ങളെ വരവേല്‍ക്കാന്‍. വീട്ടുകാരുടേയും വിരുന്നുകാരുടേയും കണ്ണുകളിലെ കണ്ണുനീര്‍ തുള്ളികള്‍ മാത്രം പരസ്പരം സംസാരിച്ചു. ജമാലിന് മക്കളോടൊപ്പം പെരുന്നാള്‍ കൂടാന്‍ സാധിച്ചില്ല. ജമാലിനൊപ്പം കൂടാന്‍ എനിയ്ക്കും.

അവന്റെ മകന്‍ ഞങ്ങളെ, പള്ളിപ്പറമ്പിലേക്ക് വഴികാട്ടി. ജമാലിന്റെ ഖബറിടത്തില്‍ പച്ചമണ്ണ് ഉണങ്ങിത്തുടങ്ങിയുരുന്നു. കമ്മുക്കുട്ടി ഹാജിയുടെ പ്രാര്‍ഥനാ വചനങ്ങള്‍ക്ക് ഞാനും ജലീലും ആമീന്‍ പറഞ്ഞു കൊണ്ടിരുന്നു.

ഖബറിടത്തിലേക്കുള്ള പെരുന്നാള്‍ യാത്രകള്‍ മുമ്പും എന്റെ കാലുകളില്‍ കൂര്‍ത്ത മുള്ളുകള്‍ കുത്തിക്കയറ്റിയിട്ടുണ്ട്. ആ നോവില്‍ ഒരുപാട് വട്ടം പിടഞ്ഞു നിന്നിട്ടുണ്ട്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യം. യതീംഖാനയില്‍ നിന്ന് അവധിക്കു വന്നപ്പോള്‍ ഒരിയ്ക്കല്‍ വെല്യായിച്ചി (ബാപ്പയുടെ ബാപ്പ) വീട്ടിലുണ്ടായിരുന്നില്ല. അക്കൊല്ലം പെരുന്നാളിന് ഉമ്മയും അമ്മായിമാരും അമ്മായിയുടെ മകള്‍ കുഞ്ഞാളും മൈലാഞ്ചിയിട്ടില്ല. മൈലാഞ്ചിയിടുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ കുഞ്ഞാള്‍ പറഞ്ഞു, വെല്യായിച്ചി മരിച്ചതു കൊണ്ട് ഇക്കൊല്ലം നമുക്ക് പെരുന്നാളില്ലെന്ന്. നേരാണ്. വെല്യായിച്ചിയില്ലാതെ എന്തു പെരുന്നാള്‍? അല്ലെങ്കില്‍ പെരുന്നാള്‍ തലേന്ന് എന്ത് ജോറായിരുന്നു. പല പറമ്പുകള്‍ കയറിയിറങ്ങി മൈലാഞ്ചിക്കൊമ്പൊടിച്ച് അരച്ച് വെളഞ്ഞി (ചക്കപ്പശ) കൊണ്ട് പുള്ളി കുത്തി പെണ്ണുങ്ങളൊക്കെ മൈലാഞ്ചിയുടെ ചോപ്പിലേക്ക് പൂക്കും. ചെറിയ ആണ്‍കുട്ടികള്‍ക്കും ഇട്ടു കൊടക്കും. അങ്ങിനെ ചുടുള്ള വെളഞ്ഞിയുടെ പുള്ളി കൊണ്ട് എത്രയോ വട്ടം ഉള്ളം കൈ പൊള്ളിയിട്ടുണ്ട്. നേരം വെളുക്കുമ്പോള്‍ ചിലപ്പോള്‍ കിടന്ന പായയിലും ഉടുത്ത തുണിയിലുമൊക്കെ മൈലാഞ്ചിച്ചോപ്പ് പരന്നിട്ടുണ്ടാകും. അക്കൊല്ലം അതൊന്നുമുണ്ടായില്ല. ആ പെരുന്നാളിനാണ് ആദ്യമായി ഞാന്‍ ഖബറിടത്തിലേക്ക് യാത്ര പോയത്. ബാപ്പക്കും എളാപ്പമാര്‍ക്കും ഒപ്പം. അന്ന് വെല്യായിച്ചിയെ ഖബറില്‍ വിട്ട്, പെരുന്നാളില്ലാത്ത വീട്ടിലേക്ക് മടങ്ങിപ്പോരുമ്പോള്‍ മനസ്സിലുണ്ടായ സങ്കടം ഇന്നും മാറിയിട്ടില്ല.

ഒമ്പതാം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് അനിയത്തി മരിച്ചു പോയത്. അന്നും യതീം ഖാനയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയിക്കാതെ പത്താം ക്ലാസില്‍ പഠിക്കുന്ന കൂട്ടുകാരന്‍ ഇസ്ഹാഖ് എന്നെ വീട്ടില്‍ എത്തിച്ചു. ആ രാത്രിയുടെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. കോഴിക്കോട്ടു നിന്ന് ആനക്കാംപൊയിലിലേക്ക് പോകുന്ന അവസാനത്ത കെ.എസ്.ആര്‍.ടി.സി ബസില്‍ മണാശ്ശേരിയില്‍ വന്ന് ബസ്സിറങ്ങി. പാതിരാത്രി വിജനമായ റോഡിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍ എന്റെ കയ്യില്‍ മുറുകെ പിടിച്ച് ഇസ്ഹാഖ് പറഞ്ഞു, വീട്ടില്‍ എന്തു സംഭവിച്ചാലും ബേജാറാകരുത്. നമ്മള്‍ പിടിച്ചു നില്‍ക്കണം. എനിക്കൊന്നും മനസ്സിലായില്ല. വീട്ടില്‍ എന്തു സംഭവിക്കാനാണ്? ദൂരെ നിന്നേ വീട്ടില്‍ കത്തുന്ന റാന്തലിന്റെ വെളിച്ചെ കാണാം. എന്താണ് ആരും ഉറങ്ങാത്തതെന്നേ ഞാന്‍ ചിന്തിച്ചുള്ളൂ. വീട്ടില്‍ ആരൊക്കെയോ ഉണ്ടായിരുന്നു. എന്തോ സംഭവിച്ചിട്ടുണ്ട്. ഉമ്മയും ബാപ്പയുമില്ലാത്ത കുട്ടികളുടെ ഇടയില്‍ നിന്ന് വരുന്നതുകൊണ്ട് പെട്ടെന്ന് ഞാനോര്‍ത്തു, പടച്ചോനേ ആരെങ്കിലും മരിച്ചിട്ടുണ്ടാകുമോ? ബാപ്പക്ക് പണ്ട് ഹൃദ്രോഗമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ബാപ്പ ചായയും ബീഡിയും ഉപേക്ഷിച്ചത് അന്നു മുതലാണത്രെ.
കോലായിലേക്ക് കയറിയപ്പോള്‍ കട്ടിലില്‍ ബാപ്പ ഇരിക്കുന്നുണ്ട്. പടച്ചോനെ ഉമ്മാക്ക് എന്തെങ്കിലും? ഇല്ല, അകത്ത് നിന്ന് ന്റെ മോള്.... എന്ന് പറഞ്ഞു കരയുന്നത് ഉമ്മയാണ്. പെട്ടെന്ന് ബാപ്പ കട്ടിലില്‍ നിന്നെഴുന്നേറ്റ് ബാപ്പ ഒരു പൊട്ടിക്കരച്ചിലായിരുന്നു, നമ്മുടെ മോളി പോയെടാ....
ഇസ്ഹാഖ് പറഞ്ഞ പോലെ ബേജാറാകാതിരിക്കനും പിടിച്ചു നില്‍ക്കാനും എനിക്ക് സാധിച്ചില്ല. കഴിഞ്ഞ അവധിക്കു പോകുമ്പോള്‍ എത്ര ഉമ്മകളാണ് അവള്‍ എനിയ്ക്കു തന്നത്. അത് ഓര്‍ത്തപ്പോള്‍ ഞാന്‍ വല്ലാതെ ബേജാറായി. പിടി വിട്ടു പോയി.
ഞാന്‍ ജുനൈദ എന്ന് പേരിട്ട കുട്ടിയായിരുന്നു അവള്‍. എന്റെ ക്ലാസിലുണ്ടായിരുന്ന ഏറ്റവും സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ പേരായിരുന്നു അത്. മോളി എന്നായിരുന്നു ഒന്നര വയസ്സുള്ള അവളെ ഞങ്ങള്‍ ഓമനിച്ച് വിളിച്ചിരുന്നത്. മോളി ഞങ്ങളെ വിട്ടു പോയ അക്കൊല്ലവും ഞങ്ങള്‍ക്ക് പെരുന്നാളുണ്ടായിരുന്നില്ല.

ആ മരണത്തിലേക്ക് എന്നെ കൊണ്ടു വന്ന ഇസ്ഹാഖും എനിക്കൊരു പെരുന്നാള്‍ ഇല്ലാതാക്കി പെട്ടെന്നൊരു ദിവസം സ്വര്‍ഗ്ഗത്തിലേക്ക് പോയ്ക്കളഞ്ഞു. അന്നും ഞാന്‍ ബേജാറായി. എല്ലാ പിടിയും വിട്ടുപോയി. ഒരപകടം അവനെ കൊണ്ടുപോയ വര്‍ഷം അവന്റെ മക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം ഞാനും പെരുന്നാളില്ലാത്തവനായി. അപ്പോഴേക്കും പ്രവാസ ഭൂമിയിലെത്തിയിരുന്നതിനാല്‍ ആഘോഷ ശൂന്യമായ ആ പെരുന്നാളിന്റെ ദുഃഖത്തിലും ഞാന്‍ തനിച്ചായി.

ഓര്‍മയിലെ ആദ്യത്തെ പെരുന്നാള്‍ കുപ്പായം വാങ്ങിത്തന്നത് ബാപ്പയല്ല. ബാബുക്കാക്കയാണ്. ഉമ്മയുടെ ആങ്ങള. ബിസ്‌ക്കറ്റ് കളറില്‍ ബിസ്‌കറ്റിന്റെ ചിത്രമുള്ള ആ കുപ്പായം ഇപ്പോഴും ഒരു പെരുന്നാളിന്റെ ആനന്ദം പോലെ മനസ്സിലുണ്ട്. ബാബുക്കാക്കയേയും ഒരപകടം ഞങ്ങളില്‍ നിന്ന് പറിച്ചു കൊണ്ടുപോയി. അദ്ദേഹം പോയ കൊല്ലം ആ ഖബറിടത്തിലേക്കായിരുന്നു എന്റെ പെരുന്നാള്‍ യാത്ര. ഞാന്‍ ജോലിയില്‍ പ്രവേശിച്ച ഉടനെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ഒരു പെരുന്നാളിന് ബാബുക്കാക്കക്ക് ഒരു കുപ്പായം വാങ്ങിക്കൊടുക്കണമെന്ന എന്റെ മോഹം കൂടിയാണ് വെറുതെയായത്. ഖബറിടത്തില്‍ വെല്യാപ്പക്കും അമ്മാവന്മാര്‍ക്കുമൊപ്പം പ്രാര്‍ഥനയോടെ നില്‍ക്കുമ്പോള്‍ എന്റെ കണ്ണും മനസ്സും ആ പെരുന്നാളിന്റെ വലിയ കയ്പില്‍ കരഞ്ഞു കൊണ്ടിരുന്നു. ഇപ്പോഴും ആ ഖബറിടത്തിലേക്ക് നോക്കാന്‍ പേടിയാണ്. കാരണം അത്രയും സ്‌നേഹമയനായ വേറൊരാള്‍ പിന്നെ ജീവിതത്തിലുണ്ടായിട്ടില്ല.

പിന്നീട്, വെല്യാപ്പയുടെ, വെല്യുമ്മമാരുടെയൊക്കെ ഖബറിടങ്ങളിലേക്ക് ഇതുപോലെ പെരുന്നാളില്ലാതെ വേദനയോടെ യാത്ര പോയി. ആഘോഷങ്ങള്‍ മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ഓര്‍മകളിലേക്കുള്ള യാത്ര കുടിയാകുന്നു.

മരിച്ചു പോകണമല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ എനിക്കുള്ള ഭയം അതു തന്നെയാണ്. എന്റെ കുട്ടികള്‍ക്ക് ഒരു പെരുന്നാളെങ്കിലും അതു കൊണ്ട് നഷ്ടപ്പെട്ടു പോകുമല്ലോ!

(മാധ്യമം പെരുന്നാള്‍ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്‌)

Sunday, August 15, 2010

ബാല്യകാല സഖിയും ഞാനും

സജീവമായ ഒരു വായനശാലയോ ഗ്രന്ഥശാലയോ അത്തരം സാംസ്‌കാരിക ചലനങ്ങളോ ഒന്നുമില്ലാത്ത വെറുമൊരു ഗ്രാമത്തിലായിരുന്നു കുട്ടിക്കാലം. വല്ലപ്പോഴും കിട്ടുന്ന ചംപകും ബാലരമയും പൂമ്പാറ്റയും ഒക്കെ വായിക്കുമെന്നല്ലാതെ പുസ്തകങ്ങളുടെ ലോകം ഒട്ടും പരിചയമില്ല.

പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസ് ടീച്ചറായിരുന്ന പത്മനാഭന്‍ മാഷാണ് പുസ്തക വായനയുടെ ലോകത്തേക്ക് വാതില്‍ തുറന്നു തന്നത്. ആറാം ക്ലാസിലായിരുന്നു. അക്കൊല്ലമാണ് സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നുള്ള പുസ്തകങ്ങള്‍ ആദ്യം കിട്ടുന്നത്. മേശപ്പുറത്ത് വെച്ച പുസ്‌കതങ്ങളുടെ അട്ടിയില്‍ നിന്ന് ഒരു പുസ്തകം വലിച്ചെടുത്ത് മാഷ് പറഞ്ഞു: നീ ഇതു വായിച്ചോളൂ.

ബാല്യകാല സഖി. വൈക്കം മുഹമ്മദ് ബഷീര്‍.

പുസ്‌കത്തിന്റെ പിന്നാമ്പുറത്ത് കൈയില്‍ മുഖം താങ്ങി ചിന്താമഗ്‌നനായിരിക്കുന്ന മഹാനായ എഴുത്തുകാരന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം.

ആ പുസ്തകം തന്നെ ഞാന്‍ ആദ്യം വായിക്കണമെന്ന് മാഷ് നേരത്തേ തീരുമാനിച്ച പോലെയായിരുന്നു. പുസ്തകങ്ങളുടെ അട്ടിയില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത് നീ ഇതു വായിച്ചോ എന്ന് മാഷ് പറഞ്ഞത് അതുകൊണ്ടാണെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. ആദ്യത്തെ പെണ്ണു പോലെ ആദ്യത്തെ ആ പുസ്തകം എന്നുമെന്റെ പുസ്‌കതമാണ്. അതില്‍ പ്രണയമുണ്ട്. സ്വപ്നങ്ങളുണ്ട്. ദാരിദ്ര്യമുണ്ട്. പ്രവാസമുണ്ട്. പില്‍ക്കാലത്ത് ഞാന്‍ അനുഭവിച്ച പലതുമുണ്ട്. മജീദിന്റെയും സുഹ്‌റയുടേയും പ്രണയ നഷ്ടമാണോ ദാരിദ്ര്യത്തിന്റെ വേദനകളാണോ എന്നറിയില്ല, മൂടിക്കെട്ടിയ കണ്ണുകള്‍ പലപ്പോഴും വായന മുറിച്ചു. എന്റെ കണ്ണുനീര്‍ വീണ ആദ്യ പുസ്തകവും ഇതുതന്നെ. ഒരു ആറാം ക്ലാസുകാരനെ ആ പുസ്തകം എങ്ങിനെ അത്ര മാത്രം കരയിച്ചുവെന്ന് ഞാന്‍ പിന്നീട് ആലോചിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസില്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് ഞാന്‍ ബാല്യകാല സഖി എന്റെ മകനെക്കൊണ്ട് വായിപ്പിച്ചത്. ഇടക്ക് വായന നിര്‍ത്തുമ്പോഴും വായന പൂര്‍ത്തിയാക്കിയ ശേഷവും അവന്‍ പറഞ്ഞു, ഭയങ്കര സങ്കടം തോന്നുന്നു വായിച്ച്യേ എന്ന്.

ബാല്യകാല സഖി വായിച്ചതില്‍ പിന്നെയാണ് ഞാനൊരൂ കാമുകനായി മാറിയത്. കാണുന്ന സുന്ദരിമാരുടെ മുഖങ്ങളിലെല്ലാം ഞാനെന്റെ സുഹ്‌റയെ തെരഞ്ഞു. ഉറക്കത്തില്‍ പല സുന്ദരിമാരും വന്നെന്റെ കൈത്തണ്ടയില്‍ പാര പോലുള്ള നഖങ്ങളാല്‍ ശക്തിയോടെ മാന്തി. 'തീച്ചെരവ കൊണ്ട് മാന്തേറ്റ പോലെ ഞാന്‍ പുളഞ്ഞ്, എന്റുമ്മോ'' എന്ന് ഉറക്കത്തില്‍ വിളിച്ചു കരഞ്ഞു. പണമില്ലാത്തവര്‍ക്ക് പഠിച്ച് വലിയ ഉദ്യോഗസ്ഥനാകാനൊന്നും പറ്റില്ലെന്ന് സുഹ്‌റ മജീദിനോട് പറയുന്നുണ്ട്. യതീംഖാനയിലാണ് അന്നു ഞാന്‍ താമസിച്ചിരുന്നത്. പണമില്ലാത്തതുകൊണ്ടാണല്ലോ ബാപ്പ എന്നെ യതീംഖാനയിലാക്കിയത്. 'പണോക്കെ ഞമ്മക്ക് അല്ലാഹ് തരുമെന്ന' സുഹ്‌റയുടെ ബാപ്പയുടെ വാക്കുകള്‍ ഞാന്‍ എപ്പോഴും ഓര്‍ക്കും. പനി പിടിച്ച് ബാപ്പ മരിച്ചു പോയതോടെ യതീമായി മാറിയ സുഹ്‌റക്ക് പിന്നെ സ്‌കൂളില്‍ പോകാനോ പഠിക്കാനോ സാധിച്ചില്ലല്ലോ. യതീമായ സുഹ്‌റ എനിക്കും പഠിക്കണമെന്ന് പറഞ്ഞ് ചീവീടു കരയും പോലെ കരഞ്ഞപ്പോള്‍ ആ ശബ്ദം മജീദിന്റെ തലക്കുള്ളില്‍ മാത്രമല്ല, എന്റെ തലക്കുള്ളിലും മുഴങ്ങി.

