Monday, July 7, 2008

പാട്ടുകള്‍ വന്ന വഴികള്‍; പാട്ടുകാരും

പ്രശസ്ത സംഗീത നിരൂപകനും ഗവേഷകനുമായ രവി മേനോന്‍റെ എങ്ങിനെ നീ മറക്കും എന്ന ഗ്രന്ഥത്തിന്‍റെ ആസ്വാദനം.
പി.ഡി.എഫ് കോപ്പി ഇവിടെവായിക്കാം.


പാട്ടു പാടിയുറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ...
പാട്ടു കേട്ട്‌ നീയുറങ്ങെന്‍ കരളിന്റെ കാതലേ.....

അര നൂറ്റാണ്ടോളം പഴക്കമുണ്ടെങ്കിലും ഇന്നും കുഞ്ഞുങ്ങളെ
പാടിയുറക്കുന്ന അമ്മമാരുടെ ചുണ്ടിലൂറി വരുന്ന പാട്ടാണിത്‌.
സീത എന്ന ചിത്രത്തില്‍ അഭയദേവ്‌ രചിച്ച്‌ ദക്ഷിണാമൂര്‍ത്തി
സംഗീതം പകര്‍ന്ന ഈ പാട്ട്‌ പി. സുശീലയുടെ സ്വരമാധുരിയിലാണ്‌
മലയാളികളുടെ ഹൃദയത്തിലേക്ക്‌ ഒഴുകിയത്‌.
തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്ക്‌ പകര്‍ന്നു പോരുന്ന
സുന്ദരമായ ഈ താരാട്ട്‌ കേട്ടുറങ്ങാത്ത കുഞ്ഞുങ്ങളുണ്ടാകില്ല.

പക്ഷേ, ആ പാട്ടു പാടി മലയാളത്തെ മയക്കിയ പാട്ടുകാരി
ആ പാട്ടിന്‌ ജന്മം കൊടുക്കാന്‍ അനുഭവിച്ച ത്യാഗം എത്ര പേര്‍ക്കറിയാം?
ആന്ധ്രക്കാരിയായ സുശീലക്ക്‌ ഒരു നിലയ്‌ക്കും വഴങ്ങാത്ത
ഭാഷയായിരുന്നു മലയാളം. പി. ലീലക്കു വേണ്ടി
ചിട്ടപ്പെടുത്തിയതായിരുന്നു ശരിക്കും സീതയിലെ ആ പാട്ട്‌.
യാദൃച്ഛികമായാണ്‌ സുശീല പാടാനെത്തുന്നത്‌.
സ്വാഭാവികമായും ഭാഷ അതി കഠിനമായി വന്നു.
ന എന്ന അക്ഷരമാണ്‌ ഏറ്റവും പ്രശ്‌നമായത്‌.
രണ്ടു തരത്തിലാണ്‌ മലയാളത്തില്‍ ന ഉച്ചരിക്കുന്നത്‌.
പല്ലു കൊണ്ട്‌ നാക്കിന്റെ കീഴെ സ്‌പര്‍ശിച്ച്‌ ന പരിശീലിക്കാനായിരുന്നു
ദക്ഷിണാമൂര്‍ത്തി സ്വാമയുടെ നിര്‍ദേശം.
ന പരിശീലിച്ച്‌ നാവു മുറിഞ്ഞ്‌ ആ മറുനാട്ടുകാരിയുടെ
നാവില്‍ ചോര പൊടിഞ്ഞു. അങ്ങിനെ കഷ്‌ടപ്പെട്ട്‌ ഉച്ചാരണം
പഠിച്ച്‌ സശീല പാടി ആ പാട്ട്‌ എത്ര കുഞ്ഞുങ്ങള്‍ക്കാണ്‌ ഉറക്കുപാട്ടായത്‌!

ഈ പാട്ടും പാട്ടുകാരിയും കടന്നുവന്ന വഴികളെക്കുറിച്ച്‌
നമുക്ക്‌ പറഞ്ഞു തരുന്നത്‌ രവിമേനോനാണ്‌. ഗാനഗവേഷകന്‍
എന്ന നിലയിലും അവതാരകന്‍ എന്ന നിലയിലും ശ്രദ്ധേയനായ
രവിമേനോന്റെ എങ്ങിനെ നാം മറക്കും എന്ന പുസ്‌തകം
സംഗീതാസ്വാദര്‍ക്ക്‌ അങ്ങിനെ വലിയ മുതല്‍ക്കൂട്ടാകുന്നു.
നാം നെഞ്ചേറ്റിയ പാട്ടുകളെക്കുറിച്ചും ആ പാട്ടുകളിലൂടെ
നാം നെഞ്ചേറ്റുന്ന പാട്ടുകാരെക്കുറിച്ചും നാം കൂടുതല്‍ അറിയുന്നൂ
ഒലിവ്‌ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിലൂടെ.
നാദം, ഗാനം, ഈണം എന്നിങ്ങിനെ മൂന്ന്‌ ഭാഗങ്ങളിലായി
25 ലേഖനങ്ങളാണ്‌ പുസ്‌തകത്തില്‍ ചേര്‍ത്തിരിക്കുന്നത്‌.

നാദം എന്ന വിഭാഗത്തില്‍ ഗായകരേയും ഗാനം എന്ന വിഭാഗത്തില്‍
കവികളേയും ഈണം എന്ന വിഭാഗത്തില്‍ സംഗീത
സംവിധായകരേയും അവതരിപ്പിക്കുന്നു.
യേശുദാസ്‌, ജയചന്ദ്രന്‍, ഉദയഭാനു, പി. ലീല, കോഴിക്കോട്‌ അബ്‌ദുല്‍ ഖാദര്‍,
എസ്‌. ജാനകി, വാണി ജയറാം, ചിത്ര, സുജാത, വേണുഗോപാല്‍, ബ്രഹ്മാനന്ദന്‍,
എല്‍.ആര്‍. ഈശ്വരി തുടങ്ങിയ ഗായകരും ഒ.എന്‍.വി, ശ്രകുമാരന്‍ തമ്പി,
യൂസുഫലി, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയ ഗാനരചയിതാക്കളും
ബാബുരാജ്‌, ദേവരാജന്‍, രാഘവന്‍, സലീല്‍ ചൗധരി, ആര്‍.കെ. ശേഖര്‍,
അര്‍ജുനന്‍, ജെറി അമല്‍ദേവ്‌, പുകഴേന്തി തുടങ്ങിയ
സംഗീത സംവിധായകരുമാണ്‌ പുസ്‌തകത്തില്‍ വരുന്നത്‌.

ഗാന സാഹിത്യത്തെക്കുറിച്ചും സംഗീത സംവിധാനത്തെക്കുറിച്ചും
ആലാപന ശൈലികളെക്കുറിച്ചും നല്ലതുപോലെ പഠനം
നടത്തിയതിനുശേഷമേ രവിമേനോന്‍ തന്റെ അഭിപ്രായങ്ങള്‍
രേഖപ്പെടുത്തുകയുള്ളൂവെന്നും പ്രശസ്‌ത സംവിധായകനും
ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പുസ്‌തകത്തിന്റെ
അവതാരികയില്‍ പറയുന്നു.
പല പാട്ടുകളുടേയും പിറവി, രചനയായാലും ആലാപനമായാലും ]
സംഗീതമായാലും വരുന്ന വഴികള്‍ ഗാനാസ്വാദകരെ ശരിക്കും
അല്‍ഭുതപ്പെടുത്തുന്നു. കൃതഹസ്‌തനായ ഒരു പത്രപ്രവര്‍ത്തകന്റെ
കൈത്തഴക്കം രവിമേനോന്റെ എഴുത്തിനെ കൂടുതല്‍ ഹൃദ്യമാക്കുന്നു.
നാടകീയമായ അവതരണ ശൈലി വായനയുടെ
ആകാംക്ഷ നിലനിര്‍ത്താനും വായന അതിവേഗം
മുന്നോട്ടുകൊണ്ടുപോകാനും ഹായകമാണ്‌. 1963ല്‍ കടുത്ത
ആസ്‌തമയുടെ പിടിയിലായ ശേഷം അതിനു മുമ്പ്‌ പാടിയ
പോലെ പാടാന്‍ സാധിച്ചിട്ടില്ല ജാനകിക്ക്‌. പാട്ടുകാരിക്ക്‌
ശ്വാസ തടസ്സം വന്നാലുള്ള അവസ്ഥ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ.
ഇതിനു പുറമെയാണ്‌ ഇസ്‌കിമിയ എന്ന ഹൃദ്രോഗവും അവരെ കീഴടക്കുന്നത്‌.
പെന്‍സുലിന്‍ കുത്തി വെച്ച്‌ മരണം മുഖാമുഖം കണ്ട്‌ നാളുകള്‍.
ഈ തളര്‍ച്ച അതിജീവിച്ചാണ്‌ അവര്‍ സൂര്യകാന്തിയും
താമരക്കുമ്പിളല്ലോ മമ ഹൃദയവും പൊട്ടിത്തകര്‍ക്ക കിനാവും
തുഷാര ബിന്ദുക്കളും ആലപിച്ചത്‌. ഇനി ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍
മനസ്സില്‍ പുതിയൊരു വിങ്ങല്‍ കൂടി ഉണ്ടാക്കാന്‍ രവിമേനോന്റെ
വെളിപ്പെടുത്തലുകള്‍ ആസ്വാദകനെ നിര്‍ബന്ധിതനാക്കുന്നു.
പനിക്കിടക്കയില്‍ നിന്ന്‌ എണീറ്റുപോയാണ്‌ ഉണരൂ വേഗം നീ,
മാനസ മണിവേണുവില്‍, മുകിലേ... തുടങ്ങിയ പാട്ടുകള്‍ ജാനകി
മലയാളികള്‍ക്ക്‌ സമ്മാനിച്ചത്‌.

ഉമ്മയിലെ പാലാണ്‌ തേനാണെന്‍ ഖല്‍ബിലെ പൈങ്കിളിക്ക്‌,
എന്‍ കണ്ണിന്റെ കടവിലടുത്താല്‍ എന്നീ പാട്ടുകള്‍ നാം
ഉദയഭാനുവിന്റെ സ്വരത്തില്‍ കേള്‍ക്കേണ്ടതായിരുന്നു.
ഈ രണ്ടു പാട്ടുകളും ബാബുരാജ്‌ കോഴിക്കോട്‌ വെച്ച്‌
കെ.പി. ഉദയഭാനുവിനെ പഠിപ്പിച്ചതാണ്‌. കുഞ്ചാക്കോയുടെ
നിര്‍ബന്ധ പ്രകാരമാണ്‌ പിന്നീട്‌ ബാബുരാജ്‌ ഈ പാട്ടുകള്‍
എ.എം രാജയെക്കൊണ്ട്‌ പാടിപ്പിക്കുന്നത്‌.
രാജയെ പാട്ടു പാടിപ്പഠിപ്പിച്ചതാകട്ടെ ഉദയഭാനു തന്നെയാണെന്ന്‌
വിഷാദ ഗാനങ്ങളുടെ ചക്രവര്‍ത്തി എന്ന അധ്യാത്തില്‍ നാമറിയുന്നു.
റോസിയിലെ അല്ലിയാമ്പല്‍ കടവിലന്നരയക്കു വെള്ളം
എന്ന പാട്ട്‌ ഉദയഭാനുവിന്‌ സുഖമില്ലാത്തതു കൊണ്ടാണ്‌
സംഗീത സംവിധായകന്‍ ജോബ്‌ മാഷ്‌ യേശുദാസിനെ കൊണ്ട്‌ പാടിക്കുന്നത്‌.
ഉദയഭാനുവിന്‌ വിഷമമാകുമെന്ന്‌ കരുതി പാടാന്‍ മടിച്ച
യേശുദാസിനെ അദ്ദേഹം തന്നെയാണ്‌ പ്രോത്സാഹിപ്പിക്കുന്നത്‌.

മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി -ജയചന്ദ്രന്റെ സ്വരമധുരത്തില്‍
ഗാനാസ്വാദകര്‍ ഏറ്റുവാങ്ങിയ സുന്ദര ഗാനം, യഥാര്‍ഥത്തില്‍
യേശുദാസിന്‌ പാടാന്‍ വെച്ചിരുന്ന പാട്ടായിരുന്നുവത്രെ അത്‌.
താരുണ്യം തന്നുടെ എന്ന സാധാരണ പാട്ടു പാടാനാണ്‌
ദേവരാജന്‍മാഷ്‌ ജയചന്ദ്രനെ വിളിച്ചത്‌. ഒരു പ്രാക്‌ടീസിന്‌ വേണ്ടി
മഞ്ഞലയില്‍ പഠിച്ചു വെക്കാന്‍ പറയുകയായിരുന്നു.
അങ്ങിനെ പാടിപ്പഠിപ്പിച്ച പാട്ട്‌ പിന്നെ ജയചന്ദ്രന്റെ
സ്വരത്തില്‍ തന്നെ ദേവരാജന്‍ റെക്കോര്‍ഡ്‌ ചെയ്യുകയായിരുന്നു.

ഉത്ഥാന പതനങ്ങളുടെ വേദനാജനകമായ കാഴ്‌ചയാണ്‌ പി. ലീലയുടെ
ജീവിത കഥകയിലൂടെ രവിമേനോന്‍ അവതരിപ്പിക്കുന്നത്‌.
എക്കാലത്തേക്കും മലയാളിക്ക്‌ മനസ്സില്‍ താലോലിക്കാന്‍
പാകത്തില്‍ കുറേ പാട്ടുകള്‍ നല്‍കിയ ഈ അനശ്വര ഗായികയെ
പുതിയ തലമുറയിലെ ആളുകള്‍ വേദനിപ്പിക്കുന്നതിന്‌ രവിമേനോന്‍
നേരിട്ട്‌ സാക്ഷിയാകുന്നുണ്ട്‌. പഴയ തലമുറയിലേയും
പുതിയ തലമുറയിലേയും ഗായകര്‍ അണി നിരന്ന ചടങ്ങില്‍
സംഘാടകരോട്‌ അവര്‍ക്കൊരു സീറ്റ്‌ കൊടുക്കാന്‍ ഗ്രന്ഥകാരന്‍ ആവശ്യപ്പെടുന്നു.
`സാറേ അങ്ങോട്ട്‌ നോക്കിയേ.. ആ കുട്ടി വരെ നില്‍ക്കുകയാ.. പിന്നെയാ ഇവര്‍'
-വേദിയില്‍ നിന്നിരുന്ന അടിപൊളിപ്പാട്ടുകാരിയെ
ചൂണ്ടി ഭാരവാഹി പറയുമ്പോള്‍ വായനക്കാരനും ഞെട്ടിപ്പോകുന്നു.
സംഗീതത്തിനുവേണ്ടി ദാമ്പത്യ ജീവിതം പോലും വേണ്ടെന്ന്‌
വെച്ച ഒരു ഗായികയാണ്‌ ഇവ്വിധം അപമാനിക്കപ്പെടുന്നത്‌.