സുഹ്‌റയെ കൂടി പഠിപ്പിക്കാമെന്ന് മജീദ് പറഞ്ഞപ്പോള്‍ രാജ്യം വിട്ടു പോകാനാണ് മജീദിന്റെ ബാപ്പ പറയുന്നത്. ലോകരൊക്കെ കഴിയുന്നത് എങ്ങിനെയെന്ന് പഠിക്കാന്‍ രാജ്യം വിട്ടു പോകണം. രാജ്യം വിട്ടു പോകണമെന്ന് മജീദും ഇടക്ക് ആഗ്രഹിക്കുന്നുണ്ട്. രാജ്യോക്കെ ചുറ്റിക്കറങ്ങി വരുമ്പോള്‍ ശ്രീമതി സുഹ്‌റ തന്നെ കണ്ട ഭാവം നടിക്കുമോ എന്ന ആശങ്ക മാത്രമേ അവനുള്ളു.
ഒടുവില്‍ ബാപ്പയോട് വഴക്കിട്ട് അവന്‍ രാജ്യം വിടാന്‍ തന്നെ തീരുമാനിക്കുന്നു. വീടും നാടും ഉപേക്ഷിച്ചു അവന്‍ പോയി. പ്രി ഡിഗ്രി കാലത്ത് അങ്ങിനെയൊരു സന്ദര്‍ഭത്തില്‍ ഞാനും നാടു വിട്ടു. മദിരാശിയിലേക്കുള്ള തീവണ്ടിയില്‍ കുത്തിയിരിക്കുമ്പോള്‍ ഞാന്‍ മജീദായി. മദിരാശി പട്ടണത്തിലെ ഹോട്ടലുകളില്‍ ചെന്ന് ജോലി ചോദിക്കുമ്പോള്‍ മജീദ് മാത്രമായിരുന്നു മനസ്സിലെ മാതൃകാ പുരുഷന്‍.

വിധിയുടെ വിളയാട്ടത്തില്‍ വലിയ പണക്കാരനായിരുന്ന മജീദിന്റെ ബാപ്പയും ദരിദ്രനാകുന്നു. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാനും സഹോദരിമാരെ കെട്ടിച്ചയക്കാനും സുഹ്‌റയെ വിവാഹം ചെയ്യാനും മെച്ചപ്പെട്ട ജീവിതം തേടി മജീദ് പിന്നെയും രാജ്യം വിട്ടു പോകുന്നു. അത് ലോകരുടെ ജീവിതം കണ്ടു പഠിക്കാനായിരുന്നില്ല. രാജ്യമൊക്കെ ഒന്ന് ചുറ്റിക്കറങ്ങാനുമായിരുന്നില്ല. സ്വയം ജീവിക്കാനും കുറേ പേരെ ജീവിപ്പിക്കാനുമുള്ള മോഹത്തിന്റെ പേരിലായിരുന്നു. ബഷീറിന്റെ എഴുത്ത്:
സുഹ്‌റായെ വിവാഹം ചെയ്യുക.


അതിനു മുമ്പ് സഹോദരികള്‍ക്ക് ഭര്‍ത്താക്കന്മാരെയുണ്ടാക്കുക. സ്ത്രീധനത്തിനും ആഭരണങ്ങള്‍ക്കുമുള്ള വക സമ്പാദിക്കുക. ആയതിലേക്ക് എന്തെങ്കിലും ജോലി വേണം. ഒടുവില്‍ ജന്മദേശത്തു നിന്നും ആയിരത്തിയഞ്ഞൂറ് മൈല്‍ ദൂരെയുള്ള മഹാനഗരിയില്‍ മജീദ് ചെന്നു പറ്റി.

ഏതാണ്ട് ഇതേ കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ കടല്‍ കടന്നു പ്രവാസ ലോകത്തേക്ക് പോകുമ്പോള്‍ ഞാന്‍ പിന്നെയും മജീദാകുന്നുണ്ട്.

പണവും പത്രാസുവമുള്ളപ്പോഴേ നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസിക്കും വിലയുള്ളൂ. പെട്ടികള്‍ കാലിയാകുമ്പോള്‍ 'നിന്ദാവഹങ്ങളായ നോട്ടങ്ങളും പരിഹാസങ്ങളും' ലഭിക്കേണ്ടി വന്ന പ്രവാസികളായ എത്രയോ ആളുകളെ കണ്ടിട്ടുണ്ട്. ആദ്യത്തെ രാജ്യ സഞ്ചാരം കഴിഞ്ഞ് വലിയ പെട്ടികളുമായി തിരിച്ചു വരുമ്പോള്‍ മജീദിന് വലിയ സ്വീകരണങ്ങളായിരുന്നു. മജീദിന്റെ പക്കല്‍ ഒന്നുമില്ലെന്ന് മനസ്സിലാകുമ്പോള്‍ വെറും പാപ്പറെന്ന് പറഞ്ഞ് നാട്ടുകാര്‍ മജീദിനെ പരിഹസിക്കുന്നു. അവനെന്തിന് വരാമ്പോയി എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പത്ത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ എന്നെക്കുറിച്ചും ആളുകള്‍ അങ്ങിനെ ചോദിക്കുന്നു: ഓനെന്തു പറ്റി?

വേദനയുടെ ഏത് കുരുക്കളും പൊട്ടിച്ചു കളയാന്‍ സ്‌നേഹത്തോളം പോന്ന ഒരു ദിവ്യൗഷധമില്ലെന്നും മജീദും സുഹ്‌റയും എന്നെ പഠിപ്പിച്ചു. അത്രയും അഗാധമായി സ്‌നേഹിച്ചിട്ടും സുഹ്‌റ മരിക്കുമ്പോള്‍ അടുത്തിരിക്കാന്‍ മജീദിന് സാധിക്കുന്നില്ല. മജീദ് പ്രവാസിയായിരുന്നു. ജീവിക്കാന്‍ വേണ്ടി നാടു വിട്ടു പോയി അന്യ നാട്ടില്‍ കഴിയുന്നവന്‍. ഉമ്മയുടെ കത്തില്‍ നിന്നാണ് മജീദ് സുഹ്‌റയുടെ മരണം അറിയുന്നത്. എന്നെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന വെല്യായിച്ചിയുടെ മരണം യതീംഖാനയില്‍ നിന്ന് അടുത്ത അവധിക്കു വരുമ്പോള്‍ മാത്രമാണ് ഞാന്‍ അറിയുന്നത്. (യതീമിന്റെ നാരങ്ങാ മിഠായി -ആഴ്ചപ്പതിപ്പ് 86:14 ). ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒന്നര വയസ്സുള്ള അനിയത്തിയുടെ മയ്യിത്ത് ഞാന്‍ വീടെത്തുമ്പോഴേക്കും ഖബറടക്കിക്കഴിഞ്ഞിരുന്നു. തൊട്ടു മുമ്പത്തെ അവധി കഴിഞ്ഞ് ഞാന്‍ മടങ്ങുമ്പോള്‍ എത്ര ഉമ്മകള്‍ തന്നാണ് അവളെന്നെ യാത്രയാക്കിയിരുന്നത്! അഗാധമായ വാല്‍സല്യം ചൊരിഞ്ഞു തന്ന രണ്ട് വെല്യുമ്മമാര്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ ഞാന്‍ കടലിനക്കരെ ആയിരുന്നു. മരിക്കുമ്പോള്‍ മജീദ് വന്നോ വന്നോ എന്ന് സുഹ്‌റ ചോദിക്കുന്നുണ്ട്. ഉമ്മയുടെ കത്ത് വായിച്ച് മജീദ് കുറേ നേരം തരിച്ചിരിക്കുന്നു. അങ്ങിനെ തരിച്ചിരുന്ന എത്രയെത്ര മൂഹൂര്‍ത്തങ്ങള്‍ അഞ്ചാം ക്ലാസു മുതല്‍ അന്യ നാട്ടില്‍ കഴിയുന്ന എന്റെ ജീവിതത്തിലും ഉണ്ടായിട്ടില്ല!
വാക്കുകളേയും ഭാഷയെയും ഞാന്‍ സ്‌നേഹിക്കുന്നതും ബാല്യകാല സഖിയിലൂടെ തന്നെയാണ്. ഭാഷയെ കൂടുതല്‍ സ്‌നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ ബാല്യകാല സഖിയിലെ ബാല ഭാസ്‌കരന്‍ കുന്നിന്റെ ഉച്ചിയില്‍ വന്ന് മന്ദഹാസ പൂര്‍വം ചെരിവിലെ ഗ്രാമത്തെ പൊന്‍പ്രഭയില്‍ മുക്കുമ്പോഴും ചാറ്റല്‍ മഴയിലൂടെ പൂര്‍ണ ചന്ദ്രന്‍ പ്രകാശിക്കുന്നതു പോലെ കണ്ണീരിലൂടെ സുഹ്‌റ മന്ദഹസിച്ചപ്പോഴും എനിക്കെന്തോ വല്ലാത്തൊരു വൈകാരികാനുഭൂതിയുണ്ടായി.

അങ്ങിനെ ബഷീറിനെ വല്ലാതെ സ്‌നേഹിച്ചു പോയ ഒരു ദിവസം അക്കാലത്ത് പതിവായി വായിച്ചിരുന്ന ഒരു ബാല മാസികയുടെ പത്രാധിപര്‍ക്ക് ഞാനാരു കത്തെഴുതി:

പ്രിയപ്പെട്ട പത്രാധിപര്‍, വൈക്കം മുഹമ്മദ് ബഷീറിനെ കൊണ്ട് മാസികയില്‍ കഥകള്‍ എഴുതിപ്പിക്കണം.
അക്കത്തിനോടൊപ്പമാണ് എന്റെ പേരിന് മുകളില്‍ ആദ്യമായി അച്ചടി മഷി പുരളുന്നത്. എന്നുവെച്ചാല്‍ ബഷീറിന്റെ പേരുമായി ചേര്‍ത്താണല്ലോ എന്റെ പേര് നാലാള്‍ കണ്ടതെന്നായിരുന്നു ആഹ്ലാദം. അധികം വൈകാതെ ആ മാസികയില്‍ ആനവാരിയും പൊന്‍കുരിശും ആ മാസികയില്‍ ചിത്രകഥാ രൂപത്തില്‍ വന്നു.

ജീവിതത്തില്‍ നിന്ന് വലിച്ചു ചീന്തിയ ഒരേടാണല്ലോ ഇപ്പുസ്തകം. സ്വന്തം അനുഭവങ്ങളാണ്, പൊള്ളലുകളും മുറിവുകളുമാണ് യഥാര്‍ഥമായ കലയുടെ ഉറവിടം എന്ന റൊമാന്റിക് (ക്ലാസിക് വിരുദ്ധ) സങ്കല്‍പമാണ് ബാല്യകാല സഖി അവതരിപ്പിക്കുന്നതെന്ന് പിന്നീട് എം.എന്‍. വിജയന്‍ മാഷ് നിരീക്ഷിച്ചിട്ടുണ്ട്. അനുഭവങ്ങളെ അവതരിപ്പിക്കാന്‍ വാക്കുകള്‍ പോലും വേണ്ടെന്നും ഒരു ചലച്ചിത്രത്തിലെന്ന പോലെ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ അനുഭവം ദൃശ്യവല്‍ക്കരിക്കാന്‍ സാധിക്കുമെന്നും പിന്നെയും പിന്നെയും ബാല്യകാല സഖി വായിക്കുമ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു.
ഒരു രംഗം നോക്കൂ: തന്റെ ബാപ്പ മരിച്ച ദിവസം ദുഃഖഭാരത്തോടെ അടുത്തു വരുന്ന സുഹ്‌റയെ മജീദിന് അവളെ ആശ്വസിപ്പിക്കാനാകുന്നില്ല. മജീദിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അവന്റെ കണ്ണീര്‍ കണങ്ങള്‍ അവളുടെ മൂര്‍ധാവിലും അവളുടേത് അവന്റെ നെഞ്ചിലും വീണ് ഒഴുകിക്കൊണ്ടിരുന്നു.
രണ്ട് ഇണക്കുരുവികള്‍ പങ്കുവെക്കുന്ന കഠിന ദുഃഖത്തിന്റെ തീവ്രത ഇതിലും ഹൃദയഭേദകമായി ഏത് ആവിഷ്‌കരിക്കാന്‍ ഏത് ചലച്ചിത്രകാരന് സാധിച്ചിട്ടുണ്ട്.

ബാല്യകാല സഖിയിലെ ആദ്യ വാചകം തുടങ്ങുന്നത് ബാല്യകാലം മുതല്‍ക്കു തന്നെ സുഹ്‌റായും മജീദും സുഹൃത്തുക്കളായിരുന്നുവെന്ന സൂചനയോടെയാണ്. ആണ്‍-പെണ്‍ സൗഹൃദത്തെ കുറിച്ച ഒരു കാഴ്ചപ്പാട് നല്ല രീതിയില്‍ വളര്‍ത്തിയെടുക്കേണ്ട ഒരു പ്രസ്താവനയായാണ് അതിനെ ഞാന്‍ കാണുന്നതും. കുട്ടിക്കാലം മുതലേ ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ ആരോഗ്യപരമായ ഒരു സൗഹൃദത്തിന് ഇടമുണ്ട്. തെറ്റിപ്പോകുന്ന കണക്കുകള്‍ പരസ്പരം പറഞ്ഞു കൊടുത്തും തിരുത്തിയെഴുതിയും ശരിയായ പാതയിലേക്ക് കൊണ്ടുപോകുമ്പോഴേ ജീവിതം ഉമ്മിണി വല്യ ഒന്നാകൂ. അന്നും ഇന്നും പക്ഷേ, നമ്മുടെ സമൂഹം ആണ്‍ പെണ്‍ സൗഹൃദങ്ങളെ ഭയത്തോടും സംശയത്തോടും മാത്രമേ വീക്ഷിക്കുന്നുള്ളൂ.

എന്തുകൊണ്ടാണ് ഈ കൊച്ചു നോവല്‍ അന്നും ഇന്നും എന്നും എന്റെ പുസ്‌കതമായി നില്‍ക്കുന്നത്?
എന്നില്‍ ആദ്യ പ്രണയം ഉണര്‍ത്തിയതു കൊണ്ടാണോ?
ദാരിദ്ര്യത്തിന്റെ വേദനകള്‍ ഞാനും സുഹ്‌റയും മജീദുമൊക്കെ ഒന്നിച്ച് അനുഭവിച്ചതു കൊണ്ടാണോ?
രാജ്യം വിട്ടു പോയവന്റെ വേദനകള്‍ വരികളില്‍ നിന്ന് പിന്നീട് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതു കൊണ്ടാണോ?
അതോ വലിയ വലിയ പുസ്തകങ്ങളൊന്നും വേറെ അധികം വായിക്കാത്തതു കൊണ്ടാണോ?

അറിയില്ല. എന്നില്‍ വായന വളര്‍ത്തിയ പുസ്‌കതം എന്ന നിലയില്‍ ഓര്‍ക്കാനാണ് എനിക്ക് ഇഷ്ടം. ഹൃദയത്തില്‍ തൊടാത്ത വേറെ ഏതെങ്കിലും പുസ്തകമാണ് അന്ന് പത്മനാഭന്‍ മാഷ് തന്നിരുന്നതെങ്കില്‍ ചിലപ്പോള്‍ അടുത്ത ഒരു പുസ്തകത്തോട് എനിക്ക് പ്രിയം തോന്നാനിടയില്ലായിരുന്നു. ഹൃദയത്തില്‍ വായനയുടെ കയ്യൊപ്പ് ചാര്‍ത്തിയ പുസ്തകം എന്ന് പറഞ്ഞാല്‍ ശരിയാകുമോ ആവോ?
ഇന്നും ഈ പുസ്തകമെടുത്ത് വായിച്ചാല്‍ എന്റെ ചങ്ക് വിങ്ങും. കണ്ണുകള്‍ കലങ്ങും. ബാല്യത്തോടും കൗമാരത്തോടും യൗവനത്തോടും ചേര്‍ത്തു വെച്ച് ഇന്നും എനിക്ക് ഈ പുസ്തകം വായിക്കാന്‍ സാധിക്കുന്നു.

Saturday, May 1, 2010

അമ്മുവിന്റെ ആട്ടിന്‍കുട്ടിയും ടി.ഡി ദാസനും

വെല്യുമ്മയുടെ ആട്ടിന്‍കുട്ടികളായിരുന്നു കുട്ടിക്കാലത്ത് എന്റെ ചങ്ങാതിമാര്‍. ഒരു പ്രസവത്തില്‍ രണ്ടും മൂന്നും കുട്ടികളുണ്ടാകും. കുന്തിരിയെടുത്ത് പാഞ്ഞു നടക്കുന്ന അവറ്റകള്‍ക്കൊപ്പം മുറ്റത്തും പറമ്പിലും ഇരുട്ടുവോളം പാഞ്ഞു നടന്നാലും മതിയാകില്ല. മുറ്റത്തിനപ്പുറത്തുള്ള പ്ലാവില്‍ കൈയെത്തുന്നേടത്തുള്ള കൊമ്പൊടിച്ച് ഞാന്‍ ആട്ടിന്‍ കൂടിന്റെ അഴിയില്‍ കെട്ടിത്തൂക്കും. ആട്ടിന്‍ കുട്ടികള്‍ ചാടിച്ചാടി പ്ലാവില കടിച്ചു തിന്നുന്നത് കണ്ട് രസിക്കും. ആട്ടിന്‍ കുട്ടികള്‍ ഏതാണ്ട് ഒരു പ്രായമെത്തുമ്പോള്‍ അറവുകാരന്‍ മുഹമ്മദ് കാക്ക വരും. അയാളോട് എനിക്ക് വെറുപ്പായിരുന്നു. ആട്ടിന്‍ കുട്ടികളെ കൊണ്ട് പോകാനാണ് അയാള്‍ വരുന്നത്. പോകാന്‍ ഇഷ്്ടമില്ലാത്ത ആട്ടിന്‍ കുട്ടികള്‍ മുറ്റവരമ്പില്‍ അമര്‍ത്തിച്ചവിട്ടി നിന്ന് വലിയ വായില്‍ നിലവിളിക്കും. അറവുകാരന്‍ നിഷ്ഠുരമായി അവയെ പിടിച്ചു വലിച്ച് തൊടിയിറങ്ങിപ്പോകും. അപ്പോള്‍ എന്റെ മനസ്സ് വേദനിക്കും. തള്ളയാടിന്റെ അടുത്ത പ്രസവംവരെ ആ വേദന അവിടെ തങ്ങി നില്‍ക്കും. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അറവുകാരന്‍ കശാപ്പ് ചെയ്ത് ഇറച്ചിക്കടയില്‍ കെട്ടിത്തൂക്കുന്ന എന്റെ കളിക്കുട്ടുകാരുടെ ചിത്രം മനസ്സില്‍ തെളിയും. മനസ്സിലെ മുറിവില്‍ അത് പിന്നെയും നീറ്റലാകും.
ആട്ടിന്‍ കുട്ടികളെ വില്‍ക്കാന്‍തന്നെയാണ് വെല്യുമ്മ ആടിനെ പോറ്റുന്നത്. അവയെ വിറ്റു കിട്ടുന്ന കാശിന് വലിയ മൂല്യമുണ്ട്. ആട്ടിന്‍ കുട്ടികളുമായി അറവുകാരന്‍ പോകുന്നതിന്റെ അടുത്ത ദിവസങ്ങളില്‍ ചായക്ക് കൂട്ടാനുണ്ടാകും. ചോറിന് മീന്‍ കറിയുണ്ടാകും. ചക്കക്കുരുക്കൂട്ടാനും താളുകറിയുമൊക്കെ കൂട്ടി മടുത്തിരിക്കുമ്പോള്‍ അതൊരു സന്തോഷമാണ്. പക്ഷേ, ആട്ടിന്‍കുട്ടികള്‍ പോയ വേദന മായ്ക്കാന്‍ ആ സന്തോഷം മതിയായിരുന്നില്ല.

അതേ വേദനയാണ് 'അമ്മുവിന്റെ ആട്ടിന്‍കുട്ടി'യില്‍ ഞാന്‍ കണ്ടത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌കൂളില്‍ ആ സിനിമ വന്നത്. അമ്മുവിന്റെ വേദന എന്റെ വേദനയായിരുന്നു. ആട്ടിന്‍കുട്ടിയെ അറവുകാര്‍ കൊണ്ടു പോകുമ്പോള്‍ അമ്മുവിനൊപ്പം ഞാനും കരഞ്ഞു. ചുമരില്‍ കെട്ടിത്തൂക്കിയ സ്‌ക്രീനില്‍ തെളിഞ്ഞ ചിത്രങ്ങളെ കണ്ണീര്‍ മറച്ചു.

ആദ്യമായി കാണുന്ന സിനിമയായിരുന്നു അത്. എന്നിട്ടും സിനിമ എന്ന സങ്കേതത്തെക്കുറിച്ചല്ല കൗതുകം തോന്നിയത്. പ്രൊജക്ടറില്‍ നിന്ന് വരുന്ന വെളിച്ചത്തില്‍ നിന്ന് എങ്ങനെ ചലിക്കുന്ന ചിത്രങ്ങള്‍ ചുമരില്‍ തെളിയുന്നുവെന്ന് ചിന്തിക്കാന്‍ തോന്നിയില്ല. ആട്ടിന്‍ കുട്ടികളെ കച്ചവടക്കാര്‍ കൊണ്ടുപോകുമ്പോള്‍ അമ്മുവും ഞാനും അനുഭവിച്ച വേദന ഒന്നു തന്നെയാണല്ലോ എന്ന് ഞാന്‍ കൗതുകം പൂണ്ടു.

അതുവരെ സിനിമ ഹറാമായിരുന്നു. മുക്കത്ത് അഭിലാഷ് തിയേറ്റര്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ ആദ്യം പ്രദര്‍ശിപ്പിച്ച തച്ചോളി അമ്പു കാണാന്‍ അടുത്ത വീട്ടില്‍ വിരുന്നു വന്ന അരീക്കോട്ടുകാരന്‍ കബീര്‍ എന്നെ ക്ഷണിച്ചതാണ്. സിനിമ ഹറാമാണ് എന്ന് ഞാന്‍ അവനോട് തര്‍ക്കിച്ചു. അന്ന് മൂന്നാം ക്ലാസിലായിരുന്നു. (മലയാളത്തിലെ ആദ്യത്തെ ആ സിനിമാ സേ്കാപ്പ് ചിത്രം പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു ഞാന്‍ കണ്ടു. അതിനു മുമ്പ് ക്ലാസിലെ വിമലയും ബിന്ദുവുമൊക്കെ നാദാപുരം പള്ളിയിലെ ചന്ദനക്കുടവും അനുരാഗക്കളരിയില്‍ അങ്കത്തിനു വന്നവളുമൊക്കെ പാടുന്നത് കേട്ട് കൊതിച്ചിരുന്നിട്ടുണ്ട്).ഹറാം ചിന്തകൊണ്ട് അഭിലാഷ് ഉദ്ഘാടനം ചെയ്യാന്‍ വന്ന സീമയെ കാണാനും പോയില്ല. പിന്നീട് സീമയുടെ സിനിമകള്‍ കാണുമ്പോള്‍ അതേക്കുച്ചോര്‍ത്തു വല്ലാതെ നഷ്ടബോധം തോന്നിയിട്ടുണ്ട്.

അമ്മുവിന്റെ ആട്ടിന്‍ കുട്ടി കണ്ടു കഴിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് ആരാണ് സിനിമ ഹറാമാക്കിയത് എന്നാണ്. എന്തിനാണ് സിനിമ ഹറാമാക്കിയത്? ഇത്തിരിപ്പൊന്നിന്റെ മാലയേക്കാള്‍ വലുത് ആട്ടിന്‍ കുട്ടിയാണെന്ന് കരുതുന്ന അമ്മു എന്ന പെണ്‍കുട്ടി, കുട്ടികളില്‍ ഒരു നിഷിദ്ധ വികാരവും വളര്‍ത്തുന്നില്ലല്ലോ. മിണ്ടാ പ്രാണികളെ സ്നേഹിക്കാനാണ് ആ സിനിമ പഠിപ്പിച്ചത്. അതൊരു തെറ്റല്ലല്ലോ.
പിന്നീട്, സ്‌കൂളില്‍ നിന്ന് രണ്ടു തവണ ടാക്കിസില്‍ കൊണ്ടു പോയി സിനിമ കാണിച്ചു. ആദ്യം നിര്‍മാല്യവും പിന്നീട് ശരശയ്യയും. കടം വീട്ടാന്‍ നിവൃത്തിയില്ലാതെ വെളിച്ചപ്പാടിന്റെ ഭാര്യ ചെയ്ത തെറ്റ് എന്താണെന്ന് അന്ന് മനസ്സിലായില്ല. എന്നാലും അരീക്കരയിലും ഇരിപറയിലും നടക്കുന്ന തിറകളില്‍ ഉറഞ്ഞു തുള്ളി നെറ്റിയില്‍ വെട്ടുന്ന വെളിച്ചപ്പാടിനെ എനിക്ക് പരിചയമുണ്ടായിരുന്നു.

ശരശയ്യയില്‍ 'ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ', 'മനസ്സിന്‍ പാതി പകുത്തു തരൂ മെയ്യിന്‍ പാതി പകുത്തു തരൂ' എന്ന പാട്ടു സീനില്‍ ആദ്യത്തെ മരംചുറ്റി പ്രേമവും കണ്ടു. സിനിമ ഒരു ഹരമായി, ഭ്രാന്തായി മനസ്സില്‍ ചേക്കേറിത്തുടങ്ങുകയായിരുന്നു. യതീംഖാനയില്‍നിന്ന് അവധിയ്ക്കു വന്നാല്‍ മുക്കത്ത് പോയി ആരും കാണാതെ സിനിമ കാണും. പരിചയക്കാര്‍ ആരും ഇല്ലെന്ന് ഉറപ്പു വരുത്തി, ഏതോ മഹാപാതകം ചെയ്യുന്നപോലെയാണ് തിയേറ്ററിലേക്ക് കയറിയിരുന്നത്. സിനിമ കണ്ട കാര്യം മറച്ചു വെക്കാന്‍ വീട്ടില്‍ വലിയ വലിയ നുണകള്‍ പറയണം. ഒരു നുണ പറഞ്ഞാല്‍ അത് സ്ഥാപിക്കാന്‍ പിന്നെയും നുണകള്‍. ഹൊ... അതിന്റെ പ്രയാസം നുണ പറഞ്ഞവര്‍ക്കു മാത്രമേ മനസ്സിലാകൂ. എന്റെ മനസ്സിലെ സത്യം മുഖത്ത് എഴുതി വെച്ചപോലെ വായിക്കാന്‍ പറ്റും. അതുകൊണ്ട് മിക്കവാറും ഞാന്‍ പിടിക്കപ്പെടും. പക്ഷേ, സിനിമ കാണുന്നത് വലിയൊരു പാതകമായി ബാപ്പ കാണുന്നില്ലെന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതുകൊണ്ട് അത്തരം നുണകള്‍ കൂടുതല്‍ പറയേണ്ടി വന്നിട്ടില്ല.

ഇന്നും റിലീസാകുന്ന സിനിമകളൊക്കെ മുടങ്ങാതെ കാണുന്ന ഒരു സാദാ പ്രേക്ഷകനാണ് ഞാന്‍. സൗദി അറേബ്യയില്‍ ജീവിച്ച പത്ത് വര്‍ഷം ഞാന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്തതും സിനിമയല്ലാതെ മറ്റൊന്നുമല്ല. അവിടെ വെച്ച് വ്യാജ സിഡികള്‍ കണ്ട് ഭ്രാന്ത് പിടിച്ചിട്ടുണ്ട്. ചില സിനിമകള്‍ക്ക് സംഭാഷണമേ കാണൂ. ചിത്രം വ്യക്തമാകില്ല. ചിലതിന് ചിത്രമുണ്ടാകും. സംഭാഷണം വ്യക്തമാകില്ല. ചിലതിന് തുടക്കവും ഒടുക്കവുമൊന്നും ഉണ്ടാകില്ല. എന്നാലും കഷ്ടപ്പെട്ട് കണ്ട് തീര്‍ക്കും.

ഇക്കഴിഞ്ഞ വിഷുവിന് ഞാന്‍ തിയേറ്ററില്‍ പോയി ഒരു മലയാള സിനിമ ഇതുപോലെ കഷ്ടപ്പെട്ട് കണ്ടുതീര്‍ത്തു. ചിത്രമോ സംഭാഷണമോ അവ്യക്തമായതുകൊണ്ടല്ല കണ്ടു തീര്‍ക്കാന്‍ കഷ്ടപ്പെടേണ്ടി വന്നത്. ഒരു ലാല്‍ ജോസ് ശിഷ്യന്‍ സിനിമ എന്ന് പരസ്യത്തില്‍ കണ്ടതുകൊണ്ട് ഏറെ പ്രതീക്ഷയോടെയാണ് കുടുംബസമേതംതന്നെ ചിത്രം കാണാന്‍ തീരുമാനിച്ചത്. അനില്‍ കെ. നായര്‍ സംവിധാനം ചെയ്ത പുള്ളിമാന്‍. കലാഭവന്‍ മണിയാണ് നായകന്‍. കലാഭിരുചി പ്രോത്സാഹിപ്പിക്കാന്‍ കൂട്ടാക്കാത്ത മാതാപിതാക്കളോട് പിണങ്ങി നാടുവിട്ട് ഒരു പുഴയോര ഗ്രാമത്തിലെത്തുന്ന കുഞ്ഞുണ്ണി, അന്നാട്ടുകാരുടെ പ്രിയപ്പെട്ടവനാകുന്നു. കൃഷ്ണ വിഗ്രഹങ്ങള്‍ വില്‍ക്കാന്‍ ഗ്രാമത്തിലെത്തുന്ന നായികയോട് (മീരാ നന്ദ) കുഞ്ഞുണ്ണിക്ക് സ്നേഹം. എതിര്‍പ്പുകള്‍ അതിജീവിച്ച്് കുഞ്ഞുണ്ണി നായികയെ സ്വന്തമാക്കുന്നതും മാതാപിതാക്കള്‍ അന്വേഷിച്ചെത്തുന്നതുമാണ് കഥ. സ്ഥാനത്തും അസ്ഥാനത്തും വലിയ ആക്രോശങ്ങളോടെ പ്രത്യക്ഷപ്പെടുന്ന വില്ലന് ഈ സിനിമയില്‍ എന്ത് നിയോഗം എന്ന് ഒരു പിടിയുമില്ല. തുടക്കത്തില്‍ കാണിക്കുന്ന കത്തിക്കുത്തും വില്ലന്റെ രണ്ടാം വരവില്‍ ഗ്രാമത്തില്‍ കബഡി കളിക്കുന്നേടത്ത് വന്ന് നടത്തുന്ന പരാക്രമവുമൊക്കെ എന്തിനാണെന്നും മനസ്സിലായില്ല. നാട്ടുമ്പുറത്തെ തിയേറ്ററില്‍ സെക്കന്‍ഡ് ഷോ കാണാന്‍ വിഷുവായിട്ടും ആളുകള്‍ കുറവ്. പടം റിലീസ് ചെയ്ത ദിവസവുമാണ്. ഓരോ സീനും ഒന്നിനൊന്ന് ബോറടിച്ച് തുടങ്ങിയപ്പോള്‍ പ്രേക്ഷകര്‍ മുറുമുറുക്കാന്‍ തുടങ്ങി. ഇതെന്ത് സിനിമ എന്ന് അപ്പുറത്തും ഇപ്പുറത്തുമിരിക്കുന്നവര്‍ അടക്കം പറയാന്‍ തുടങ്ങിയപ്പോള്‍ ഭാര്യയും മക്കളും പറഞ്ഞു: നമുക്ക് പോകാം. എന്തായാലും വന്നില്ലേ, സിനിമ എവിടെയെത്തുമെന്ന് അറിഞ്ഞിട്ടു പോയാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴേക്കും ചിലരൊക്കെ പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് പോയിത്തുടങ്ങിയിരുന്നു. സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളിലും നിരാശ. -----ലെ സിനിമ എന്ന് പ്രാകിക്കൊണ്ടാണ് ഓരോരുത്തരും മടങ്ങിയത്. ഇമ്മാതിരി സിനിമക്കാണെങ്കില്‍ ഞങ്ങളെ കൊണ്ടുവരരുതെന്ന് ഭാര്യ താക്കീത് ചെയ്തു. അതെനിക്ക് ഒരാശ്വാസമായി. സിനിമക്ക് പോകണമെന്ന് ഇനി അവര്‍ വാശിപിടിക്കില്ലല്ലോ.

പോസ്റ്ററുകളില്‍ മാത്രമാണ് പല ചിത്രങ്ങളും സൂപ്പര്‍ ഹിറ്റ്. ഫാന്‍സ് അസോസിയേഷനുകള്‍ സ്ഥാപിക്കുന്ന ബാനറുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റാക്കും. തിയേറ്ററില്‍ ആളു കാണില്ല. ബോക്‌സ് ഓഫീസില്‍ പണം നിറയില്ല. രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചഭിനയിച്ചിട്ടും കാര്യമില്ല. പ്രേക്ഷകര്‍ക്ക് കണ്ടുകൊണ്ടിരിക്കാന്‍ എന്തെങ്കിലുമൊക്കെ വേണം. എങ്കിലേ ആളുകള്‍ തിയേറ്ററില്‍ കയറൂ. അതാണ് മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ച ജനകന്‍ തെളിയിക്കുന്നത്. നവാഗതനും ചെറുപ്പക്കാരനുമായ മമാസ് സംവിധാനം ചെയ്ത പാപ്പി അപ്പച്ചയും നിരാശപ്പെടുത്തുകയാണ്. ദുര്‍ബലമായ തിരക്കഥതന്നെ പ്രശ്‌നം. വേറെ ചിത്രങ്ങളൊന്നും റിലീസ് ചെയ്യാത്തതു കൊണ്ടാകാം അവധിക്കാല പ്രേക്ഷകര്‍ പാപ്പി അപ്പച്ചക്ക് തിയേറ്ററിലെത്തുന്നുണ്ട്. കോമഡി ചിത്രമെന്നാണ് വെപ്പെങ്കിലും തിയേറ്ററില്‍ കൂട്ടച്ചിരി ഉയര്‍ത്താന്‍ പാകത്തിലുള്ള രംഗങ്ങളൊന്നും കാര്യമായില്ല.
തലേന്നും പിറ്റേന്നുമായി തിയേറ്ററിലെത്തിയ ജനകനിലും കടാക്ഷത്തിലും ഒരേ വിഷയമാണ് കഥാതന്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെ നടക്കുന്ന പീഡനം. അവതരണ രീതികൊണ്ട് കണ്ടിരിക്കാന്‍ കൊള്ളാവുന്നത് കടാക്ഷമാണ്. ഒന്നുകൂടി എഡിറ്റ് ചെയ്താല്‍ ചിത്രം കുറേക്കൂടി നന്നായേനെ! ജനകന്‍ ഒഴിഞ്ഞ കസേരകള്‍ക്കു മുന്നില്‍ ഓടുന്നുണ്ട്.

സിനിമ ജീവിതത്തില്‍ നിന്ന് പിച്ചിച്ചീന്തിയ ഏടാകണമെന്നല്ല പറഞ്ഞു വരുന്നത്. സിനിമ പ്രേക്ഷകനെ ഒന്നും അനുഭവിപ്പിക്കണമെന്നും വാശിയില്ല. കാശ് കൊടുത്ത് തിയേറ്ററില്‍ കയറിയാല്‍ രണ്ടര മണിക്കൂറിലേറെ നേരം ബോറടിക്കാതെ കണ്ടു കൊണ്ടിരിക്കാന്‍ എന്തെങ്കിലും വേണം. ഇപ്പോള്‍ തിയേറ്ററുകളിലെത്തുന്ന മിക്ക സിനിമകളും അങ്ങനെ കണ്ടിരിക്കാന്‍ കഴിയുന്നില്ല. ഈ വര്‍ഷം പുറത്തിറങ്ങിയ ഒരു മെഗാസ്റ്റാര്‍ ചിത്രം കാണാന്‍ ആദ്യദിവസത്തെ ആദ്യ ഷോയ്ക്ക്തന്നെ തിയേറ്ററില്‍ കയറി. സൂപ്പര്‍ സംവിധായകന്റെ ചിത്രം. പൂക്കള്‍ വിതറിയും പടക്കം പൊട്ടിച്ചും ആഘോഷമായി എത്തിയ ഫാന്‍സുകാര്‍ തന്നെ സിനിമ മുന്നോട്ട് പോകവെ പല രംഗങ്ങളിലും കൂവുന്നതാണ് കണ്ടത്. സിനിമ തീര്‍ന്നപ്പോള്‍ തൊട്ടടുത്തിരുന്ന പ്ലസ് ടു ചെക്കനോട് സിനിമ ഇഷ്ടപ്പെട്ടോ എന്ന്് ചോദിച്ചു. ഇല്ലെന്നായിരുന്നു ക്ലാസ് കട്ട് ചെയ്ത് ഇഷ്ടതാരത്തിന്റെ സിനിമ കാണാന്‍ ആദ്യ ഷോയ്ക്കു തന്നെ ആവേശത്തോടെ എത്തിയ അവന്റെ മറുപടി.