ഭാവ സുന്ദരമായ ഒരു പാട്ട്‌ എങ്ങിനെയാണ്‌ മനുഷ്യ മനസ്സുകളെ സ്വാധീനിക്കുന്നതെന്ന്‌
ഒന്നിലധികം ഉദാഹരങ്ങളിലൂടെ രവിമേനോന്‍ വരച്ചു കാട്ടുന്നുണ്ട്‌.
യാത്രക്കാരാ പോകുക പോകുക, ജീവിത യാത്രക്കാരാ.. എന്ന പി.ബി. ശ്രീനിവാസന്റെ
പാട്ട്‌ ഒരുദാഹരണം. ആ ഗാനം പുറത്തിറങ്ങി ഏറെക്കഴിയും മുമ്പ്‌
കേരളത്തില്‍ നിന്നു ശ്രീനിവാസിന്‌ ഒരെഴുത്തു കിട്ടി. ജീവിത നൈരാശ്യത്തിന്റെ
പാര്യമത്തില്‍ ആത്മഹത്യക്ക്‌ തയാറെടുത്ത ഒരു യുവാവിന്റെ എഴുത്ത്‌.
ഗാനത്തിന്റെ ചരണത്തിലെ ഒരു വഴിയടയുമ്പോള്‍ ഒമ്പതു വഴി തുറക്കുമെന്ന
ചിന്തോദ്ദീപകമായ ഒരൊറ്റ വരിയാണ്‌ തന്നെ ആത്മഹത്യയില്‍ നിന്ന്‌
പിന്തിരിപ്പിച്ചതെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ആ വരികളും
അവയുടെ ആലാപനവും അത്ര അയാളെ സ്വാധീനിച്ചു പോലും.
എന്തിനു കവിളില്‍ ബാഷ്‌പധാര സ്റ്റേജില്‍ പാടി കോഴിക്കോട്‌ അബ്ദുല്‍ ഖാദര്‍
സദസ്സിനെ കണ്ണീരണിയിച്ച അനുഭവം അദ്ദേഹത്തിന്റെ
മകന്‍ നജ്‌മല്‍ ബാബു അയവിറക്കുന്നുണ്ട്‌. സ്വന്തം ഹൃദയത്തിന്‍ ഉള്ളറയില്‍,
എന്റെ സ്വപ്‌നത്തെ അടക്കിയ കല്ലറയില്‍ എന്ന ഗാനത്തിന്റെ
റെക്കോര്‍ഡിംഗ്‌ വേളയില്‍ യേശുദാസിന്റെ അമ്മ എലിസബത്ത്‌
പൊട്ടിക്കരഞ്ഞു.

അര്‍ജുനന്‍ മാഷ്‌ ഈണം പകര്‍ന്ന്‌ പിക്‌നികിനുവേണ്ടി
വാണി ജയറാമും യേശുദാസും പാടിയ വാല്‍ക്കണ്ണെഴുതി
വനപുഷ്‌പം ചൂടി എന്ന പാട്ടിന്റെ സംഗീതം ചിത്രത്തിന്റെ
സംവിധായകനും നിര്‍മാതാവിനും തീരെ ഇഷ്‌ടപ്പെട്ടിരുന്നില്ലെന്ന്‌
കേട്ടാല്‍ വിശ്വാസം വരുമോ? പല ഈണങ്ങളിട്ടെങ്കിലും ഒന്നും
പിടിക്കാത്ത അവരുടെ മുന്നില്‍ ഒടുവില്‍ ഈ ഈണവും പറ്റില്ലെങ്കില്‍
വേണ്ടെന്ന്‌ ദേഷ്യപ്പെട്ട്‌ മടങ്ങാനിരിക്കുകയായിരുന്നുവത്രെ അര്‍ജുനന്‍ മാഷ്‌.
ആ പാട്ടാണ്‌ ഇന്നും മലയാളി മൂളി നടക്കുന്നതെന്ന്‌ ഗ്രന്ഥം ചൂണ്ടിക്കാട്ടുന്നുണ്ട്‌.
ഈണത്തിനൊത്തു പാട്ടെഴുതാന്‍ വിസമ്മതിച്ച വയലാര്‍ പിണങ്ങിപ്പോയിരുന്നുവെങ്കില്‍
ചെമ്മീനിലെ നിത്യഹരിത ഗാനങ്ങളുടെ വരികള്‍ക്ക്‌ അത്രയും ചന്തമുണ്ടാകുമായിരുന്നുവോ?
രാമു കാര്യാട്ടും സലില്‍ ചൗധരിയും പറഞ്ഞതനുസരിച്ച്‌ ശ്യം അറിയാവുന്ന മലയാളത്തില്‍
ഒരു ദിവസം മുഴുവന്‍ മെനക്കെട്ടാണ്‌ വയലാറിന്റെ മനസ്സ്‌ മാറ്റുന്നതെന്ന്‌ കാറ്റില്‍
തേന്‍മഴയായ്‌ എന്ന അധ്യായത്തില്‍ രവിമോനോന്‍ എഴുതുന്നു.
യേശുദാസും പി. സുശീലയും ഹൃദയം പകര്‍ന്നു പാടിയ ഏഴിലം പാല പൂത്തു
പൂമരങ്ങള്‍ കുട പിടിച്ചു എന്ന പാട്ടിന്‌ സംഗീതം പകര്‍ന്ന വേദ്‌പാല്‍ വര്‍മ്മ
എന്ന ഉത്തരേന്ത്യക്കാരനെ രവി ഓര്‍മിപ്പിക്കുന്നുണ്ട്‌.
ആരണ്യകത്തിലെ ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലില്‍, ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ
എന്നീ ഹിറ്റുകള്‍ പകര്‍ന്നു തന്ന രഘുനാഥ്‌ സേത്ത്‌, ഓരോ മലയാള
ചിത്രങ്ങളുടെ ടൈറ്റിലുകളില്‍ പ്രത്യക്ഷപ്പെട്ട്‌ കടന്നുപോയ കനുഘോഷ്‌,
രാജ്‌കമല്‍ എന്നിവരെ പഴയ തലമുറക്കാരെ ഓര്‍മപ്പെടുത്തുകയും
പുതിയവരെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌.
മൂളിപ്പാട്ടു പാടാന്‍ അറിയാവുന്നവരെപ്പോലും ഗാനഗന്ധര്‍വന്മാരാക്കാന്‍
കഴിവുള്ള അഭൂതപൂര്‍വമായ സാങ്കേതിക വളര്‍ച്ചയുടെ കാലത്ത്‌
യഥാര്‍ഥ ഗാനഗന്ധര്‍വനും പാട്ടിന്റെ പൂങ്കുയിലുകള്‍ക്കുമൊന്നും
ഒരു പ്രസക്തിയുമില്ലെന്ന്‌ ഗ്രന്ഥകാരന്‍ രോഷം കൊള്ളുന്നുണ്ട്‌.
ഗായകശബ്‌ദത്തിന്റെ ഫ്രഷ്‌നസ്‌ യന്ത്രങ്ങളുടെ കടന്നാക്രമണത്തില്‍
അപ്രസക്തമായിക്കൊണ്ടിരിക്കുന്നുവെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പഴയ തലമുറയിലെ സംഗീത സംവിധായകര്‍ കാര്യമായ പ്രതിഫലമൊന്നും
വാങ്ങാതെ അനശ്വരമാക്കിയ ഈണങ്ങള്‍ പുതിയ തലമുറയില്‍പെട്ട
ചിലര്‍ നിര്‍ദയം സ്വന്തമാക്കുമ്പോള്‍ ഖിന്നനായിരുന്ന ദേവരാജന്‍ മാഷുടെ
രോഷവും ദുഃഖവും രവിമേനോന്‍ നമ്മെ അനുഭവിപ്പിക്കുന്നു.

പുതിയ തലമുറക്ക്‌ പരിചയപ്പെടുത്താനെന്ന വ്യാജേന ഏതെങ്കിലും
വിവരദോഷിയായ സിനിമാക്കാരന്‍ നമുക്ക്‌ പ്രിയപ്പെട്ട പാട്ടുകള്‍ റിമിക്‌സ്‌
ചെയ്‌ത്‌ വികലമാക്കരുതേ എന്ന്‌ പുസ്‌തകം വായിച്ചു തീരുമ്പോള്‍
ഗ്രന്ഥകാരനോടൊപ്പം നമ്മളും പ്രാര്‍ഥിച്ചു പോകും.

പാട്ടു കേള്‍ക്കുന്നവരെല്ലാം വായിച്ചിരിക്കേണ്ട പുസ്‌തകമാണിത്‌.
ഓരോ പാട്ടിനും പുതിയ ആസ്വാദനം സാധ്യമാകും അപ്പോള്‍.
ചാനലുകളിലെ പാട്ടുപരിപാടികളുടെ അവതാരകരും മാധ്യമ പ്രവര്‍ത്തകരും
ഗാനമേളകളുടെ സംഘാടകരുമൊക്കെ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്‌ത്‌കം.
എന്നാല്‍ സ്വന്തമെന്ന പദത്തിനെന്തര്‍ഥം അധ്യായത്തില്‍ രവിമേനോന്‍
ചൂണ്ടിക്കാണിക്കുന്നതുപോലുള്ള അബദ്ധങ്ങള്‍ ആര്‍ക്കും പറ്റില്ല.
ഇത്തരക്കാരുടെ വിവരക്കേടുകൊണ്ട്‌ ശ്രീകുമാരന്‍ തമ്പിയെപ്പോലുള്ളവര്‍
വേദനിക്കേണ്ടിയും വരില്ല.

എങ്ങിനെ നാം മറക്കും
രവി മേനോന്‍
ഒലിവ്‌
വില 100.00
പേജ്‌ 202

Monday, June 30, 2008

വരച്ച വരയ്കപ്പുറത്തെ ജെ.ആര്‍. പ്രസാദ്

സുഭാഷ് ചന്ദ്രന്‍ തയാറാക്കിയ വരപ്രസാദം എന്ന പുസ്തകത്തിന്‍റെ
ആസ്വാദനമാണിത്. ഇതിന്‍റെ പി.ഡി.എഫ് കോപ്പിഇവിടെ വായിക്കാം.
(മലയാളം ന്യൂസ് ‍ഞായറാഴ്ചയില്‍ പ്രസിദ്ധീകരിച്ചത്)








``ടൈപ്പ്‌ റൈറ്റിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്‌ മുന്നില്‍ സ്ഥിരം
കണ്ടുമുട്ടാറുള്ള തെക്കേ ഷാരോത്തെ ശ്രീദേവിയെ
മനസ്സിലോമനിച്ച്‌ കുറെ ദിവസം രാത്രി തലയിണ
കെട്ടിപ്പിടിച്ച്‌ കിടന്നു. എന്നാല്‍ ഭഗവതിക്കെട്ടിലെ
സദ്യയുടെ ഊട്ടുപുരപ്പിന്നില്‍ പത്ത്‌ മിനിറ്റ്‌ ശ്രീദേവിയോട്‌
സംസാരിക്കാന്‍ സാധിച്ചതും ഗോവിന്ദവര്‍മ്മക്ക്‌
അവളെ മടുത്തു. പിന്നെ മൂളിപ്പാട്ട്‌ പാടാനും
ദീര്‍ഘനിശ്വാസമയക്കാനും മറ്റും മനസ്സില്‍ കൂട്ടു
നിന്ന സുന്ദരി പേര്‍ഷ്യക്കാരന്‍ പണിക്കരുടെ മകള്‍
ശോഭനയായിരുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ്‌ കോളേജില്‍ നിന്ന്‌
ബി.എസ്‌സിക്ക്‌ വന്നു ചേര്‍ന്ന അവളുടെ അടുത്ത സീറ്റിലിരുന്നു
അങ്കമാലി മുതല്‍ അതിരപ്പിള്ളി വരെ സ്റ്റഡി ടൂര്‍ നടത്തിയതും
ആ സ്വപ്‌ന കാമുകിയിലും അയാള്‍ അതൃപ്‌തനായി.''

കെ.പി. രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്‌തകത്തില്‍ നിന്നുള്ള
ഒരു സന്ദര്‍ഭമാണിത്‌. ഗോവിന്ദനുണ്ണി ഊട്ടുപുരയുടെ
പിന്നില്‍ നിന്ന്‌ ശ്രീദേവിയോട്‌ സംസാരിക്കുന്നതും
ശോഭനയോടൊപ്പം അങ്കമാലി മുതല്‍ അതിരപ്പിള്ളി
വരെ ഒരേ സീറ്റിലിരുന്നു സ്റ്റഡി ടൂര്‍ നടത്തുന്നതും
വായനക്കാരന്‌ അതിന്റെ എല്ലാ നിറങ്ങളുടേയും
കടുകടുപ്പത്തില്‍ തന്നെ ഉള്‍പ്പുളകത്തോടെ
ഭാവനയില്‍ കാണാന്‍ പറ്റും. ജെ.ആര്‍. പ്രസാദ്‌ പക്ഷേ,
ഗോവിന്ദനുണ്ണിയുടെ സ്വപ്‌നത്തില്‍ വരുന്ന സുന്ദരിമാരെയാണ്‌
കാണുന്നത്‌. കൗമാരക്കാരന്റെ സ്വപ്‌നത്തില്‍ മാറി മാറി
പ്രത്യക്ഷപ്പെടുന്ന സുന്ദരിമാര്‍ക്ക്‌ പ്രത്യേകിച്ചൊരു മുഖത്തിന്റെ
ആവശ്യമില്ല. മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍
ജീവിതത്തിന്റെ പുസ്‌തകം വന്നപ്പോള്‍ അഞ്ചാമധ്യായത്തിലെ
സുന്ദരമായ ഈ സ്വപ്‌ന മുഹൂര്‍ത്തം (84:6)
വായനക്കാരന്റെ മനസ്സില്‍ തറച്ചത്‌ പ്രസാദിന്റെ
പെയിന്റിംഗിലൂടെയാണ്‌. ഗോവിന്ദനുണ്ണിയുടെ സ്വപ്‌നത്തില്‍ കൂടി
വായനക്കാരനെ പങ്കാളിയാക്കുകയാണ്‌ ചിത്രകാരന്‍.