പറയാന്‍ ഉദ്ദേശിച്ചത് ഇതൊന്നുമല്ല. വിഷുപ്പിറ്റേന്ന് കോഴിക്കോട്് ശ്രീ തിയേറ്ററില്‍ മോഹന്‍ രാഘവന്‍ സംവിധാനം ചെയ്ത ടി.ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ആറ് ബി കണ്ടു. സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യവും വലിയ പണച്ചെലവുമില്ലാത്ത ഈ ചിത്രം കണ്ടിറങ്ങിയപ്പോള്‍ എനിക്കെന്തോ ഒരു സുഖം തോന്നി.

നാടു വിട്ടു പോയ, താന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അച്ഛന് ആറാം ക്ലാസുകാരനായ ടി.ഡി ദാസന്‍ പഴയ മേല്‍വിലാസത്തില്‍ എഴുതുന്ന കത്ത് എത്തുന്നത് ബാംഗ്ലൂരിലെ മലയാളി കുടുംബത്തിലാണ്. പണ്ട് ഈ വിട്ടില്‍ താമസിച്ചിരുന്ന കുടുംബത്തിന്റെ ഡ്രൈവറായിരുന്നു അദ്ദേഹം. കുടുംബനാഥന്‍ ആ കത്ത് അധികരിച്ച് ഒരു സിനിമയെടുക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. പരസ്യ ചിത്രങ്ങളുടെ സംവിധായകനാണ് കുടുംബനാഥന്‍. കൂട്ടുകാരനായ തിരക്കഥാകൃത്തിനെ വിളിച്ച് ഈ കത്തും അതു വെച്ച് ഉണ്ടാക്കാവുന്ന സിനിമയെക്കുറിച്ചും അയാള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ദാസന്റെ അച്ഛനെ തേടിയിറങ്ങുകയാണ് അയാളുടെ മകള്‍. ദാസന്റെ അച്ഛനെ കണ്ടെത്താന്‍ കഴിയാതാകുമ്പോള്‍ ദാസന്റെ വേദന തിരിച്ചറിയുന്ന പെണ്‍കുട്ടി ആ കത്തിന് മറുപടി എഴുതുകയാണ്. ഏതോ നാട്ടില്‍ അച്ഛന്‍ ജീവിച്ചിരിക്കുന്നുവെന്ന ആനന്ദമാണ് ഈ പെണ്‍കുട്ടി മുടങ്ങാതെ എഴുതുന്ന കത്തുകള്‍ ദാസന് നല്‍കുന്നത്. തന്തയില്ലാത്തവന്‍ എന്ന വിളി കേട്ട് മനം മടുത്ത ദാസന് ആ കത്തുകള്‍ ജീവിക്കാനുള്ള പുതിയ ഊര്‍ജമാകുകയാണ്. പിന്നീട് പെണ്‍കുട്ടിയുടെ അച്ഛന്‍ നടത്തുന്ന അന്വേഷണത്തില്‍ ദാസന്റെ അച്ഛന്‍ മരിച്ചു പോയെന്ന് മനസ്സിലാകുന്നു. അതോടെ പെണ്‍കുട്ടി ചെയ്തത് ഗൗരവമുള്ള ഒരു കുറ്റമായി കാണുന്ന അച്ഛന്‍ അവളേയും കൂട്ടി ദാസന്റെ നാട്ടിലേക്ക് പോകുകയാണ്. അപ്പോഴേക്കും അച്ഛന്റെ പേരില്‍ പെണ്‍കുട്ടി എഴുതിയ കത്തുകള്‍ കാണാനിടയായ ദാസന്റെ അമ്മ (നല്ല നടിക്കുള്ള അവാര്‍ഡ് നേടിയ ശ്വേതാമേനോന്റെ മറ്റൊരു മികച്ച വേഷം) മരിച്ചു പോയിരുന്നു. അച്ഛന്റെ സുഹൃത്തിന്റെ സംരക്ഷണത്തിലാണ് അപ്പോള്‍ ദാസന്‍. പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നെയാണ് തന്റെ അച്ഛന്‍ എന്ന് കരുതുന്ന ദാസന്റെ നഷ്ടത്തിലാണ് സിനിമ അവസാനിക്കുന്നത്.
കഥയുടെ ചുരുക്കം ഞാനിങ്ങനെ അലസമായി പറഞ്ഞു പോകുമ്പോള്‍ ഒരു രസം കിട്ടില്ലെന്ന് അറിയാം. ചില്ലറ പാളിച്ചകളുണ്ടെങ്കിലും ഒരു ചെറുകഥ വായിച്ചു പോകുമ്പോലെ ചിത്രം കണ്ടിരിക്കാന്‍ സാധിക്കുന്നുണ്ട്. പ്ലാച്ചിമട സമരമൊക്കെ ചിത്രത്തില്‍ വരുന്നുണ്ട്. ദാസന്‍ അച്ഛന് എഴുതുന്ന കത്തില്‍ തങ്ങളുടെ നാട്ടില്‍ നടക്കുന്ന കോളഫാക്ടറിക്കെതിരായ സമരത്തെക്കുറിച്ചും നാട്ടിലെ വെള്ളപ്രശ്‌നത്തെക്കുറിച്ചുമൊക്കെ പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛനാണെങ്കില്‍ കോളക്കമ്പനിയുടെ പരസ്യം ചെയ്യുന്ന ആളാണ്. ദാസന്റെ ആദ്യ കത്ത് പെണ്‍കുട്ടി വായിക്കുമ്പോള്‍ത്തന്നെ ദാസന്‍ പ്രേക്ഷകന്റെ കൂടിവേദനയാകുന്നുണ്ട്. അത്ര തീവ്രമായാണ് പെണ്‍കുട്ടി ആ വേദന ഉള്‍ക്കൊള്ളുന്നത്. പെണ്‍കുട്ടിയും അവളുടെ അച്ഛനും വീട്ടിലെ കുശിനിക്കാരനും ദാസന്‍ അച്ഛനെഴുതിയ കത്ത് കൈകാര്യം ചെയ്യുന്നത് മൂന്ന് വിധത്തിലാണ്. അത് മനോഹരമായി അവതരിപ്പിക്കാനും പ്രേക്ഷകരെ സ്നേഹത്തിന്റെ പക്ഷത്തു നിര്‍ത്താനും സംവിധായകന് സാധിച്ചിട്ടുണ്ട്. അവിടെയാണ് ഈ കഥയുടെ ട്രീറ്റ്‌മെന്റ് വിജയിക്കുന്നതും.

ഇളംപ്രായമുള്ള പെണ്‍കുട്ടി മാത്രമാണ് ദാസന്റെ വേദന തിരിച്ചറിയുന്നത്. ആദ്യ കത്തിന് മറുപടി കിട്ടാതാകുമ്പോള്‍, ഏറ്റവും വേദനയോടെ ദാസന്‍ എഴുതി അയയ്ക്കുന്ന രണ്ടാമത്തെ കത്തിലെ സങ്കടമാണ് പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്നത്. നഗരജീവിതത്തിന്റെ തിരക്കിനിടയിലും കാരുണ്യം വറ്റിപ്പോകാത്ത മനസ്സ് സൂക്ഷിക്കാന്‍ പുതിയ തലമുറയ്ക്കും കഴിയുന്നുണ്ട്. അത് ഈ ചിത്രം നല്‍കുന്ന ഒരു പ്രതീക്ഷയാകുന്നു.

വീട്ടിലെ പെണ്ണു പിഴച്ചാല്‍ ചെത്തുകാരന് ആപത്താണെന്ന് കഥ നടക്കുന്ന ഗ്രാമത്തില്‍ ഒരു വിശ്വാസമുണ്ട്. കരിമ്പനകളുടെ നാട്ടിലെ ഈ മിത്ത് സിനിമയില്‍ ഉപയോഗിച്ചേടത്ത് എനിക്ക് എന്തോ പന്തികേട് തോന്നി. ആണ്‍ തുണയില്ലെങ്കിലും തന്‍േറടത്തോടെ ജീവിക്കുന്ന ദാസന്റെ അമ്മ കാവില്‍ മരിച്ചു കിടക്കുന്നതാണ് കാണുന്നത്. ആ മരണത്തെ ഈ മിത്തുമായി കൂട്ടിച്ചേര്‍ത്ത് കാണേണ്ടി വരുമ്പോള്‍ ദാസന്റെ അമ്മ എന്ന കഥാപാത്രം പെട്ടെന്ന് ദുര്‍ബലമായിപ്പോകുന്നുണ്ട്. ആ മിത്ത്് ഈ രീതിയില്‍ കഥയിലേക്ക് കൊണ്ടുവരേണ്ടിയിരുന്നില്ല. അതിന് ഇക്കഥയില്‍ ഒരു പ്രസക്തിയുമില്ലതാനും.
കുഴപ്പം അതൊന്നുമല്ല. ഇത്തരം ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ തിയേറ്ററിലെത്തുന്നില്ല. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഇടിച്ചു കയറി നിരാശയോടെ തിരിച്ചു പോകുന്നവര്‍ക്ക് ആശ്വാസമാണ് താരജാടയും ബുദ്ധിജീവി നാട്യങ്ങളുമിമില്ലാത്ത ഇത്തരം ചിത്രങ്ങള്‍. പക്ഷേ, വിരലിലെണ്ണാവുന്ന പ്രേക്ഷകര്‍ മാത്രമാണ് അന്ന് എന്നോടൊപ്പം തിയേറ്ററിലുണ്ടായിരുന്നത്.
പണ്ടത്തെപ്പോലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഇത്തരം ചിത്രങ്ങള്‍ കാണാന്‍ അവസരമുണ്ടാക്കിയാല്‍ രണ്ടുണ്ട് മെച്ചം. സിനിമ പിടിച്ചവര്‍ക്ക് ആശ്വാസം. കുട്ടികള്‍ക്ക് നല്ല സിനിമ കാണാന്‍ അവസരം.

Friday, November 6, 2009

സ്‌നേഹത്തിന് അക്കരെ പോകാന്‍ എന്തിനൊരു പാലം?

അക്കരെ ഒരിക്കലും എനിയ്ക്ക് അക്കരെയായിരുന്നില്ല.
അക്കരെ എനിയ്‌ക്കൊരു വെല്യങ്ങുണ്ടായിരുന്നു. വെല്യുമ്മയുടെ തറവാട്.
ചാത്തപ്പറമ്പിന്റെ വിശാലമായ പുരയിടത്തില്‍ പല വീടുകളായി വെല്യങ്ങുള്ളവര്‍ പരന്നു കിടന്നു.
മാങ്ങാക്കാലത്ത് മാവുകള്‍ നല്‍കുന്ന മധുരം തേടി ഞാന്‍ അവിടേക്ക് പോകും.
ഒഴിവു ദിവസങ്ങളില്‍ സ്വന്തം വെല്യങ്ങിന്റെ അവകാശവുമായി ശുക്കൂറും
മുംതസും ഹിഫ്‌സുവുമൊക്കെ വരും.
എനിക്ക് വെല്യുമ്മയുടെ തറവാടാണെങ്കില്‍ അവര്‍ക്ക്
സ്വന്തം ഉമ്മയുടെ തറവാടായിരുന്നു അത്.
അവകാശത്തര്‍ക്കങ്ങളൊന്നുമില്ലാതെ മാങ്ങ പെറുക്കിയും മാസ് കളിച്ചും
ഒളിച്ചു കളിച്ചും ഞങ്ങള്‍ ബാല്യം ആഘോഷിച്ചു.

വെല്യങ്ങുള്ള ബാബുക്കാക്ക പിന്നീട് എളേമയെ കെട്ടിക്കൊണ്ടുപോയപ്പോള്‍
എനിയ്ക്ക് അങ്ങോട്ടുള്ള പോക്കിന് ഒന്നു കൂടി അവകാശമായി.
അങ്ങിനെ അക്കരെ എനിയ്ക്ക് ഒരേളമ കൂടിയായി.
അമ്മായിക്ക് മാരന്‍ വന്നതും അക്കരെ നിന്നു തന്നെ.
അങ്ങിനെ അക്കരെ എനിയ്ക്ക് ഒരു അമ്മായി കൂടിയായി.
അക്കരെക്കുള്ള പോക്ക് ഒരു പാടു കൂടി. ചെറിയ പെരുന്നാളിനും
ബലി പെരുന്നാളിനും നോമ്പു സല്‍ക്കാരത്തിനും അമ്മായിയേയും
എളേമയേയും തേടിപ്പോകാന്‍ ഞാന്‍ വാശിപിടിച്ചു.
ഒഴിവു കിട്ടുമ്പോഴൊക്കെ ഞാന്‍ അക്കരേക്ക് പോയി.
തെയ്യത്തിന്‍ കടവിലൂടെയാണ് യാത്ര. മഴക്കാലത്ത് കടത്ത് കടന്നു.
വേനല്‍ കാലത്തേ അരയോളം തുണി കയറ്റി വെച്ച് നഗ്നത
വെള്ളത്തില്‍ മുക്കി പുഴ മുറിച്ചു കടന്നു. അങ്ങിനെ പോയിപ്പോയി.
ഒടുവില്‍ എനിയ്ക്ക് അക്കരെ ഒരിക്കലും അക്കരെയല്ലാതായി.

ഒരു മാങ്ങാക്കാലത്ത് വെല്യുമ്മയോടൊപ്പമാണ് ആദ്യം
ഞാന്‍ അക്കരേക്ക് പോയത്. വെല്യുമ്മയുടെ അനിയത്തിയും
വേറെയും കുറേ കുടുംബക്കാര്‍ അക്കരെയായിരുന്നു.
ഇടയ്ക്ക് വെല്യുമ്മ പോകുമ്പോഴൊക്കെ കോന്തലക്കല്‍
പുകയിലെക്കെട്ടിനും തോണിക്കാരന് കൊടുക്കാനുള്ള
ചില്ലറയ്ക്കുമൊപ്പം ഞാനുമുണ്ടാകും. അമ്മായിയും എളേമയും
അക്കരെയെത്തിയതോടെയാണ് അക്കരെപ്പോക്കില്‍ ഞാന്‍
സ്വയം പര്യാപ്തനായത്. അത്യാവശ്യം തോണിയൊക്കെ ഒറ്റക്ക്
കയറാനും ഇറങ്ങാനും അപ്പോഴേക്കും പരിശീലനം സിദ്ധിച്ചു കഴിഞ്ഞിരുന്നു.

അക്കരേക്ക് കെട്ടിക്കൊണ്ടുപോയ ദിവസം അമ്മായിയും എളേമയും കരഞ്ഞിരുന്നു.
കല്യാണപ്പെണ്ണിനെ അക്കരെ കടത്താന്‍ ഒപ്പം പോയവര്‍
തിരിച്ചു വരുമ്പോള്‍ അവര്‍ പിന്നെയും കരഞ്ഞു.
അക്കരെ സന്തോഷമാണെന്ന് കരുതിയിരുന്ന എനിക്ക് അവര്‍
എന്തിനാണ് കരഞ്ഞതെന്ന് മനസിലായില്ല.
ചാക്കില്‍ കെട്ടി പുഴക്ക് അക്കരെ കടത്തിയ പൂച്ചകളും
വലിയ വായില്‍ നിലവിളിക്കാറുള്ളത് ഓര്‍ത്ത്ു ഞാന്‍ അപ്പോള്‍.
പിന്നീട് കടല്‍ കടന്ന് മണലാരണ്യത്തിലെ മഹാനഗരത്തിലെത്തിയപ്പോഴാണ്
അക്കരെ കുന്നോളം വലിപ്പത്തില്‍ കാത്തു നിന്ന സങ്കടങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞത്.

അക്കരക്കാരും ഇക്കരക്കാരും കുടുംബ ബന്ധങ്ങള്‍ കൊണ്ട് വല്ലാതെ
വിളക്കിച്ചേര്‍ക്കപ്പെട്ടിരുന്നു. അക്കരെ നിന്ന് ഇക്കരേക്കും ഇക്കരെ നിന്നു
അക്കരേക്കും ഒരുപാട് കല്യാണങ്ങള്‍ നടന്നു.
അവരൊക്കെ ഇടക്കിടെ അക്കരെയും ഇക്കരെയും പോയി ഇരു കരകളും തമ്മില്‍
സ്‌നേഹത്തിന്റെ പാലം തീര്‍ത്തു. മറുകര പോകാന്‍ അവര്‍ക്കൊരു പാലം വേണ്ടായിരുന്നു.

തെയ്യത്തിന്‍ കടവില്‍ പാലം വരികയാണ്. കാലത്തിന്റെ വേഗം
മനുഷ്യ ബന്ധങ്ങളെ ദുര്‍ബലമാക്കിക്കൊണ്ടിരിക്കുമ്പോള്‍ അത്
ഒരു മനസ്സില്‍ നിന്ന് മറ്റൊരു മനസ്സിലേക്കുള്ള പാലമാകില്ല.
ആ പാലം കയറി അക്കരെ പോകാം. തിരിച്ചു ഇക്കരേക്കു പോരാം. അത്ര തന്നെ.

എത്ര വൈകിയാണ് ഈ പാലം വരുന്നത്? ഒരു പ്രണയത്തെ
മുക്കിക്കൊന്ന ആ പ്രളയം കഴിഞ്ഞിട്ട് എത്ര കൊല്ലമായി? അന്ന് മൊയ്തീനും
ഉസ്സന്‍ കുട്ടിയും അംജതും പോയി. അംജത് മോന്‍ വലിയ ഒരു കടമായി
ഇപ്പോഴും പുഴയുടെ ഏതോ വഴികളിലുണ്ട്. ഉസ്സന്‍കുട്ടിയും വിസ്മൃതിയുടെ
കയങ്ങലിലേക്ക് ആണ്ടുപായിക്കാണും.

മൊയ്തീനെ പക്ഷേ, കാഞ്ചനേടത്ത് മരിയ്ക്കാന്‍ അനുവദിക്കുന്നില്ല.
അവരിലുടെ മൊയ്തീന്റെ സ്‌നേഹം ജീവിയ്ക്കുന്നു.
ആ സ്‌നേഹത്തിന്റെ നോവുകളെക്കുറിച്ചു മുമ്പും എഴുതിയിരുന്നു.
ബ്ലോഗില്‍ അക്കഥയെഴുതിയപ്പോള്‍ കാഞ്ചനേടത്തിയുടെ
സന്നിധിയിലേക്ക് തീര്‍ഥാടനം ചെയ്യാന്‍ കൊതിച്ച് ഒരുപാട് പ്രണയികള്‍ ബന്ധപ്പെട്ടിരുന്നു.
പ്രണയം തകര്‍ന്നുപോയ ഒരു പെണ്‍കുട്ടി കഴിഞ്ഞ അവധിക്കാലത്ത്,
അവളുടെ കല്യാണത്തിന്റെ തൊട്ടു മുമ്പുള്ള ആഴ്ച കാഞ്ചനേടത്തിയ തേടി വന്നിരുന്നു.
അന്ന് പക്ഷേ, അവര്‍ ഏതോ യാത്രയിലായിരുന്നതിനാല്‍
ആ നഷ്ട പ്രണയിനി നിരാശയോടെ തിരിച്ചു പോയി.

വെള്ളരി മലയില്‍ ഉരുള്‍പൊട്ടി, കൂലം കുത്തിയൊഴുകിയ പുഴയില്‍
നിറയെ യാത്രക്കാരുമായി മറുകരക്ക് നീങ്ങിയ കൊച്ചു തോണി മറിഞ്ഞു.
ഒരുപാട് ജീവിതത്തിന്റെ കരയിലേക്ക് കൊണ്ടു വന്ന മൊയ്തീന്‍ പക്ഷേ.
കയങ്ങളിലേക്ക് താണുപോയി. മൊയ്തീനു വേണമെങ്കില്‍ സ്വയം നീന്തിക്കയറാമായിരുന്നു.
ആരോ എറിഞ്ഞു കൊടുത്ത കയറില്‍ പിടിക്കാന്‍ മൊയ്തീന്‍ കൂട്ടാക്കിയില്ല.
മറ്റുള്ളവരെ നോക്കിക്കൊള്ളാനായിരുന്നുവത്രെ മൊയ്തീന്‍ അലറിയത്.
ആ മലവെള്ളത്തിന്റെ കരുത്തിന് മുന്നില്‍ ഏറെ നേരം
പിടിച്ചു നില്‍ക്കാന്‍ മൊയ്തീന് സാധിച്ചില്ല.
മൊയ്തീന്‍ തോറ്റു കൊടുത്തു. മൊയ്തീന്‍ പോയി.

ഇടവപ്പാതി തകര്‍ത്തു പെയ്ത ഒരു പ്രഭാതത്തിലായിരുന്നു.
അതിനു പിറ്റേന്നാകാം കാഞ്ചനേടത്തി വെളുത്ത വസ്ത്രത്തിലേക്ക് മാറിയത്.
അവര്‍ മൊയ്തീന്റെ വിധവയായി. കെട്ടാത്ത പുരുഷന്റെ വിധവയാകുന്ന
ചരിത്രത്തിലെ ആദ്യത്തേയും അവസാനത്തേയും സ്ത്രീയാകും അവര്‍.
മുക്കത്ത് ഇന്നും അവര്‍ ഓര്‍മകള്‍ക്കു മീതെ ജീവിയ്ക്കുന്നു.

മൊയ്തീന്‍ പോയപ്പോള്‍ പിന്നാലോ പോകാന്‍ കാഞ്ചനേടത്തി പലവട്ടം
പുറപ്പെട്ടതാണ്. ഉറക്ക ഗുളികകള്‍ കഴിച്ചു നോക്കി. ഇരുവഴിഞ്ഞിപ്പുഴയില്‍ ചാടി നോക്കി.
വേറെയും പല മാര്‍ഗ്ഗങ്ങള്‍ നോക്കി. വീട്ടുകാരും ബന്ധുക്കളും കാവല്‍ നിന്ന് ആ ജീവന്‍ കാത്തു.
ദിവസങ്ങളോളം അന്നപാനീയങ്ങള്‍ വെടിഞ്ഞ് സ്വയം ഒടുങ്ങാന്‍ തീരുമാനിച്ച
കാഞ്ചനേടത്തി ഒരിറ്റു വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചവരോട് പറഞ്ഞു.
എനിയ്ക്ക് ഇരുവഴിഞ്ഞിപ്പുഴയിലെ വെള്ളം വേണം.
മൊയ്തീന്‍ കുടിച്ചു മരിച്ച വെള്ളം. ജീവിതത്തിലേക്ക് തിരിച്ചു വരാനല്ല,
കലങ്ങി മറിഞ്ഞ ആ വെള്ളം കിടിച്ച് സ്വയം ഇല്ലാതാകാന്‍ സാധിച്ചാലോ എന്നായിരുന്നു ചിന്ത.
മറ്റൊരു വിവാഹത്തിനില്ലെന്ന വ്യവസ്ഥയില്‍, മൊയ്തീന്റ വിധവയായി അവര്‍ ജീവിതത്തിലേക്ക് മടങ്ങി.
ഉറക്ക ഗുളികകളിലോ ഇരുവഴിഞ്ഞിപ്പുഴയിലോ നിരാഹാരത്തിന്റെ കാഠിന്യത്തിലോ കാഞ്ചനേടത്തിയുടെ ജീവിതം അവസാനിച്ചു പോയിരുന്നെങ്കില്‍ മൊയ്തീനും കാഞ്ചനേടത്തിയും തമ്മിലുള്ള പ്രണയം ഒരു സാധാരണ പ്രണയമായി ഒടുങ്ങിപ്പോയേനേ..

അനശ്വരമായ ആ പ്രണയത്തിന്റെ കൂടി ഓര്‍മള്‍ക്കു മേലേ കൂടിയാണ്
തെയ്യത്തിന്‍ കടവിലെ പാലം വരുന്നത്. പക്ഷേ, അതൊരിയ്ക്കലും
ആ പ്രണയത്തിന് സ്മാരമാകില്ല. ഒരു താജ്മഹലിനും
പ്രതീകവല്‍ക്കരിക്കാനാകാത്തതാണല്ലോ ആ പ്രണയം!
പാലങ്ങള്‍ നമ്മെ പുഴയില്‍ നിന്ന് അകറ്റുന്നുണ്ടോ?
പുഴവെള്ളത്തില്‍ കാലു നനയാതെയാണ് ഇപ്പോള്‍ അക്കരെ കടക്കുന്നത്.

ഇടവഴിക്കടവില്‍ പാലം വന്നതില്‍ പിന്നെ ചെറുവാടിയിലേക്കും
കോട്ടമ്മലേക്കും വാഹനത്തിലായി യാത്ര. ഊര്‍ക്കടവില്‍ പാലമുള്ളതു കൊണ്ട്
കൂളിമാട് വഴി വെല്യൊഴ (ചാലിയാര്‍) യില്‍ കാല് നനയാത വാഹനത്തിലാണ്
ഭാര്യാവീട്ടിലേക്കുള്ള യാത്രകള്‍.

ഒരു കടത്തുകാരനെ കണ്ടിട്ട് എത്രകാലമായി?
രണ്ട് കരയിലുള്ളവരെ അക്കരെയിക്കരെ കടത്തുക മാത്രമല്ലല്ലോ
കടത്തുകാരന്‍ ചെയ്തത്. രണ്ട് കരകള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ
ഇടനിലക്കാരനായിരുന്നല്ലോ അയാള്‍. ഈ ദൗത്യം നിര്‍വഹിക്കാന്‍
സിമന്റിലും കമ്പിയിലും ഉരുവം കൊള്ളുന്ന ഏത് പാലത്തിന് സാധിക്കും?

കടത്തും കടത്തുകാരനുമില്ലാത്ത പുഴ ഇപ്പോള്‍ അവധിക്കാലത്തു
വന്നു കാണാനുള്ള കാഴ്ച മാത്രമാണ്.
ഇടവഴിക്കടവ് പാലത്തില്‍ വന്ന് ഇരുവഴിഞ്ഞിയെ നോക്കി നില്‍ക്കും.
പിന്നെ ഇരവഴിഞ്ഞ് ചാലിയാറില്‍ അലിഞ്ഞു ചേരുന്നത് കാണും.
മുക്കം വെന്റ് പൈപ്പ് പാലത്തില്‍ പോയി ചെറുപുഴ വന്ന്
ഇരുവഴിഞ്ഞിയില്‍ ചേരുന്നത് നോക്കി നില്‍ക്കും. നാടന്‍ പ്രേമത്തില്‍
മാളു നീന്തിത്തുടിച്ചത് ഇവിടെയാണല്ലോ എന്നോര്‍ക്കും.
ഊര്‍ക്കടവ് പാലത്തില്‍ പോയി നില്‍ക്കുന്നതും പുഴയുടെ ഭംഗി കാണുവാന്‍ തന്നെയാണ്.

കടം പറയാന്‍ ഇനി ഈ കടവിലും ഒരു കടത്തുകാരനുണ്ടാകില്ല.
കടവുകളില്‍ കടത്തുകാരനോട് കടം പറയാത്ത യാത്രക്കാരുണ്ടാകില്ല.
കൂലി മടക്കത്തില്‍ തരാമെന്ന് പറഞ്ഞ് മറുകരയിലെ
ആവശ്യങ്ങളിലേക്ക് അവര്‍ പുറപ്പെടും. മടക്കം ഒരുറപ്പാണ്.
കടത്തുകാരനും യാത്രക്കാരനും സ്വയം വിശ്വസിക്കുന്ന ഒരുറപ്പ്.
കടം പറഞ്ഞു പോയവന്‍ തിരിച്ചു വരുമെന്ന് ഓരോ കടത്തുകാരനും വിശ്വസിക്കുന്നു.
ഈ വിശ്വാസം പുഴയുടെ നന്മയാണ്. പ്രതീക്ഷയാണ്.
പാലങ്ങള്‍ പുതിയ പ്രതീക്ഷകളുണര്‍ത്തട്ടെ.
പക്ഷേ, ഒരിയ്ക്കലും പുഴയുടെ നന്മകളെ കെടുത്തിക്കളയരുത്.

കൊടിയത്തൂര്‍-ചേന്ദമംഗല്ലൂര്‍ ഗ്രാമങ്ങളെ ബന്ധിപ്പിച്ച് തെയ്യത്തിന്‍ കടവില്‍ വരുന്ന പാലത്തിന്റെ ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് മാധ്യമം പ്രസിദ്ധീകരിച്ച സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്.

Tuesday, September 1, 2009

"ഗള്‍ഫിന് വിട നല്‍കി കടല്‍ കടന്നീടട്ടെ...''

പി.ടി. മുഹമ്മദ് സാദിഖ്


1999 ജൂലൈ 11.
അന്ന് രാത്രി പത്ത് മണിയോടടുത്താണ് ഞാന്‍ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ഗള്‍ഫില്‍ വേനല്‍ക്കാലത്തിന്റെ തുടക്കമായിരുന്നു. പുറത്തു നല്ല ചൂട്. ആ ചുടിലേക്കാണ് എന്റെ പ്രവാസത്തിന്റെ തുടക്കം. ചുടു കാറ്റ് വന്നു സ്വാഗതം ചൊല്ലിക്കൊണ്ടിരുന്നു.

ഇമിഗ്രേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥന് അറബിയല്ലാതെ ഒന്നുമറിയില്ല. അയാള്‍ എന്തോ ചോദിച്ചു. അറബി വാമൊഴി ആദ്യം കേള്‍ക്കുകയാണ്. ഒന്നും മനസ്സിലായില്ല. സ്കൂളിലും മദ്രസയിലും കോളേജിലും പഠിച്ച അച്ചടിച്ച അറബിയുടെ സകല സൗന്ദര്യത്തോടെയും ഞാന്‍ പറഞ്ഞു -ഞാന്‍ പുതിയ വിസയില്‍ വരുന്നവനാണ്. അയാള്‍ പിന്നെയും എന്തോ ചോദിച്ചു. ഞാനെന്റെ അച്ചടി അറബി ആവര്‍ത്തിച്ചു. ഒരു രക്ഷയുമില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതായപ്പോള്‍ ഉദ്യോഗസ്ഥന്റെ ക്ഷമ നശിച്ചത് സ്വാഭാവികം. സീറ്റില്‍ നിന്നെഴുന്നേറ്റ് അദ്ദേഹം കൈ ദൂരേക്ക് ചൂണ്ടി ഒരലര്‍ച്ചയായിരുന്നു.. ബര്‍ര്‍ര്‍ര്‍റ............ബര്‍ര്‍ര്‍ര്‍റ..............................
(ഗെറ്റൗട്ട് എന്നതിന് അറബിയില്‍ അങ്ങിനെയാണ് പറയുകയെന്ന് അന്ന് അറിയില്ലായിരുന്നു).

വിമാനത്തില്‍ നിന്ന് ഒരു ഡിസ്എംബാര്‍കേഷന്‍ ഫോം തന്നിരുന്നു. അത് ഞാന്‍ പൂരിപ്പിച്ചതുമാണ്. ഇമിഗ്രേഷന് ക്യൂവില്‍ നില്‍ക്കുമ്പോള്‍ എന്തോ പറഞ്ഞ് ഒരുദ്യോഗസ്ഥന്‍ എന്റെ കയ്യില്‍ നിന്ന് അത് വാങ്ങിക്കൊണ്ടുപോയി. ആ ഫോം കാണാത്തതതു കൊണ്ടാണ് കൗണ്ടറിലെ ഉദ്യോഗസ്ഥന്‍ ക്ഷുഭിതനായത്. ബര്‍റയുടെ അര്‍ഥം അന്ന് പിടികിട്ടാതിരുന്നത് നന്നായി. അല്ലെങ്കില്‍ വന്നിറങ്ങിയ ദിവസം തന്നെ ഈ രാജ്യത്തു നിന്ന് പുറത്തായിപ്പോയല്ലോ ദൈവമേ എന്ന് ഞാന്‍ ബേജാറായേനെ!

ആദ്യയാത്രയുടെ വേദനയും ദുഃഖവും മനസ്സില്‍ ആവോളമുണ്ടായിരുന്നു. കരിപ്പൂരില്‍ നിന്നുള്ള വിമാനം മുംബൈയിലിറങ്ങി, അവിടെ നിന്ന് വേറെ വിമാനത്തിലാണ് ജിദ്ദയിലേക്ക്‌ വന്നത്. കരിപ്പൂരില്‍ നിന്ന് നേരിട്ട് ജിദ്ദ സര്‍വീസ് തുടങ്ങിയിട്ടില്ല. ജിദ്ദയിലേക്ക് ഹബ് ആന്റ് സ്‌പോക്ക് സര്‍വീസാണ്.
മുംബൈയിലെത്തിയ വിവരം വീട്ടിലൊന്ന് വിളിച്ചു പറയാന്‍ ടെലിഫോണ്‍ ബൂത്തിനു മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ ഒരു കാണ്ടോട്ടിക്കാരന്‍ വന്നു.
നിങ്ങള്‍ അങ്ങോട്ട് പോകുകയാണോ അതോ ഇങ്ങോട്ട് വരികയാണോ? -അയാള്‍ ചോദിച്ചു.
അങ്ങോട്ടാണ്.
അവധി കഴിഞ്ഞു പോകുകയാണോ?
അല്ല. ആദ്യമാണ്. പുതിയ വിസയാണ്.
പെട്ടെന്ന് അയാള്‍ പൊട്ടിച്ചിരിച്ചു.
അങ്ങോട്ട് ചെല്ലിന്‍.. എന്നു പറഞ്ഞു കൊണ്ട് അയാള്‍ സ്യൂട്ട് കേസ് തൂക്കി ലോഞ്ചിന്റെ മറ്റൊരു അറ്റത്തേക്ക് നടന്നു പോയി. എന്തിനാകും അയാള്‍ അങ്ങിനെ പറഞ്ഞതെന്ന് ഓര്‍ത്തു പുതിയൊരു ജീവിതം കൊതിച്ചു പുറപ്പെട്ട ഞാന്‍ അല്‍ഭുതപ്പെട്ടു.

എന്റെ സ്വപ്നത്തില്‍ എവിടെയും ഗള്‍ഫ് ഉണ്ടായിരുന്നില്ല.
""പൊന്നും മുതലും പണ്ടോം പണോം പങ്കാസും
ഫോറിന്‍ തുണികള്‍ അണിഞ്ഞുള്ള പത്രാസും
നാലുപേര്‍ കാണെ നടക്കുന്ന നാമൂസും
നാട്ടിലേറ്റം വല്യൊരു വീടിന്റെ അന്തസ്സും''
ഗള്‍ഫില്‍ പോയി സമ്പാദിക്കണമെന്ന് ഒരിക്കലും ആശിച്ചില്ല.

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അപ്പാട്ട് ഞാന്‍ ആദ്യം കാണുന്നത്. എസ്.എ. ജമീലിന്റെ ദുബായ് കത്ത്. അതെ, കേള്‍ക്കുകയല്ല, ആ പാട്ട് കാണുകയാണ് ആദ്യം ചെയ്തത്. അന്നൊക്കെ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ഒരു മാപ്പിളപ്പാട്ട് ആഴ്ചതോറും പ്രസിദ്ധീകരിക്കും. പുതിയ പല പാട്ടുകളും അങ്ങിനെ കേള്‍ക്കുന്നതിന് മുമ്പ് കാണുകയാണ് ഞാന്‍ ആദ്യം ചെയ്തത്. കല്യാണങ്ങള്‍ക്കും കുറിക്കല്യാണങ്ങള്‍ക്കും തെങ്ങിന്‍ മുകളില്‍ കെട്ടുന്ന വലിയ കോളാമ്പികളില്‍ പിന്നീട് കുറേ കഴിഞ്ഞായിരിക്കും ആ പാട്ടുകള്‍ കേള്‍ക്കുക.
ഗ്വാളിയോര്‍ റയോണ്‍സ് ജീവനക്കാരനും മുസ്‌ലിം ലീഗുകാരനുമായ അയല്‍പക്കത്തെ അഹ്മദ്കുട്ടിക്കാക്കയുടെ വീട്ടില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പ് വരും. കാര്‍ട്ടൂണുകളും ചിത്രകഥകളും കറങ്ങി എപ്പോഴും നേരെ ചെന്നെത്തുന്നത് മാപ്പിളപ്പാട്ടിലായിരിക്കും. ആ മാപ്പിളപ്പാട്ടുകളെല്ലാം എഴുതിയെടുത്ത് ഞാന്‍ കാണാപ്പാഠം പഠിക്കും.