സി. അനൂപിന്റെ കഥ `നെപ്പോളിയന്റെ പൂച്ച' ആഴ്‌ചപ്പതിപ്പില്‍
വന്നപ്പോള്‍ ആ കരിമ്പുച്ചയുടെ തുറിച്ചുനോട്ടം
വായനക്കാരനെ കൂടി പേടിപ്പിച്ചു, പ്രസാദിന്റെ ചിത്രത്തിലൂടെ.
ഉറങ്ങാനാതെ കഥാനായകന്‍ കിടക്കുകയാണ്‌.
`വിയര്‍ത്തൊട്ടിയ വസ്‌ത്രം. കൊതുകുകളുടെ മൂളിപ്പറക്കല്‍.
എത്ര കുടഞ്ഞിട്ടും കാഴ്‌ചയില്‍ നിന്ന്‌ ആ കരിമ്പൂച്ച പിന്നോട്ട്‌
പോകുന്നേയില്ല. രാത്രി നിശ്ശബ്‌ദതയില്‍ ജനാലക്കലിരുന്ന്‌
പൂച്ച എന്നെത്തന്നെ തുറിച്ചു നോക്കുന്നതെന്താകാം.
കണ്ണുകള്‍ അടച്ചു പിടിക്കാമെന്നു വെക്കാം.
പക്ഷേ, ഈ തക്കം നോക്കി കരിമ്പൂച്ച എന്റെ കഴുത്തിനു
നേരെ കുതിച്ചു ചാടിയാലോ?'വായന കഥയുടെ
ഈ ഭാഗത്തെത്തുന്നതിന്‌ മുമ്പ്‌ തന്നെ ആ കരിമ്പൂച്ച
വായനക്കാരന്റെ കഴുത്തിന്‌ നേരെ കുതിച്ചു
ചാടുന്നുണ്ട്‌ (84:8 പേജ്‌ 59).

അതാണ്‌ ആ വരയുടെ ശക്തി. എഴുത്തുകാരന്‍ വാക്കുകള്‍ കൊണ്ട്‌
വരച്ചിടുന്നതിനേക്കാള്‍ ശക്തമായി ആ ദൃശ്യം വായനക്കാരന്റെ
മനസ്സില്‍ അസ്സലു വര കൊണ്ടു തന്നെ വരച്ചിടാന്‍
ചിത്രകാരന്‌ കഴിയുന്നു. എഴുത്തുകാരന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍
അപ്പുറമാണ്‌ ഈ വരകള്‍ ചെന്നെത്തുന്നത്‌.
അത്‌ എഴുത്തുകാരനെ കൂടുതല്‍ ആഹ്ലാദഭരിതനാക്കുന്നു.
ഉള്ളടക്കം നോക്കി കഥയുടെ പേജിലെത്തുന്ന വായനക്കാരനെ,
കഥയേക്കാള്‍ മുമ്പേ ഈ കരിമ്പൂച്ച കീഴടക്കുന്നുണ്ട്‌.
കവിതകളുടെ പശ്ചാത്തലത്തിലെ ദുര്‍ഗ്രാഹ്യമായ
(ഈ കുറിപ്പുകാരന്റെ മാത്രം അഭിപ്രായമാണ്‌) വരകള്‍
പോലെയായിരുന്നില്ല പ്രസാദ്‌ കഥകള്‍ക്കും നോവലുകള്‍ക്കും
വേണ്ടി ബ്രഷ്‌ ചലിച്ചിപ്പപ്പോള്‍. അനേകം ചെറുകഥകളും
ജീവിതത്തിന്റെ പുസ്‌തകത്തിനു പുറമെ സാറാ ജോസഫിന്റെ
ഒതപ്പ്‌, സേതുവിന്റെ അടയാളങ്ങള്‍, കെ.ആര്‍. മീരയുടെ
ആ മരത്തേയും മറന്നു മറന്നു ഞാന്‍ തുടങ്ങിയ
നോവലുകളില്‍ ആ വരയുടെ ശക്തിയും സൗന്ദര്യവും
വായനക്കാരന്‍ അനുഭവിച്ചു. എഴുത്തുകാരന്‍/എഴുത്തുകാരി
ഉദ്ദേശിച്ചതിനേക്കാള്‍ ആഴത്തില്‍ കഥാപാത്രങ്ങളും
കഥാസന്ദര്‍ഭങ്ങളും വായനക്കാരന്റെ മനസ്സിലേക്ക്‌ പ്രവേശിച്ചത്‌
ഈ വരകള്‍ വഴി തന്നെയാണ്‌.ആ വരകളുടെ ശില്‍പിയെ
കഥാകൃത്തായ സുഭാഷ്‌ ചന്ദ്രന്‍ അതിമനോഹരമായ വാക്കുകളില്‍
വരച്ചു വെച്ചിരിക്കുകയാണ്‌ വരപ്രസാദം എന്ന പുസ്‌തകത്തില്‍.
ചിത്രങ്ങളുടെ ചാരത്ത്‌ വലിയ അക്ഷരങ്ങളില്‍ കണ്ട പ്രസാദ്‌
എന്ന നാമത്തിന്റെ ഉടമയെ വായനക്കാരന്റെ/ ആസ്വാദകന്റെ മുന്നില്‍
പിടിച്ചു നിര്‍ത്തുകയാണ്‌ സുഭാഷ്‌ ചന്ദ്രന്‍. തന്റെ
തലമുറയില്‍ പെട്ടവരും അല്ലാത്തവരുമായ എഴുത്തുകാരുമായി
ഏറെ അടുപ്പം പുലര്‍ത്തുകയും ആ അടുപ്പം കാത്തു
സൂക്ഷിക്കുകയും ചെയ്യുന്ന ചിത്രകാരനെ വായനക്കാരുമായി
അടുപ്പിക്കുകയാണ്‌ ഈ കൃതി എന്നും പറയാം.

വരച്ച വരയുടെ അതിരുകളില്‍ ഒതുങ്ങിപ്പോകുമായിരുന്ന
ആ ജീവിതം അങ്ങനെ വായനക്കാരനു കൂടി സ്വന്തമാകുന്നു.
ആമുഖമായി ഗ്രന്ഥകാരന്‍ തന്നെ പറയുന്നതുപോലെ അഭിമുഖ
സംഭാഷണങ്ങള്‍ പുസ്‌തക രൂപത്തിലാകുമ്പോഴുള്ള വിരസത
വരപ്രസാദത്തിനില്ല.

`അഭിമുഖങ്ങളുടെ ചരിത്രത്തിലെ ഈ വഴിമാറി
നടത്തം' വായനക്കാരന്‌ ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്‌.
ചോദ്യങ്ങളില്ലാതെ, പ്രസാദിന്റെ ഭൂതകാല സ്‌മരണകള്‍
സ്വാഭാവികമായും അനര്‍ഗളമായി ഒഴുകി വരാന്‍ അനുവദിക്കുകയാണ്‌
അഭിമുഖക്കാരന്‍ ഇവിടെ ചെയ്‌തിട്ടുള്ളതെന്ന്‌
പുസ്‌തക വായന ബോധ്യപ്പെടുത്തും. വരകളുടെ
അരികില്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയ സപ്‌താക്ഷരികള്‍ക്കപ്പുറം
പ്രസാദ്‌ എന്ന കലാ സാഹിത്യ സാംസ്‌കാരിക
വ്യക്തിത്വത്തെയാണ്‌ വരപ്രസാദം പരിചയപ്പെടുത്തുന്നത്‌.
`മഹാകവിതകളില്‍ ഹരിശ്രീ കുറിച്ച ആ ചിത്രകാരന്‍
പിന്നെ പതിനായിരക്കണക്കിന്‌ കവിതകള്‍ക്ക്‌ വരയുടെ തിടമ്പുകള്‍
പണിതു കൊടുത്തു. പക്ഷേ ജെ.ആര്‍. പ്രസാദിന്റെ
കരിയറില്‍ അതൊരു ചെറുവിശേഷമേ ആകുന്നുള്ളൂ
എന്ന്‌ അദ്ദേഹത്തെ അടുത്തറിയുന്നവര്‍ മനസ്സിലാക്കുന്നു.
ഈ വര്‍ഷം മാതൃഭൂമിയില്‍ നിന്ന്‌ പിരിയുന്ന ജെ.ആര്‍. പ്രസാദ്‌
വരച്ച വരക്കപ്പുറത്ത്‌ നിര്‍വഹിച്ച അസാധാരണങ്ങളായ സര്‍ഗാത്മക
വെളിച്ചങ്ങള്‍ക്കു നേരെ പിടിച്ച ഒരു കണ്ണാടിയാണ്‌
ഈ സംഭാഷണ'മെന്ന്‌ ഗ്രന്ഥകാരന്‍ പറയുന്നുണ്ട്‌.


ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു കയ്യെഴുത്തു
മാസികയിലൂടെയാണ്‌ പ്രസാദിന്റെ കലാ സാഹിത്യ
പ്രവര്‍ത്തനം തുടങ്ങുന്നത്‌. പതിനൊന്ന്‌ വയസ്സുള്ള
തന്നിലെ പത്രാധിപരെ സഹായിക്കാന്‍ വേണ്ടി
പതിനൊന്ന്‌ വയസ്സുള്ള ചിത്രകാരനെ തന്നില്‍ തന്നെ
കണ്ടെത്തുകയായിരുന്നുവെന്ന്‌ പ്രസാദ്‌ പറയുന്നു.
പിന്നീട്‌ 1964 ല്‍ തുടങ്ങിയ രാഷ്ട്രശില്‍പി എന്ന കയ്യെഴുത്ത്‌
മാസികയിലൂടെ പ്രസാദ്‌ മറ്റൊരു കലാകാരനും
സാധിച്ചിട്ടില്ലാത്ത ലോകങ്ങള്‍ കീഴടക്കുകയായിരുന്നു.
മഹാനുഭാവന്മരായ എത്രയെത്ര എഴുത്തുകാരിലേക്കാണ്‌
രാഷ്‌ട്ര ശില്‍പിയുടെ താളുകളിലൂടെ പ്രസാദ്‌ കടന്നു ചെന്നത്‌!
അക്കാലത്ത്‌ പ്രസിദ്ധരായവരും എഴുതിത്തുടങ്ങുന്നവരും
പില്‍ക്കാലത്ത്‌ പ്രസിദ്ധരായവരും പിന്നീട്‌ ചിത്രത്തിലെങ്ങുമില്ലാതെ
അപ്രത്യക്ഷരായവരുമായ നിരവധി പേര്‍ രാഷ്‌ട്രശില്‍പിക്ക്‌ കഥയും കവിതകളും ലേഖനങ്ങളും കൊടുത്തു. അല്ലാത്തവര്‍ പ്രസാദുമായി കത്തിടപാടുകളെങ്കിലും നടത്തി.


അടുപ്പമുണ്ടായിരുന്നവരുമായി നടത്തിയ കത്തിടപാടുകളുടെ
സാക്ഷ്യം വരപ്രസാദത്തിലുണ്ട്‌. പ്രിയപ്പെട്ട എഴുത്തുകാരുടെ
കൈപ്പടയിലുള്ള കത്തുകള്‍ പുസ്‌തകത്തില്‍ ചേര്‍ത്തിരിക്കുന്നു.
കത്തുകളും കുറിപ്പുകളും ചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന
ഈ പുസ്‌തകം തന്നെപ്പോലുള്ളവര്‍ക്ക്‌ ഓര്‍മകളെ
തിരിച്ചുപിടിക്കാനുള്ളതും പുത്തന്‍ തലമുറക്ക്‌ സൗഹൃദത്തിന്റേയും
സ്‌നേഹത്തിന്റേയും സര്‍ഗാത്മകമായ ആ കാലത്തെ അറിയാനുള്ളതുമാണെന്ന്‌ അവതാരികയില്‍ എം. മുകുന്ദന്‍ എഴുതുന്നു.
എന്‍.എസ്‌. മാധവനോടൊപ്പം മാതൃഭൂമി വിഷുപ്പതിപ്പിലെ
കഥാ മത്സരത്തില്‍ സമ്മാനം നേടിയ എരുമേലിയിലെ
മറിയാമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ ചിലപ്പോള്‍
മറിയാമ്മക്കു പോലും ഓര്‍മയുണ്ടോ എന്ന്‌ സംശയമാണ്‌.
അങ്ങനെയൊരു കഥാകാരിയെ പുതിയ തലമുറയില്‍ ആര്‍ക്കറിയാം?
മലയാളികളുടെ സാംസ്‌കാരിക ജീവിതത്തിലെ
ഒരു കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന ഈ പുസ്‌തകത്തില്‍
പ്രത്യക്ഷപ്പെടുന്ന പ്രമുഖര്‍ നിരവധിയാണ്‌. ജി. ശങ്കരക്കുറുപ്പ്‌,
ലളിതാംബിക അന്തര്‍ജനം, വൈക്കം മുഹമ്മദ്‌ ബഷീര്‍,
എം. ഗോവിന്ദന്‍. ഒ.വി. വിജയന്‍, പത്മരാജന്‍, വി.കെ.എന്‍,
എം.ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, കാക്കനാടന്‍, കോവിലന്‍,
കുഞ്ഞുണ്ണി മാഷ്‌, പുനത്തില്‍ കുഞ്ഞബ്ദുല്ല, എന്‍. മോഹനന്‍,
മാധവിക്കുട്ടി, സേതു, ആര്‍. സുകുമാരന്‍, നെടുമുടി വേണു,
മോഹന്‍ലാല്‍. അക്‌ബര്‍ കക്കട്ടില്‍, സത്യന്‍ അന്തിക്കാട്‌,
ജി. കാര്‍ത്തികേയന്‍, എന്‍.എല്‍. ബാലകൃഷ്‌ണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌,
കെ.ജി ശങ്കരപ്പിള്ള, എന്‍.എസ്‌. മാധവന്‍, എന്‍.വി. കൃഷ്‌ണവാര്യര്‍
തുടങ്ങി അനവധി എഴുത്തുകാരുടെ സൗഹൃദം രാഷ്‌ട്രശില്‍പി നേടിക്കൊടുത്തു.
പലരോടും കത്തുകളിലൂടെ മാത്രമായിരുന്നു ബന്ധം.
നേരില്‍ കാണാന്‍ കിട്ടിയ അവസരങ്ങള്‍ പോലും
ഉപയോഗപ്പെടുത്തിയില്ലെന്ന്‌ മാത്തോട്ടം മീന്‍ ചാപ്പയില്‍
വൈക്കം മുഹമ്മദ്‌ ബഷീറിനെ കണ്ട രംഗം
അയവിറക്കിക്കൊണ്ട്‌ പ്രസാദ്‌ പറയുന്നു. രാഷ്‌ട്ര ശില്‍പിയില്‍
പ്രസിദ്ധീകരിച്ച പ്രമുഖരുടെ സൃഷ്‌ടികളും തീരെ വെളിച്ചം
കാണാത്ത ചില സൃഷ്‌ടികളും ഈ പുസ്‌തകത്തില്‍
ഉള്‍ക്കൊള്ളിച്ചത്‌ വായനക്കാര്‍ക്ക്‌ വലിയ മുതല്‍ക്കൂട്ടാകും.