നേര്‍ച്ചക്കും ചന്തയിലും പോകുമ്പോഴൊക്കെ ആമിനാ ബുക്‌സ് പുറത്തിറക്കുന്ന മാപ്പിളപ്പാട്ടുകള്‍ പൈസ കൊടുത്തു വാങ്ങിക്കൂട്ടുന്ന എനിക്ക് ചന്ദ്രികയില്‍ അച്ചടിച്ചു വരുന്ന പാട്ടുകള്‍ സൗജന്യമായി കിട്ടുന്ന ആഹ്ലാദമായിരുന്നു.
അങ്ങിനെയൊരു ദിവസമാണ് എസ്.എ. ജമീലിന്റെ ദുബായ് കത്ത് കാണുന്നത്. അറിയാവുന്ന ഒരീണത്തില്‍ അത് അവിടെ തന്നെ കുത്തിയിരുന്നു കാണാതെ പഠിച്ചു. പിന്നീട് ഉച്ചഭാഷിണികളില്‍ നിന്ന് കേട്ട് ആ പാട്ടിന്റെ ഈണം പഠിച്ചു. ഒട്ടും മധുരമില്ലാത്ത എന്റെ കുട്ടിക്കൂറ്റില്‍ ഞാന്‍ പലേടത്തും അത് പാടി. അയല്‍പക്കത്ത താത്തമാരൊക്കെ എന്നെക്കൊണ്ട് ആ പാട്ട് പാടിക്കും. അക്കൂട്ടത്തില്‍ ഗള്‍ഫില്‍ പോയവരുടെ പെണ്ണുങ്ങള്‍ ഉണ്ടായിരുന്നില്ല. എങ്കിലും അവരൊക്കെ ആ പാട്ട് കേട്ട് വല്ലാത്ത നെടുവീര്‍പ്പിടുകളിടും.

ആ പാട്ട് പകരുന്ന ആഴത്തിലുള്ള നോവുകള്‍ അന്നൊന്നും എന്നെ സ്പര്‍ശിച്ചിരുന്നില്ല. ബാപ്പയെ കാണാന്‍ വിധിയില്ലാതെ നടക്കുന്ന പാട്ടിലെ മൂന്നു വയസ്സുകാരനാണ് എന്നെ വേദനിപ്പിച്ചത്. ഓടിച്ചാടി കളിക്കുന്ന കുട്ടി ഇടക്കിടെ ബാപ്പയെ ചോദിക്കുന്നതും ഒരിക്കലും കാണാത്ത ബാപ്പയെ അവന്‍ മാടിമാടി വിളിക്കുന്നതും ഓര്‍ത്ത് എന്റെ കണ്ണുകള്‍ നിറയും. ദൂരെ മദ്രസയില്‍ പഠിപ്പിക്കാന്‍ പോകുന്ന എന്റെ ബാപ്പ ആഴ്ചയിലൊരിക്കല്‍ വീട്ടിലെത്തുമ്പോള്‍ തന്നെ എന്ത് ആഹ്ലാദമായിരുന്നു ഞങ്ങള്‍ക്ക്. അപ്പോള്‍ മൂന്നും നാലും വര്‍ഷം വീട്ടില്‍ വരാത്ത, ഇന്നുവരെ കണ്ടിട്ടില്ലാത്ത ബാപ്പയെ ഓര്‍ക്കുമ്പോള്‍ ആ കുട്ടിക്ക് എന്തുമാത്രം സങ്കടമുണ്ടാകും?

ജമീലിന്റെ വരികള്‍:
രണ്ടോ നലോ വര്‍ഷം മുമ്പ് നിങ്ങള്‍ വന്നു
എട്ടോ പത്തോ നാളുകള്‍ മാത്രം വീട്ടില്‍ നിന്നു
അതിലുണ്ടായൊരു കുഞ്ഞിന് മൂന്ന് വയസ്സായിന്ന്
അവനെന്നും ചോദിക്കും ബാപ്പ എവിടെയെന്ന്
ഓടിച്ചാടിക്കളിക്കും -മോന്‍ ബാപ്പാനെ
മാടി മാടി വിളിക്കും -അത് കാണുമ്പോള്‍
ഉടഞ്ഞിടും ഇടനെഞ്ച് പിടഞ്ഞിടും
പൂക്കുഞ്ഞി പൈതലല്ലേ -ആ മുഖം
കാണാന്‍ പൂതി നിങ്ങള്‍ക്കുമില്ലേ..

ദുബായ് കത്തിലെ ആണ്‍ പെണ്‍ വിരഹവും മനസ്സും ശരീരവും അനുഭവിക്കുന്ന കൊടിയ ദാഹവുമൊന്നും എന്നെ അന്ന് സ്പര്‍ശിക്കേണ്ടതില്ല. പിന്നെ അതൊക്കെ തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ മധുരം നിറച്ച മാംസപ്പൂവന്‍ പഴം മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കാതെ ആശകളും കിനാക്കളുമടക്കി മലക്കല്ലാഞ്ഞിട്ടും മലക്കുകളെ പോലെ ജീവിക്കുന്ന ഒരുപാട് പെണ്ണുങ്ങളെ കണ്ടു. ബാപ്പയെ കാണാതെ മൂന്നും നാലും വര്‍ഷം ഓടിച്ചാടി കളിക്കുകയും ഇടക്കിടെ ബാപ്പാനെ ചോദിക്കുകയും ദൂരെ ദൂരെ കണ്ണു നട്ട് ബാപ്പാനെ മാടി മാടി വിളിക്കുകയും ചെയ്യുന്ന കുട്ടികളെ കണ്ടു. പത്രാസിനും നാമൂസിനുമപ്പുറം അക്കരെയിക്കരെ ഇരുന്നു കരഞ്ഞു തീരുന്ന രണ്ട് ജീവിതങ്ങളാണ് ഗള്‍ഫിനെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മനസ്സില്‍ തെളിഞ്ഞത്. ഗള്‍ഫിലേക്ക് പറക്കുന്നവന്‍ നാട്ടിലെ പെണ്ണിനെ തീയിലിട്ട് വേവിക്കുകയാണ്. പെണ്ണിന്റെ ആവശ്യമറിയാത്ത, പൊണ്ണനായ ഗള്‍ഫുകാരന്‍ അവളുടെ തെറ്റിന്റെ കര്‍ത്താവാകുന്നു.

ജമീല്‍ പാടുന്നു:
മധുരം നിറച്ചൊരെന്‍ മാംസപ്പൂവന്‍ പഴം
മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കൂലൊരിക്കലും
മരിക്കോളമീ നിധി കാക്കും ഞാനെങ്കിലും
മലക്കല്ല ഞാന്‍ പെണ്ണെന്നോര്‍ക്കണം നിങ്ങളും
യൗവ്വനത്തേന്‍ വഴിഞ്ഞേ -പതിനേഴിന്റെ
പൂവനപൂ കൊഴിഞ്ഞേ -താരുണ്യത്തിന്‍
കടഞ്ഞെടുത്ത പൊന്‍കുടമൊടുവില്‍ -ഞാന്‍
കാഴ്ച്ചപ്പണ്ടം മാത്രമായി -ഉഴിഞ്ഞിട്ട
നേര്‍ച്ചക്കോഴി പോലെയായ്

കുഞ്ഞോലന്‍ കുട്ടിയാണ് ആദ്യം ഞങ്ങളുടെ നാട്ടില്‍ നിന്ന് ഖത്തറില്‍ പോകുന്നത്. അടുത്ത ഗ്രാമത്തില്‍ കുറേ ഖത്തറുകാരുണ്ട്. അവിടുത്തെ ഏതോ ഖത്തര്‍ കുടുംബത്തില്‍ നിന്ന് പെണ്ണുകെട്ടിയ കുഞ്ഞോലന്‍ കുട്ടി ആ വഴിയാണ് ഖത്തറിലേക്ക് പോയത്. കുഞ്ഞോലന്‍ കുട്ടി ഖത്തറില്‍ നിന്ന് വരുമ്പോള്‍, അത്തറിന്റെ മണമൊക്കെ പരത്തി അങ്ങാടിയില്‍ വരും. അയാളെ ഒരല്‍ഭുത മനുഷ്യനെപ്പോലെ നോക്കി നിന്നിട്ടുണ്ട്. കുഞ്ഞോലന്‍ കുട്ടിയുടെ അയല്‍ക്കാരും കുടുംബക്കാരുമായ കുട്ടികള്‍ അയാള്‍ കൊണ്ടു വരുന്ന പേനയും മണമുള്ള മായ്ക്കും റബറും പടം മിന്നി മറയുന്ന സ്‌കെയിലുമൊക്കെയായി മദ്‌റസയിലും സ്കൂളിലുമൊക്കെ വരും. അയാള്‍ കൊണ്ടു വന്ന "ഫോട്ടം നോക്കി'യിലാണ് മക്കയും മദീനയും ആദ്യം കാണുന്നത്.

കുഞ്ഞോലന്‍ കുട്ടിയുടെ വീട്ടില്‍ നിന്നാണ് ടേപ്‌റെക്കോര്‍ഡര്‍ പാടുന്നത് ആദ്യമായി കേട്ടത്. മാപ്പിളപ്പാട്ടുകള്‍ക്കു പുറമെ, അന്ന് കേട്ടിരുന്നത് മുഹമ്മദ് റഫിയുടെയും മുകേഷിന്റേയുമൊക്കെ പാട്ടുകളാണെന്ന് കുറേക്കാലം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. ദുബായ് കത്ത് പാടിയും ആ പെട്ടി ഇടക്കിടെ കരയും. ഇന്നിപ്പോള്‍ ഗള്‍ഫുകാരില്ലാത്ത ഒറ്റ വീടും എന്റെ നാട്ടിലില്ല. അമ്മാവന്‍ അബുക്കാക്കയാണ് എന്റെ കുടുംബത്തില്‍ നിന്ന് ആദ്യം ഗള്‍ഫില്‍ പോയത്. ആദ്യത്തെ അവധിക്കു വന്നപ്പോള്‍ അദ്ദേഹം കൊണ്ടു വന്ന പെട്ടി തുറന്നപ്പോഴാണ് ഗള്‍ഫിന്റെ മണം ഞാന്‍ ആദ്യം ഞാന്‍ ശ്വസിച്ചത്. അപ്പോഴും ഗള്‍ഫ് ഒരു സ്വപ്നമായി എന്റെ മനസ്സിലേക്ക് കടന്നു വന്നിരുന്നില്ല.

തിരിച്ചു പോകാന്‍ തീരുമാനിച്ചപ്പോള്‍, ആ തീരുമാനം അറിയിച്ചപ്പോള്‍ എല്ലാവരും ചോദിച്ചു. എന്തിനാണ് തിരിച്ചു പോകുന്നത്? നാട്ടില്‍ പോയാല്‍ എന്തു ചെയ്യും? മക്കളുടെ പഠനം, കല്യാണം... വരാനിരിക്കുന്ന അനേകം ബാധ്യതകള്‍..ജീവിതത്തില്‍ ഇനിയും എന്തെല്ലാം നേടാനിരിക്കുന്നു! അവരൊക്കെ എന്നെ പേടിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്റെ തീരുമാനം അടിയുറച്ചതാണെന്ന് മനസ്സിലായപ്പോള്‍ ചിലര്‍ക്ക് ഞാനെന്തോ മഹാ അബദ്ധം കാണിച്ചതുപോലെ. ചിലര്‍ക്ക് ഞാനെന്തോ മഹാ അപരാധം ചെയ്ത പോലെ. ചിലര്‍ക്ക് ഞാന്‍ അത്യപൂര്‍വമായ ഏതോ ധീരത കാണിച്ച പോലെ.

നാട്ടില്‍ നിന്ന് അടുത്ത കൂട്ടുകാര്‍ വിളിച്ചു. ഒരഞ്ചു കൊല്ലം കൂടി അവിടെ നില്‍ക്കെന്ന് പറഞ്ഞവനുണ്ട്. ഏതായാലും പോരാന്‍ തീരുമാനിച്ചില്ലേ, ഒരു വര്‍ഷം കൂടി നില്‍ക്ക് എന്ന് പറഞ്ഞവനുണ്ട്. എന്നോട് സ്‌നേഹം മാത്രമുള്ളവരാണ് അവര്‍.
ജീവിതത്തില്‍ എടുക്കാവുന്ന ഏറ്റവും നല്ല തീരുമാനം എന്ന് പ്രോത്സാഹിപ്പിച്ചത് ഓന്നൊ രണ്ടോ പേര്‍ മാത്രം. അവരും എന്നെ ഗാഢമായി സ്‌നേഹിക്കുന്നു.

വീട്ടുകാരോട് ഞാന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതേയില്ല. അവര്‍ ഒരിക്കലും സമ്മതിക്കില്ല. എങ്ങിനെയെങ്കിലും പിടിച്ചു നില്‍ക്കാനേ അവരുടെ സ്‌നേഹവും എന്നെ ഉപദേശിക്കുകയുള്ളൂ. മാലാഖ (മലക്ക്) അല്ലെങ്കിലും മധുരം നിറച്ച മാംസപ്പൂവന്‍ പഴം മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കാതെ കാത്തിരിക്കുന്ന എന്റെ പെണ്ണിനോട് മാത്രം ഞാന്‍ പറഞ്ഞു. എത്രയും വേഗം വന്നാല്‍ മതിയെന്ന് മാത്രം അവള്‍ പറഞ്ഞു.

പത്ത് വര്‍ഷം മുമ്പ് വിമാനം കയറി ജിദ്ദയില്‍ വന്നിറങ്ങിയ വിരഹത്തിന്റെ ആദ്യരാത്രിയില്‍ ഞാന്‍ അവള്‍ക്ക് ഫോണ്‍ ചെയ്തപ്പോള്‍ അവള്‍ എന്നോട് സംസാരിച്ചതേയില്ല. ഒരു ചോദ്യം മാത്രമാണ് അവള്‍ ചോദിച്ചത് -നിങ്ങള്‍ എന്തെങ്കിലും കഴിച്ചോ? ഗള്‍ഫിന്റെ വേദന അക്കരെ അവളുടേയും ഇക്കരെ എന്റേയും തൊണ്ടക്കുഴികളെ മര്‍ദിക്കാന്‍ തുടങ്ങിയിരുന്നു അപ്പോള്‍.
അന്ന് അവള്‍ ഗര്‍ഭിണിയായിരുന്നു. ഗര്‍ഭത്തിലിരുന്നു എന്റെ മകള്‍ക്കും ആ വേദന സഹിക്കേണ്ടി വന്നിരിക്കും. പത്താം മാസത്തില്‍ അവള്‍ ഈ ലോകത്തേക്ക് വരുമ്പോള്‍ ഞാന്‍ കടലിനിക്കരെയായിരുന്നു. എന്നെ ഏറ്റവുമധികം ലാളിച്ച രണ്ട് വെല്യുമ്മമാരും ലോകത്തോട് വിടപറഞ്ഞു പോകുമ്പോഴും ഞാന്‍ കടലിനിക്കരെയായിരുന്നു.

എന്റെ മകളുടെ മുഖം ആദ്യം കാണാന്‍ എനിക്ക് സാധിച്ചില്ല. വെല്യുമ്മമാരുടെ മുഖം അവസാനമായി ഒന്നു കാണാനും സാധിച്ചില്ല.

ഭാഗ്യം പരീക്ഷിക്കാന്‍ വന്നതായിരുന്നില്ല ഞാന്‍. നാട്ടില്‍ ചെയ്ത ജോലി തന്നെയാണ് ഇവിടെയും ഞാന്‍ ചെയ്തത്. അവിടെ സഹപ്രവര്‍ത്തകരായിരുന്നവര്‍ തന്നെയാണ് ഇവിടെയും എന്റെ സഹപ്രവര്‍ത്തകരായത്.
പത്ത് വര്‍ഷം കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ ഞാന്‍ സന്തുഷ്ടനാണ്. വലിയ മോഹങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. ചില്ലറ ലക്ഷ്യങ്ങളേ ഉണ്ടായിരുന്നുള്ളു. ഒക്കെ നേടി. പ്രവാസ ലോകം ഒരുപാട് സൗഭാഗ്യങ്ങള്‍ തന്നു. ആദ്യ യാത്രയില്‍ മുംബൈയില്‍ വെച്ചു കണ്ട കൊണ്ടോട്ടിക്കാരന്റെ ചിരി ഒരിക്കലും എനിക്ക് ചിരിക്കേണ്ടി വന്നില്ല. വിമാനം കയറിപ്പോരുന്നവരെ ഒരിക്കലും ഞാന്‍ പരിഹസിക്കില്ല. ഈ നാട് നമ്മുടേതുള്‍പ്പെടെ ഒരുപാട് നാടുകളെ തീറ്റിപ്പോന്നുണ്ടെന്ന് മറക്കാന്‍ പാടില്ല.

ഗള്‍ഫുകാരുടെ വീട്ടില്‍ കാണുന്ന ഫോറിന്‍ ബ്ലാങ്കറ്റിനോട് എനിക്ക് വലിയ കൊതിയായിരുന്നു. എനിക്ക് എന്നും കൊതി തോന്നിയ ഒരേയൊരു ഫോറിന്‍ സാധനം. കാമുകിയെ കെട്ടിപ്പിടിച്ച് കിടക്കാന്‍ കൊതിക്കുന്നതുപോലെ ആ ബ്ലാങ്കറ്റ് പുതച്ചു കിടക്കാന്‍ ഞാന്‍ കൊതിച്ചു. ജിദ്ദയിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെ ഞാന്‍ ബ്ലാങ്കറ്റ് സ്വന്തമാക്കി. എയര്‍ കണ്ടീഷന്റെ തണുപ്പില്‍ പുതച്ചുറങ്ങാന്‍ അത് നിര്‍ബന്ധമാണ്. പിന്നെ ഓരോ അവധിക്കു പോകുമ്പോഴും ഒരു ബ്ലാങ്കറ്റ് ഞാന്‍ വെറുതെ വാങ്ങിക്കൊണ്ടുപോകും. ഒടുവില്‍ ഭാര്യ എനിക്ക്, അന്ത്യശാസനം നല്‍കി -മേലില്‍ ഇവിടെ ബ്ലാങ്കറ്റ് കൊണ്ടുവരരുത്. അതൊന്നും എടുത്തു വെക്കാന്‍ ഇവിടെ സ്ഥലമില്ല. പക്ഷേ, ഈ യാത്രയിലും ഒരു ബ്ലാങ്കറ്റ് ഞാന്‍ വാങ്ങും. അതെന്റെ മോഹമാണ്.
അതെ, അങ്ങിനെ ഞാന്‍ മടങ്ങുകയാണ്. പോകുമ്പോള്‍ ഇമിഗ്രേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥനോട് അഭിമാനത്തോടെ പറയണം -അല്‍ ഹീന്‍ അന ബര്‍റ.. ഞാന്‍ പുറത്തു പോകുകയാണ്. ഈ രാജ്യത്തുനിന്ന് തന്നെ പുറത്തേക്ക്.

ജമീലിന്റെ പാട്ട്:
മകനെ എടുത്ത് മതിയാവോളം മുത്താനും
മണിയറയില്‍ വീണ്ടും മണിവിളക്ക് കത്താനും
മധുവിധു ലഹരിയുള്ള മധുരക്കള്ള് ചെത്താനും
മണിക്കൂറ് കൊണ്ട് സ്വന്തം നാട്ടില്‍ പറന്നെത്താനും
വിധി തേടുന്നേ ഖല്‍ബ് ശ്രുതി പാടുന്നേ
വിധി തേടുന്നേ ഖല്‍ബ് ശ്രുതി പാടുന്നേ
ഗള്‍ഫിന് വിടകൊടുത്തുടന്‍ കടല്‍ കടന്നീടാന്‍
കൊതി കൂടുന്നേ നിന്നില്‍ കൊതി കുടുന്നേ

ജമീലിന്റെ അപ്പാട്ട് ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കേവല കത്തിടപാടായി ഞാന്‍ കാണുന്നില്ല. ജന്മനാടും പ്രവാസിയും തമ്മിലുള്ള പിടിവിടാത്ത ബന്ധം തന്നെയാണ് അതില്‍ കാണുന്നത്. പുഴയും തോടും വയലേലകളും കുന്നും മലകളും പ്രിയപ്പെട്ടവരും നിറഞ്ഞ ജന്മനാടാണ് ആ മണിയറ. അവിടെ, പ്രിയപ്പെട്ട സകലതിന്റേയും സാന്നിധ്യം സന്തോഷം കത്തുന്ന മണിവിളക്കാകും. ആ ജീവിതത്തിന് ഒരിക്കലും വറ്റാത്ത മധുവിധുവിന്റെ ലഹരിയുണ്ട്. അവിടെ ഓടിച്ചാടി കളിക്കുന്നതും ഇടക്കിടെ നമ്മെ മാടി മാടി വിളിക്കുന്നതും നമ്മുടെ മനസ്സു തന്നെയാണ്. അതെ, പിന്‍വിളി വിളിക്കുന്നത് ഭാര്യയല്ല, സ്വന്തം നാടു തന്നെയാണ്. സ്‌നേഹത്തിന്റെ സകല ചാരിത്ര്യ ശുദ്ധിയോടും കൂടി നമ്മെ കാത്തിരിക്കുന്നത് ആ മണ്ണാണ്. ആ വിളി കേള്‍ക്കാതിരിക്കാനാകില്ല, ഒരു പ്രവാസിക്കും.
(ptsadik@gmail.com)