ഒരിടത്തൊരു ഫയല്‍വാന്‍, പാദമുദ്ര, രാജശില്‍പി തുടങ്ങിയ
ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഓര്‍മകളും
പുസ്‌തകത്തിലുണ്ട്‌. സിനിമയോ ആഴ്‌ചപ്പതിപ്പോ എന്ന
എന്‍.വി. കൃഷ്‌ണവാര്യരുടെ ചോദ്യത്തിനു ശേഷമാണ്‌
പ്രസാദ്‌ ആഴ്‌ചപ്പതിപ്പ്‌ തെരഞ്ഞെടുക്കുന്നത്‌.
അവിടെ ഉറച്ചു നിന്നത്‌.


സമകാലീനരായ എഴുത്തുകാരോടും ചിത്രകാരന്മാരോടും
പ്രസാദ്‌ കാത്തു സൂക്ഷിക്കുന്ന സ്‌നേഹവും ബഹുമാനവും
പുതിയ കാലത്ത്‌ വല്ലാത്ത അനുഭൂതിയായി ഈ പുസ്‌കതത്തില്‍
അനുഭപ്പെടും. പ്രസാദിന്റെ മേശപ്പുറത്തെ കണ്ണാടിച്ചില്ലിനു
കീഴെ അവരുടെ ചിത്രങ്ങളുടെ ദൃശ്യം അതാണ്‌ സൂചിപ്പിക്കുന്നത്‌.
ഇളംതലമുറയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍
അദ്ദേഹം നടത്തുന്ന ശ്രമങ്ങളും അങ്ങനെ തന്നെ.
ജലച്ചായവും ജലസിയും അധികം ഉപയോഗിച്ചിട്ടില്ല
കലാകാരന്‍ എന്ന്‌ ഗ്രന്ഥകാരന്‍.റിട്ടയര്‍ഡ്‌ ജീവിതത്തില്‍
വരാനിരിക്കുന്നത്‌ വരയുടെ കാലമായാലും സിനിമയുടെ
പിന്നണിക്കാലമായാലും വായനക്കാരന്റെ മനസ്സില്‍
പ്രസാദിന്റെ വരകള്‍ മായാതെ നില്‍ക്കും. ആ നിറങ്ങള്‍
അവിടെ തെളിഞ്ഞു കത്തും.

ആ നിറങ്ങളുടെ അഴക്‌ മായാതെ
മനസ്സില്‍ നില്‍ക്കുന്ന അനുഭവങ്ങളാണ്‌ പ്രിയ എ.എസും കെ.ആര്‍. മീരയും
പുസ്‌തകത്തില്‍ അനുബന്ധമായി ചേര്‍ത്ത കുറിപ്പുകളില്‍ പറയുന്നത്‌.
ആ മരവും മറന്ന്‌ മറന്ന്‌ എന്ന നോവലിന്‌ പ്രസാദ്‌ വരച്ച
ചിത്രങ്ങള്‍ എഴുത്തുകാരിയെന്ന നിലയില്‍ പകര്‍ന്നുതന്ന
അനുഭൂതിയാണ്‌ മീര പകര്‍ത്തുന്നത്‌.
കടുത്ത നിറങ്ങള്‍ ചാലിച്ച വരകള്‍ക്കപ്പുറത്തെ പച്ചയായ
മനുഷ്യനെ കൂടി ഈ കൃതി നമുക്ക്‌ കാണിച്ചു തരുന്നു.

എഴുത്തുകാരന്‍ വാക്കുകള്‍ കൊണ്ട്‌ വരച്ച ദൃശ്യങ്ങളെ
നിറങ്ങളിലേക്ക്‌ ആവാഹിക്കുമ്പോഴുള്ള അനുഭവങ്ങള്‍
കൂടി പ്രസാദിനോട്‌ ചോദിച്ചറിഞ്ഞ്‌ പകര്‍ത്താമായിരുന്നു.
കാരണം, വായനക്കാരനെ നേരിട്ട്‌ ബാധിക്കുന്ന സംഗതി
എഴുത്തുകാരനും ചിത്രകാരനും തമ്മിലുണ്ടാകാവുന്ന
ഈ ആത്മബന്ധമാണല്ലോ. ഈ ആത്മബന്ധം തന്നെയാണല്ലോ
വരകളായി എഴുത്തുകാരന്റെ സങ്കല്‍പ ലോകത്തെ
മൂര്‍ത്ത രൂപമായി വായനക്കാരന്റെ മനസ്സിലേക്ക്‌ എത്തിക്കുന്നതും.


വരപ്രസാദം(ജെ.ആര്‍. പ്രസാദിന്റെ കലയും ജീവിതവും)
സുഭാഷ്‌ ചന്ദ്രന്
‍പേജ്‌ 130
വില 75 രൂപ

Tuesday, June 17, 2008

അയ്യനേത്തിന്‌ ആദരാജ്ഞലി

കൗമാര വായനകളെ ത്രസിപ്പിച്ച അയ്യനേത്ത്‌ ഓര്‍മയാകുന്നു.
ഒരു വാഹനാപകടമായി വിധി അദ്ദേഹത്തെ തട്ടിയെടുത്തു.
വാഹനമിടിച്ച്‌ ചോരവാര്‍ന്ന്‌ റോഡില്‍ കിടക്കുമ്പോള്‍ ആരും
ആ വലിയ എഴുത്തുകാരനെ തിരിച്ചറിഞ്ഞില്ല.
മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ യഥാസമയം
ചികിത്സ കിട്ടാനും വൈകി. ആരുടെയും പരഗണനക്കായി
കാത്തുനില്‍ക്കാത്ത ആ എഴുത്തുകാരനായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ കപട മുഖത്തെ നോവലുകളിലൂടെ
പിച്ചി ചീന്തിയ അയ്യനേത്ത്‌ ഏറെ ജനപ്രീതി നേടിയ
നോവലിസ്‌റ്റാണ്‌.
ജീവിഗ ഗന്ധിയായ നിരവധി ചെറുകഥകളും
അദ്ദേഹത്തിന്റേതായുണ്ട്‌.
സെക്‌സ്‌ എഴുതുന്നയാള്‍ അദ്ദേഹത്തെ കൊച്ചാക്കാന്‍
ശ്രമിക്കുന്നവര്‍ പോലും ആര്‍ത്തിയോടെ അദ്ദേത്തിന്റെ
നോവലുകള്‍ വായിക്കുന്നത്‌ കണ്ടിട്ടുണ്ട്‌.
മറ്റൊന്നും വായിക്കാത്തവര്‍ പോലും അയ്യനേത്തിന്റെ
നോവലിനായി മാത്രം കേരള ശബ്ദത്തിനായി
വായനശാലകള്‍ കയറിയിറങ്ങുന്നതും കണ്ടിട്ടുണ്ട്‌.
മതാചാരങ്ങളേയും പൗരോഹിത്യത്തേയും
എക്കാലവും എതിര്‍ത്ത അയ്യനേത്തിന്റെ
ശവസംസ്‌കാരത്തിലും അതൊന്നുമുണ്ടായില്ല.
ജനപ്രിയ നോവലുകളിലൂടെ സമൂഹത്തിന്റെ മുഖംമൂടി
എടുത്തുമാറ്റുന്ന യുക്തിചിന്താപരമായ നിരീക്ഷണമായിരുന്നു
അദ്ദേഹം അവതരിപ്പിച്ചത്‌.
നോവലുകളിലൂടെ അദ്ദേഹം രാഷ്‌ട്രീയത്തിന്റെ
പൊയ്‌മുഖങ്ങളെയും പൗരോഹിത്യത്തിന്റെ ചൂഷണത്തേയും
അവതരിപ്പിച്ചു. സിനിമാ രംഗത്തെ ചൂഷണങ്ങളേയും
അദ്ദേഹം തന്റെ നോവലില്‍ അദ്ദേഹം തുറന്നു കാട്ടി.
മനുഷ്യാ നീ മണ്ണാകുന്നു, ദ്രോഹികളുടെ ലോകം
തുടങ്ങിയ അദ്ദേഹത്തിന്റെ നോവലുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
വാഴ്‌വേമായവും ചൂതാട്ടവുമൊക്കെ സിനിമ എന്ന നിലയിലും
വന്‍ ഹിറ്റായിരുന്നു. ഔദ്യോഗിക ജീവിതത്തില്‍നിന്ന്‌ വിരമിച്ച
ശേഷം തിരുവനന്തപുരത്ത്‌ അദ്ദേഹം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

മുട്ടത്ത്‌ വര്‌ക്കിയെ അദ്ദേഹം മരിച്ച്‌ കാലങ്ങള്‍ക്കുശേഷമാണ്‌
നമ്മുടെ വരേണ്യ എഴുത്തുകാരും മറ്റും അംഗീകരിക്കാന്‍ തുടങ്ങിയത്‌.
അദ്ദേഹത്തിന്റെ പേരിലുള്ള വലിയ തുകയുടെ
അവാര്‍ഡ്‌ വന്ന ശേഷമെന്ന്‌ പറയാം.
അയ്യനേത്തിനും അങ്ങിനെയൊരു കാലം വരുമായിരിക്കും.
ആ മഹാനുഭാവന്‌ ആദരാജ്ഞലി.

Monday, June 9, 2008

യതീമിന്‍റെ നാരങ്ങാമിഠായി

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിച്ച എന്‍റെ ഒരു കുറിപ്പ് ആഴ്ചപ്പതിപ്പ് കാണാത്തവര്‍ക്കായി ഇവിടെ സമര്‍പ്പിക്കുന്നു.













Monday, May 19, 2008

ഹദീല്‍ സ്വര്‍ഗ്ഗത്തിന്റെ പടവുകളില്

‍ഹദീല്‍ അല്‍ ഹുദൈഫ്‌ ഇന്ന്‌ നമ്മോടൊപ്പമില്ല.
അറബിയിലെ ബ്ലോഗര്‍ സമൂഹത്തിന്‌ വലിയ
നഷ്‌ടം വരുത്തി ധീരയായ ആ ബ്ലോഗര്‍
നമ്മെ വിട്ടുപിരഞ്ഞു. സൗദി അറേബ്യയില്‍
ഏറ്റവും അറിയപ്പെടുന്ന ബ്ലോഗറായിരുന്നു
ഹദീല്‍ അല്‍ ഹുദൈഫ്‌ എന്ന ഇരുപത്തഞ്ചുകാരി.
അപ്രതീക്ഷിതമായി ഒരിക്കല്‍ കുഴഞ്ഞു വീണ ഹദീല്‍
പിന്നെ കിടക്കവിട്ടെണീറ്റില്ല.
ബ്ലോഗര്‍മാരും വായനക്കാരും സുഹൃത്തുക്കളും
അകം നൊന്തു പ്രാര്‍ഥിച്ചുവെങ്കിലും കഴിഞ്ഞ
വെള്ളിയാഴ്‌ച അവര്‍ യാത്രയായി.

ബ്ലോഗില്‍, നമുക്കറിയാം പലരും വ്യാജപേരുകളും
വ്യാജ പ്രൊഫൈലുകളുമായാണ്‌ പ്രത്യക്ഷപ്പെടുന്നത്‌.
സൗദി അറേബ്യ പോലൊരു രാജ്യത്ത്‌ സ്വന്തം പേരും
വിലാസവും ഉപയോഗിച്ച്‌ ശക്തമായ
അഭിപ്രായ പ്രകടനങ്ങളും സാമൂഹിക വിമര്‍ശനങ്ങളുമായി
ബ്ലോഗില്‍ നിറഞ്ഞു നിന്നുവെന്നതാണ്‌ ഹദീല്‍ എന്ന
ചെറുപ്പക്കാരിയെ വ്യത്യസ്‌തയാക്കുന്നത്‌.

സ്വര്‍ഗ്ഗത്തിന്റെ പടവുകള്‍
എന്നതായിരുന്നു അവരുടെ ബ്ലോഗിന്റെ പേര്‌.
നിഴല്‍നാടകം കളിക്കാതെ, നേരിട്ട്‌ പ്രത്യക്ഷപ്പെട്ട്‌
തങ്ങളുടെ ബ്ലോഗുകള്‍ സാമൂഹിക പ്രാധാന്യമുള്ള
വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ധീരമായ ഒരിടമാക്കി
മാറ്റാന്‍ അവര്‍ എപ്പോഴും സഹബ്ലോഗര്‍മാരായ വനിതകളെ വെല്ലുവിളിച്ചിരുന്നു.

വെറുതെ, വ്യക്തിപരമായ ഡയറിക്കുറിപ്പുകളും
നേരമ്പോക്കുകളും എഴുതിപ്പിടിപ്പിക്കാതെ,
സാമൂഹിക പ്രധാന്യമുള്ള വിഷയങ്ങളിലേക്ക്‌ കടന്നു വരാന്‍
സൗദി വനിത ബ്ലോഗര്‍മാര്‍ തയാറാകണമെന്ന്‌
ഒരു വര്‍ഷം മുമ്പ്‌ അറബ്‌ ന്യൂസ്‌ പത്രത്തിന്‌ അനുവദിച്ച
ഒരഭിമുഖത്തില്‍ ഹദീല്‍ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി.
സൗദി അറേബ്യയില്‍ സ്വതന്ത്ര മാധ്യമമെന്ന പുതിയ
അവസരമാണ്‌ ബ്ലോഗുകള്‍ പ്രദാനം ചെയ്യുന്നത്‌.
സ്ഥാപനവല്‍ക്കരിക്കപ്പെട്ട പത്രങ്ങളേയും ടെലിവിഷന്‍ ചാനലുകളേയും
നേരിടാനുള്ള അവസരം. യഥാര്‍ഥത്തില്‍ അറിയേണ്ട
വസ്‌തുതകള്‍ ജനങ്ങളെ അറിയിക്കാനുള്ള ഒരിടം
-ഹദീല്‍ തുറന്നു പറയുകയുണ്ടായി.
അല്‍ ജസീറ, സൗദി ചാനല്‍ വണ്‍ തുടങ്ങിയ
ചാനലുകളില്‍ നേരിട്ട്‌ പ്രത്യക്ഷപ്പെട്ടും അവര്‍ തന്റെ
അഭിപ്രായങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ്‌ യൂനിവേഴ്‌സിറ്റി
കഴിഞ്ഞ വര്‍ഷം, അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച്‌
പ്രഭാഷണം നടത്താന്‍ ഹദീലിനെ ക്ഷണിച്ചിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതില്‍
സൗദി ബ്ലോഗുകളുടെ പങ്ക്‌ എന്നതായിരുന്നു
ഹദീല്‍ കൈകാര്യം ചെയ്‌ത വിഷയം.
റിയാദ്‌ ലിറ്റററി ക്ലബ്ബില്‍ നടന്ന മറ്റൊരു പരിപാടിയിലും
അവര്‍ വനിതാ ബ്ലോഗുകളുടെ സാധ്യതകളെക്കുറിച്ച്‌
പ്രഭാഷണം നടത്തിയിരുന്നു. പൊതുജനാഭിപ്രായം
സ്വൂരൂപിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്താന്‍
ബ്ലോഗുകളിലൂടെ വനിതകള്‍ക്ക്‌ കഴിയുമെന്നായിരുന്നു
ഹദീലിന്റെ വാദം.
കഴിഞ്ഞ വര്‍ഷം ബ്ലോഗിന്റെ പേരില്‍ സൗദിയില്‍
അറസ്റ്റിലായ ഫുആദ്‌ അല്‍ ഫര്‍ഹാനെ മോചിപ്പിക്കാന്‍
ശക്തമായി രംഗത്തിറങ്ങിയത്‌ ഈ വനിതാ ബ്ലോഗറായിരുന്നു.
ഫ്രീ ഫുആദ്‌ എന്ന പേരില്‍ ഒരു വെബ്‌സൈറ്റ്‌ തന്നെ തുറന്നു അവര്‍.
സമാന ചിന്താഗതിക്കാരുടെ ഒരു കൂട്ടായ്‌മ തന്നെ
ഇതിലൂടെ അവര്‍ ഉണ്ടാക്കിയെടുത്തു.പല സൗദി ബ്ലോഗര്‍മാരും
അഞ്‌ജാത നാമാക്കളായി രംഗത്തെത്തിയപ്പോള്‍
ബി.ബി.സിയുടെ അറബി ചാനലില്‍ നേരിട്ട്‌ പ്രത്യക്ഷപ്പെട്ട്‌
ഹദീല്‍ ധീരതയോടെ ഫുആദിനുവേണ്ടി വാദിച്ചു.
നാല്‌ മാസത്തെ തടവിനുശേഷം കഴിഞ്ഞ മാസമാണ്‌
ഫുആദിനെ വിട്ടയച്ചത്‌.
ദെയര്‍ ഷാഡോസ്‌ ഡോണ്ട്‌ ഫോളോ ദെം
(നിഴലുകള്‍ അവരെ പിന്തുടരുന്നില്ല) എന്ന പേരില്‍
ഹദീലിന്റെ ചെറുകഥാ സമാഹാരം അറബിയില്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

കിംഗ്‌ സഊദ്‌ സര്‍വകാലാശാലയിലെ പുരുഷ വിഭാഗത്തില്‍
കഴിഞ്ഞ വര്‍ഷം ഹദീലിന്റെ ഹു ഫിയേഴ്‌സ്‌ ദ ഡോര്‍സ്‌
(വാതിലുകളെ ആര്‍ക്കാണ്‌ പേടി?) എന്ന നാടകം
അവതരിപ്പിക്കുകയുണ്ടായി.
ആ നാടകം കാണാന്‍ വനിതയായതിനാല്‍
ഹദീലിന്‌ അനുവാദമുണ്ടായിരുന്നില്ല.
ഓഡിറ്റോറിയത്തിന്റെ വാതിലുകള്‍ ഹദീലിന്‌ മുന്നില്‍ അടഞ്ഞു.
നാടകകൃത്തായിട്ടും തന്റെ നാടകം കാണാന്‍
അനുവാദം ലഭിക്കാത്തതിനെ തന്റെ ബ്ലോഗില്‍
ഹദീല്‍ രൂക്ഷമായി വിമര്‍ശിച്ചു.
സ്‌ത്രീ-പുരുഷ വേര്‍തിരിവിന്റെ കാര്യത്തില്‍
സര്‍വകലാശാല കടുത്ത നിഷ്‌കര്‍ഷകള്‍ പുലര്‍ത്തിയിരുന്നു.
എന്റെ നാടകം എങ്ങിനെയാണ്‌ അവതരിപ്പിക്കപ്പെട്ടത്‌
എന്ന്‌ എന്നെയറിയിക്കാന്‍ പുരുഷ പ്രേക്ഷകരോട്‌
ഞാന്‍ യാചിക്കേണ്ടി വരുമെന്ന്‌ ഞാന്‍ കരുതുന്നു. സ്‌ത്രീകളുടെ
സാന്നിധ്യം ആര്‍ക്കും അലര്‍ജിയുണ്ടാക്കാത്ത വിധം നടക്കുന്ന
ഒരു സാംസ്‌കാരിക ചടങ്ങില്‍ പങ്കെടുക്കാന്‍ എനിക്ക്‌
കഴിയുന്ന ഒരു ദിവസം വരുമെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നു
-തന്റെ അറബി ബ്ലോഗില്‍ അവര്‍ എഴുതി.

വായനയിലും എഴുത്തിലും നല്ല ഭക്ഷണത്തിലും
താല്‍പര്യമുള്ള ഒരു സൗദി യുവതിയാണ്‌
താനെന്ന്‌ ഹദീല്‍ തന്റെ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.
ഒരുപാട്‌ സ്വപ്‌നങ്ങളും പ്രതീക്ഷകലും ബാക്കി നിര്‍ത്തിയാണ്‌
ഹദീല്‍ സ്വര്‍ഗ്ഗത്തിന്റെ പടവുകള്‍ കയറി യാത്രയാകുന്നത്‌.

Sunday, May 18, 2008

വെള്ളച്ചാട്ടത്തിന്റെ ഭംഗിയും കൊല്ലുന്ന കരുത്തും

(ഒരു അവധിക്കാലത്തിന്റെ ഓര്‍മ)

ഒരു മാസത്തെ അവധിക്കാണ്‌ നാട്ടിലെത്തിയത്‌.
പിറ്റേന്ന്‌ ടെന്‍ഷന്‍ തുടങ്ങി. ഇനി 29 ദിവസം.
അടുത്ത ദിവസം പിന്നെയും കലണ്ടറില്‍ നോക്കി.
ഹോ ഇനി 28 ദിവസം. അങ്ങിനെയാണ്‌.
തിരിച്ചു പോരുന്ന ദിവസം വരെ അതങ്ങിനെ തുടരും.
പോരുന്നതിന്റെ തലേന്നും അതിന്റെ തലേന്നുമൊക്കെയായി
മനസ്സിനും ശരീരത്തിനുമൊക്കെ വല്ലാത്ത ഒരു മന്ദത തുടങ്ങും.
ഒന്നിനും ഒരുന്മേഷവും കാണില്ല.തിരിച്ചു പോകുമ്പോള്‍
കൊണ്ടുപോകാനുള്ള സാധനങ്ങളുടെ ലിസ്റ്റ്‌ പോലും മറക്കും.
ഒന്നും വാങ്ങാന്‍ തോന്നില്ല. വീട്ടുകാര്‍ ചോദിച്ചു കൊണ്ടിരിക്കും.
അതു വേണ്ടേ, ഇതു വേണ്ടേ എന്നൊക്കെ...എല്ലാറ്റിനും
ഒരു ങാ.. മൂളല്‍ മാത്രമായിരിക്കും മറുപടി.

നാട്ടില്‍ നമ്മളെ പിടിച്ചു വെക്കണമെന്ന്‌ നിര്‍ബന്ധമുള്ള ചിലരുണ്ട്‌.
അവരാണ്‌ നമ്മളെ അരിപ്പാറയിലേക്കും ജീരകപ്പാറയിലേക്കുമൊക്കെ
പിടിച്ചു കൊണ്ടുപോകുന്നത്‌. മനസ്സ്‌ കൊതിപ്പിച്ചും
കുളിരണിയിച്ചും നില്‍ക്കുന്ന ഈ പ്രകൃതിയെ വിട്ടു,
മലയാളത്തെ വിട്ട്‌ ഏത്‌ മരുഭൂമിയിലേക്കാണ്‌
നാം വിമാനം കയറുന്നത്‌?എന്താണ്‌ ഈ മരുഭൂമിയില്‍ നാം നേടുന്നത്‌?

കഴിഞ്ഞ തവണ അരിപ്പാറയില്‍ പോകാമെന്ന്‌ പറഞ്ഞത്‌
ബിച്ചാപ്പുവാണ്‌. ഒരു മാസത്തെ അവധിക്കു വരുന്ന
ഞാന്‍ അങ്ങാടിയിലേക്ക്‌ ഇറങ്ങുന്നതുപോലും ഭാര്യക്ക്‌ ഇഷ്‌ടമില്ല.
നഷ്‌ടപ്പെട്ട പതിനൊന്ന്‌ മാസത്തിന്റെ കണക്കുബുക്കുമായി
അവള്‍ രാവിലെ മുതല്‍ പിന്നാലെയുണ്ടാകും.
വെറുതേ കോലായിലേക്ക്‌ ഇറങ്ങിയാല്‍
അവള്‍ ചോദിക്കും, എങ്ങോട്ടാ,,,,
എങ്ങോട്ടുമില്ലെന്റെ പൊന്നേ, പത്രം വന്നോ എന്ന്‌ നോക്കുകയാ....
രാവിലെ എഴുന്നേറ്റ്‌ പല്ല്‌ തേച്ച്‌ മുടിയൊന്നു ചീകി ഒതുക്കാന്‍
നോക്കിയാല്‍ അവള്‍ ചോദിക്കും, എങ്ങോട്ടാ രാവിലെ പുറപ്പാട്‌.
എങ്ങോട്ടുമില്ലെന്റെ പൊന്നെ മുടിയൊന്നു ചീകി വെച്ചെന്നേയുള്ളൂ....
പോകുന്നേടത്തൊക്കെ അവളേയും കൊണ്ടേ പോകാറുള്ളൂ.
എന്നാലും നമുക്കുമുണ്ടാകില്ലേ ചില ഔട്ട്‌ ഓഫ്‌ സിലബസ്‌ സംഗതികള്‍...
ചില എക്‌സ്‌ട്രാ കരിക്കുലര്‍ ആര്‍ഭാടങ്ങള്‍....
അങ്ങിനെ ഒരു വെള്ളിയാഴ്‌ച അരിപ്പാറയില്‍ പോകാമെന്ന്‌ വെച്ചു.

ഇറച്ചി വാങ്ങി വരട്ടിവെക്കാമെന്ന്‌ സമദ്‌ ഏറ്റു. അവന്റെ ഭാര്യ
കുഞ്ഞിമാള്‍ ടീച്ചറാണ്‌. അവള്‍ സ്‌കൂളില്‍ പോകും.
ഇറച്ചി മുറിക്കലും വരട്ടലുമൊക്കെ സമദു തന്നെ ചെയ്യും.
കോളേജ്‌ കുമാരന്മാരായ സാലിമും ജസീമും ഉച്ചക്കു
ശേഷം അവധിയെടുക്കാമെന്ന്‌ പറഞ്ഞിട്ടുണ്ട്‌.
നഷ്‌ടപ്പെടുന്ന നമ്മുടെ യുവത്വത്തിന്‌ കാവല്‍ നില്‍ക്കുന്നത്‌
ഈ കൗമാരപ്പടയാണ്‌.മറ്റു പരിപാടികളൊക്കെ റദ്ദാക്കി
ഞാനും റെഡിയായി.പക്ഷേ, അന്നു പോക്ക്‌ നടന്നില്ല.
എന്തോ തടസ്സം.