Monday, April 20, 2009

ബ്ലോഗെഴുത്ത്‌ വെറുമെഴുത്തല്ല

ആന്തിയൂര്‍ കുന്നിലേക്ക്‌ വഴി ചോദിച്ചപ്പോള്‍ ആ ചെറുപ്പക്കാര്‍ പറഞ്ഞു, ഞങ്ങളും അങ്ങോട്ടാണ്‌. കാറില്‍ അവരും കയറി. ഒരു വളവ്‌ തിരിഞ്ഞപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു.
ഇടതു വശത്തു കാണുന്ന ഈ വീട്‌ കണ്ടോ? കേരളത്തിലെ ഏറ്റവും വലിയ വീടായിരിക്കും ഇത്‌. കോടികള്‍ ചെലവ്‌ വരും.
നോക്കുമ്പോള്‍, ആകാശത്തേക്ക്‌ ഉയരുന്ന വലിയൊരു വീട്‌. ഗള്‍ഫിലെ ഒരു വ്യവസായിയുടേതാണ്‌. പണി തീര്‍ന്നിട്ടില്ല. കോടികള്‍ ഇപ്പോള്‍ തന്നെ ചെലവായിക്കഴിഞ്ഞിട്ടുണ്ടെന്ന ചെറുപ്പക്കാരുടെ വാക്കുകളില്‍ അതിശയോക്തി കാണില്ല. എനിക്കു പോകേണ്ട വഴി പറഞ്ഞു തന്ന്‌ അടുത്ത വളവിനപ്പുറത്ത്‌ അവര്‍ ഇറങ്ങിപ്പോയി.
ഞാന്‍ മുസ്‌തഫയുടെ വീട്ടിലേക്കാണ്‌. നെല്ലിപ്പടിക്കലെ ആ മലഞ്ചരിവില്‍, ഭാര്യാവീട്ടിലെ വലിയ ഇല്ലായ്‌മകളില്‍ അതിനേക്കാള്‍ വലിയ സ്വന്തം ഇല്ലായ്‌മകളുമായി മുസ്‌തഫ കിടക്കുന്നു. ഉണ്ണിക്കൃഷ്‌ണന്‍ പുത്തൂരിന്റെ |`ആനപ്പക' യായിരുന്നു അപ്പോള്‍ അയാളുടെ കയ്യില്‍. നാല്‌ ദിവസം മുമ്പ്‌ ബ്ലോഗര്‍മാരായ നിരക്ഷരനും മുരളിയും (മുരളിക) വന്നപ്പോള്‍ കൊണ്ടുവന്ന പുസ്‌തകങ്ങളില്‍ ഒന്നാണ്‌ അത്‌. പുസ്‌തകം അടച്ചു വെച്ച്‌ മുസ്‌തഫ തല ഉയര്‍ത്തി. തലയണക്കപ്പുറത്ത്‌ പുസ്‌തകങ്ങളുടെ ചെറിയ കൂമ്പാരം. കിടപ്പിലായ ശേഷം കോട്ടയം പുഷ്‌പനാഥിന്റെ ലൂസിഫറുടെ മകള്‍ മുതല്‍ സാറാ ജോസഫിന്റെ മാറ്റാത്തി വരെ 32 പുസ്‌തകങ്ങള്‍ മുസ്‌തഫ വായിച്ചു തീര്‍ത്തിരിക്കുന്നു.
ബ്ലോഗ്‌ എന്ന്‌ മുസ്‌തഫ കേട്ടിട്ടുണ്ടായിരുന്നില്ല. മുസ്‌തഫയുടെ കത്ത്‌ ബ്ലോഗില്‍ കൊടുക്കട്ടെ എന്ന്‌ മൈനാ ഉമൈബാന്‍ ചോദിച്ചപ്പോള്‍ ഏതോ ആഴ്‌ചപ്പതിപ്പാകുമെന്നാണ്‌ അയാള്‍ കരുതിയത്‌.
മുസ്‌തഫയ്‌ക്കൊരു പുസ്‌തകമെന്നേ മൈനയും കരുതിയിരുന്നുള്ളൂ. കാരണം മുസ്‌തഫ എഴുതിയ കത്തില്‍ മറ്റൊന്നും ആവശ്യപ്പെട്ടിരുന്നില്ല. മരത്തില്‍ നിന്ന്‌ വീണ്‌ നട്ടെല്ലിന്‌ ക്ഷതം പറ്റി, അരക്കു താഴെ ചലനമില്ലാതെ കിടപ്പിലായിപ്പോയ മുസ്‌തഫക്ക്‌ വായന മാത്രമാണ്‌ ഒരാശ്വാസം. പുസ്‌തകം വാങ്ങാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്‌, മൈന എഴുതിയ പുസ്‌തകങ്ങള്‍ അയച്ചു കൊടുക്കണമെന്ന്‌ മാത്രമേ മുസ്‌തഫ എഴുതിയുള്ളു. അരിവാങ്ങാന്‍ മുസ്‌തഫക്ക്‌ പണമില്ല. മരുന്നു വാങ്ങാന്‍ മാര്‍ഗ്ഗമില്ല. ജീവിയ്‌ക്കാന്‍ ഒരു ഗതിയുമില്ല. അതൊന്നും മുസ്‌തഫ എഴുതിയില്ല. സത്യത്തില്‍ അതൊക്കെയാണ്‌ മുസ്‌തഫയ്‌ക്കുള്ള യഥാര്‍ഥ ഇല്ലായ്‌മകള്‍. അരിയും മരുന്നും മാത്രമല്ല, തല ചായ്‌ക്കാന്‍ മണ്ണില്‍ സ്വന്തമായി ഒരിടവുമില്ലാത്ത മനുഷ്യപുത്രനാണ്‌ മുസ്‌തഫ.
നടക്കുന്ന കാലത്ത്‌ മുസ്‌തഫ നന്നായി വായിക്കുമായിരുന്നു. അപകടത്തിന്‌ മുമ്പുള്ള കാലത്തെ മുസ്‌തഫ നടക്കുന്ന കാലം എന്നാണ്‌ സ്വയം വിശേഷിപ്പിക്കുന്നത്‌. സംസാരത്തിലുട നീളം അയാള്‍ തന്റെ നല്ല കാലത്തെ നടക്കുന്ന കാലം എന്ന്‌ സ്വയം വിശേഷിപ്പിക്കുന്നു.
മരത്തില്‍ നിന്ന്‌ വീണ്‌ അരയ്‌ക്കു താഴെ മരിച്ചു പോയ മുസ്‌തഫക്ക്‌ ഇത്‌ കിടക്കുന്ന കാലമാണ്‌. നടക്കുന്ന കാലത്തെ കുറിച്ചു പറയുമ്പോഴും കിടക്കുന്ന കാലത്തിന്റെ വേദന ആ വാക്കുകളില്‍ പുരണ്ടു പോകാതിരിക്കാന്‍ മുസ്‌തഫ ശ്രദ്ധിക്കുന്നു.
നടക്കുന്ന കാലവും മുസ്‌തഫയെ സംബന്ധിച്ചിടത്തോളം അത്ര നല്ല കാലമായിരുന്നില്ല. പതിനൊന്നാം വയസ്സു മുതല്‍ അധ്വാനത്തിന്റെ ഭാരം ചുമലിലേറ്റുന്നുണ്ട്‌. സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ കല്ലും ഓടും കടത്താന്‍ പോകും. ഏഴാം ക്ലാസൂവരെ മാത്രമേ പഠിച്ചിട്ടുള്ളൂ. പട്ടിണിയുടെ നാളുകളില്‍ എന്നോ ഒരു ദിവസം മുസ്‌തഫ നാടുവിട്ടു. ആന്ധപ്രദേശിലേക്ക്‌. ഹോട്ടല്‍ പണിയായിരുന്നു തുടക്കം. പിന്നെ ഒരു സ്റ്റീല്‍ കമ്പനിയില്‍ ജോലി കിട്ടി. ഡ്യൂട്ടി കഴിഞ്ഞാല്‍ ധാരാളം ഒഴിവു സമയം. അക്കാലത്താണ്‌ കയ്യില്‍ കിട്ടുന്ന പൈങ്കിളി വാരികകളിലൂടെ മുസ്‌തഫ വായനാ ലോകത്തേക്ക്‌ കടക്കുന്നത്‌. കഥകളിലെ ആവര്‍ത്തന വിരസതയും കഥയില്ലായ്‌മകളും ബോധ്യമായപ്പോഴാണ്‌ പുസ്‌തകങ്ങളിലേക്ക്‌ തിരിഞ്ഞത്‌. നാട്ടില്‍ തിരിച്ചെത്തി കൂലിപ്പണിക്ക്‌ പോകുന്ന കാലത്തും കിട്ടുന്ന കാശില്‍ ചെറിയൊരു ഭാഗം പുസ്‌തകത്തിനായി നീക്കിവെയ്‌ക്കും. ഡ്രൈവറാണ്‌ മുസ്‌തഫ. വണ്ടിയില്‍ പോകാത്ത ദിവസങ്ങളില്‍ മറ്റു ജോലികള്‍ക്ക്‌ പോകും. അങ്ങിനെയാണ്‌ ഒരു ദിവസം കൂട്ടുകാരന്‍ കവുങ്ങില്‍ കയറാന്‍ വിളിക്കുന്നത്‌. അഞ്ചു സെന്റില്‍ ആകെ നാലഞ്ചു കവുങ്ങുകളാണ്‌ കൂട്ടുകാരന്‌ ഉള്ളത്‌. വിധി അവിടെ മുസ്‌തഫയെ കാത്തു നില്‍ക്കുകയായിരുന്നു. കവുങ്ങിന്റെ തലയൊടിഞ്ഞു മുസ്‌തഫ നിലം പതിച്ചു.
2005 നവംബര്‍ പതിനേഴിനായിരുന്നു അത്‌. അതോടെ മുസ്‌തഫയുടെ നടക്കുന്ന കാലം അസ്‌തമിച്ചു. അരക്കു താഴെ ചലനമറ്റ്‌ അയാള്‍ കിടപ്പിലായി. ജീവിതം കിടപ്പുമുറിയുടെ നാലു ചുമരുകള്‍ക്കുള്ളിലേക്ക്‌ ചുരുങ്ങി. പുളിയ്‌ക്കല്‍ പാലിയേറ്റീവ്‌ കെയര്‍ ക്ലിനിക്ക്‌ ഏറ്റെടുത്തതോടെയാണ്‌ മുസ്‌തഫ ആത്മവിശ്വാസത്തിന്റെയും മനോവീര്യത്തിന്റേയും പുതിയ വെളിച്ചം കാണുന്നത്‌. കൂട്ടുകാര്‍ കൊണ്ടു വരുന്ന പുസ്‌തകങ്ങളായി പിന്നീട്‌ മുസ്‌തഫയ്‌ക്ക്‌ കൂട്ട്‌.
അങ്ങിനെ ആരോ കൊണ്ടു വന്ന പുസ്‌തകങ്ങളില്‍ ഒന്ന്‌ മൈനാ ഉമൈബാന്റെ നോവലായിരുന്നു, ചന്ദന ഗ്രാമം. പുസ്‌തകം വായിച്ചു തീര്‍ന്നപ്പോള്‍ അതിലുള്ള വിലാസത്തില്‍ മുസ്‌തഫ കത്തെഴുതി. അതിനു മുമ്പ്‌ കെ. കവിത. സാറാ ജോസഫ്‌, കാക്കനാടന്‍ തുടങ്ങിയവര്‍ക്കും ഇതുപോലെ മുസ്‌തഫ കത്തെഴുതിയിരുന്നു.
സര്‍പ്പഗന്ധി ബ്ലോഗില്‍ മൈന മുസ്‌തഫയ്‌ക്കൊരു പുസ്‌തകം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്‌ പെട്ടെന്നാണ്‌ ബൂലോഗം ഏറ്റെടുത്തത്‌. മുസ്‌തഫക്ക്‌ വേണ്ടത്‌ വെറുമൊരൂ പുസ്‌തകം മാത്രമല്ലെന്ന്‌ ബൂലോഗ കാരുണ്യം തിരിച്ചറിഞ്ഞു. കമന്റുകളും മറുപടികളുമായി മുസ്‌തഫയ്‌ക്ക്‌ ഇല്ലാത്തതൊക്കെ അവര്‍ കണ്ടെത്തി. തളര്‍ന്നു പോയ ശരീരത്തിനകത്ത്‌ കത്തി നില്‍ക്കുന്ന മനസ്സിന്‌ കൂടുതല്‍ ഊര്‍ജം പകരാന്‍ അവര്‍ ഒറ്റക്കെട്ടായി. പക്ഷേ, ഒരു ഏകോപനത്തിന്റെ അഭാവത്തില്‍ സഹായങ്ങള്‍ മുസ്‌തഫയെ തേടിയെത്താന്‍ വൈകുന്നുണ്ട്‌.
മൈനയുടെ പോസ്റ്റ്‌ കണ്ട്‌ അമേരിക്കയില്‍ നിന്നും ഗള്‍ഫ്‌ നാടുകളില്‍ നിന്നും ബ്ലോഗര്‍മാര്‍ വിളിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിളികള്‍ വന്നു. പലരും പുസ്‌തകങ്ങള്‍ അയച്ചു കൊടുത്തു. പ്രസാധകരുടെ വി.ഐ.പി കാര്‍ഡുകളും ഓഫറുകളായി വന്നു. അവധിക്കു വന്ന ചിലര്‍ വീട്ടില്‍ വന്ന്‌ മുസ്‌തഫയെ കണ്ടു. പുസ്‌തകങ്ങളല്ലാതെ മറ്റ്‌ വല്ല സഹായവും വേണോ എന്നായിരുന്ന പോസ്റ്റ്‌ സന്ദര്‍ശിച്ച പലരുടേയും പ്രതികരണം. അതോടെ പുസ്‌തകങ്ങള്‍ക്കപ്പുറമുള്ള ജീവകാരുണ്യത്തിലേക്ക്‌ ബ്ലോഗര്‍മാര്‍ ഒത്തുകൂടി. ബ്ലോഗെഴുത്തു വെറുമെഴുത്തല്ലെന്നും സഹജീവി സ്‌നേഹം കൂടിയാണെന്നും അവര്‍ തിരിച്ചറിയുന്നു. മുസ്‌തഫയുമായി ബന്ധപ്പെട്ടവര്‍ അയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നെയും ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്‌തു കൊണ്ടിരുന്നു. (ഈ കുറിപ്പെഴുതുമ്പോള്‍ മുസ്‌തഫ ആശുപത്രിയിലാണ്‌. മൂത്ര തടസ്സം. പിന്നെ പനിയും ഛര്‍ദിയും. ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന്‌ ആശുപത്രിയിലേക്കുള്ള പോക്കുവരവുകള്‍ വലിയ പ്രയാസമാണ്‌. വീടു നില്‍ക്കുന്ന ചെറിയ കുന്നില്‍ നിന്ന്‌ വീല്‍ചെയറില്‍ താഴേക്കിറങ്ങാന്‍ നാല്‌ പേരുടെ സഹായം വേണം. നിരപ്പായ സ്ഥലത്ത്‌ ഒറ്റക്ക്‌ വീല്‍ ചെയര്‍ ഉരുട്ടി പോകാന്‍ മുസ്‌തഫക്ക്‌ സാധിക്കും. അങ്ങിനെയൊരു സ്ഥലത്താണ്‌ പുതിയ വാടക വീട്‌ തെരയുന്നത്‌).
വാടക വീട്‌ ഒഴിയേണ്ടി വന്ന, മുസ്‌തഫ ഇപ്പോള്‍ ആന്തിയൂര്‍കുന്നിലെ നെല്ലിപ്പടിക്കലുള്ള ഭാര്യാ വീട്ടിലാണ്‌ കഴിയുന്നത്‌. അധിക നേരം മലര്‍ന്നു കിടക്കാനോ ഇരിക്കാനോ മുസ്‌തഫക്ക്‌ സാധിക്കില്ല. അനന്തമായ കിടത്തം മുസ്‌തഫയുടെ പിന്‍ഭാഗത്ത്‌ വലിയ മുറിവുകള്‍ തീര്‍ത്തിരിക്കുന്നു. ആഴ്‌ചയിലൊരിക്കല്‍ മലം പുറത്തു പോകാനുള്ള മരുന്നു കഴിക്കും. മൂത്രം കത്തീറ്ററിലുടെ പുറത്തു പോകുന്നു. ഒരാവശ്യവും മുസ്‌തഫ അറിയില്ല. എല്ലാം യാന്ത്രികമായി നടക്കുന്നു. അരക്കു താഴെ നടക്കുന്നതൊന്നും മുസ്‌തഫ അറിയില്ല. ഉറുമ്പും പാറ്റയും ചിലപ്പോള്‍ എലികളും വന്ന്‌ മുറിവേല്‍പിച്ചു പോകും. പിന്നീട്‌ വസ്‌ത്രം മാറുമ്പോഴാണ്‌ മുറിവുകള്‍ കാണുന്നത്‌.
സംസാരിക്കുമ്പോള്‍ മുസ്‌തഫ തന്റെ പ്രാരാബ്‌ധങ്ങളിലേക്ക്‌ കടക്കുന്നേയില്ല. ഇല്ലായ്‌മകളെ കുറിച്ച്‌ പരിതപിക്കുന്നേയില്ല. ആത്മധൈര്യത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും കരുത്താണ്‌ ആ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്‌.
ആരോടും മുസ്‌തഫ സഹായം ചോദിക്കുന്നില്ല. സഹായവുമായി നീട്ടുന്ന ഒരു കൈയും മുസ്‌തഫ നിഷേധിക്കുന്നുമില്ല. അരക്കു താഴെ തളര്‍ന്നവന്‌ നല്‍കുന്ന അരിയില്‍ പോലും രാഷ്‌ട്രീയമുണ്ടെന്ന്‌ കിടക്കുന്ന കാലം മുസ്‌തഫയെ പഠിപ്പിക്കുന്നു. മുസ്‌തഫ പക്ഷ, ആരേയും കുറ്റപ്പെടുത്തുന്നില്ല.
ആരോടും ഞാന്‍ ഒന്നും ആവശ്യപ്പെടുന്നില്ല. എന്നാല്‍ ആരെങ്കിലും എന്തെങ്കിലും തരുമ്പോള്‍ വേണ്ടെന്ന്‌ പറയാന്‍ കഴിയുന്ന സ്ഥിതിയല്ല എന്റേത്‌. ഒരു സഹായത്തിന്‌ വഴി തുറക്കുന്നവരെ വിലക്കാനും കഴിയില്ല, മുസ്‌തഫ ഏറ്റവും നിസ്സംഗതയോടെ പറയുന്നു.
സഹായത്തിന്‌ നിബന്ധനകള്‍ വെയ്‌ക്കുന്നവരെ മാത്രം മുസ്‌തഫ അകറ്റി നിര്‍ത്തുന്നു. കിടന്ന കിടപ്പില്‍ ഒന്ന്‌ അനങ്ങാന്‍ പോലും പ്രയാസപ്പെടുന്ന ഈ ശരീരത്തിലേക്കും സ്വാര്‍ഥതയോടെ നോക്കുന്നവരെ അടുപ്പിക്കാതിരിക്കാനുള്ള കരളുറപ്പ്‌ ഈ ഇല്ലായ്‌മകള്‍ക്കിടയിലും മുസ്‌തഫക്കുണ്ട്‌. സഹായ വാഗ്‌ദാനവുമായി വരുന്ന ചിലരെ രാഷ്‌ട്രീയ കാരണങ്ങളാല്‍ മാറ്റി നിര്‍ത്താന്‍ പറയുന്ന രാഷ്‌ട്രീയത്തോടാണ്‌ മുസ്‌തഫക്ക്‌ എതിര്‍പ്പ്‌.
മുസ്‌തഫയുടെ ദൈന്യം പകര്‍ത്താന്‍ ഒരു ചാനല്‍ സംഘം എത്തിയ ദിവസമാണ്‌ അത്‌ സംഭവിച്ചത്‌. അരിയും പല വ്യഞ്‌ജനങ്ങളുമായി വന്ന മറ്റൊരു കൂട്ടരും അപ്പോള്‍ അവിടെയുണ്ടായിരുന്നു. അവര്‍ അന്ന്‌ മുഖം കറുപ്പിച്ചാണ്‌ പുറത്തേക്ക്‌ പോയത്‌. രണ്ട്‌ ദിവസം കഴിഞ്ഞ്‌ അവര്‍ വീണ്ടും വന്നു.
അവര്‍ പറഞ്ഞു, ചാനലും ആഴ്‌ചപ്പതിപ്പും ബ്ലോഗുമൊന്നും ദൈവമല്ല. പാലിയേറ്റീവ്‌ ക്ലിനിക്കും ദൈവമല്ല. ദൈവത്തോട്‌ പ്രാര്‍ഥിക്കണം. ദൈവമാണ്‌ നമുക്ക്‌ എല്ലാം തരുന്നത്‌.
മുസ്‌തഫയുടെ മറുപടി കൃത്യമായിരുന്നു. പത്താം ക്ലാസ്‌ വരെ മദ്രസയില്‍ പഠിച്ച മുസ്‌തഫക്ക്‌ അറിയാം അല്ലാഹുവിന്റെ കാരുണ്യം എന്താണ്‌ എന്ന്‌. ദൈവം ഒരിക്കലും നേരിട്ട്‌ വന്ന്‌ സഹായിക്കില്ല. പാലിയേറ്റീവ്‌ ക്ലിനിക്കിന്റേയോ ചാനലിന്റേയോ ആഴ്‌ചപ്പതിപ്പിന്റേയോ ബ്ലോഗിന്റെയോ ഒക്കെ രൂപത്തിലായിരിക്കും അല്ലാഹുവിന്റെ കാരുണ്യമെത്തുന്നത്‌. അതൊന്നും തള്ളിക്കളയാനാകില്ല.
അപ്പോള്‍ പുസ്‌തകങ്ങളെ കുറിച്ചായി അവരുടെ ആക്രോശം. ഈ പുസ്‌തകങ്ങളൊക്കെ തരുന്നവരോട്‌ അതിന്‌ പകരം വല്ല അരിയും പച്ചക്കറിയുമൊക്കെ കൊണ്ടുവരാന്‍ പറഞ്ഞുകൂടെ? ഈ പുസ്‌തകങ്ങള്‍ വായിച്ചിട്ട്‌ എന്ത്‌ കിട്ടാനാണ്‌?
അതിനും മുസ്‌തഫയുടെ മറുപടി കൃത്യമായിരുന്നു: എന്ത്‌ സഹായമാണ്‌ തരേണ്ടതെന്ന്‌ തീരുമാനിക്കുന്നത്‌ സഹായം തരുന്നവരാണ്‌. അവരോട്‌ ഇന്നതു വേണമെന്ന്‌ നമുക്ക്‌ പറയാന്‍ പറ്റില്ല. അരിയുമായി വരുന്ന നിങ്ങളോടും ഞാന്‍ ഇതുവരെ അരി വേണ്ട, അതിന്റെ കാശ്‌ മതിയെന്ന്‌ പറഞ്ഞിട്ടില്ലല്ലോ. അരി വേണ്ടെന്നല്ല, അരിയ്‌ക്ക്‌ അപ്പുറമുള്ള ആവശ്യങ്ങളും കാശ്‌ കൊണ്ട്‌ നിറവേറ്റാമല്ലോ.
മുസ്‌തഫയ്‌ക്ക്‌ വീട്‌ വെച്ചു കൊടുക്കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തവര്‍ക്കും ചില താല്‍പര്യങ്ങളുണ്ട്‌. അതിനും മുസ്‌തഫ വഴങ്ങുന്നില്ല. ശരീരത്തില്‍ ബാക്കിയുള്ള പാതി ജീവന്‍ എന്ന്‌ വിട പറയുമെന്ന്‌ ഒരു നിശ്ചയവുമില്ല. താന്‍ ഇല്ലാതായാല്‍ തന്റെ ഭാര്യയും മകനും തെരുവിലേക്കിറങ്ങാന്‍ പാടില്ല. ഒരു പ്രയോജനവുമില്ലാത്ത മുസ്‌തഫയുടെ ശരീരം പരിപാലിച്ച്‌ കൂടെ നില്‍ക്കുന്ന പ്രിയപ്പെട്ടവളെയും ഒന്നുമറിയാത്ത പിഞ്ചു മകനെയും ഓര്‍ക്കുമ്പോള്‍ മാത്രമാണ്‌ ആ മനസ്സിന്റെ കടിഞ്ഞാണ്‍ അല്‍പമെങ്കിലും നഷ്‌ടമാകുന്നത്‌. മുഖ്യമന്ത്രിക്ക്‌ മുസ്‌തഫ ഒരു കത്തെഴുതിയിരുന്നു. വീട്‌ വെയ്‌ക്കാന്‍ സഹായിക്കണമെന്ന്‌. പാവപ്പെട്ടവന്‌ അന്തിയുറങ്ങാന്‍ ഇടം നല്‍കാനുള്ള ബാധ്യത ഭരണാധികാരികള്‍ക്കുണ്ടെന്ന്‌ മുസ്‌തഫ വിശ്വസിക്കുന്നു. അരിയില്‍ രാഷ്‌ട്രീയം കലര്‍ത്തിയവര്‍ ആ കത്തിലും രാഷ്‌ട്രീയും കാണുന്നു. മുഖ്യമന്ത്രിയും ദൈവമല്ലെന്ന്‌ അവര്‍ മുസ്‌തഫയുടെ പാതിജീവനെ പഠിപ്പിച്ചു. പക്ഷേ, ദൈവ സഹായം മുഖ്യമന്ത്രിയുടെ രൂപത്തിലും വന്നേക്കുമെന്ന്‌ മുസ്‌തഫ വിശ്വസിക്കുന്നു.
പുളിക്കല്‍ പാലിയേറ്റീവ്‌ കെയര്‍ ക്ലിനിക്കാണ്‌ മുസ്‌തഫ താമസിക്കുന്ന വീടിന്‌ വാടക നല്‍കിയിരുന്നത്‌. ആ വീട്‌ പുതുക്കി പണിയുന്നതിനാല്‍ ഒഴിയേണ്ടി വന്നു. ഇപ്പോള്‍ പുതിയ വീട്‌ അന്വേഷിക്കുകയാണെന്ന്‌ പാലിയേറ്റീവ്‌ ക്ലിനിക്ക്‌ സാരഥികളായ അഷ്‌റഫും അഫ്‌സലും പറഞ്ഞു. വീട്‌ നല്‍കാന്‍ പലരും ഭയപ്പെടുന്നു. വാടക കിട്ടുമോ, വീട്‌ ഒഴിഞ്ഞു കൊടുക്കാതിരിക്കുമോ എന്നൊക്കെയാണ്‌ ഭയം.
വീട്‌ മുസ്‌തഫയുടെ ഒരു സ്വപ്‌നം മാത്രമാണ്‌. കടുത്ത യാഥാര്‍ഥ്യങ്ങള്‍ വേറെയുണ്ട്‌. മുറിവുകള്‍ ഡ്രസ്‌ ചെയ്യാനും മറ്റും ആഴ്‌ചയില്‍ ആയിരം രൂപ വേണം. ഇടക്ക്‌ കത്തീറ്റര്‍ മാറ്റണം. പാലിയേറ്റീവ്‌ കെയര്‍ ക്ലിനിക്കാണ്‌ ഇതൊക്കെ ചെയ്യുന്നത്‌. വാടകയും മരുന്നും ഒക്കെയായി മാസത്തില്‍ അയ്യായിരം രൂപയെങ്കിലും വേണം. കിടക്കുന്ന മുസ്‌തഫയെ സ്വന്തം വീട്ടുകാര്‍ കയ്യൊഴിഞ്ഞ പോലെയാണ്‌. അവര്‍ക്ക്‌ സഹായങ്ങള്‍ ചെയ്യാന്‍ കഴിയില്ല. പക്ഷേ, സ്‌നേഹം നല്‍കാന്‍ കഴിയും. കിട്ടാതെ പോയ ആ സ്‌നേഹമാണ്‌ കുറേ നല്ല മനസ്സുകള്‍ മുസ്‌തഫക്ക്‌ നല്‍കുന്നത്‌. ആ സ്‌നേഹമാണ്‌ മുസ്‌തഫയുടെ ശരീരത്തില്‍ അവശേഷിക്കുന്ന ജീവനും ആ മനസ്സിന്റെ കരുത്തും പിടിച്ചു നിര്‍ത്തുന്നത്‌.
നട്ടെല്ലിന്‌ ക്ഷതം സംഭവിച്ച്‌ എന്നെന്നേക്കുമായി കിടപ്പിലായിപ്പോയ ഇരുപതിലേറെ രോഗികളെ പുളിക്കല്‍ പാലിയേറ്റീവ്‌ കെയര്‍ ക്ലിനിക്ക്‌ പരിപാലിക്കുന്നുണ്ട്‌. കാന്‍സര്‍, വൃക്കരോഗികള്‍ക്കു പുറമെയാണിത്‌. ഇവര്‍ക്കൊക്കെ സ്വന്തമായി ഒരു വീടുണ്ട്‌. മറ്റു കാര്യങ്ങള്‍ നോക്കിയാല്‍ മതി ക്ലിനിക്കിന്‌. മുസ്‌തഫക്ക്‌ കിടപ്പാടം കൂടി ഒരൂക്കേണ്ടതുണ്ട്‌. ഗള്‍ഫിലെ ഒരു സന്നദ്ധ സംഘടന വീട്‌ നിര്‍മിച്ചു നല്‍കാന്‍ മുന്നോട്ട്‌ വന്നിരുന്നു. എന്നാല്‍ സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ അത്‌ നടന്നില്ല. അപ്പോള്‍ മുസ്‌തഫക്ക്‌ വീട്‌ മാത്രമല്ല, വീട്‌ വെക്കാന്‍ ഭൂമിയും കണ്ടെത്തേണ്ടതുണ്ട്‌. ബ്ലോഗര്‍മാരുടേയും വായനക്കാരുടേയും സഹായത്തോടെ അതിന്‌ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ അഫ്‌സലും അഷ്‌റഫും.
യാത്ര പറയാന്‍ നേരം മുസ്‌തഫ വായിച്ചു മടക്കി വെച്ച ആനപ്പകയുടെ പേജ്‌ ഞാന്‍ വെറുതെ മറിച്ചു നോക്കി. ആദ്യത്തെ അനുഭവം എന്ന അധ്യായത്തിലായിരുന്നു മുസ്‌തഫ. ഗതികേടു കൊണ്ട്‌ ഉരപ്പുരക്കാരത്തിയാകുന്ന നാണിക്കുട്ടിയുടെ ജീവിതമാണ്‌ വരികളില്‍.
``ഒറ്റപ്പെട്ടവളാണ്‌. ചാര്‍ച്ചയില്‍ പെട്ടവര്‍ അവിടെയുമിവിടേയുമായി നല്ല നിലയില്‍ കഴിഞ്ഞു കൂടുന്നുണ്ടെന്ന്‌ കേള്‍ക്കുന്നു. നാണിക്കുട്ടിയെ അവരാരും വേണ്ട രീതിയില്‍ ശ്രദ്ധിക്കുന്നില്ലെന്നു മാത്രം.''
കുന്നിറങ്ങി, പുളിയ്‌ക്കല്‍ അങ്ങാടിയിലേക്ക്‌ മടങ്ങുമ്പോള്‍ ആ പഴയ വളവില്‍ ആ വലിയ വീട്‌ ഞാന്‍ പിന്നെയും കണ്ടു. ഞാന്‍ ഇറങ്ങിയ ശേഷം മുസ്‌തഫ വീണ്ടും ആനപ്പക കയ്യിലെടുത്തിട്ടുണ്ടെങ്കില്‍ ആ അധ്യായത്തിലെ അവസാന വരികള്‍ അയാള്‍ ഇങ്ങിനെ വായിക്കുന്നുണ്ടാകും:
``‌നാണിക്കുട്ടി ഉരപ്പുരക്കാരത്തിയായി. നെല്ലുകുത്തുകാരിയായി. ഇന്നലെവരെ കാത്തുസൂക്ഷിച്ച തറവാടിത്തത്തിന്റെ ഉടുവസ്‌ത്രമാണ്‌ അവള്‍ ഊരിയെറിഞ്ഞത്‌. കൃത്രിമമായ പുറംമോടികള്‍ ആവശ്യമില്ല. അധ്വാനിച്ച്‌ ജീവിക്കാനാണ്‌ വന്നിരിക്കുന്നത്‌. അധ്വാനത്തിലൂടെ തളര്‍ന്നു മരിച്ചാലും ഒരുത്തനോടും യാചിക്കുകയില്ല.''

അധ്വാനിക്കാന്‍ ശരീരവും യാചിക്കാന്‍ മനസ്സുമില്ലാത്ത മുസ്‌തഫയുടെ മനസ്സില്‍ ആ വാചകങ്ങള്‍ എന്തെന്തു വികാരങ്ങള്‍ ഉണര്‍ത്തിയിട്ടുണ്ടാകില്ല!