പക്ഷേ, ബിച്ചാപ്പുവം സാലിമും അരിപ്പാറയെപ്പറ്റി
കൊതിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. വെള്ളരി
മലയുടെ താഴെയാണ്‌ അരിപ്പാറ. ഞങ്ങളുടെ
പ്രിയപ്പെട്ട ഇരുവഴിഞ്ഞിപ്പുഴ പൊട്ടിയൊഴുകി വരുന്നത്‌
വെള്ളരി മലയില്‍ നിന്നാണ്‌.പൊട്ടിച്ചിരിച്ചും പേടിപ്പെടുത്തിയും
പുഴ ചാടിയിറങ്ങുന്ന വഴികളിലൊന്നാണ്‌ അരിപ്പാറ.
മഴക്കാലത്ത്‌ ചിലപ്പോള്‍ ഒരു യക്ഷിയുടെ
ഭീതിദ രൂപമാണ്‌ പുഴക്കിവിടെ. രൗദ്രാഭാവത്തിനൊടുവില്‍
ഒരു മദാലസയെപോലെ അവള്‍ കൊതിപ്പിച്ചു കിടക്കും.
കുണുങ്ങിച്ചിരിച്ചും പാട്ടു മൂളിയും മത്ത്‌ പിടിപ്പിക്കും.
പാറക്കെട്ടുകളെ തഴുകിയിറങ്ങുന്ന വെള്ളച്ചാലുകളില്‍
നമുക്ക്‌ അവളുടെ പദസരത്തിന്റെ കൊഞ്ചല്‍ കേള്‍ക്കാം.
തൊട്ടടുത്ത ഞായറാഴ്‌ച ഞങ്ങള്‍ അരിപ്പാറയിലെത്തി.
മഴക്കാലം പൂര്‍ണമായും പിന്‍മാറിയിട്ടില്ല.
ഇടക്ക്‌ ചാറ്റല്‍ മഴയുണ്ട്‌. ഇന്ന്‌ ഇറച്ചി വരട്ടു പോലുള്ള
സജ്ജീകരണങ്ങളൊന്നുമില്ല. ഭക്ഷണം ഇവിടെ തന്നെ ഏര്‍പ്പാടാക്കണം.

മലയുടെ താഴ്‌വാരത്തില്‍ ചേട്ടന്മാരുടെ വീടുകളാണ്‌‌.
അരിപ്പാറ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍
തുടങ്ങിയപ്പോള്‍ അവര്‍ക്ക്‌ നല്ല വരുമാനമാണ്‌.
പഞ്ചായത്ത്‌ ഇവിടെ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍
ആസൂത്രണം ചെയ്യുന്നുണ്ട്‌. വലിയ ആസൂത്രണമൊക്കെ
നടക്കുമ്പോള്‍ അരിപ്പാറയുടെ ചാരിത്ര്യം നഷ്‌ടപ്പെടുമോ
എന്നെനിക്ക്‌ ഭയമുണ്ട്‌.
നല്ല നാടന്‍ വിഭവങ്ങള്‍ കിട്ടും. നമ്മള്‍ ഓര്‍ഡര്‍ ചെയ്‌തതിനുശേഷം
അവര്‍ ഉണ്ടാക്കിത്തരും. ഹോട്ടല്‍ ഭക്ഷണത്തിന്റെ
അരുചികളൊന്നുമുണ്ടാകില്ല. മുയലിറച്ചിയും കപ്പയും മതി.
ഇത്തിരി നേരത്തെ ചര്‍ച്ചക്കൊടുവില്‍ ഞങ്ങള്‍ തീരുമാനിച്ചു.
മുയലിനെ ബിസ്‌മി ചൊല്ലി അറുക്കണമെങ്കില്‍
അറുക്കാമെന്ന്‌ ചേട്ടന്‍ പറഞ്ഞു.ഞാന്‍ സമദിനെ നോക്കി.
അവന്‍ കുട്ടിപ്പടയെ നോക്കി. ഒടുവില്‍ സമദും സാലിമും കൂടി അറുത്തു.
ജീവന്‍ പോകുന്ന മുയലിന്റെ കണ്ണുകള്‍
നമ്മെ കരയിക്കുമെന്ന്‌ ആരോ പറഞ്ഞത്‌ ഓര്‍ത്തു ഞാന്‍
താഴേക്ക്‌ ഇറങ്ങിപ്പോന്നു.പാറക്കെട്ടുകളില്‍ ചെന്നിരുന്നപ്പോള്‍,
കുണുങ്ങിക്കുണുങ്ങി മലയിറങ്ങി വരുന്ന
ഇരുവഴിഞ്ഞിപ്പുഴയുടെ അഴകളവുകള്‍ കണ്ടു.
തൊട്ടു താഴെ അവള്‍ വല്ലാത്ത ഒരൂക്കോടെ
താഴേക്ക്‌ കുതിക്കുകയാണ്‌. എന്തൊരു കരുത്താണ്‌ അവള്‍ക്ക്‌.
വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം. സൂക്ഷിച്ചു നോക്കുമ്പോള്‍ അവള്‍ക്ക്‌
ഒരു യക്ഷിയുടെ ദംഷ്‌ട്രയുണ്ടോ? കഴിഞ്ഞ ഓണക്കാലത്ത്‌
അവള്‍ ആരുടേയോ ചോര കുടിച്ചിട്ടുണ്ടെന്ന്‌
മുകളിലത്തെ വീട്ടിലെ ചേട്ടന്‍ പറഞ്ഞിരുന്നു.
മഴക്കാലത്തിന്റെ ഭീകരത തീര്‍ത്തും വിട്ടുപോയിട്ടില്ല.
വെള്ളത്തിലിറങ്ങരുതെന്ന്‌ അറുത്ത മുയലിനേയുമായി
അകത്തേക്ക്‌ പോകുമ്പോള്‍ ചേട്ടന്‍ പ്രത്യേകം പറഞ്ഞിരുന്നു.

നേരമ്പോക്കിന്റെ ഏതോ മുഹൂര്‍ത്തത്തില്‍ സമദിന്‌ കുളിക്കണം.
ഒപ്പം ബിച്ചാപ്പുവും സാലിമും ജസീമും ഇറങ്ങി.
ഞാന്‍ നടുവേദനയുടെ ചികിത്സയിലാണ്‌.
കുഴമ്പും മരുന്നും പുരട്ടിയ ചുറ്റിക്കെട്ട്‌ അരക്കെട്ടിനെ
ബന്ധനസ്ഥമാക്കിയിരിക്കുകയാണ്‌.
വെള്ളത്തിന്റെ ശക്തി പരീക്ഷിക്കരുതെന്ന്‌ ഞാന്‍ അവരെ ഉപദേശിച്ചു.
പ്രകൃതിയുടെ ശക്തിയും സൗന്ദര്യവും കൂടിക്കലര്‍ന്നു
നില്‍ക്കുന്ന സ്ഥലമാണിത്‌. യുക്തിവാദികള്‍ പോലും
ദൈവം എന്നു പറയേണ്ടി വരുമ്പോള്‍ പ്രയോഗിക്കുന്ന
പദമാണ്‌ പ്രകൃതി. പ്രകൃതിയുടെ ശക്തി അറിയുന്നതു കൊണ്ടാണത്‌.
ഇത്‌ ദൈവം തന്നെയാണ്‌. വെറുതെ ശക്തി പരീക്ഷിച്ചു
കളിക്കരുത്‌.കയറി വരാന്‍ ഞാന്‍ അവരോട്‌ പലവട്ടം
പറഞ്ഞുവെങ്കിലും അവര്‍ ചെറിയെ വെള്ളക്കെട്ടില്‍
നീന്തിത്തുടിക്കുകയാണ്‌. തൊട്ടുമുകളിലെ പാറയില്‍ നിന്ന്‌
അരിച്ചിറങ്ങുന്ന വെള്ളം ഇവടെ, ഇത്തിരി നേരം തങ്ങി നിന്നാണ്‌
താഴോട്ട്‌ പോകുന്നത്‌. ഈ വെള്ളക്കെട്ടിനു മാത്രമേ
ഇവിടെ ഇത്തിരിയെങ്കിലും ശാന്തയുള്ളൂ. അല്‍പം
താഴോട്ട്‌ നീങ്ങിയാല്‍ അടിയൊഴുക്കു നമ്മെ താഴോട്ട്‌ വലിക്കും.
അങ്ങോട്ട്‌ നീങ്ങാതെ ശ്രദ്ധിക്കണമെന്ന്‌ പാറപ്പുറത്തിരുന്നു
ഞാന്‍ പിന്നേയും വിലക്കിക്കൊണ്ടിരുന്നു.

ആരാണ്‌ ആദ്യം ഒഴുക്കില്‍ പെട്ടത്‌? ഞാനെന്റെ മൊബൈല്‍
ക്യാമറയില്‍ അവരുടെ കുളിസീന്‍ പകര്‍ത്തുകയാണ്‌.
സമദിന്റെ കരച്ചിലാണ്‌. പിടിയെടാ.... തമാശയാണെന്നാണ്‌
ആദ്യം കരുതിയത്‌. അവനെ പിടിക്കാനുള്ള ശ്രമത്തില്‍
ജസീമും സാലിമും ഒഴുക്കിലേക്ക്‌.. മൂന്നു പേര്‍ക്കും
ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. തുഴയാനോ, കാല്‌ നിലത്ത്‌
ഊന്നാനോ കഴിയുന്നില്ല. വെള്ളച്ചാട്ടത്തിലേക്കാണ്‌
അവര്‍ ഒലിച്ചു പോകുന്നത്‌.എന്തു ചെയ്യും?
ബിച്ചാപ്പു കുളിച്ച്‌ കയറിയിരുന്നു. ഞാന്‍ ഉടുത്തിരുന്ന
തുണിയഴിച്ച്‌ താഴേക്ക്‌ ഇട്ടുകൊടുത്തു. നടുവിന്‌ വൈദ്യരുടെ
കെട്ടുണ്ടായിരുന്നതിനാലാണ്‌ ഞാന്‍ തുണിയുടുത്തത്‌.
മറ്റവരൊക്കെ പാന്റ്‌സിലായിരുന്നു. തുണി ഭാഗ്യമായി.
ഞാന്‍ അഴിച്ചെറിഞ്ഞു കൊടുത്ത തുണിയില്‍ പിടിച്ച്‌ ജസീമും
അവന്റെ കയ്യില്‍ പിടിച്ച്‌ സമദും കരച്ചിലോടെ കര പറ്റി.
സാലിം പിന്നേയും താഴേക്ക്‌ പോകുകയാണ്‌. ഒന്നോ രണ്ടോ
സെക്കന്റിനകം അവന്‍ വെള്ളച്ചാട്ടത്തിന്റെ ശക്തിയിലേക്ക്‌ നീങ്ങും.
പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. അതിശക്തമായി അവന്‍
ചെന്നു പതിക്കുക താഴത്തെ പാറക്കൂട്ടത്തിലാണ്‌.
ദൈവമേ സാലിമിന്റെ ജീവന്‍......താഴേക്ക്‌ നോക്കിയപ്പോള്‍
എന്റെ ശ്വാസം ഒരു നിമിഷം നിലച്ചു പോയി.
എങ്ങിനെയെന്ന്‌ അറിയില്ല, അടുത്ത നിമിഷം എന്റെ തുണിയിലോ
അതിനകം കരപറ്റിയ ജസീമിന്റേയോ സമദിന്റേയോ
കൈകളിലോ സാലിമുംകരയിലെത്തിയിരുന്നു.

കുറേ നേരത്തേക്ക്‌ ആര്‍ക്കും ഒന്നും സംസാരിക്കാനാകുന്നില്ല.
മുകളില്‍ നിന്ന്‌ ചേട്ടനും കൂട്ടരും താഴെയെത്തിയിരുന്നു
അപ്പോള്‍.ഞങ്ങളുടെ ബഹളം അവര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കൂട്ടത്തിലൊരാള്‍ പറഞ്ഞു, കഴിഞ്ഞ ഓണക്കാലത്ത്‌ ഇവിടെ
ഒരാള്‍ പെട്ടുപോയതാണ്‌. അന്നും അപകടത്തില്‍ പെട്ടവരെ
വെള്ളത്തിലങ്ങി രക്ഷപ്പെടുത്തിയ കഥ അയാള്‍ അനുസ്‌മരിച്ചു.
വെള്ളത്തിലിറങ്ങരുതെന്ന്‌ നേരത്തെ തന്നെ ഓര്‍മിപ്പിച്ചത്‌ അതു കൊണ്ടല്ലേ..
അവരുടെ സ്‌നേഹം ശകാരമായി പുറത്തു വരികയാണ്‌..

മുയലറച്ചിക്കും കപ്പക്കും നല്ല സ്വാദായിരുന്നു.
അരിപ്പാറയുടെ സ്വാദ്‌ പക്ഷേ, വേണ്ടത്ര ആസ്വദിക്കാന്‍
സാധിച്ചില്ല.വഴിമാറിപ്പോയ ഒരു കൂട്ടമരണത്തിന്റെ
വിഹ്വലതയില്‍ നിന്ന്‌ മുക്തരാകാന്‍ പിന്നേയും
കുറേ നേരം വേണ്ടി വന്നു.

വരണം, കുറേക്കൂടി ആത്മസംയമനത്തോടെ പ്രകൃതിയുടെ ശക്തിയും
സൗന്ദര്യവും കാണാന്‍ ഈ വഴി ഇനിയും വരണം.

Thursday, May 1, 2008

ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ്‌

കഥ
(01-05-2008ന്‌ മലയാളം ന്യൂസ്‌
സര്‍ഗ്ഗ വീഥി പ്രസിദ്ധീകരിച്ചു)


വാച്ച്‌മാന്‍ നിഷ്‌കരുണം പറഞ്ഞു.
ഇപ്പോള്‍ പോകാന്‍ പറ്റില്ല.
മൊയ്‌തീന്‍ കുട്ടി കെഞ്ചി നോക്കി. ഒന്നുകില്‍ രണ്ട്‌ മണിക്കുശേഷം
പാസ്സെടുത്തു കയറണം. അല്ലെങ്കില്‍ നാല്‌ മണി കഴിഞ്ഞ്‌
സന്ദര്‍ശകര്‍ക്ക്‌ അനുവദിച്ച സമയത്ത്‌ വരണം.
വാച്ച്‌മാന്‍ ചട്ടം പറയുകയാണ്‌. സര്‍ക്കാര്‍ ആശുപത്രികളില്‍
രോഗികളെ സന്ദര്‍ശിക്കുന്നതിന്‌ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്‌.
അത്‌ ലംഘിച്ച്‌ അകത്ത്‌ പോകാന്‍ പറ്റില്ല.

മൊയ്‌തീന്‍ കുട്ടി അല്‍ സുല്‍ഫിയില്‍ നിന്ന്‌ വരികയാണ്‌.
സൗദി അറേബ്യയിലെ ഒരു വിദൂര പട്ടണമാണ്‌ അല്‍ സുല്‍ഫി.
റിയാദില്‍ വിമാനമിറങ്ങി റോഡ്‌ മാര്‍ഗ്ഗം മൂന്ന്‌ മണിക്കൂറോളം
സഞ്ചരിക്കണം അല്‍ സുല്‍ഫിയിലെത്താന്‍.
രണ്ട്‌ വര്‍ഷം മുമ്പ്‌, വിവാഹം കഴിഞ്ഞ്‌ മൂന്നാം മാസം
തിരിച്ചു പോയതാണ്‌ മൊയ്‌തീന്‍ കുട്ടി. പുതിയ
ജീവിതത്തിന്റെ പുതുമണം മാറിയിരുന്നില്ല അപ്പോള്‍.
പോകുമ്പോള്‍ ഭാര്യ ബേബി ഗര്‍ഭിണിയായിരുന്നു.
ഒന്നര വയസ്സുള്ള പൊന്നു മോളെ മൊയ്‌തീന്‍കുട്ടി
ഇതുവരെ കണ്ടിട്ടില്ല. ഫോണില്‍ അവളുടെ കൊഞ്ചലും
ചിനുങ്ങലും കേള്‍ക്കുമ്പോള്‍ അവളുടെ അടുത്തു
പറന്നെത്താന്‍ ഒരുപാട്‌ വട്ടം കൊതിച്ചതാണ്‌.
എത്ര വട്ടമാണ്‌ ഉപ്പച്ചീ എന്ന്‌ വിളിച്ച്‌ പൊന്നുമോള്‍
കിനാവില്‍ കയറി വന്നത്‌! കരിപ്പൂരില്‍ വിമാനമിറങ്ങുമ്പോള്‍
പക്ഷേ, മൊയ്‌തീന്‍ കുട്ടിയുടെ മനസ്സില്‍ ബേബിയും
പൊന്നുമോളുമുണ്ടായിരുന്നില്ല.

ബാപ്പ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലാണ്‌.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന്‌ രണ്ടാഴ്‌ച
മുമ്പാണ്‌ മെഡിക്കല്‍ കോളേജിലെ ചെസ്റ്റ്‌ ഹോസ്‌പിറ്റലിലേക്ക്‌
മാറ്റിയത്‌. ആയുസ്സ്‌ ഇത്രയും നീളുമെന്ന്‌ കരുതിയതല്ല.
വേണ്ടപ്പെട്ടവരെയൊക്കെ അറിയിച്ചു കൊള്ളാന്‍ ഡോക്‌ടര്‍മാര്‍
പറഞ്ഞതാണ്‌. അറിയിക്കാനുള്ളവരെ മുഴുവന്‍ അറിയിച്ചു.
അടുത്തും അകന്നും കഴിയുന്നവരൊക്കെ വന്നു കണ്ടു.

ഇനിയും ബാപ്പയെ കാണാന്‍ പറ്റുമെന്ന്‌ മൊയ്‌തീന്‍ കുട്ടി
വിചാരിച്ചതല്ല. അറബിയുടെ കീഴില്‍ ജോലി നോക്കുമ്പോള്‍
വിചാരിച്ച പോലെ ഓടിപ്പോരാന്‍ പറ്റില്ല. അഞ്ചു നേരം
നിസ്‌കരിച്ച്‌ ബാപ്പയുടെ ആയുസ്സിനും ആരോഗ്യത്തിനും
വേണ്ടി പ്രാര്‍ഥിക്കും. വേണ്ടപ്പെട്ടവരെ വേണ്ടപ്പോള്‍
വന്നു കാണാന്‍ പറ്റാത്ത പരദേശിയുടെ വിധിവൈപരീത്യമോര്‍ത്ത്‌
കണ്ണുകള്‍ വെറുതെ നനയും.

ജീപ്പിന്‌ വേഗത പോര. ആകാശത്തെ മേഘക്കീറുകള്‍
വിമാനത്തിന്റെ കാഴ്‌ച നഷ്‌ടപ്പെടുത്തുമെന്ന്‌ പേടിച്ചിരുന്നു.
തലേന്ന്‌ പെയ്‌ത മഴ ഒഴുകിപ്പോകാതെ റോഡിലെ
കുഴികളില്‍ കെട്ടി നില്‍ക്കുന്നു.
കലങ്ങിയ മഴവെള്ളത്തില്‍ ഒളിച്ചു നില്‍ക്കുന്ന
ഗട്ടറുകള്‍ ജീപ്പിന്റെ വേഗം പിന്നെയും കുറച്ചു കൊണ്ടിരുന്നു.
മൂടിക്കെട്ടി നിന്ന ആകാശം വീണ്ടും പെയ്‌ത്തു തുടങ്ങി.
തണുത്ത കാറ്റിനൊപ്പം ടാര്‍പാളിന്‍ ഭേദിച്ച്‌ മഴത്തുള്ളികള്‍
ജീപ്പിനകത്തേക്ക്‌ ചീറ്റുന്നു. മൊയ്‌തീന്‍ കുട്ടിയുടെ
ഹൃദയം മാത്രം തണുക്കുന്നില്ല.
ഓക്‌സിജന്‍ മാസ്‌കിനകത്താണ്‌ ബാപ്പയുടെ ശ്വാസവും
ഉച്ഛാസവും. ഇന്നലെ കഞ്ഞി കൊടുക്കുമ്പോള്‍ ബാപ്പ ചോദിച്ചു:
ബാവ പൊന്നൂനെ കണ്ടിട്ടുണ്ടോ?
മൊയ്‌തീന്‍ കുട്ടിയെ ബാവ എന്നാണ്‌ വിളിക്കുന്നത്‌.
ഇടക്ക്‌ ഓര്‍മ തെളിയുമ്പോഴാണ്‌ അദ്ദേഹം മൊയ്‌തീന്‍
കുട്ടിയെ ചോദിക്കുന്നത്‌. പേരക്കുട്ടികളെ കാണാന്‍
പറ്റാത്ത വിഷമവുമുണ്ട്‌. കുട്ടികളെ ആശുപത്രിയിലേക്ക്‌
കൊണ്ടു വരാന്‍ പറ്റില്ല. വീട്ടിലാണെങ്കില്‍ നെഞ്ചിലും
ചുമലിലും എപ്പോഴും അവരുടെ പേക്കൂത്താണ്‌.
ബാവ പൊന്നൂനെ കണ്ടിട്ടില്ലെന്ന്‌ കഞ്ഞി വായിലേക്ക്‌
പകരുന്നതിനിടെ ഉമ്മ പറഞ്ഞു.
അപ്പോള്‍ ബാപ്പ തേങ്ങിയെന്ന്‌ ജ്യേഷ്‌ഠന്‍ ശംസു വിളിച്ചപ്പോള്‍
പറഞ്ഞിരുന്നു. പടച്ചോനെ, ന്റെ കുട്ടി
ഓന്റെ കുട്ടിനെ ഇതുവരെ കണ്ടിട്ടില്ലല്ലോ......

ഇനി അധകമില്ലെന്ന്‌ ആ വൃദ്ധനറിയാം.
മരുന്നിന്റെ നീണ്ട മയക്കത്തിലേക്ക്‌ വീഴുമ്പോള്‍ അദ്ദേഹം
ഞരക്കത്തോടെ ഓര്‍ക്കുന്നത്‌ പെറ്റുമ്മയെ മാത്രമാണ്‌.
ഉമ്മാ,, ഉമ്മാ എന്ന ഞരക്കം ചുണ്ടില്‍ നിന്ന്‌ പുറത്തു വരും.
ഒരു കൊച്ചു കുഞ്ഞിന്റെ ഭാവമാണ്‌ ആ വിലാപത്തിന്‌.
വാര്‍ധക്യം രണ്ടാമത്തെ കുട്ടിക്കാലമാകാം.
കുഞ്ഞുങ്ങള്‍ക്കാണല്ലോ ഉമ്മയേയും ബാപ്പയേയും വേണ്ടത്‌.
ഒരുപാട്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മരിച്ചു പോയ
ഉമ്മയെ വിളിച്ച്‌ ഞരങ്ങുമ്പോള്‍ ആ മനുഷ്യന്റെ മനസ്സിലെന്താണ്‌?
ഒരു പെണ്ണും നാല്‌ ആണുമടങ്ങുന്ന മക്കളില്‍
അവസാനത്തെ ആളാണ്‌ മൊയ്‌തീന്‍ കുട്ടി.
അവന്‌ വൃദ്ധന്റെ ബാപ്പയുടെ തനിഛായയാണ്‌.
പേരിടാന്‍ നേരത്ത്‌ ബാപ്പ മാത്രമല്ല, കുടുംബക്കാരൊക്കെ
ചേര്‍ന്ന്‌ തീരുമാനിച്ചതാണ്‌ അവന്‌ വല്യുപ്പയുടെ പേര്‌ മതിയെന്ന്‌.
അങ്ങിനെയാണ്‌ അവന്‍ മൊയ്‌തീന്‍ കുട്ടിയായത്‌.
മൊയ്‌തീന്‍ കുട്ടിയുടെ സാന്നിധ്യം വൃദ്ധന്‌ തന്റെ
പിതാവിന്റെ സ്‌നേഹമായി അനുഭവപ്പെടുമോ?
നല്ല ബോധത്തിലേക്ക്‌ തിരിച്ചു വരുമ്പോഴൊക്കെ
അദ്ദേഹം മൊയ്‌തീന്‍ കുട്ടിയെ ചോദിക്കും.

സര്‍ക്കാര്‍ ജോലിക്കാരനായ ജ്യേഷ്‌ഠന്‍ യൂനുസ്‌ ലീവെടുത്താണ്‌
ആശുപത്രിയില്‍ നില്‍ക്കുന്നത്‌. അജ്‌മാനില്‍ നിന്ന്‌
അവധിക്കു വന്ന ശംസുവും ഒപ്പമുണ്ട്‌.
കുട്ടികളുടെ സ്‌കൂളും മദ്രസയും മുടക്കി പെങ്ങള്‍ ആമിനയും
വന്നു പോകുന്നു. കണ്ണും ദിക്കുമില്ലെങ്കിലും ഉമ്മ
സദാ കൂടെയുണ്ട്‌. ഇടയ്‌ക്ക്‌ ബിച്ചാപ്പ വരും.
യൂനുസിന്‌ ഇനിയും ലീവ്‌ നീട്ടിക്കിട്ടില്ല. നാളെ ജോയന്റ്‌ ചെയ്യണം.
മുത്ത ജ്യേഷ്‌ഠന്‍ അല്‍ സുല്‍ഫിയില്‍ മൊയ്‌തീന്‍
കുട്ടിയുടെ കമ്പനിയില്‍ തന്നെയാണ്‌. അടുത്ത്‌ നാട്ടില്‍
വന്ന്‌ തിരിച്ചു പോയതേയുള്ളു. ഇനിയിപ്പോള്‍ അവധി കിട്ടില്ല.

നാല്‌ മണിക്ക്‌ വാച്ച്‌മാന്റെ ഔദാര്യം വേണ്ടി വന്നില്ല.
ഓക്‌സിജന്‍ മാസ്‌കിനകത്ത്‌ ബാപ്പയുടെ ആയുസ്സ്‌ നീണ്ടു കിടക്കുന്നു.
മരുന്നിന്റെ ക്ഷീണമാണെന്ന്‌ ശംസു പറഞ്ഞു.
മൊയ്‌തീന്‍ കുട്ടിയുടെ സാന്നിധ്യമറിഞ്ഞ്‌ അദ്ദേഹം കണ്ണു തുറന്നു.
ന്റെ കുട്ടി വന്നല്ലോ. കാണാന്‍ പറ്റിയല്ലോ...
വൃദ്ധന്‍ കരയാനുള്ള പുറപ്പാടിലാണ്‌.
കരഞ്ഞ്‌ ശ്വാസ തടസ്സമുണ്ടാക്കേണ്ടെന്ന്‌ ശംസു കയര്‍ത്തു.
ബാപ്പയുടെ വിറക്കുന്ന കൈകള്‍ കൂട്ടിപ്പിടിച്ചപ്പോള്‍
മൊയ്‌തീന്‍ കുട്ടിയുടെ കണ്ണ്‌ നിറഞ്ഞു.
പുറത്ത്‌ അപ്പോള്‍ പുതിയൊരു മഴയുടെ ആരവം തുടങ്ങിയിരുന്നു.

ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലെ ഓരോ ബെഡിലും
ആയുസ്സിനോട്‌ മല്ലിടുന്ന രോഗികള്‍.
കട്ടിലിന്‌ ചുറ്റും പരിചരിക്കാന്‍ ഉറ്റവരും ബന്ധുക്കളും.
ബാപ്പയുടെ തൊട്ടടുത്ത ബെഡിലെ വൃദ്ധന്റെ ഒപ്പമുള്ള
സ്‌ത്രീയുടെ മൊബൈല്‍ റിംഗ്‌ ചെയ്‌തപ്പോള്‍ മൊയ്‌തീന്‍ കുട്ടി ശ്രദ്ധിച്ചു.
ഉപ്പ ഉറങ്ങുകയാണെന്നും ഗുളികയുടെ മയക്കമാണെന്നും
സ്‌ത്രീ മറുപടി പറയുന്നുണ്ട്‌. പിന്നെ അവര്‍ പതുക്കെ,
വൃദ്ധനെ തട്ടിവിളിച്ചു. ഒരു ഞരക്കത്തോടെ വൃദ്ധന്‍ കണ്ണു തുറന്നു.
കുഞ്ഞിപ്പയാണ്‌, റിയാദില്‍ നിന്ന്‌ വിളിക്കുന്നുവെന്ന്‌
പറഞ്ഞ്‌ മൊബൈല്‍ വൃദ്ധന്റെ ചെവിയോട്‌ ചേര്‍ത്തു പിടിച്ചു.
ദുര്‍ബലമായ ശബ്‌ദത്തില്‍ അദ്ദേഹം സംസാരിച്ചു.
ഹലോ, ഹലോ.... കിതപ്പില്‍ ശബ്‌ദം മുറിയുന്നു.ങാ.. ഒന്നൂല്ല..
സുഖണ്ട്‌. കൊഴപ്പൊന്നൂല്ല -ശബ്ദത്തില്‍ വൃദ്ധന്‍ ആരോഗ്യം
അഭിനയിക്കുകയാണ്‌.
ഫോണ്‍ സ്‌ത്രീ തിരിച്ചു വാങ്ങി. ങാ.. പേടിക്കാനൊന്നുമില്ലെന്നാണ്‌
ഡോക്‌ടര്‍ പറഞ്ഞത്‌. ആലിപ്പൂനോടും മാനുപ്പയോടുമൊക്കെ
വിവരം പറഞ്ഞാളാ. ങാ.. ന്നാല്‌ വെയ്‌ക്കട്ടെ.
വൃദ്ധന്റെ മക്കളും മരുമക്കളുമൊക്കെ ഗള്‍ഫിലാണെന്ന്‌
ഉമ്മ മൊയ്‌തീന്‍ കുട്ടിക്ക്‌ പറഞ്ഞു കൊടുത്തിരുന്നു.
കുടുംബ സമേതം ഗള്‍ഫു നാടുകളില്‍ കഴിയുന്ന മക്കള്‍
വല്ലപ്പോഴുമേ നാട്ടില്‍ വരാറുള്ളൂ. ദിവസവും രണ്ട്‌ നേരം വിളിക്കും.
എല്ലാ കാര്യത്തിനും ഈ വൃദ്ധ മാത്രം. മരുന്നിന്‌
പോകാനും വെള്ളത്തിന്‌ പോകാനും ആ സ്‌ത്രീ ഒറ്റക്കാണ്‌.
ഇടക്ക്‌ ഏതെങ്കിലും ബന്ധുക്കള്‍ വരും.
ശംസുവും യൂനുസുവുമാണ്‌ പലപ്പോഴും സഹായം.
എല്ലാവരുമുണ്ടായിട്ടും ഒറ്റക്കായിപ്പോയ വിഷമം
വര്‍ത്തമാനം പറയുമ്പോഴൊക്കെ വൃദ്ധ ദമ്പതികളുടെ
മുഖത്ത്‌ കാണാമെന്ന്‌ ഉമ്മ പറഞ്ഞു.

മൊയ്‌തീന്‍ കുട്ടിയുടെ ബാപ്പക്ക്‌ അല്‍പം ഉന്മേഷമൊക്കെയുണ്ട്‌.
ഓക്‌സിജന്‍ മാസ്‌ക്‌ ഒഴിവാക്കി. മുഖത്ത്‌ നല്ല തെളിച്ചം.
രണ്ടോ മൂന്നോ ദിവസത്തിനകം ഡിസ്‌ചാര്‍ജ്‌ ചെയ്യാന്‍
പറ്റുമെന്ന്‌ ഡോക്‌ടര്‍ സൂചിപ്പിച്ചിട്ടുണ്ട്‌. രാത്രി, ആശുപത്രി വരാന്തയിലെ
സിമന്റു തറയില്‍ പായ വിരിച്ച്‌, മൊയ്‌തീന്‍ കുട്ടി
കൊതുകിനോട്‌ അങ്കം വെട്ടി. ഇന്നേക്ക്‌ അഞ്ചു ദിവസമായി,
ബേബിയോട്‌ ഇതുവരെ മനസ്സ്‌ തുറക്കാന്‍ പറ്റിയിട്ടില്ല.
പൊന്നു ഇപ്പോഴും അടുത്തിട്ടില്ല.
അപ്പുറത്തെ കട്ടിലില്‍ കിടക്കുന്ന വൃദ്ധനോടൊപ്പമുള്ള സ്‌ത്രീ
പുറത്തേക്ക്‌ വന്നു. ചെവിയില്‍ ചേര്‍ത്തു വെച്ച മൊബൈല്‍
ഫോണില്‍ അവര്‍ ആരോടോ സംസാരിക്കുകയാണ്‌.
സംസാരം മുറിഞ്ഞ ശേഷം അവര്‍ പറഞ്ഞു.
മൂത്ത മോനാ.. ഒറങ്ങാന്‍ പോകും മുമ്പ്‌ ഉപ്പാന്റെ വര്‍ത്താനം
അറിയണം. തിരിച്ചു പോകാനൊരുങ്ങിയ
വൃദ്ധ മൊയ്‌തീന്‍ കുട്ടിയെ തിരിഞ്ഞു നോക്കി.
ങ്ങക്ക്‌ വരാന്‍ പറ്റിയല്ലോ.. എന്നും ങ്ങളെ കാര്യം
പറഞ്ഞാ ങ്ങളെ ബാപ്പന്റെ സങ്കടം.
ന്റെ കുട്ട്യോളെ ഉപ്പാന്റെ കാര്യവും അതെന്നെ.
മക്കളെ ഇടക്കിടെ ചോദിക്കും. കണ്ണടയ്‌ണേനു മുമ്പ്‌
എല്ലാരേയും ഒന്നു കാണണമെന്ന തേട്ടമാണ്‌.
കടല്‍ കടന്നു പോയോരെ കാര്യല്ലേ... ഇന്ന്‌ മൂപ്പര്‍ക്ക്‌ ലേശം കൂടുതലാ‌.
ഞാനതൊന്നും ഓലോട്‌ പറഞ്ഞിട്ടില്ല. വെറുതെ എന്തിനാ
ഓലെ വെഷമിപ്പിക്ക്‌ണ്‌വൃദ്ധയുടെ വാക്കുകള്‍ ഇടറുന്നുവോ?
അവര്‍ അകത്തേക്ക്‌ പോയി.

മൊയ്‌തീന്‍ കുട്ടി അന്നേരം സുലൈമാനെ ഓര്‍ത്തു.
കഴിഞ്ഞ വര്‍ഷമാണ്‌ അവന്റെ ഉമ്മ അര്‍ബുദം ബാധിച്ച്‌ മരിച്ചത്‌.
ഏറെക്കാലമായി ആശുപത്രിയിലായിരുന്നു. സുല്‍ഫിയില്‍ നിന്ന്‌
ഏതാനും കിലോമീറ്റര്‍ അകലെ മസ്‌റയില്‍ ജോലി ചെയ്യുന്ന
സുലൈമാന്‌ ഉമ്മയെ അവസാനമായി ഒരു നോക്ക്‌ കാണാന്‍ സാധിച്ചില്ല.
ചെറിയ ശമ്പളക്കാരന്‍. മൂന്ന്‌ വര്‍ഷത്തിലൊരിക്കല്‍ അവധി.
നാട്ടില്‍ പോയി വന്നിട്ട്‌ ഏറെക്കാലം കഴിയും മുമ്പ്‌
ഉമ്മയുടെ മാരക രോഗം സ്ഥിരീകരിച്ചു. മരുഭൂമിയുടെ ചൂടിനേക്കാള്‍
പൊള്ളുന്ന വാര്‍ത്തയായിരുന്നു അത്‌. തിരുവന്തപുരത്തും
തൃശൂരുമായി ആശുപത്രികളില്‍ മാറി മാറി കിടന്നു .
ആയുസ്സിന്‌ ഡോക്‌ടര്‍മാര്‍ അവധി പറഞ്ഞിട്ടും അവന്‌
ഉമ്മയുടെ അടുത്തെത്താന്‍ സാധിച്ചില്ല. സീസണായതിനാല്‍
തോട്ടത്തില്‍ പിടിപ്പതു ജോലിയുള്ള കാലം.കഴിഞ്ഞ അവധിക്കു
നാട്ടില്‍ പോയി വന്ന കടങ്ങള്‍ തീര്‍ന്നിട്ടുമില്ല, വീണ്ടുമൊരു
യാത്ര ആലോചിക്കാന്‍ പോലും വയ്യാത്ത നേരം.
ഉമ്മ മരിച്ച ദിവസം മസ്‌റയിലെ താമസ സ്ഥലത്ത്‌ അവന്‍ വാവിട്ടു കരഞ്ഞു.

മൊയ്‌തീന്‍ കുട്ടി പിന്നെ, ബീരാന്‍ കോയയെ ഓര്‍ത്തു.
കോഴിക്കോട്ടെ തെക്കേപ്പുറത്തുകാരന്‍. ഭാര്യയെ പ്രസവത്തിന്‌
ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരത്തിന്‌ ഫോണ്‍ വന്നപ്പോള്‍
അദ്ദേഹം വലിയ സന്തോഷത്തിലായിരുന്നു.
ഒരു തിങ്കളാഴ്‌ചയായിരുന്നു അത്‌. അടുത്ത വ്യാഴാഴ്‌ച നമുക്ക്‌
അടിച്ചു പൊളിക്കണമെന്ന്‌ അദ്ദേഹം കൂട്ടുകാരെ മുഴുവന്‍ കൊതിപ്പിച്ചു.
കൊയിലാണ്ടിക്കാരന്‍ ബീരാന്‍ കുഞ്ഞിയെ വിളിച്ച്‌
ബിരിയാണി വെയ്‌ക്കാന്‍ ഏര്‍പ്പാട്‌ ചെയ്‌തു.
വ്യാഴാഴ്‌ച ആനന്ദപ്പിറവിയുടെ വാര്‍ത്ത കേള്‍ക്കാന്‍ കൊതിച്ച
ബീരാന്‍ കോയ ആ വാര്‍ത്ത കേട്ട്‌ ഞെട്ടി.
പ്രസവത്തെ തുടര്‍ന്നുണ്ടായ അമിതമായ രക്ത സ്രാവത്തില്‍
പ്രിയപ്പെട്ടവള്‍ എന്നെന്നേക്കുമായി വിട്ടകന്നിരുന്നു.
ഓര്‍മകളും കൊതുകുകളും മൊയ്‌തീന്‍ കുട്ടിയുടെ ഉറക്കം കെടുത്തി.

രാവിലെ ഉമ്മ വന്ന്‌ വിളിച്ചുണര്‍ത്തുമ്പോള്‍ നേരം ഒട്ടും വെളുത്തിരുന്നില്ല.
തട്ടിപ്പിടഞ്ഞെഴുന്നേറ്റപ്പോള്‍ ഉമ്മ പറഞ്ഞു, വേഗം വാ.. തുണി
മുറുക്കി ടോയ്‌ലറ്റിലേക്ക്‌ നീങ്ങുമ്പോള്‍ ഉമ്മ വീണ്ടുംപെട്ടെന്ന്‌
വാര്‍ഡിലേക്ക്‌ വാ..ബാപ്പക്ക്‌ എന്തോ സംഭവിച്ചുവെന്നായിരുന്നു പേടി.
ഓടിച്ചെന്നപ്പോള്‍ തൊട്ടപ്പുറത്തെ ബെഡിലെ വൃദ്ധന്റെ
നെഞ്ചില്‍ വൃദ്ധ പൊട്ടിക്കരയുന്നു, ന്നെ ഒറ്റക്കാക്കി പോയല്ലോ..
മരണം സ്ഥിരീകരിച്ച്‌ ഡോക്‌ടര്‍ പുറത്തുപോയി.
വെളുത്ത തുണിയുടെ ശാന്തതയിലേക്ക്‌ വൃദ്ധന്റെ മുഖം മറഞ്ഞു.
നഴ്‌സിന്റേയും ഉമ്മയുടേയും വാക്കുകള്‍ ഭൂമിയില്‍
തനിച്ചായിപ്പോയ ആ വൃദ്ധക്ക്‌ സാന്ത്വനമാകുന്നില്ല.
വൃദ്ധയുടെ ബാഗിനകത്തെ മൊബൈല്‍ ഫോണില്‍ അനേകം
വിളികള്‍ കിടന്ന്‌ ശ്വാസം മുട്ടി. ആരോടും മറുപടി പറയാന്‍
അവര്‍ക്ക്‌ കഴിയുമായിരുന്നില്ല.
അറ്റന്റര്‍മാര്‍ വൃദ്ധന്റെ ചേതയനറ്റ ശരീരം ആംബലന്‍സിലേക്ക്‌ എടുത്തു.
നാട്ടില്‍ നിന്നെത്തിയ ഏതോ ബന്ധുക്കളുടെ കൈത്താങ്ങില്‍
വൃദ്ധയും ഒപ്പം കയറി. ബാഗിനകത്തുനിന്ന്‌ മൊബൈല്‍
ഫോണിന്റെ ഞരക്കം ഇപ്പോഴും കേള്‍ക്കാം.
കടലനിക്കരെ നിന്ന്‌ മക്കള്‍ വിളിക്കുകയാകും.
ഒന്ന്‌ ആശ്വസിപ്പിക്കാനെങ്കിലും പ്രിയപ്പെട്ടവര്‍
അടുത്തുണ്ടായിരുന്നുവെങ്കില്‍ എന്ന്‌ ആ വൃദ്ധ
ആഗ്രഹിക്കുന്നുണ്ടാകുമോ?

ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റില്‍ തിരിച്ചെത്തുമ്പോള്‍ ബാപ്പയുടെ
നെഞ്ച്‌ തടവുകയാണ്‌ ഉമ്മ. വൃദ്ധന്റെ മരണം ബാപ്പയുടെ
മനസ്സില്‍ പുതിയ ചിന്തകളുണ്ടാക്കിയിരിക്കാം.
ബാപ്പ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലെത്തിയ ശേഷം
മൂന്നാമത്തെ മരണമാണിവിടെ.
എപ്പളാന്ന്‌ നിശ്ചല്ല, ഞാനും ....മൊയ്‌തീന്‍ കുട്ടിയുടെ
കാലനക്കം കേട്ടപ്പോള്‍ വൃദ്ധന്‍ വിതുമ്പിപ്പോയി.
ഉമ്മയുടെ ചുമലിലേക്ക്‌ ചാഞ്ഞുകൊണ്ടാണ്‌
അപ്പോള്‍ മൊയ്‌തീന്‍ കുട്ടി പൊട്ടിക്കരഞ്ഞത്‌.